എത്രയും ചിത്രം ചിത്രം നമ്പൂതിരി

 എത്രയും ചിത്രം ചിത്രം നമ്പൂതിരി

വിജയ് ചൗക്ക്
സുധീര്‍ നാഥ് 



1925 സെപ്റ്റംബര്‍ 13ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കരുവാട്ട് മനയില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും മകനായി പിറന്ന കെ.എം.വാസുദേവന്‍ നമ്പൂതിരി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് നൂറാം പിറന്നാള്‍. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവര്‍ നൂറാം പിറന്നാള്‍ ആഘോഷിക്കുന്നു. എടപ്പാളിലെ, നടുവട്ടം, കരുവാട്ടുമനയില്‍ നമ്പൂതിരി ജന്‍മശതാബ്ദി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. എത്രയും ചിത്രം ചിത്രം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും, കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കുന്നത്. പുഷ്പാര്‍ച്ചന, കേളി, സംഗീതാര്‍ച്ചന തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുമുണ്ട്. 

ആരേയും ആകര്‍ഷിക്കുന്ന ചാരുതയും, വരയിലെ ശക്തിയും നമ്പൂതിരിയെ മറ്റ് ചിത്രകാരന്‍മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. നേര്‍ത്ത രേഖകളുടെ മാന്ത്രികധാരയിലൂടെ ചിത്രതലത്തിന്‍റെ ത്രിമാനങ്ങളും വര്‍ണ്ണപ്പൊലിമയും കീഴ്പ്പെടുത്തിയ മഹാനായ കലാകാരനാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. കേരളത്തിന്‍റെ കലാരംഗത്തെ ഉജ്വല സാന്നിദ്ധ്യമായ നമ്പൂതിരിക്ക് രേഖാ ചിത്രകാരന്‍ എന്ന നിലയില്‍ അനന്യസ്ഥാനമാണുള്ളത്. ആനുകാലികങ്ങളിലൂടെ പ്രശസ്ത സാഹിത്യ രചനകളോടൊപ്പം അവിടവിടെ ചില കോറലുകള്‍ കൊണ്ട് അദ്ദേഹം സൃഷ്ടിച്ച രൂപങ്ങള്‍ ജീവസുറ്റ കഥാപാത്രങ്ങളായി മാറുന്നു. അതുകൊണ്ട് തന്നെ നമ്പൂതിരിയുടെ വരകള്‍ക്ക് ആരാധകര്‍ കൂടുതലാണ്. 

എടപ്പാളിലെ, നടുവട്ടം, കരുവാട്ടുമനയുടെ ഭിത്തിയില്‍ കരിയിലെഴുതിയ ചിത്രങ്ങളായിരുന്നു കലയിലെ ബാലപാഠം. ചിത്രകലയിലേക്ക് വാസുദേവന്‍ നമ്പൂതിരിയെ ആകര്‍ഷിച്ചത് ശുകപുരം ക്ഷേത്രത്തിലെ ശില്‍പങ്ങളായിരുന്നു. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സിലായിരുന്നു നമ്പൂതിരിയുടെ ചിത്രകലാ പഠനം. മദ്രാസ് സ്ക്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ റോയ് ചൗധരി, കെ.സി.എസ്.പണിക്കര്‍ തുടങ്ങിയ ഗുരുനാഥന്മാരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. നാല് വര്‍ഷത്തെ ഡിപ്ലോമ മൂന്നു വര്‍ഷം കൊണ്ട് നമ്പൂതിരി പൂര്‍ത്തിയാക്കി. 6 വര്‍ഷത്തെ അഡ്വാന്‍സ്ഡ് പെയിന്‍റിങ് കോഴ്സ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. അങ്ങനെ ചിത്രകലാ വിദ്യാഭ്യാസം നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കിയ ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രകാരനായിട്ടായി തുടക്കം കുറിച്ചു. 

