പഞ്ചാഗ്നി 17

പഞ്ചാഗ്നി 17

ശകുനി 

ജയിപ്പിച്ചാല്‍ സൗജന്യങ്ങളെന്ന് പാര്‍ട്ടികള്‍  

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ എല്ലാ വീട്ടിലും ഒരു ഗ്യാസ് സിലിണ്ടര്‍ ഹോളിക്ക് മുന്‍പ് സൗജന്യമായി നല്‍കുമെന്ന് അമിത്ത് ഷാ പ്രഖ്യാപിച്ചിരിക്കയാണ്. പതിനഞ്ച് വര്‍ഷം ഉത്തര്‍പ്രദേശ് ഭരിച്ചവര്‍ ജനങ്ങളെ പിഴിയുകയായിരുന്നു. ജനങ്ങള്‍ വികസനം എന്നത് തിരിച്ചറിഞ്ഞത് യോഗിയുടെ കാലത്താണ്. ഇലക്ഷന്‍ ഫലം വന്നു കഴിഞ്ഞാല്‍ എട്ട് ദിവസം കൊണ്ട് വീടുകളില്‍ ബി.ജെ.പി. സര്‍ക്കാരിന്‍റെ സൗജന്യ സിലിണ്ടറെത്തും. ഹോളിക്കും, ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടര്‍ ഓരോ കുടുംബത്തേയും തേടിയെത്തുമെന്ന് അമിത്ത് ഷാ. സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എല്ലാ വര്‍ഷവും ഒരു കിലോ നെയ്യും, സൗജന്യ റേഷനും നല്‍കുമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. 2021 നവംബര്‍ മാസം നിര്‍ത്തലാക്കിയ സൗജന്യ റേഷന്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ വീണ്ടും തുടങ്ങിയതിലെ ചതി മനസിലാക്കണമെന്നാണ് അഖിലേഷ് പറയുന്നത്. ഇലക്ഷന്‍ ഫലം വന്നാല്‍ അവരാദ്യം ചെയ്യുക സൗജന്യ റേഷന്‍ പിന്‍വലിക്കലാണ്. കോണ്‍ഗ്രസ് സൗജന്യ വിദ്യാഭ്യാസമാണ് ഉറപ്പ് നല്‍കുന്നത്. രണ്ട് ഘട്ടം കഴിഞ്ഞ ഉത്തര്‍പ്രദേശില്‍ ശക്തമായ പ്രചരണമാണ് എല്ലാ പാര്‍ട്ടികളും നടത്തുന്നത്. 

രാജ്യ സുരക്ഷയ്ക്കായി വോട്ട് 

ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ പഞ്ചാബില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ ആംആദ്മിക്ക് മാത്രമേ സാധിക്കൂ എന്നാണ് അരവിന്ദ് കേജരിവാള്‍ പറയുന്നത്. പഞ്ചാബില്‍ ആത്മാര്‍ത്ഥതയും, അഴിമതിയുമില്ലാത്ത സര്‍ക്കാര്‍ വന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് സുരക്ഷ ലഭിക്കൂ എന്നാണ് കേജരിവാളിന്‍റെ പക്ഷം. കോണ്‍ഗ്രസും, ബി.ജെ.പിയും സുരക്ഷാ വിഷയം പറഞ്ഞ് തമ്മില്‍ തല്ലുന്ന കാഴ്ച്ചയാണ് കാണുന്നത്. രാജ്യ സുരക്ഷയല്ല അവരുടെ തര്‍ക്കവിഷയം എന്നതിലാണ് നമുക്ക് സങ്കടം. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് അവരുടെ തര്‍ക്കവിഷയം. ആംആദ്മി പഞ്ചാബിലെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത് എന്ന് കേജരിവാള്‍ അവകാശപ്പെടുന്നു. സുരക്ഷിതമായ ഇന്ത്യയ്ക്ക് പുതിയ പഞ്ചാബാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയൊരു പാര്‍ട്ടിയുടെ സര്‍ക്കാരിനെ പരീക്ഷിക്കുന്നത് അപകടമാണെന്ന മുന്നറിപ്പാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നത്.

ഗോവയില്‍ പിന്തുണ ചര്‍ച്ച തുടങ്ങി 

2017ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മൂലക്കിരുത്തി ബി.ജെ.പിയാണ് സംസ്ഥാനം ഭരിച്ചത്. 40 സീറ്റുകളില്‍ 17 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു എം.എല്‍.എ. മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ കോണ്‍ഗ്രസ് മാത്രമല്ല, ബി.ജെ.പി. അടക്കമുള്ള പാര്‍ട്ടികള്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. ഗോവയിലെ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പരസ്പരം പിന്തുണയ്ക്കുന്ന ചര്‍ച്ചയിലാണെന്നാണ് അറിയുന്നത്. കോണ്‍ഗ്രസും, ത്രിണമുലും, ആംആദ്മി പാര്‍ട്ടിയും ഗോവയില്‍ ധാരണയിലെത്തിയതായി സംസാരവും ഉണ്ട്. ഇലക്ഷന് മുന്‍പ് രാഷ്ട്രീയമായ ധാരണകളുണ്ടായിരുന്നോ എന്നത് പലരും ചര്‍ച്ച ിയ്ത്െ നോക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇതിനൊരു വ്യക്തത ലഭിക്കും.