ത്യക്കാക്കരയിലെ കളിക്കളം / തൃക്കാക്കര സ്‌ക്കെച്ചസ് 42

ത്യക്കാക്കരയിലെ കളിക്കളം
തൃക്കാക്കര സ്‌ക്കെച്ചസ് 42
സുധീര്‍നാഥ്




ഞങ്ങളുടെ തലമുറ എത്ര ഭാഗ്യവാന്‍മാരാണ്. കളിച്ചും, ചിരിച്ചും, കൂട്ടുകൂടിയും, തല്ലുകൂടിയും വ്യക്തിബന്ധം നിലനിര്‍ത്തിയും കഴിഞ്ഞു. കഴിഞ്ഞ ദിവസം വളരെ വ്യസനത്തോടെ ഒരു പഴയ ചങ്ങാതി കേരളത്തില്‍ നിന്ന് വിളിച്ചിരുന്നു. മൂപ്പര് പറയുകയാണ് അവരുടെ കോളനിയിലെ കുട്ടികളെ അവന്‍റെ മക്കള്‍ക്ക് അറിയില്ലെന്ന്. ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ കുട്ടികളേയും അറിയാവുന്ന ബാല്യമായിരുന്നു നമ്മുടേതെന്ന് വ്യസനത്തോടെ അവന്‍ പറഞ്ഞപ്പോള്‍ അത് ശരിവെയ്ക്കാനേ കഴിഞ്ഞുള്ളൂ. ഇരുപത്തഞ്ചോളം വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന ലേഖകന് അപ്പാര്‍ട്ട്മെന്‍റിലെ എതിര്‍ വാതിലിലെ ഗൃഹനാഥന്‍റെ പേരറിയില്ല. തൊഴിലറിയില്ല. കാണും, ചിരിക്കും.



1962ല്‍ ഇറക്കിയ ഈ നോട്ടീസ് വോളീ ബോള്‍ പ്രചരണത്തിന്‍റെ സാക്ഷ്യമാണ്.

ത്യക്കാക്കരയിലെ കുട്ടിക്കാലം അടിച്ച് തിമിര്‍ത്തിരുന്നു. പൈപ്പ് ലൈന്‍ ജംഗ്ഷനോട് ചേര്‍ന്ന് ആറോളം ക്ലബുകള്‍ ഉണ്ടായിരുന്നു. ജൂബിലി ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്, സൂര്യ ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്, ബാലവേദി ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്, ജനനി കരിമക്കാട് ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്, ചലഞ്ച് ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്, പടന്നാട്ടു പറമ്പ് കേന്ദ്രീകരിച്ച് ടാസ് ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്.  ഓരോ ക്ലബില്‍ നിന്ന് വഴക്കിട്ട് മറ്റ് ക്ലബില്‍ ചേരുന്ന ഏര്‍പ്പാടും അക്കാലത്ത് പതിവായിരുന്നു. ത്യക്കാക്കരയില്‍ ആറോ ഏട്ടോ ഫുട്‌ബോൾ മൈതാനം ഉണ്ടായിരുന്നു. ത്യക്കാക്കര ക്ഷേത്ര മൈതാനിയില്‍  മിക്കവാറും രണ്ട് ഫുട്‌ബോൾ മൈതാനങ്ങള്‍ സജീവമായിരുന്നു. ഇപ്പോള്‍ കൊച്ചിന്‍ പബ്ലിക്ക് സ്ക്കൂള്‍ ഇരിക്കുന്ന ജാക്യാത്ത് പാടത്തും, കെഎംഎം  കോളേജ് ഇരിക്കുന്ന പാടത്തും ഫുട്‌ബോൾ മൈതാനമായിരുന്നു. ത്യക്കാക്കര പൈപ്പ് ലൈന്‍ കവലയില്‍ നിന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലേയ്ക്ക് പോകുമ്പോള്‍ ഇരുവശത്തുള്ള പാടങ്ങളില്‍ മൂന്നോളം ഫുട്‌ബോൾ ഗ്രൗണ്ടുകള്‍ ഉണ്ടായിരുന്നു. കൊച്ചി സര്‍വ്വകലാശാല മൈതാനത്തില്‍ മൂന്നോളം ഗ്രൂപ്പുകള്‍ ഫുട്‌ബോൾ കളിക്കും.

