ഇത് ആഘോഷങ്ങളുടെ കാലം

ഇത് ആഘോഷങ്ങളുടെ കാലം

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഇത് ആഘോഷങ്ങളുടെ കാലമാണ്. രാജ്യത്താകമാനം വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ ആണ് ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്നത്. ഡല്‍ഹിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേത്യത്ത്വത്തില്‍ നടക്കുന്ന കലാ പരിപാടികള്‍ ദിവസവും ഉണ്ട്. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ പൊതുജനങ്ങള്‍ക്ക് കാണുവാനായി തുറക്കുവാന്‍ പോകുന്നു. എല്ലാ വര്‍ഷവും റിപ്പബ്ലിക്ക് ദിനത്തിന് ശേഷം ഇത് പതിവുള്ളതാണ്. ഡല്‍ഹിയിലെ റോഡുകളോട് ചേര്‍ന്നുള്ള പ്രദേശത്ത് നിര നിരയയി പൂക്കള്‍ വിരിയുന്ന കാലമാണ്. റോഡുകള്‍ സംഗമിക്കുന്ന പ്രദേശങ്ങള്‍ പൂചെടികളെ കൊണ്ട് സമ്പന്നമാണ്.

കേരളത്തില്‍ സംസ്ഥാന സ്ക്കൂള്‍ കലോത്ത്സവം വലിയ ഒരു ആഘോഷം തന്നെയാണ്. കൊല്ലത്ത് അതിന്‍റെ ആരവം നമ്മള്‍ കണ്ടതാണ്. നമ്മളത് കേട്ടതാണ്. പലരും അത് അനുഭവിച്ചവരാണ്. കേരളത്തിന്‍റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള കുട്ടികള്‍ അവരുടെ കലാവൈഭവം വിളിച്ചോതുന്ന സംസ്ഥാന സ്കൂള്‍ കലോത്ത്സവം നേരിട്ട് കണ്ടവര്‍ക്ക് അറിയാവുന്നതാണ്. അവിടെ നടക്കുന്ന കലാമത്സരങ്ങളില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ കലാരംഗത്ത് പ്രൊഫഷണലായ കലാകാരന്‍മാരെ കടത്തി വെട്ടുന്ന തരത്തിലാണ്. ചിത്രകലാ രംഗത്ത് ആയാലും, ന്യത്ത, സംഗീത രംഗത്തായാലും കുട്ടികളുടെ മികവ് അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. ഇത് കാണുവാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് എത്തുന്നത് എന്നുള്ളത് സവിശേഷതയാണ്. പക്ഷെ കലോത്സവ വേദി വിട്ടാല്‍ ഇവര്‍ അപ്രത്യക്ഷരാകുന്നു.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ തെയ്യക്കോലങ്ങള്‍ നിറഞ്ഞൊഴുകുകയാണ് ഇപ്പോള്‍. ഉത്തരകേരളത്തിലും, കര്‍ണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളില്‍ ഒന്നാണ് അനുഷ്ഠാന കര്‍മ്മമായ തെയ്യം. പഴയങ്ങാടിപ്പുഴയ്ക്ക് വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. കോഴിക്കോട് ജില്ലയുടെ വടക്കന്‍ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളില്‍ തിറ എന്ന പേരില്‍ ആണ് അവതരിപ്പിക്കുന്നത്. കേരളീയരായ എത്രപേര്‍ നേരിട്ട് തെയ്യം കണ്ടിട്ടുണ്ട്...? വര്‍ണ്ണ വിസ്മയം കൊണ്ട് അത്ഭുതം തീര്‍ക്കുന്ന തെയ്യ കോലങ്ങള്‍ ഒരിക്കലെങ്കിലും മലയാളികള്‍ നേരിട്ട് കാണണം. തെയ്യം നാളുകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണുള്ളത്. തുലാമാസത്തില്‍  പത്താം തീയതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്. ഇടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നന്‍പുറത്ത് കാവില്‍ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും. കഥകളിയെ പോലെ കണ്ണിന് കുളിര്‍മ തരുന്ന തെയ്യങ്ങള്‍ വ്യത്യസ്ത തരത്തിലുണ്ട് എന്നുള്ളത് ആകര്‍ഷകമാണ്.

