വാര്‍ത്താ വിനിമയ വിപ്ലവം / തൃക്കാക്കര സ്‌ക്കെച്ചസ്-38

വാര്‍ത്താ വിനിമയ വിപ്ലവം
തൃക്കാക്കര സ്‌ക്കെച്ചസ്-38
സുധീര്‍നാഥ്




പത്ത് മിനിറ്റ് കഴിഞ്ഞാല്‍ അമ്മ വിളിക്കും...
മിക്കവാറും ഭാസ്ക്കരേട്ടന്‍ അങ്കിളിന്‍റെ വീട്ടില്‍ നിന്ന് ശ്രീചേട്ടന്‍ റോഡിന് എതിര്‍വശം 600 മുതല്‍ 700 മീറ്റര്‍ ദൂരമുള്ള വീട്ടില്‍ വന്ന് പറയും. അമ്മയുടെ ഫോണിനായി ഫോണിന്‍റെ ചുവട്ടില്‍ കാത്തിരിക്കണം. എന്തെങ്കിലും അത്യാവശ്യം പറയാനാകും. അക്കാലത്ത് ഫോണില്‍ എത്രയോ നേരം സംസാരിക്കാം. അണ്‍ ലിമിറ്റഡായിരുന്നു. എസ്റ്റിഡി എന്നൊന്ന് അന്ന് ഇല്ല. ട്രങ്ക് കോള്‍ ബുക്ക് ചെയ്യണം. അതായത് കൊച്ചിയില്‍ നിന്ന് ത്യശ്ശൂരില്‍ വിളിക്കാന്‍ ടെലിഫോണ്‍ എക്സ്ച്ചേഞ്ചില്‍ വിളിച്ച് പറയണം. ഇന്ന നമ്പറില്‍ കണക്റ്റ് ചെയ്യാന്‍. പിന്നെ കാത്തിരിക്കണം. ടെലിഫോണ്‍ ഓപ്പറേറ്റര്‍ കണക്റ്റ് ചെയ്യും. ഇരുവരുടേയും സംസാരം രഹസ്യമായിരിക്കില്ല. ചിലപ്പോള്‍ ഓപ്പറേറ്റര്‍ കേള്‍ക്കുന്നുണ്ടാകും. ഇന്ന് സംസാരിച്ചാലും നിരീക്ഷണമുണ്ട്. ഓപ്പറേറ്ററല്ല കേള്‍ക്കുന്നത് എന്ന് മാത്രം.

വളരെ കുറച്ച് വീടുകളില്‍ മാത്രമായിരുന്നു ഫോണുണ്ടായിരുന്നത്. നാലക്കമായിരുന്നു ഫോണ്‍ നമ്പറുകള്‍. ഇപ്പോഴത് പത്തക്കമായി. പണ്ട് ലോക്കല്‍ എസ്റ്റിഡി, ഐഎസ്ഡി ബൂത്തുകള്‍ വ്യാപകമായി ഉണ്ടായിരുന്നു. ജനങ്ങള്‍ ഫോണ്‍ ചെയ്യാന്‍ ചില്ല് കൂട്ടില്‍ കയറും. സംസാരിക്കുന്നത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാനാണ്. പഴയ സിനിമകള്‍ കാണുമ്പോഴാണ് ഇത്തരം ബൂത്തുകള്‍ ഇപ്പോള്‍ കാണുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും ചില ബസ് സ്റ്റോന്‍ഡിലും ഇപ്പോഴും ടെലിഫോണ്‍ ബൂത്തുകള്‍ ഇല്ലാതില്ല. ത്യക്കാക്കരയില്‍ നൂറിലേറെ ടെലിഫോണ്‍ ബൂത്തുകള്‍ ഉണ്ടായ ഒരു കാലമുണ്ടായിരുന്നു. വികലാഗര്‍ക്കായിരുന്നു മുഖ്യമായും ടെലിഫോണ്‍ ബൂത്തുകളുടെ ലൈസന്‍സ് നല്‍കിയിരുന്നത്. കോയിന്‍ ബൂത്തുകള്‍ ഇതിനിടയില്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വന്നു. ത്യക്കാക്കരയിലെ പല കവലകളിലും ലോക്കല്‍ കോളുകള്‍ മാത്രം വിളിക്കാന്‍ കോയിന്‍ ബൂത്തുകള്‍ ഉണ്ടായിരുന്നു. പൈപ്പ് ലൈന്‍ കവലയില്‍ ഉണ്ടായ കോയിന്‍ ബൂത്തില്‍ നിന്ന് എത്രയോ കോളുകള്‍ വിളിച്ചിരിക്കുന്നു. ആദ്യ കാലങ്ങളില്‍ അണ്‍ ലിമിറ്റഡ് വിളിയായിരുന്നു. പിന്നീട് മൂന്ന് മിനിറ്റായി ചുരുങ്ങി. പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ മാത്രം മൂന്നോളം ടെലിഫോണ്‍ ബൂത്തുകള്‍ ഉണ്ടായിരുന്നു.  