കൂടുതലും ഫുട്‌ബോൾ കളിയിലാണ് യുവജനങ്ങള്‍ക്ക് താത്പര്യം. ചിലര്‍ ക്രിക്കറ്റും, ചിലര്‍ ബാറ്റ്മിന്‍റണും കളിയില്‍ തത്പരരായിരുന്നു. അവര്‍ക്ക് കളിക്കാനും ആവശ്യത്തിന് മൈതാനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മൈതാനങ്ങള്‍ അപ്രത്യക്ഷമായി. പുതു തലമുറയെ ഓര്‍ത്ത് ദുഖഃം തോന്നുന്ന നിമിഷങ്ങളാണത്. ഇന്ന് ഫുട്‌ബോൾ കളിക്കാന്‍ മൈതാനങ്ങള്‍ മണിക്കൂറിന് വാടക നല്‍കേണ്ട ഗതികേടിലായിരിക്കുന്നു.

ത്യക്കാക്കരയില്‍ 1965 മുതല്‍ പ്രശസ്തമായ വോളിബോള്‍ പാരമ്പര്യമുണ്ട്. ആദ്യകാലത്ത് ത്യക്കാക്കര ക്ഷേത്ര മൈതാനിയില്‍ വോളീബോള്‍ കളിയായിരുന്നു പ്രിയം. യങ്ങ് മെന്‍ അസോസിയഷന്‍ (വൈഎംഎ) ത്യക്കാക്കര എന്ന പേരിലായിരുന്നു ആദ്യ കാലത്ത് ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തിരിന്നത്. വിന്‍സന്‍റ്, സെബാസ്റ്റ്യന്‍, വില്യം, ജോസഫ് എന്നീ സഹോദരങ്ങളാണ് വോളിബോളിനെ ത്യക്കാക്കരയില്‍ ശക്തമാക്കിയത്. അവരുടെ ചക്കാട്ടില്‍ വാഴക്കാല പറമ്പില്‍ കുടുംബം ഒരു വോളിബോള്‍ ടീം തന്നെയായിരുന്നു. അവരുടെ വീടിനോട് ചേര്‍ന്ന് സ്വന്തമായി ഒരു വോളിബോള്‍ കോര്‍ട്ട് വരെ ഉണ്ടായിരുന്നു. വിന്‍സന്‍റിന്‍റെ മക്കളായ ക്ലീറ്റസ്, ടൈറ്റസ് എന്നിവര്‍ പിന്നീട് കളിക്കളത്തിലിറങ്ങി. 

ടി കെ സുകുമാരന്‍, വിജയന്‍, ടി ജി രാധാക്യഷ്ണന്‍, കെ കെ കരുണാകരന്‍ തുടങ്ങിയവര്‍ വോളിബോളിലെ ത്യക്കാക്കരയുടെ മിന്നും താരങ്ങളായിരുന്നു. ക്കൈതപ്പാടത്ത് ബക്കര്‍ ടീം മാനേജറും കോയിക്കല്‍ ബാലചന്ദ്രനും, കെ ജി മോഹനും റഫറിയുമായിരുന്നു. മികച്ച നിലവാരമുള്ള റഫറിമാരായിരുന്നു ഇരുവരും. ഫാക്റ്റിലെ ജോസഫ് പപ്പന്‍ അക്കാലത്തെ ഇന്ത്യയുടെ പ്രശസ്ത വോളിബോള്‍ താരമായിരുന്നു. ത്യക്കാക്കരയില്‍ കളിച്ചിരുന്ന ജോസഫിനെ ത്യക്കാക്കര പപ്പന്‍ എന്നാണ് വിളിച്ചിരുന്നത്. 1960തുകളില്‍ വോളിബോള്‍ ഒരു തരംഗമായിരുന്നു. അതിന് ഫാക്റ്റ് വോളിബോള്‍ ടീമിലെ പപ്പനടക്കമുള്ളവര്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗൈംസില്‍ ജയിച്ച ഇന്ത്യന്‍ ടീമിലെ അംഗങ്ങളായിരുന്നു.

