ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം / തൃക്കാക്കര സ്‌ക്കെച്ചസ്-20

ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
തൃക്കാക്കര സ്‌ക്കെച്ചസ്-20
സുധീര്‍നാഥ്


ഇടുക്കി, വട്ടവടയിലെ അഭിമന്യു. കേരളമൊന്നാകെ, മലയാളികളെല്ലാം ഏറ്റു പറഞ്ഞ പേര്. വട്ടവടയിലെ മിടുക്കനായിരുന്ന അഭിമന്യു രക്തസാക്ഷിയായി. അടുത്തകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മഹാരാജാസ് കോളേജ് പടിക്കല്‍ നടന്ന കൊലപാതകം. കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഈ സംഭവം ഉണര്‍ത്തി. വര്‍ഗ്ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം പതിവില്‍ കൂടുതല്‍ വിളിക്കപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ മുദ്രാവാക്യം വ്യാപകമായി പടര്‍ന്നു. അഭിമന്യു എട്ടാം തരം വരെ പഠിച്ചത് തൃക്കാക്കര വൈഎംസിഎ ബോയ്സ് ഹോമില്‍ താമസിച്ചാണ്. ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്ക്കൂളിലാണ് അവന്‍ പഠിച്ചത്. തൃക്കാക്കരയിലെ എന്‍റെ വീടിനടുത്തതാണ് ബോയ്സ് ഹോം. അവന്‍ എത്രയോ തവണ എന്‍റെ വീട്ടുപടിക്ക് മുന്നിലൂടെ പോയിരിക്കണം. സ്ക്കുള്ളില്‍ പോകുമ്പോളും, നാട്ടിലേയ്ക്ക് പോകുമ്പോളും...


വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്
ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക
വിദ്യാര്‍ത്ഥി സമരം തോറ്റിട്ടില്ല
തോറ്റ ചരിത്രം കേട്ടിട്ടില്ല....
1987 ആഗസ്റ്റ് 26. ത്യക്കാക്കര സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്‍റെ മുന്നില്‍ എസ്എഫ്ഐ സമരം നടക്കുന്നു. രണ്ട് പേരാണ് ഗേറ്റില്‍ മുദ്രാവാക്യം വിളിക്കുന്നത്. യൂണിറ്റ് ചെയര്‍മാന്‍ സുരേഷ് പി എസും, സെക്രട്ടറി ജോജി ജോര്‍ജും. ഏറ്റ് വിളിക്കാന്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സ്റ്റെല്ലയും, തോമസ് മാഷും, കുറച്ച് ടീച്ചര്‍മാരുമായി ഗേറ്റിന് സമീപത്തേയ്ക്ക് എത്തിയപ്പോള്‍ സമരക്കാരുടെ എണ്ണം അഞ്ചായി ചുരുങ്ങി. ഗേറ്റടച്ച് സിസ്റ്ററും സംഘവും മടങ്ങി. സ്ക്കൂളിലെ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് സമരം. സമരത്തിന് നോട്ടീസ് നല്‍കിയിരുന്നു. സമരം ചെയ്യുന്നവര്‍ ഒഴിച്ച് ബാക്കി ഉള്ളവര്‍ ക്ലാസില്‍ കയറി. പി രാജീവിന്‍റെ നേത്യത്ത്വത്തില്‍ മുത്തു, എല്‍ദോ തുടങ്ങിയവര്‍ പോളി ടെക്നിക്കില്‍ നിന്നും സെന്‍റ് പോള്‍സില്‍ നിന്നും എത്തി. സ്ക്കൂള്‍ ഗെയിറ്റ് ബലമായി തുറന്ന് സമരം നടത്തി. സമരം വിജയിച്ചു. പക്ഷെ സ്ക്കൂള്‍ അടച്ചിടാന്‍ സിസ്റ്റര്‍ സ്റ്റെല്ല തീരുമാനിച്ചു. ഒരാഴച്ച കഴിഞ്ഞ് ഓണം അവധിയും തുടങ്ങി. പരീക്ഷകള്‍ നടത്തിയില്ല എന്നാണ് തോന്നുന്നത്.

