സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ് / തൃക്കാക്കര സ്‌ക്കെച്ചസ്-33

സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
തൃക്കാക്കര സ്‌ക്കെച്ചസ്-33
സുധീര്‍നാഥ്




പുതു തലമുറയ്ക്ക് കോവിഡ് കാലം കഴിഞ്ഞാല്‍ സര്‍ക്കസ് കൂടാരം കാണുവാന്‍ സാധിക്കുമോ എന്ന് സംശയമാണ്. സര്‍ക്കസ് എന്ന കലാരൂപം തകര്‍ച്ചയുടെ പാതയിലൂടെ നീങ്ങുമ്പോഴാണ് കോവിഡ് എന്ന മഹാമാരി കടന്ന് വന്നത്. മുറ തെറ്റാതെയുള്ള പരിശീലനം സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് അത്യാവശ്യമാണ്. അതാണ് മുടങ്ങിയിരിക്കുന്നത്. മ്യഗങ്ങളെ സര്‍ക്കസില്‍ നിന്ന് നിരോധിച്ചതോടെയാണ് ഈ കലാരൂപം തകര്‍ച്ചയുടെ പാതയില്‍ ആയത്. കുട്ടിക്കാലത്ത് സര്‍ക്കസ് കൂടാരത്തില്‍, സിംഹം, പുലി, കടുവ, ഹിപ്പാപൊട്ടാമസ്, ഒട്ടകം മുതലായ മ്യഗങ്ങളെ കണ്ടത് ഓര്‍മ്മയിലെത്തുന്നു. മറൈന്‍ ഡ്രൈവിലേയും കലൂര്‍ മണപ്പാട്ടി പറമ്പിലേയും സര്‍ക്കസ് കൂടാരത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ കൗതുകത്തോടെ പോകുമായിരുന്നു.

സര്‍ക്കസിന്‍റെ വരവറിയിച്ച് കോളാമ്പി സ്പീക്കറിലൂടെ മൈക്കില്‍ വിളിച്ച് പറഞ്ഞ്, നോട്ടീസ് വിതരണം ചെയ്ത് ത്യക്കാക്കരയുടെ ഗ്രാമവഴിയില്‍ ചീറി പാഞ്ഞു പോകുന്ന സര്‍ക്കസ് ജീപ്പുകള്‍ മനസിലെ മായാത്ത ചിത്രങ്ങളാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍ക്കസ് എത്തും. മുടക്കം കൂടാതെ സര്‍ക്കസിന് പോയിരുന്നു. സിംഹങ്ങളേയും, പുലികളേയും ആദ്യമായി കണ്ടത് സര്‍ക്കസ് കൂടാരത്തിലാണ്. സര്‍ക്കസ് കഥാപാത്രമാക്കി എത്രയോ സിനിമകള്‍ വന്നിരിക്കുന്നു. വരും തലമുറയ്ക്ക് സര്‍ക്കസ് കൂടാരം അന്യമാകുമെന്ന ഭയം ഇല്ലാതില്ല.

കൊച്ചു സര്‍ക്കസ് ഞങ്ങളുടെ ഗ്രാമങ്ങളിലും വന്നിട്ടുണ്ട്. ഇവിടെ കാളവണ്ടിയിലാണ് കോളാമ്പി സ്പീക്കറിലൂടെ മൈക്കില്‍ വിളിച്ച് പറഞ്ഞ് പോകുക. വന്യ മ്യഗങ്ങളില്ല. സൈക്കിള്‍ യക്ജ്ഞം എന്നായിരുന്നു അക്കാലത്ത് പറഞ്ഞിരുന്നത്. അഞ്ചോ പത്തോ പേരുടെ ടീമായ  നാടോടികളാണ് അതിനായി എത്തുക. ഒന്നോ രണ്ടോ ആഴ്ച്ചയില്‍ കൂടുതല്‍ ഒരു പ്രദേശത്ത് അവര്‍ തങ്ങുകയുമില്ല. ത്യക്കാക്കരയില്‍ ഉണിച്ചിറയിലും, തോപ്പില്‍ കവലയ്ക്ക് സമീപമുള്ള ഒരു പറമ്പിലാണ് പലപ്പോഴും അവര്‍ വന്നിരുന്നത്. കാളവണ്ടിയില്‍ എത്തുന്ന അവര്‍ താത്കാലിക ഷെഡ് പണിയും. കിടപ്പും ഭക്ഷണം പാചകം ചെയ്യുന്നത് അവിടെ തന്നെയാണ്. രണ്ട് മൂന്ന് സൈക്കിളും അവര്‍ക്ക് കാണും. ചിലപ്പോള്‍ കുരങ്ങനും പട്ടിയും അവരുടെ കൂട്ടത്തില്‍ ഉണ്ടാകും.
ഒരാള്‍ ഭയങ്കര അഭ്യാസിയായിരിക്കും. സൈക്കിളില്‍ അയാള്‍ കാണിക്കാത്ത അഭ്യാസമില്ല. ഒറ്റ ചക്രത്തില്‍ സൈക്കിള്‍ ഓടിക്കും. ഓടുന്ന സൈക്കിളില്‍ അഭ്യാസങ്ങള്‍ കാണിക്കും. ഓടുന്ന സൈക്കിളില്‍ നില്‍ക്കും, കിടക്കും, പുസ്തകം വായിക്കും, ചായ കുടിക്കും, അങ്ങനെ എന്തെല്ലാം... മണ്ണില്‍ കുഴിച്ച് മൂടി മിന്നിറ്റുകള്‍ ചിലവഴിക്കുന്ന അത്ഭുത മനുഷ്യനും അക്കൂട്ടത്തില്‍ ഉണ്ട്. ഇവര്‍ ഗ്രാമം വിട്ട് പോയാല്‍ നാട്ടിലെ കുട്ടികള്‍ അഭ്യാസം നടത്താന്‍ ശ്രമിക്കുന്ന കാഴ്ച്ച ഉണ്ടാകും. ഇതില്‍ എത്രപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആര്‍ക്കറിയാം...