ത്യക്കാക്കരയിലെ സഹ്യദയ ഗ്രസ്ഥശാലയുടെ വന്നതോടെ കായിക രംഗത്ത് വലിയ ഉണര്‍വ്വുണ്ടായത്. ത്യക്കാക്കര ക്ഷേത്ര മൈതാനിയില്‍ ഉച്ചയ്ക്ക് ശേഷം വലിയ ജനക്കൂട്ടം എത്തിയിരുന്ന കാലമുണ്ടായിരുന്നു. ഉത്സവത്തിനല്ല അവര്‍ വന്നിരുന്നത്. ഫുട്‌ബോൾ, വോളിബോള്‍, ബോള്‍ ബാറ്റ്മിന്‍റണ്‍ കളികള്‍ ത്യക്കാക്കര ക്ഷേത്ര മൈതാനിയില്‍ എല്ലാ ദിവസവും ഒരേ സമയം നടക്കുമായിരുന്നു.

ത്യക്കാക്കരയുടെ ഫുട്‌ബോൾ കായിക ചരിത്രത്തില്‍ ത്യക്കാക്കരക്കാരായ പല പ്രമുഖരും ഉണ്ട്. എം പി കുര്യന്‍,  സിംടെക്ക് ഷിപ്പിങ്ങ് കമ്പനി എംഡിയായ രാജു, സഹോദരന്‍ പുന്നന്‍ ഫ്രാന്‍സിസ്, തദ്ദേവൂസ് തോമസ് മത്തായി (താടപ്പന്‍), കെ ജെ ജോര്‍ജ്,  പ്രമുഖ നാടക നടനായ കുമാര്‍ ത്യക്കാക്കര, ബാലചന്ദ്രന്‍, വിശ്വനാഥന്‍, സി എ ഉണ്ണിക്യഷ്ണന്‍, ടി ജി രവീന്ദ്രന്‍, ചിത്രാങ്കതന്‍, സി ബി സോമന്‍, ടി ഡി സോമന്‍, ശ്രീകുമാര്‍, പങ്കജാക്ഷന്‍, തോമസ് പുന്നന്‍, മധുസൂദനന്‍, പ്രഭാകരന്‍(പ്രഭ), താഴത്തെ വീട്ടിലെ സുരേഷ്, തുടങ്ങി വന്‍ നിര കായിക താരങ്ങള്‍ പ്രശസ്തരായിരുന്നു. ത്യക്കാക്കര ടീമിന്‍റെ സ്ഥിരം ഗോളിയായിരുന്നു താഴത്തെ വീട്ടിലെ വേണുഗോപാല്‍ എന്ന വേണു.

വാഴക്കാല ബ്രദേഴ്സ് എന്ന ഫുട്‌ബോൾ ടീം വളരെ പ്രശസ്തമായതാണ്. മികച്ച കളിക്കാരുടെ ഒരു കൂട്ടമായിരുന്നു അത്. അവര്‍ വര്‍ഷങ്ങളായി ഫുട്‌ബോൾ ടൂര്‍ണമെന്‍റ് നടത്തിവരുന്നു. ബ്രദേഴ്സ് ഫുട്‌ബോൾ ടീമിലെ കളിക്കാരനായ സീയാദ് കേരള ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റംസില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം കസ്റ്റംസിന്‍റെ ടീം അംഗമാണ്.

എന്‍ജിഒ ക്വേര്‍ട്ടേഴ്സില്‍ ഒരു ഫുട്‌ബോൾ ഗ്രൗണ്ടുണ്ടായിരുന്നു. അവിടെ സ്ഥിരമായ സ്റ്റേജിന്‍റെ തറയുണ്ടായിരുന്നു. ഫുട്‌ബോൾ മാത്രമല്ല, നാടകവും, സാംസ്ക്കാരിക പരിപാടികളും നടന്ന മൈതാനമായിരുന്നു. ഒന്നിലേറെ സിനിമകളില്‍ ഫുട്‌ബോൾ കളിക്കുന്നത് ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കൊച്ചിന്‍ എഫ്എം നിലയവും, മറ്റ് സര്‍ക്കാര്‍ ഓഫീസുകളും മൈതാനത്തെ ഇല്ലാതാക്കി. ത്യക്കാക്കര പോലീസ് സ്റ്റേഷന് സമീപം നഗരസഭയുടെ മൈതാനം മാത്രമാണ് ഇപ്പോള്‍ ആശ്രയം.