ത്യക്കാക്കര ക്ഷേത്രത്തില്‍ ഉത്സവത്തിന്‍റെ ഭാഗമായി സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും, ത്യക്കാക്കര സ്വദേശിയുമായ കെ ചന്ദ്രശേഖര്‍ എത്തിയിട്ടുണ്ട്. സ്ക്കൂള്‍ അടച്ചിട്ട മാനേജ്മെന്‍റിന്‍റെ നടപടി ക്രൂരമാണെന്ന് വിദ്യഭ്യാസ മന്ത്രിയെ അറിയിക്കണമെന്ന് സഹപാഠി റിഷാദ് പറഞ്ഞു. പിന്തുണയുമായി ഞാനും രാജേഷ് അരവിന്ദും. റിഷാദ് തന്നെ ഒരു കത്ത് ഇംഗ്ലീഷില്‍ എഴുതി. മന്ത്രിക്ക് എങ്ങനെ കൊടുക്കും എന്നായി മൂന്നംഗ സംഘത്തിന്‍റെ ചര്‍ച്ച. ഒടുവില്‍ അദ്ദേഹത്തിന്‍റെ കാറില്‍ കൊണ്ടിടാം എന്ന് തീരുമാനിച്ചു. കാറിന് സമീപം പോലീസുകാര്‍. പേടിച്ച് പിന്തിരിഞ്ഞു. മന്ത്രിയെ നേരിട്ട് കണ്ട് കൊടുക്കാനുള്ള ധൈര്യമില്ല. ഇതിനിടയില്‍ പരിപാടി കഴിഞ്ഞ് മന്ത്രി കാറില്‍ കയറി. പൈലറ്റായുള്ള പോലീസ് ജീപ്പ് മുന്നില്‍. സ്റ്റേറ്റ് കാറ് പിന്നില്‍. റിഷാദ് എഴുതിയ കത്ത് ഞാന്‍ വാങ്ങി ക്ഷേത്രത്തിന്‍റെ ഗേറ്റിന് സമീപം വെച്ച് കാറിലിരിക്കുന്ന മന്ത്രിയുടെ മടിയിലിട്ടു. കത്തിന് പ്രതികരണമുണ്ടായി.. സര്‍ക്കാര്‍ അംഗീക്യത അണ്‍എയ്ഡഡ് സ്ക്കൂളായ സെന്‍റ് ജോസഫ്സ് സ്ക്കൂളില്‍ മന്ത്രിയും, വിദ്യഭ്യാസ സെക്രട്ടറിയും മറ്റും ഇടപെട്ടു. ഓണ ശേഷം സ്ക്കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് തന്നെ ഉണ്ടായി.


പത്താം ക്ലാസിലെ ആരോ എഴുതിയ കത്താണ് മന്ത്രിയുടെ ഇടപെടലിന് കാരണമായത് എന്ന് സിസ്റ്റര്‍ സ്റ്റെല്ലയ്ക്ക് മനസിലായി. ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസില്‍ എത്തി സിസ്റ്റര്‍ ചോദിച്ചു. " ഹൂ റോട്ട് ലെറ്റര്‍ റ്റു മിനിസ്റ്റര്‍...? സംബഡി ഫ്രം ദിസ് ക്ലാസ് ഡണ്‍ ദിസ്... " എല്ലാവരും മൗനം. പ്രതികളായ ഞങ്ങള്‍ പരസ്പരം നോക്കി മൗനമായിരുന്നു. കുറച്ച് കഴിഞ്ഞ് ചുവന്ന് തുടുത്ത മുഖവുമായി സിസ്റ്റര്‍ ഇറങ്ങി പോയി. എന്തായാലും സഭാ തലത്തിലും, രാഷ്ട്രീയ തലത്തിലും ഉണ്ടായ ഉന്നത ഇടപെടലിനെ തുടര്‍ന്ന് പിന്നീട് സെന്‍റ് ജോസഫിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് തിരശീല വീണു.