1996ല്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ അവിടെ പേജറുകള്‍ വ്യാപകമായി വരുന്നു. ആളുകള്‍ ബല്‍റ്റിലും മറ്റും പേജര്‍ കവറുകള്‍ വെച്ച് നടക്കും. പി... പി... പി... എന്ന് ശബ്ദം വന്നാല്‍ എന്തോ സന്ദേശം വന്നു എന്ന് അര്‍ത്ഥം. ഇപ്പോഴത്തെ എസ്എംഎസ് പോലെ. ഒരു വ്യത്യാസം. നമ്മള്‍ സന്ദേശം പേജര്‍ കമ്പനിയില്‍ വിളിച്ച് പറയണം. അവരാണ് പേജറിലേയ്ക്ക് സന്ദേശം അയക്കുക.

ത്യക്കാക്കര വീട്ടില്‍ ഫോണുണ്ടായിരുന്നു. ഡല്‍ഹിയിലെ ബൂത്തുകളില്‍ കാത്തു നിന്ന് എസ്റ്റിഡി വിളിച്ചിരുന്ന സമയം ഓര്‍ക്കുന്നു. വീട്ടില്‍ വിളിക്കാനായി ഒരു ഫോണ്‍ കണക്ഷന്‍ എടുത്തു. പണ്ട് രാത്രി എസ്റ്റിഡി വിളിച്ചാല്‍ നിരക്ക് കുറവുണ്ട്. അതുകൊണ്ട് രാത്രിയാകാന്‍ കാത്തിരിക്കും. ഇന്ന് കാത്തിരിപ്പില്ല. എപ്പോള്‍  വിളിക്കണമെന്ന് തോന്നുന്നോ അപ്പോള്‍ തന്നെ വിളിക്കുകയായി.

ഡല്‍ഹിയില്‍ മൊബൈലുകള്‍ വ്യാപകമായി വന്നു തുടങ്ങിയത് 1997 മുതലാണ്. അപൂര്‍വ്വം പേര്‍ക്ക് മാത്രം ഉണ്ടായ ഒന്നാണ് അത്. നല്ല വലുപ്പമുള്ള മൊബൈലുകള്‍ ഒരു കൗതുകമായിരുന്നു. ഇന്‍കമിങ്ങ് കോളിനും പണം നല്‍കണം. ഔട്ട് ഗോയിങ്ങ് കോളുകള്‍ക്ക് കൂടുതല്‍ പണം നല്‍കണം. 1997ല്‍ ത്യക്കാക്കരയിലെ നാട്ടിലെത്തിയപ്പോള്‍ ജനങ്ങള്‍ പേജറുകള്‍ ഉപയോഗിക്കുന്നത് കണ്ടു. 1998ല്‍ വന്നപ്പോള്‍ മൊബൈല്‍ നാട്ടിലും ചെറിയ പ്രചാരമായി. ഇന്ന് മൊബൈലില്ലാത്തവര്‍ ചുരുക്കം. എപ്പോള്‍ വേണമെങ്കിലും ആരേയും വിളിക്കാം.

നോക്കിയയുടെയും, മൊട്ടൊറൊളയുടേയും, എസ്ക്കോട്ടലിന്‍റേയും, ബിപിഎല്ലിന്‍റേയും ഫോണുകള്‍ മാത്രമായിരുന്നു ആദ്യ കാലങ്ങളില്‍ വിപണിയില്‍ ഉണ്ടായിരുന്നത്. എസ്എംഎസും, ഫോണ്‍ വിളിയും മാത്രം ഉണ്ടായിരുന്നിടത്ത് നിന്ന് സാങ്കേതിക വിദ്യ വളര്‍ന്നു. കമ്പനികളുടെ എണ്ണം കൂടി. ആന്‍ഡോയിഡ് ഫോണുകള്‍ പ്രചാരത്തിലായി. വീട്ടിലേയ്ക്ക് വിളിക്കാന്‍ ഹോം എന്നും, അമ്മയെ വിളിക്കാന്‍ മദര്‍ എന്നും, ഭാര്യയെ വിളിക്കാന്‍ വൈഫ് എന്നും പറഞ്ഞാല്‍ മൊബൈലുകള്‍ നമ്പര്‍ കണ്ടെത്തി ഡയല്‍ ചെയ്യും. ഒട്ടേറെ സാങ്കേതിക മാറ്റങ്ങള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. വാട്ട്സ്അപ്പും, ടെലഗ്രാമും പ്രചാരത്തിലായതോടെ ആശയവിനിമയം വേഗതയിലായി.