ചിത്രസപര്യയുടെ തുടക്കം മുതല്‍ ദീര്‍ഘകാലം څമാതൃഭൂമി څ യിലായിരുന്നു. څമാതൃഭൂമി څ ആഴ്ചപ്പതിപ്പില്‍ മലയാള സാഹിത്യത്തിലെ ഉദാത്ത രചനകള്‍ക്ക് നമ്പൂതിരി ദൃശ്യഭാഷ ചമച്ചു. ശേഷം കലാകൗമുദി, സമകാലീന മലയാളം, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വരച്ചു. എം.ടി.വാസുദേവന്‍ നായരുടെ څരണ്ടാമൂഴچത്തിന് ഉള്‍പ്പടെ നമ്പൂതിരി ഒരുക്കിയ ചിത്രങ്ങള്‍ കലാചരിത്രത്തിലെ സുവര്‍ണ അദ്ധ്യായങ്ങളാണ്.  വിശ്രുത ചലച്ചിത്രകാരന്മാരായ അരവിന്ദന്‍റെയും പത്മരാജന്‍റെയും സിനിമകളിലും പ്രവര്‍ത്തിച്ചു. 

ചിത്രരചനാ രംഗത്ത് സജീവമായതോടെ കെ.എം.വാസുദേവന്‍ നമ്പൂതിരി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയായി. ഒടുവില്‍ ചിത്രകലാ രംഗത്ത് വെറും നമ്പൂതിരിയായി. കേരളീയ കലാചരിത്രത്തിലെ സുവര്‍ണ ശോഭയുള്ള വരകള്‍ പിറന്നത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കൈളിലൂടെയാണ്.  ദീര്‍ഘകാലമായി മലയാളി മനസിനെ വിസ്മയിപ്പിക്കുകയും വളര്‍ത്തുകയും ചെയ്ത കലാജീവിതം. രേഖാചിത്രം, പെയിന്‍റിങ്ങ്, ശില്‍പം എന്നിവ കൂടാതെ കാര്‍ട്ടൂണിലും വലിയ സംഭാവനകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.

മാതൃഭൂമി ദിനപത്രത്തില്‍ വരച്ച പോക്കറ്റ് കാര്‍ട്ടൂണ്‍ പരമ്പര څ നാണിയമ്മയും ലോകവും څ ആ കാലത്ത് സമൂഹത്തിന്‍റെ നേര്‍ക്കാഴ്ചയായി മാറി. മാതൃഭൂമി പത്രത്തിന്‍റെ ആദ്യ പേജില്‍ വര്‍ഷങ്ങളോളം പ്രസിദ്ധീകരിച്ചിരുന്ന നമ്പൂതിരിയുടെ ബോക്സ് കാര്‍ട്ടൂണ്‍ സംസാരവിഷയമായിരുന്നു. ഓരോ ദിവസവും നാണിയമ്മ എന്ത് പറയുന്നു എന്നത് കൗതുകത്തോടെ ജനങ്ങള്‍ വീക്ഷിച്ചിരുന്നു. വര്‍ത്തമാനകാല വിഷയങ്ങളുടെ ആക്ഷേപഹാസ്യ പ്രതികരണങ്ങള്‍ വിമര്‍ശനാത്മകമായി നമ്പൂതിരി അവതരിപ്പിച്ചു.

കരിങ്കല്ലിന്‍റെ കൂറ്റന്‍ ശില്പങ്ങള്‍ ഒരുക്കി. രേഖാചിത്രത്തിനൊപ്പം വര്‍ണചിത്രങ്ങളിലും നമ്പൂതിരി തീര്‍ത്തു. സംഗീതം, കഥകളി, വാദ്യകല, കൂടിയാട്ടം, തുള്ളല്‍ തുടങ്ങി ദൃശ്യകലകളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ നമ്പൂതിരി വരച്ചിട്ടുണ്ട്. ആയിരത്തോളം കഥകളി രേഖകള്‍ വരച്ചു. ഒപ്പം ഒട്ടേറെ കലാകാരന്മാരുടെയും എഴുത്തുകാരുടെയും രേഖാചിത്രങ്ങള്‍ വരച്ചു. കാരിക്കേച്ചറുകള്‍ക്ക് സമാനമായ വരകളായിരുന്നു വ്യക്തി ചിത്രങ്ങള്‍ മിക്കതും.