സെന്‍റ് ജോസഫില്‍ എസ്എഫ്ഐ ആയിരുന്നെങ്കില്‍ കര്‍ദിനാള്‍ സ്ക്കൂളില്‍ കെ.എസ്.യു യൂണിറ്റാണ് ഉണ്ടാക്കിയത്. ഭാരത മാതാ കോളേജില്‍ നിന്ന് സമരം നടത്തുന്നവര്‍ ജാഥയായി മുദ്രാവാക്യം വിളിച്ച് ജഡ്ജ്മുക്കിലെത്തും. മുദ്രാവാക്യത്തിന്‍റെ വിളിയുടെ ആവേശം കര്‍ദിനാളിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായി. ത്യക്കാക്കരയിലെ കോണ്‍ഗ്രസ് നേതാക്കളായ ജി രവിയും, വിശ്വനാഥനും കര്‍ദിനാളിലെ വിദ്യാര്‍ത്ഥിയും മാഹി സ്വദേശിയും, ത്യക്കാക്കരയില്‍ താമസക്കാരനുമായ സുരേഷ് കുമാര്‍ കെ ആറിനേയും ഹരിദാസിനെയും (കണ്ണംകുളം) കൊണ്ട് കര്‍ദിനാളില്‍ കെ.എസ്.യു യൂണിറ്റുണ്ടാക്കി. ഇരുപത്തഞ്ച് പൈസ വീതം കുട്ടികളില്‍ നിന്ന് വാങ്ങി കെ.എസ്.യു വില്‍ അംഗത്ത്വം എടുപ്പിച്ചു.




ഒരു സമര തലേന്ന് സന്ധ്യാ സമയത്ത് വിശ്വനാഥനും, ജി രവിയും, സുരേഷും, ഹരിദാസും കര്‍ദിനാള്‍ സ്ക്കൂള്‍ പടിക്കല്‍ കെഎസ്യുവിന്‍റെ നീല കൊടി ഉയര്‍ത്തി. പിറ്റേന്ന് ഭാരത മാതയിലെ കെ.എസ്.യു വിദ്യാര്‍ത്ഥികളുടെ സഹകരണത്തില്‍ കര്‍ദിനാള്‍ സ്ക്കൂളിലെ സമരം വിജയിപ്പിച്ചു. സുരേഷും, ഹരിദാസും കൂട്ടരും മുദ്രാവാക്യം വിളിച്ചു. തൊട്ട് പിറ്റേന്ന് അടിയന്തിര പിടിഐ യോഗം വിളിച്ച് ഹെഡ്മാഷ് വി ജെ പാപ്പുസാര്‍ സ്ക്കൂളില്‍ രാഷ്ട്രീയം വേണമോ എന്ന് ചോദിച്ചു. വേണ്ടെന്ന് പറഞ്ഞ കൂട്ടത്തില്‍ കൊടി നാട്ടിയ ജി രവിയും ഉണ്ടായിരുന്നു എന്നതാണ് രസകരം. സുരേഷിനെ മൂന്ന് ദിവസത്തേയ്ക്ക് സസ്പെന്‍റ് ചെയ്തു. പിടിഐ യോഗത്തില്‍ പങ്കെടുത്ത സുരേഷിന്‍റെ പിതാവടയ്ക്കമുള്ളവര്‍ ചേര്‍ന്ന് സ്ക്കൂളിന് മുന്നില്‍ കുത്തിയ കൊടി മരം പിഴുതെറിഞ്ഞു. അതോടെ കര്‍ദിനാളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനും തിരശീല വീണു.

(അടുത്തത് തൃക്കാക്കര സ്‌ക്കെച്ചസ്-21 / ഭാരത മാതാ രാഷ്ട്രീയം. ലേഖനത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടെങ്കിലോ, കൂട്ടി ചേര്‍ക്കേണ്ടതുണ്ടെങ്കിലോ ദയവായി 9968996870 എന്ന നമ്പറില്‍ വാട്ട്സ്അപ്പ്/ ടെലഗ്രാം ചെയ്യുക)

ത്യക്കാക്കര സ്‌ക്കെച്ചസിന്‍റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ താഴെ കാണുന്ന തലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക.