ബോള്‍ ബാറ്റ്മെന്‍റിന്‍ ടീമില്‍ തിളങ്ങിയ കളിക്കാരില്‍ എച്ച്എംടി ജീവനക്കാരനായിരുന്ന ലക്ഷമണന്‍ ഒന്നാം സ്ഥാനത്ത് തന്നെ. കായിക പ്രേമിയായ അദ്ദേഹത്തിന്‍റെ പിന്തുണ എല്ലാ രംഗത്തും ഉണ്ടായിരുന്നു.  ബാലക്യഷ്ണന്‍, നാരായണന്‍, ജോര്‍ജ്, അച്യുതന്‍, തുടങ്ങിയവരാണ് ബോള്‍ ബാറ്റ്മെന്‍റിലെ തിളങ്ങിയ താരങ്ങള്‍. സഹ്യദയ ടൂര്‍ണ്ണമെന്‍റ് കായിക പ്രേമികളായ ജനക്കൂട്ടത്തെ ത്യക്കാക്കരയിലെത്തിച്ചു. കളി കാണുവാനായി സ്ത്രീകളടക്കം എത്തിയിരുന്നു. കായികരംഗത്ത് വലിയ ഉണര്‍വ്വുണ്ടാക്കിയ കാലം ചരിത്രമായി. അതിന് പിന്നിലും ഒരു കഥയുണ്ട്.

ത്യക്കാക്കരയിലെ കായികരംഗത്തെ മുന്നേറ്റം ഒരു വിഭാഗത്തെ അലോസപ്പെടുത്തി. ഓരോ ദിവസം ചെല്ലും തോറും ജനങ്ങളുടെ എണ്ണം കൂടി കൊണ്ടിരുന്നു. എല്ലാ പ്രായക്കാരും ആവേശത്തോടെ ത്യക്കാക്കര ക്ഷേത്രത്തിന്‍റെ മൈതാനത്ത് എത്തി. അടുത്ത ദേശത്ത് നിന്ന് പോലും ജനങ്ങള്‍ എത്തുന്ന സാഹചര്യമുണ്ടായി. കളിയുടെ ആവേശത്തില്‍ വൈകുന്നേരങ്ങള്‍ ആര്‍പ്പ് വിളികളാല്‍ മുഖരിതമായി. ദുശീലങ്ങളില്‍ നിന്ന് യുവാക്കള്‍ മോചിതരായി. ത്യക്കാക്കര ക്ഷേത്ര മൈതാനത്ത് കായിക വിനോദങ്ങള്‍ നിരോധിക്കണമെന്ന പരാതിയുമായി ചിലര്‍ ഇറങ്ങി. ഒടുവില്‍ ക്ഷേത്ര മൈതാനത്ത് കായിക വിനോദം നിരോധിച്ചു. 

ക്ഷേത്രത്തിന്‍റെ മൈതാനത്തില്‍ വലിയ കുഴികള്‍ കുത്തി വ്യാപകമായി തെങ്ങിന്‍ തൈ നട്ടു. ഒട്ടും വൈകാതെ ത്യക്കാക്കരയിലെ കായിക പ്രേമികള്‍ ഉണര്‍ന്നു. പ്രകടനമായി ക്ഷേത്ര മൈതാനിയില്‍ അറുപതോളം നാട്ടുകാരായ ചെറുപ്പക്കാരെത്തി. ക്ഷേത്ര മതില്‍ക്കെട്ടില്‍ 20 കിലോ കപ്പ പുഴുങ്ങി. തെങ്ങിന്‍ തൈകള്‍ പറിച്ചു മാറ്റി. പൊങ്ങ് വെട്ടി എടുത്തു. കപ്പയും പൊങ്ങും കഴിച്ചു. ത്യക്കാക്കര ക്ഷേത്രത്തിലെ മൈതാനം പഴയപോലെ ആക്കിയെങ്കിലും സംഘര്‍ഷം നിറഞ്ഞ ദിവസങ്ങായിരുന്നു അത്. ഒടുവില്‍ മൈതാനത്തിലെ ഫുട്‌ബോൾ, വോളിബോളും, ബോള്‍ബാറ്റ്മെന്‍റിനും അപ്രത്യക്ഷമായി. ത്യക്കാക്കരയിലെ കായിക പ്രേമികള്‍ക്ക് ഏറ്റ വലിയ തിരിച്ചടിയായിരുന്നു അത്. എണ്‍പതുകളുടെ പകുതിക്ക് ശേഷമാണ് പിന്നീടുള്ള തലമുറയിലെ കുട്ടികള്‍ പന്തുമായി ക്ഷേത്ര മൈതാനിയിലെത്തിയത്. പഴയ ആവേശം ഉണ്ടാക്കാന്‍ പിന്നീട് കഴിഞ്ഞില്ല എന്നത് വാസ്തവമാണ്. ഒടുവില്‍ ക്ഷേത്ര മൈതാനം തന്നെ ഇല്ലാതായി. 