ടെലഗ്രാഫ് അയക്കുന്ന ഏര്‍പ്പാട് പണ്ട് ഉണ്ടായിരുന്നു. കട് കട്ട്... കട്ട് കട് കട് കട്... കട്ട് കട് കട്ട് കട്... കട്ട് കട് കട്.... എന്ത് മനസിലായി എന്ന് ചോദിച്ചാല്‍ ഒന്നും മനസിലായില്ല എന്നാകും മറുപടി.  ഇതാണ് ടെലിഗ്രാഫ് ഭാഷ എ, ബി, സി, ഡി എന്നാണ് ആദ്യം എഴുതിയത്. കട് എന്നാല്‍ കുത്ത്. കട്ട് എന്നാല്‍ വര എന്നുമാണ് എഴുതേണ്ടത്. ആ ഭാഷ പഠിക്കുന്നതിന് പണ്ട് ടൈപ്രേറ്റിങ്ങ്, ഡിറ്റിപി പഠന കേന്ദ്രം പോലെ ടെലിഗ്രാഫ് പഠന കേന്ദ്രവും ഉണ്ടായിരുന്നു. ടെലി എന്നതിന് അകലെ എന്നും ഗ്രാഫിന്‍ എന്നതിന് എഴുതുക എന്നുമാണ് അര്‍ത്ഥം. അകലെ നിന്ന് എഴുതുന്നതിനെ ടെലിഗ്രാഫ് എന്ന് പറയുന്നു. ഇപ്പോള്‍ ടെലിഗ്രാമും ചരിത്രമാണ്. മൊബൈല്‍ ഫോണുകള്‍ വന്ന ഈകാലത്ത് ടെലിഗ്രാഫിനെ കുറിച്ച് ഓര്‍ക്കുന്നത തന്നെ രസകരമാണ്. ഒരുപക്ഷെ ഇത് കണ്ടിട്ടില്ലാത്തവര്‍ക്ക് അത്ഭുതവും. നീണ്ട 160 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ടെലിഗ്രാം സര്‍വീസുകള്‍ ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ ഇന്ത്യയില്‍ 2013 ജൂലൈ 15ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നീണ്ട 160 വര്‍ഷത്തെ സേവനത്തിന് ശേഷം ചരിത്ര താളുകളിലേയ്ക്ക് വഴി മാറുമ്പോള്‍ എത്ര എത്ര സന്തോഷവും ദുഃഖവും നിറഞ്ഞ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകും. വിവാഹത്തിന് ആശംസകള്‍, സുഖമില്ലാത്ത വിവരം, മരണം, തുടങ്ങി ഒറ്റ വരിയില്‍ ഒതുങ്ങുന്ന സന്ദേശമായിരുന്നു ആദ്യ കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നത്.

തപാല്‍ നീക്കം ശക്തമായ കാലം നമുക്ക് ഉണ്ടായിരുന്നു. ഭാരത മാതാ കോളേജ് പി ഒ മാറി ത്യക്കാക്കര പി ഒ ആയി. പിന്‍ കോഡ് 682021. കൊച്ചിന്‍ യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫീസിന്‍റെ പിന്‍ നമ്പര്‍ 682022. ഇടപ്പള്ളിയിലെ പോസ്റ്റോഫീസ് വലിപ്പം കൊണ്ട് വലുതായിരുന്നു. ഇന്ന് പണമിടപാടുകളാണ് മുഖ്യമായും പോസ്റ്റോഫീസില്‍. നടന്ന് വന്ന് കത്ത് നല്‍കിയിരുന്ന പോസ്റ്റ്മാന്‍, സൈക്കിളിലായി, മോപ്പഡിലായി, ബൈക്കിലായി. കത്തുകള്‍ വിതരണം ചെയ്യാന്‍ ഒരാളെ കൊണ്ട് സാധിക്കില്ല എന്നായി. അത്രമാത്രം വീടുകള്‍ പുതുതായി ഉണ്ടായി. ഫ്ളാറ്റുകള്‍ വന്നു. കത്തുകള്‍ എഴുതുന്ന ശീലം തന്നെ പുതു തലമുറയ്ക്ക് അന്ന്യമായി മാറുന്നു. ഇല്ലന്‍റും, കാര്‍ഡും കവറും തപാല്‍ വഴി ലഭിച്ചിരുന്നത് പൂര്‍ണ്ണമായും അസ്ഥമിച്ചിട്ടില്ല. ഇപ്പോളത് സ്വകാര്യ മേഖലയുടെ ക്കൈവശമായി എന്ന് മാത്രം. കൊറിയര്‍ സര്‍വ്വീസുകള്‍, കത്തുകള്‍ വിതരണം ചെയ്താണ് തുടങ്ങിയത്. ഇപ്പോള്‍ ഫ്രിഡ്ജും, ടിവിയും, വീട്ടുസാധനങ്ങളും, കൊറിയര്‍ വഴി ലഭിക്കുന്നു.

ഇന്‍റര്‍ നെറ്റ് വന്നതോടെ വാര്‍ത്താ വിതരണ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ഇമെയില്‍, പിന്നെ ഓര്‍ക്കുട്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വളരെ വേഗം വളന്നതോടെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങി എന്തെല്ലാം... ത്യക്കാക്കരയില്‍ നടക്കുന്ന വിവരങ്ങള്‍ അമേരിക്കയിലുള്ള മക്കള്‍ പറഞ്ഞ് ത്യക്കാക്കരയിലുള്ള മാതാപിതാക്കള്‍ അറിയുന്ന കാലത്താണ് നമ്മള്‍...

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ്-39 / ത്യക്കാക്കരയുടെ വായനാശീലം. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.