  1.  ഓണം പിറന്ന നാട്
  2. ഗോപാലകൃഷ്ണ ബസ്  
  3.  ചാരായക്കടയും കള്ള് ഷാപ്പും
  4. തൃക്കാക്കര ക്ഷേത്രവും സിനിമകളും 
  5.  കൈരളി, ശോഭ, താരം, പ്രീതി
  6. അണ്ണാച്ചിയുടെ ഐസ്പ്രൂട്ട് 
  7.  ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍
  8. ത്യക്കാക്കരയിലെ സിനിമാ നാടകക്കാര്‍ 
  9. സാഹിത്യം ത്യക്കാക്കരയില്‍ 
  10.  സംഗീത സാന്ദ്രമായ ത്യക്കാക്കര
  11. ത്യക്കാക്കരയിലെ പാട്ടുകാര്‍ 
  12.  പകല്‍പ്പൂരം
  13. താളങ്ങളും, താളവാദ്യങ്ങളും, വാദ്യക്കാരും 
  14.  ഓണവിരുന്നും, തിരുവോണസദ്യയും
  15. ത്യക്കാക്കരയിലെ പെണ്ണെഴുത്ത് 
  16. ത്യക്കാക്കരയല്‍ നിന്ന് വളര്‍ന്നവര്‍
  17. കലാ സാംസ്കാരിക സാമൂഹ്യ നേതാക്കള്‍
  18. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം  
  19. രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം 
  20. ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
  21. ഭാരത മാതാ രാഷ്ട്രീയം 
  22. ഭാരത മാതാ ബാലറ്റ് ബോക്സ്
  23. തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും 
  24. കുറുമ്പയും ഉണ്ണിയും രണ്ട് വ്യക്തിത്ത്വങ്ങള്‍
  25. ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ 
  26. ത്യക്കാക്കരയുടെ കാര്‍ട്ടൂണിസ്റ്റുകള്‍
  27. പേക്രോം പേക്രോം തവളകള്‍ 
  28. ചായക്കട അഥവാ ചായക്കട
  29. ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും 
  30. മാധ്യമ ലോകം ത്യക്കാക്കരയില്‍ 
  31. നിയമ വഴിയിലെ ത്യക്കാക്കര
  32. സമരം സമരം സമരം 
  33. സൈക്കിള്‍ യജ്ഞം, സര്‍പ്പയജ്ഞം, സര്‍ക്കസ്
  34. പൈപ്പ് ലൈന്‍ ജംഗ്ഷന്‍ 
  35. വിറക്, അറക്കപ്പൊടി, ഗ്യാസ്... 
  36. കല്ലുകൊണ്ടെന്തെല്ലാം...ഉരല് മുതല്‍ അലക്ക് വരെ...! 
  37. വെളിച്ചം വീശിയ വഴികള്‍
  38. വാര്‍ത്താ വിനിമയ വിപ്ലവം 
  39. ത്യക്കാക്കരയുടെ വായനാശീലം.
  40. കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല 
  41. ത്യക്കാക്കരയുടെ കുട്ടി പട്ടാളം
  42. ത്യക്കാക്കരയിലെ കളിക്കളം 
  43. കഥകളുറങ്ങുന്ന ത്യക്കാക്കര
  44. പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും
  45. വൈദ്യരംഗത്തെ തൃക്കാക്കര  
  46. നാട്ടുപ്രമാണിമാര്‍
  47. പരിചിതമുഖങ്ങള്‍ 
  48. തൃക്കാക്കരയിലെ വ്യവസായങ്ങള്‍
  49. സംഭവിച്ചതില്‍ ചിലതെല്ലാം  
  50. സ്ഥാപനങ്ങള്‍, സേവനങ്ങള്‍.