നമ്പൂതിരിയുടെ ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വേറിട്ട് നിന്നാല്‍ പോലും ഒരു അപാകതയും കാണില്ല. അദ്ദേഹത്തിന്‍റെ ചിത്രകലാ ശൈലി ധാരാളം പേര്‍ ഇന്ന് പിന്തുടരുന്നുണ്ട്. നമ്പൂതിരി ശൈലി പലരും പിന്തുടര്‍ന്നെങ്കിലും ആര്‍ക്കും നമ്പൂരിയുടെ യഥാര്‍ത്ഥ ചിത്രീകരണ ശൈലിയില്‍ എത്തിപ്പെടുവാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. 

നമ്പൂതിരി ചിത്രങ്ങള്‍ അപ്പോഴും വേറിട്ടു തന്നെ നില്‍ക്കുന്നു. നമ്പൂതിരിയുടെ ചിത്രങ്ങളില്‍ പുരുഷന്മാരും സ്ത്രീകളെയും പരിശോധിക്കേണ്ടതും ചിത്രകലയില്‍ താല്പര്യമുള്ളവര്‍ അത് പഠിക്കേണ്ടതും അത്യാവശ്യമാണ്. എത്ര ലളിതമായാണ് അദ്ദേഹം വരച്ചിരിക്കുന്നത് എന്ന് കാണാം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തികച്ചും വേറിട്ടു തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു. കഥകളിയും ഇല്ലങ്ങളും അദ്ദേഹം വരച്ചു കൂട്ടിയത് മലയാള രേഖാചിത്ര രചനാ രംഗത്ത്  വലിയ പഠന വിഷയമായി തന്നെ പരിഗണിക്കപ്പെടുന്നു.

രേഖാ ചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഏഴു പതിറ്റാണ്ടോളം മലയാളത്തിന്‍റെ അക്ഷരങ്ങള്‍ക്കൊപ്പം നമ്പൂതിരിയുടെ രേഖാചിത്രങ്ങളും ഭാഗമായിരുന്നു. പല കാലങ്ങളിലായി നാല് പ്രസിദ്ധീകരണങ്ങളില്‍ നമ്പൂതിരിയുടെ ചിത്രീകരണങ്ങളുണ്ടായിരുന്നു. നമ്പൂതിരി ചിത്രങ്ങള്‍ കാണുവാനായി മാത്രം പ്രസിദ്ധീകരണങ്ങള്‍ വരുത്തിയവരുണ്ട്. നമ്പൂതിരിയുടെ ചിത്രങ്ങള്‍, ഓരോ സാഹിത്യ ക്യതികളോടും നീതി പുലര്‍ത്തിയിരുന്നു. എഴുത്തിന് സമാന്തരമായി തന്നെ വരകള്‍ സ്ഥാനം പിടിച്ചു. കഥകള്‍ക്കും, നോവലുകള്‍ക്കും നോവലേറ്റിനും മറ്റും നമ്പൂതിരി ചിത്രം വരയ്ക്കുകയായിരുന്നില്ല മറിച്ച് ചിത്രം എഴുതുകയായിരുന്നു എന്ന് പ്രശസ്ത ചിത്രകലാ നിരൂപകന്‍ എന്‍. പി. വിജയക്യഷ്ണന്‍ പറഞ്ഞിട്ടുണ്ട്.