എണ്‍പതുകളുടെ അവസാനം ത്യക്കാക്കരയില്‍ എട്ടോളം ഫുട്‌ബോൾ ടീമുകള്‍ ഉണ്ടായിരുന്നു. ഏത്രയോ ഫുട്‌ബോൾ ടൂര്‍ണമെന്‍റ് നടന്നിരുന്നു. ഏറ്റവും രസകരമായ ഒരു സംഭവം അഞ്ചടി മത്സരമാണ്. അഞ്ച് അടി മാത്രം ഉയരമുള്ളവരെ പങ്കെടുപ്പിക്കുന്ന മത്സരം. അതില്‍ ത്യക്കാക്കരയിലെ മൂന്ന് പേര്‍ എപ്പോഴും കയറി കൂടും. സീനിയര്‍ ടീമിലും അവരുണ്ടാകും. നന്നായി കളിക്കുന്ന അവര്‍ക്ക് പൊക്കം കുറവായതാണ് അവസരം കൂടാന്‍ സാധ്യത. കൊച്ചിന്‍ യൂണിവേഴ്സിറ്റി കോളനിയില്‍ നിന്ന് വന്നിരുന്ന ഷംസു, മാവേലി എന്ന് വിളിക്കുന്ന സുരേഷ്, കൊച്ചു ബിജു എന്ന് വിളിക്കുന്ന ബിനീഷ് എന്നിവര്‍ക്കായിരുന്നു കൂടുതല്‍ ഡിമാന്‍റ്. അക്കാലത്ത് ഏറ്റവും കൂടുതല്‍ ഫൗള്‍ കളിച്ചിരുന്നത് അസ്സി എന്ന് വിളിക്കുന്ന അസൈനാരായിരുന്നു. അസ്സിയുടെ ശക്തമായ കാല് പലപ്പോഴും പന്തിനല്ല കൊള്ളാറ്. നന്നായി കളിക്കുന്നവരുടെ കാലിനാണ്. 

കൊച്ചിന്‍ യൂണിവേഴ്സിറ്റി കോളനിയില്‍ നിന്ന് വന്നിരുന്ന ഷംസുവിന്‍റെ സഹോദരന്‍ അഷറഫ് മികച്ച ഫുട്‌ബോൾ കളിക്കാരനായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞ ഒറ്റ കാരണത്താലാണ് ഇന്ത്യന്‍ ടീമിലേയ്ക്കുള്ള കല്‍ക്കത്തയില്‍ നടന്ന സെലക്ഷനില്‍ പുറത്തായത്. അഷറഫ് പ്രാദേശികമായി ഒട്ടേറെ നേട്ടങ്ങള്‍ മാത്രം നേടി ഒതുങ്ങി പോയ രാജ്യാന്തര നിലവാരമുള്ള കളിക്കാരനായിരുന്നു. നന്നായി ഫുട്‌ബോൾ കളിച്ചിരുന്ന ഒരു നിര കളിക്കാര്‍ ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു. തോമസ് മാഞ്ഞുരാന്‍, ജോ മാഞ്ഞുരാന്‍, ദാമു, സുധി, സുരേഷ്, മനോജ്, പ്രസാദ്, ക്യഷ്ണാനന്ദ്... തുടങ്ങിയവര്‍ ത്യക്കാക്കരയിലെ അറിയപ്പെടുന്ന ഫുട്‌ബോൾ താരങ്ങളാണ്.