കേരളത്തിലെ പല ജില്ലകളിലെയും ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുകയാണ്. ശബരിമലയിലെ മണ്ഡല കാലം ഒരു ആഘോഷം എന്നുപറഞ്ഞാല്‍ തെറ്റുണ്ടാവില്ല. ഭക്തജനങ്ങളാണ് അവിടെയെത്തുന്നതെങ്കിലും അവിടെ ഭക്തിയുടെ ഒരു വലിയ ആഘോഷമാണ് നടക്കുന്നത്. ശബരിമലയില്‍ കലാകാരന്മാര്‍ നടത്തുന്ന പ്രകടനങ്ങള്‍ തന്നെ ശബരിമലയിലെ കലാരംഗം സമ്പന്നമാക്കുന്നു. കേരളത്തിന്‍റെ എല്ലാ ആര്‍ട്ട് ഗ്യാലറികളിലും ഇപ്പോള്‍ അതിവിപുലമായ ചിത്രപ്രദര്‍ശനങ്ങള്‍ നടക്കുകയാണ്.

സാഹിത്യ രംഗത്തും വലിയ ആഘോഷമാണ് നടക്കുന്നത്. ഡിസി ബുക്സ് നടത്തുന്ന കോഴിക്കോട് കടപ്പുറത്തെ കേരള ലിറ്റററി ഫെസ്റ്റ് പ്രശസ്തമാണ്. കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരം പദവി നല്‍കിയത് അുത്തെിടെയാണ്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം കണക്കിലെടുക്കാന്‍ കേരള ലിറ്റററി ഫെസ്റ്റ്  ഒരു കാരണമായി എന്നും പറയാം. കേരള സാഹിത്യ അക്കാദമിയും കേരള ലിറ്റററി ഫെസ്റ്റിന് സമ്മാനമായ രീതിയില്‍ ത്യശ്ശൂരില്‍ ഈ വര്‍ഷം മുതല്‍ സാഹിത്യോത്സവം നടത്തുന്നു. തിരുവനന്തപുരത്തും, കൊച്ചിയിലും, വയനാടും സാഹിത്യ ഉത്സവങ്ങള്‍ വരുന്നു. 

കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും ഒട്ടേറെ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എല്ലാദിവസവും കലാപ്രകടനങ്ങള്‍ പല വേദികളിലായി ദിവസവും നടക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. രാജ്യത്തെ ഏറ്റവും മികച്ച കലാപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വേദികളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കലകള്‍ അവതരിപ്പിക്കുന്നത് എന്നുള്ളത് വിസ്മരിക്കുവാന്‍ സാധിക്കുകയില്ല. രാജ്യ തലസ്ഥാനത്തെ സാംസ്കാരിക കേന്ദ്രമായ മണ്ഡി ഹൗസില്‍ ഈ കാലയളവില്‍ എത്രയെത്ര ആഘോഷ പരിപാടികള്‍ ആണ് നടക്കുന്നത്. നൃത്തവും സംഗീതവും ചിത്രകലയും സമനിക്കുന്ന ലളിതകലാ അക്കാഡമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവ ചേര്‍ന്ന കെട്ടിടസമുച്ചയം സജീവമാകുന്നത് ജനുവരി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ്. സാഹിത്യ ചര്‍ച്ചകള്‍ മുതല്‍ എന്തെല്ലാം പരിപാടികള്‍ എല്ലാ ദിവസവും അവിടെ നടക്കുന്നു. വിവിധ ഭാഷകളില്‍ നാടകങ്ങളും, സിനിമകളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാനുണ്ട്.