എണ്ണമറ്റ മലയാളി ചിത്രകാരന്മാര്‍ക്ക്, പ്രത്യേകിച്ച് രേഖാ ചിത്രീകരണ രംഗത്ത് മാതൃകയാണ് നമ്പൂതിരി വരകള്‍. രേഖാ ചിത്രീകരണം, പെയിന്‍റിംഗ് എന്നിവയ്ക്കു പുറമേ ശില്പ കലയിലും പ്രശസ്തനായ അദ്ദേഹത്തിന് മണ്ണും മരവും ശിലയും ലോഹവുമെല്ലാം ഒരുപോലെ വഴങ്ങുമായിരുന്നു. മണ്ണും ലോഹവും ഉള്‍പ്പടെ പല മാധ്യമങ്ങളില്‍ കലാവിഷ്ക്കാരങ്ങള്‍ നടത്തി. ചെമ്പ് ഫലകങ്ങളില്‍ മഹാഭാരതം പരമ്പര ചെയ്തത് പുതുമയാര്‍ന്ന മറ്റൊരു അദ്ധ്യായമായി. പറയിപെറ്റ പന്തിരുകുലം, സ്വാതന്ത്ര്യ സമര ചരിത്രം തുടങ്ങിയ ലോഹഫലക ശില്‍പ  പരമ്പരയുമെല്ലാം നമ്പൂതിരിയുടെ ശ്രദ്ധേയ സൃഷ്ടികളാണ്. മലയാളത്തിലെ പ്രമുഖ ചലച്ചിത്രകാരന്മാരായ അരവിന്ദന്‍, പത്മരാജന്‍ എന്നിവരോടൊപ്പം സിനിമയില്‍ കലാസംവിധാനം നിര്‍വഹിച്ചിട്ടുളള അദ്ദേഹത്തെ 'വരകളുടെ പരമശിവന്‍' എന്നാണ് യശഃശരീരനായ വി.കെ.എന്‍. വിശേഷിപ്പിച്ചിട്ടുളളത്. 

സമൂഹത്തിലെ ആധുനിക ഫാഷനുകള്‍ പോലും നമ്പൂതിരിയുടെ ചിത്രങ്ങളില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു. നല്ലൊരു നിരീക്ഷകരായിരിക്കണം ഒരു ചിത്രകാരന്‍ എന്നുള്ളതിന്‍റെ തെളിവാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ ആധുനിക ഫാഷനുകളും കൂടി പ്രതിഫലിപ്പിക്കുന്നത്. കേരളത്തിന്‍റെ പഴയ വസ്ത്രധാരണവും അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതായിരുന്നു. അത് വലിയ ചര്‍ച്ചാ വിഷയമായതാണ്. നമ്പൂതിരിയുടെ സ്ത്രീകളും നമ്പൂതിരിയുടെ കഥകളിയും ഒക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഹൈഹീല്‍ഡ് ഷൂസും, വാനിറ്റി ബാഗും പുതിയ ഫാഷനും വരകളില്‍ കൊണ്ടു വരുന്ന നമ്പൂതിരി ശൈലി യുവതലമുറയ്ക്ക് പോലും കൗതുകം ഉണ്ടാക്കുന്ന ഒന്നാണ്. 

ഒഴിഞ്ഞ ക്യാന്‍വാസുകള്‍ നമ്പൂതിരിക്ക് സങ്കല്‍പ്പിക്കാന്‍ പ്രയാസമായിരുന്നു. അവസാന കാലം വരെ സാധകം എന്നോണം അദ്ദേഹം എല്ലാ ദിവസവും വരച്ചുകൊണ്ടിരുന്നു. ദിവസവും ഒരു ചിത്രം എങ്കിലും വരയ്ക്കുക എന്ന പതിവ് അദ്ദേഹം കാലങ്ങളായി തുറന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ പ്രായം ഏറെ ചെന്നിട്ടും വരയുടെ രംഗത്ത് അദ്ദേഹം സജീവമായി തന്നെ നിലകൊണ്ടു. നമ്പൂതിരി ഈ ലോകത്തോട് ശാരീരികമായി വിട പറഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ വരകള്‍ ഇന്നും നമുക്കിടയില്‍ ചലനമായി നിലകൊള്ളുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.

നമ്പൂതിരിക്ക് 1995 ല്‍ ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. രണ്ടു തവണ ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലചിത്ര പുരസ്ക്കാരം 1974 ല്‍ ലഭിച്ചു. കേരള സര്‍ക്കാര്‍, സംസ്ഥാനത്തെ ചിത്രകലാരംഗത്തെ പരമോന്നത ബഹുമതിയായ രാജാ രവിവര്‍മ പുരസ്ക്കാരം 2004 ല്‍ നല്‍കി ആദരിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ മൃണാളനി അന്തര്‍ജനം. രണ്ടു മക്കള്‍, ദേവനും, പരമേശ്വരനും.