സൈക്കിള്‍ പ്രകടനം മാത്രമല്ല ഈ കൂട്ടര്‍ കാണിക്കുക. മാജിക്കുണ്ടാകും, ഗാനമേളയുണ്ടാകും, വലിയ കയറ് വലിഞ്ഞ് കെട്ടി അതിലൂടെ നടക്കും. ദേഹത്തടിച്ച് ട്യൂബ് ലൈറ്റ് പൊട്ടിക്കും. ട്യൂബ് ലൈറ്റ് കടിച്ച് തിന്നും... മുടി കൊണ്ട് കാളവണ്ടി വലിക്കും. പട്ടിയും, കുരങ്ങനും അഭ്യാസത്തില്‍ ചിലപ്പോള്‍ പങ്കാളികളാകും. ആദ്യ കാലങ്ങളില്‍ വെളിച്ചത്തിനായി നിറയെ പെട്രോമാക്സ് കത്തിച്ച് വെയ്ക്കുമായിരുന്നു. പിന്നീട് ട്യബ് ലൈറ്റുകള്‍ക്കും ബള്‍ബിനും അത് വഴിമാറി.



സൈക്കള്‍ യജ്ഞം ആര്‍ക്കും ചെന്ന് കാണാം. കാണുവാന്‍ ടിക്കറ്റില്ല. ഉള്ളവര്‍ പണം കൊടുക്കണം. എത്ര രൂപ എന്നൊന്നില്ല. നാണയം ഇടുന്നവര്‍ മുതല്‍ നോട്ടു മാല നല്‍കുന്നവര്‍ വരെ ഉണ്ട്. ചിലര്‍ മുട്ട കൊടുക്കും. ചിലര്‍ കോഴിയെ കൊടുക്കും. ചിലര്‍ കായ്ഫലങ്ങള്‍ കൊടുക്കും. ഒടുവില്‍ ലഭിച്ച സാധനങ്ങള്‍ ലേലം വിളിക്കും. അവരുടെ വരുമാനം അതായിരുന്നു. രണ്ട് മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായുള്ള പ്രകടനം കാണാന്‍ ജനങ്ങള്‍ തിങ്ങി കൂടുമായിരുന്നു.
മൂന്നോ നാലോ കൂടുകളില്‍ സര്‍പ്പവുമായി എത്തുന്ന പാമ്പാട്ടികള്‍ കുട്ടിക്കാലത്തെ മറ്റൊരു കൗതുക കാഴ്ച്ചയായിരുന്നു. കവലകളില്‍ പാമ്പിനെ അയാള്‍ കൂടകളില്‍ നിന്ന് പുറത്തെടുത്ത് ജനങ്ങളെ കാണിക്കും. അയാള്‍ മകുടി ഊതി സര്‍പ്പത്തിന്‍റെ ഫണം വിടത്തി ന്യത്തം ചെയ്യിക്കും. ജനങ്ങള്‍ നാണയങ്ങള്‍ സംഭാവന നല്‍കും. വിഷ സര്‍പ്പങ്ങള്‍ക്കൊപ്പം മണിക്കൂറുകള്‍ ചിലവഴിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ പലരെ കുറിച്ചും കുട്ടിക്കാലത്ത് പത്രങ്ങളില്‍ വായിച്ചത് ഓര്‍ക്കുന്നു. തെരുവോര മാജിക്കും, തെരുവോര ഗാനമേളകളും ഗ്രാമങ്ങളില്‍ ഇടയ്ക്കിടെ എത്താറുണ്ട്. ടെലിവിഷന്‍ ഇല്ലാത്ത കാലമാണ്. ജനങ്ങള്‍ക്ക് വിനോദത്തിന് ഉള്ള ഒരു മാര്‍ഗ്ഗമാണ് സര്‍ക്കസും, നാടകവും എല്ലാം. അക്കാലത്ത് നാടകം എന്നത് ഗ്രാമങ്ങളുടെ ഹരമാണ്. എല്ലാ ഗ്രാമങ്ങളിലും കലാ സാംസ്കാരിക കേന്ദ്രങ്ങളുണ്ടായിരുന്നു. ഇന്നതൊക്കെ ഇല്ലാതായി. കരടി നെയ്യും, മയില്‍ എണ്ണയും, തേനും വില്‍ക്കുവാന്‍ എത്തുന്ന നാടോടികള്‍ ത്യക്കാക്കരയിലൂടെ പോകുമായിരുന്നു. കരടിയെ പട്ടി കുട്ടിയെ പോലെ നടത്തിച്ച് ത്യക്കാക്കരയിലെ വഴിയിലൂടെ കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്.  കരടി നെയ്യ് തേച്ചാല്‍ കരടിരോമം പോലെ കട്ടിയുള്ള മീശയും താടിയും ഉണ്ടാകുമെന്ന് കുട്ടികള്‍ പരസ്പരം പറയുന്നത് കേട്ടിട്ടുണ്ട്.


(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ്-34 / പൈപ്പ് ലൈന്‍ ജംഗ്ഷന്‍. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.