രുചി എന്നത് ഓരോ ദേശത്തിനും വൃത്യാസമുള്ളതാണ്. രുചി ഭേദമാണ് ഓരോ പ്രദേശത്തേയും വേറിട്ട് നിര്‍ത്തുന്നത്. കേരളത്തില്‍ തന്നെയുള്ള കറികളുടെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. വടക്കന്‍ കേരളത്തിലുള്ള രുചിയല്ല തെക്കന്‍ കേരളത്തിലെ സാമ്പാറിനും മീന്‍കറിക്കും ഉള്ളത്. മധ്യതിരുപതാംകൂറില്‍ സാമ്പാറിനും മീന്‍ക്കറിക്കും മറ്റൊരു രുചിയാണ്. ഇത്തരത്തില്‍ രാജ്യത്തിന്‍റെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ വ്യത്യസ്തമായ രുചികള്‍ സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുന്ന ഭക്ഷ്യമേളകളും ഈ സമയം രാജ്യതലസ്ഥാനത്ത് വ്യാപകമായുണ്ട്. തെരുവോര ഭക്ഷ്യ വിഭവങ്ങളുടെ മേളയും, കരകൗശല മേളയും ഡല്‍ഹിയില്‍ നടക്കുന്നു.

സംഗീതവും നൃത്തവും അഭിനയവും മാത്രമല്ല ആഘോഷങ്ങള്‍ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കായിക രംഗത്ത് നടക്കുന്ന എല്ലാം മത്സരങ്ങളും ആഘോഷത്തിന്‍റെ ഭാഗം തന്നെയാണ്. ലോകോത്തര നിലവാരമുള്ള സ്റ്റേഡിയങ്ങളാണ് ഇന്ന് നമുക്ക് സ്വന്തമായി ഉള്ളത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ കാലയളവില്‍ നടക്കുന്ന മത്സരങ്ങള്‍ നമുക്ക് ആഘോഷത്തിന്‍റെ ഭാഗമാക്കാം. കായികരംഗത്ത് നടക്കുന്ന രാജ്യത്തിന്‍റെ സാംസ്കാരികത വിളിച്ചോതുന്ന ഒന്നാണ്. കായിക രംഗത്ത് യുവജനങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു എന്നത് ആശ്വാസമാണ്. കാരണം, കായിക രംഗത്തുള്ളവര്‍ കൂടുതല്‍ രോഗപ്രതിരോധ ശക്തിയുള്ളവരാണ്.

ജനങ്ങള്‍ക്ക് എല്ലാ പരിപാടികളിലും എത്തിച്ചേരുവാന്‍ സാധിക്കുന്നില്ല എന്നുള്ളത് കൊണ്ട് ഒരു തിരഞ്ഞെടുപ്പ് തന്നെ വേണ്ടി വരുന്നു. റിപ്പബ്ലിക്ക് ദിനത്തിന്‍റെ ഭാഗമായി ഒട്ടേറെ കലാപരിപാടികള്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറി കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കുന്നു. ഇപ്പോള്‍ രാജ്യത്തിന്‍റെ കലാസാംസ്കാരിക പതിപ്പ് തന്നെ രാജ്യതലസ്ഥാനത്ത് കാണുവാന്‍ സാധിക്കും. ഗോത്ര വേഷം കെട്ടി ഗോത്ര സമൂഹത്തിന്‍റെ കലാപ്രകടനങ്ങള്‍ നടത്തുകയല്ല ഡല്‍ഹിയിലെ പല വേദികളിലും നടക്കുന്നത്. ഇവിടെ യഥാര്‍ത്ഥ ഗോത്രവര്‍ഗ്ഗക്കാരിലെ യഥാര്‍ത്ഥ കലാകാരന്‍മാരെ ക്ഷണിച്ചു വരുത്തി അവരുടെ കലാരൂപങ്ങള്‍ അതേപോലെ ഇവിടെ അവതരിപ്പിക്കുന്നു. കാഴ്ചക്കാര്‍ക്ക് ഇത് കൗതുകമുണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ രാജ്യത്തെ കലാരൂപങ്ങള്‍ ഒന്നിച്ചുവാനുള്ള ഭാഗ്യം രാജ്യതലസ്ഥാനത്തിന് സാധിക്കുന്നു എന്നുള്ളത് നിസ്സാര കാര്യമല്ലല്ലോ.