ഓട്ടന്‍തുള്ളല്‍ ആസ്വദിച്ച് ഓംചേരി. ഗുരു വന്ദനം നടത്തി സ്വരലയ...

ഓട്ടന്‍തുള്ളല്‍ ആസ്വദിച്ച് ഓംചേരി. ഗുരു വന്ദനം നടത്തി സ്വരലയ...  


നോക്കെടാ ! നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന

മര്‍ക്കടാ ! നീയങ്ങു മാറിക്കിട ശഠാ !

ദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നി -

നക്കെടാ ! തോന്നുവാനെന്തെടാ സംഗതി ?

കുഞ്ചന്‍ നമ്പ്യാരുടെ പ്രശസ്തമായ കല്യാണസൗഗന്ധികം തുള്ളലിലെ വരികള്‍

അവതരിപ്പിച്ച കലാമണ്ഡലം നിഖില്‍ പാടി  ബാലകൃഷ്ണമാരാര്‍  ഏറ്റ് പാടിയപ്പോള്‍ നാടക ആചാര്യന്‍ ഓംചേരി എന്‍. എന്‍. പിള്ളയും ലീല ഓംചേരിയും ഒപ്പം പാടി. ഓട്ടന്‍തുള്ളല്‍ ആചാര്യനായ പി.എസ്. മാരാറുടെ മകനാണ് ബാലകൃഷ്ണ മാരാര്‍. ഓംചേരിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്‍റെ ഡല്‍ഹിയിലെ വീട്ടിലെ സ്വീകരണ മുറിയില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന്‍റെ ഭാഗമായി ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷത്തിലേറെ വീട്ടില്‍ തന്നെ കഴിഞ്ഞ ഓംചേരി സ്വരലയ ഭാരവാഹികളോട് തനിക്ക് ഓട്ടന്‍തുള്ളല്‍ കണ്ടാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഗുരുവന്ദനമായി സ്വരലയ ഓംചേരിക്കായി വീട്ടില്‍ തന്നെ ഓട്ടന്‍തുള്ളല്‍ നടത്തുവാന്‍ സാഹചര്യമൊരുക്കി. ഓംചേരിയുടെ ഇഷ്ടപ്രകാരം കല്യാണസൗഗന്ധികം ഓട്ടന്‍ തുള്ളല്‍ തന്നെ കലാമണ്ഡലം നിഖില്‍ അവതരിപ്പിച്ചു. മൃദംഗം - കലാമണ്ഡലം ഹരിദേവ്, ഇടയ്ക്ക - കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമന്‍ എന്നിവര്‍ പിന്നണിയില്‍ ഉണ്ടായിരുന്നു. ഓംചേരിയുടെ മകള്‍ ദീപ്തി ഓംചേരി, മരുമകളും കമുകറ പുരുഷോത്തമന്‍റെ മകളുമായ ഡോ. ശ്രീലേഖ, സ്വരലയ സെക്രട്ടറി സി. അശോകന്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, കേരള ക്ലബ് സെക്രട്ടറി മാധവന്‍ കുട്ടി, പി. ആര്‍. നായര്‍ എന്നിവര്‍ മാത്രമാണ് ഓട്ടന്‍തുള്ളല്‍ കാണുവാന്‍ ഉണ്ടായിരുന്നത്. വരുന്ന ജന്‍മത്തില്‍ കലാകാരന്‍മാരുടെ കുലമായ മാരാര്‍ സമുദായത്തില്‍ ജനിക്കണമെന്നാണ് ആഗ്രഹമെന്ന് ഓംപേരി പറഞ്ഞു. സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ കല്യാണസൗഗന്ധികം തുള്ളലിന്‍റെ പ്രസക്തിയാണ് അത് തന്നെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഓംചരി കൂട്ടി ചേര്‍ത്തു. ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ച കലാകാരന്‍മാര്‍ക്ക് ഓംചേരി ദക്ഷിണയും കോടി മുണ്ടും സമ്മാനിച്ചു.