ക്രിക്കറ്റിന് ത്യക്കാക്കരയില്‍ 1960 മുതല്‍ പ്രചാരം ഉണ്ടായിരുന്നു. ത്യക്കാക്കരയില്‍ ബ്ലാക്ക് നൈറ്റേഴ്സ് എന്ന പേരില്‍ ഒരു ക്രിക്കറ്റ് ടീം അന്ന് മുതലേ ശക്തമായി ഉണ്ടായിരുന്നു. ലീലാവതി ടീച്ചറുടെ മകന്‍ വിനയന്‍, വള്ളത്തോളിന്‍റെ കൊച്ചുമകന്‍ നന്ദകുമാര്‍, മത്തായി സാറിന്‍റെ മകന്‍ ദേശി മത്തായി, മാത്തുക്കുട്ടി, മാത്യൂ ഫിലിപ്പ്, ഒ സി ശശി കുമാര്‍, ഒ സി ശ്രീകുമാര്‍, രാജു, സോമന്‍, തുടങ്ങിയവരായിരുന്നു പ്രധാന കളിക്കാര്‍. വിരുപ്പ്കാട്ടിലെ സുരേഷും, ഗിരീഷും, രാജേഷും ക്രിക്കറ്റ് കളിയില്‍ കേമന്‍മാരായിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വന്നിരുന്ന റിഷാദും, ചങ്ങമ്പുഴ നഗറിലെ ഇര്‍ഷാദും, കുരുവിളയും, സുജില്‍ ബോസും, വിജില്‍ ബോസും,  അരുണും, അജിയും ക്രിക്കറ്റിന്‍റെ വ്യക്താക്കളായിരുന്നു. പല ടൂര്‍ണമെന്‍റിലും ഇവരുടെ ടീം പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.

ഷട്ടില്‍ കളിക്കുന്നതിന് രാവിലേയും വൈകീട്ടും നല്ല തിരക്കുള്ള കോര്‍ട്ട് ത്യക്കാക്കരയില്‍ ഉണ്ടായത് പൈപ്പ് ലൈനിന് ചേര്‍ന്നുള്ള പറമ്പിലാണ്. കസ്റ്റംസില്‍ നിന്ന് റിട്ടയറായ വിജയറാം, സുരേന്ദ്രന്‍, കപ്പലില്‍ ക്യാപ്റ്റനായിരുന്ന പ്രസന്നന്‍, ഗോപി, മോബി തോമസ് തുടങ്ങി എത്രയോ പേര്‍ ഷട്ടില്‍ ബാറ്റുമായി അവിടെ എത്തുമായിരുന്നു. തടി കുറയാന്‍ വേണ്ടി ബാഡ്മിന്‍റന്‍ കളിക്കാന്‍ വന്നവരും, ശരീരം ഊര്‍ജസ്വലതയോടെ ഇരിക്കാന്‍ വേണ്ടി വന്നവരും അവിടെ ഉണ്ടായിരുന്നു. 

കളിക്കളങ്ങള്‍ ഒഴിഞ്ഞ ത്യക്കാക്കരയില്‍ നിന്നാണ് 2017ലെ മിസ്റ്റര്‍ കേരള ഉണ്ടായത്. ത്യക്കാക്കരയുടെ ഗര്‍ജിക്കുന്ന യുവത്ത്വത്തിന്‍റെ പ്രതീകമായിരുന്ന മോഡിശേരി തോമസ് പുന്നന്‍റെ മകനായ പുന്നന്‍ തോമസ് 2017ലെ മിസ്റ്റര്‍ കേരളയായത് വലിയ അഭിമാന നിമിഷം തന്നെ. മിസ്റ്റര്‍ കൊച്ചിയായിരുന്ന പുന്നന്‍ തോമസ് കട്ടിക്കാനം ബസേലിയേഴ്സ് കോളേജ് ഫുട്‌ബോൾ ടീം ക്യാപ്റ്റനായി കേരള സര്‍വ്വകലാശാല ഫുട്ട്ബോള്‍ കിരീടം നേടിയിട്ടുണ്ട്. ത്യക്കാക്കരയിലെ വോളിബോള്‍ താരമായിരുന്ന ടൈറ്റസിന്‍റെ മകന്‍ ടിനു ടൈറ്റസ് വോളിബോളിന്‍റെ കേരളത്തിന്‍റെ ജൂനിയര്‍ ടീമിന്‍റെ കളിക്കാരനായിരുന്നു.

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ് 43 / കഥകളുറങ്ങുന്ന ത്യക്കാക്കര. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.