പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2021 സെപ്തംബര്‍ 20 


റെയില്‍വെയുടെ വിശ്രമ മുറി

രാജ്യ തലസ്ഥാനമായ ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ചെന്നാല്‍ വിമാനതാവളത്തിന് സമാനമായ വിശ്രമ മുറി കാണാം. ഒന്നാം നമ്പര്‍ പ്ലാറ്റ്കോമിന്‍റെ ഒന്നാം നിലയിലുള്ള രാജ്യാന്തര നിലവാരമുള്ള വിശ്രമ മുറിയില്‍ ഏത് യാത്രക്കാരനും പ്രവേശനമുണ്ട്. ആദ്യത്തെ ഒരു മണിക്കൂര്‍ 150 രൂപയും, പിന്നീടുള്ള വാരോ മണിക്കൂറും 99 രൂപയും നല്‍കണം. 120 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇവിടെ ഒരു സമയം പ്രവേശനം ലഭിക്കുകയുള്ളൂ. കുളിക്കുന്നതിനും കിടക്കുന്നതിനും സൗകര്യമുണ്ട്. കുളിക്കണമെന്നുള്ളവര്‍ക്ക് വ്യത്തിയുള്ള ടൗവ്വല്‍, സോപ്പ്, ഡെന്‍റല്‍ കിറ്റ് ഉള്‍പ്പടെ ലഭിക്കും. ഇതിന് 200 രൂപ അധികം നല്‍കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ചായയോ, കാപ്പിയോ സൗജന്യമായി ലഭിക്കും. ഭക്ഷണം കഴിക്കുവാനുള്ള സൗകര്യവുമുണ്ട്. അതിന് പ്രത്യേക ചാര്‍ജ് നല്‍കണം. ബിസിനസ് സെന്‍ററുകളുടെ സൗകര്യം അവിടെ കാണാം. പത്രങ്ങളും, ആനുകാലികങ്ങളും അവിടെ ലഭ്യമാണ്. ടെലിവിഷനും ടെലിഫോണ്‍ സൗകര്യവും ലോഞ്ചില്‍ ലഭിക്കും. ഐ.ആര്‍.സി.ടി.സിയുമായി ചേര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വെ ഇങ്ങനെ ഒരു സൗകര്യം ഉണ്ടാക്കിയിരിക്കുന്നത്. 

വാക്സിന്‍ കൊണ്ടൊരു രാഷ്ട്രീയം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ എന്നും ഉണ്ടായിരുന്നെങ്കില്‍ എന്ന് പൊതുജനം ആഗ്രഹിച്ചാല്‍ കുറ്റം പറയുവാന്‍ പറ്റുമോ...? രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും 130 ദിവസം കൊണ്ട് കോവിഡ് വാക്സിന്‍ (രണ്ട് ഡോസ്) നല്‍കി ലോക ജനശ്രദ്ധ നേടുവാന്‍ നമുക്ക് സാധിക്കുമായിരുന്നു. മോദിയുടെ 71 ാം ജന്‍മദിനത്തില്‍ രണ്ടര കോടി കോവിഡ് വാക്സിന്‍ നല്‍കി എന്നാണ് പറയുന്നത്. ലോകത്ത് ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ വാക്സിന്‍ നല്‍കി എന്ന റക്കോഡ് അങ്ങിനെ ഇന്ത്യ നേടി. പിറന്നാളിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളിലും, കഴിഞ്ഞുള്ള ദിവസങ്ങളിലും വാക്സിനുകളുടെ ലക്ഷങ്ങള്‍ മാത്രമാണ് വിതരണമുണ്ടായത്. കോവിഡ് വാക്സിന്‍ ഇത് പോലെ എല്ലാ ദിവസവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കില്ല എന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ പ്രതി ദിനം 40 ലക്ഷം കോവിഡ് വാക്സിന്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. അതായത് കൊടുക്കേണ്ട വാക്സിനുകള്‍ മോദിയുടെ ജന്‍മദിനത്തിനായി കരുതി മാറ്റി വെച്ചു. അത് വലിയ ഒരു മനുഷ്യാവകാശ ലഘനമാണെന്ന് പറയാം. പക്ഷെ എന്ത് കൊണ്ട് ഉറക്കെ പരാതിപെടാന്‍ സാധിക്കുന്നില്ല. ഇത് വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവകാശം നഷ്ടപ്പെടുന്നത് മറ്റൊരു കാരണം കൊണ്ടാണ്. ഏറ്റവും കൂടിയ കാലം ജനപ്രതിനിധി എന്ന കെ. എം. മാണിയുടെ റെക്കോഡ് മറി കടക്കുന്നതിനായി മാത്രം ആരോഗ്യ പ്രശ്നങ്ങളാല്‍ തളര്‍ന്ന ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിച്ച് എം.എല്‍.എ. ആക്കിയതാണ് അത്. മറ്റ് ഓരോ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സമാനമായ ഓരോ ഇടപാടില്‍ പങ്കാളിയാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളാണ് ഇന്ത്യ. ഒക്ടോബര്‍ മാസത്തോടെ ഇന്ത്യയില്‍ നിന്ന് 30 കോടി കോവിഡ് വാക്സിന്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന നടപടികളാണ് ഇപ്പോള്‍ ക്കൈകൊള്ളുന്നത്. 

ചുമര്‍ ചിത്രങ്ങള്‍ വ്യാപകമാകുന്നു

ഇന്ത്യയില്‍ ചുമര്‍ ചിത്രരചന വ്യാപകമാകുന്നതായി കാണുന്നു. ഡല്‍ഹിയിലെ പ്രധാന തെരുവുകളിലെ ചുമരുകളെല്ലാം ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ്. രാജ്യത്തെ പ്രധാന പട്ടണങ്ങളിലെല്ലാം സമാനമായ കാഴ്ച്ച കാണുവാന്‍ സാധിക്കും. കോവിഡ് ബോവത്ക്കരണത്തിനായി കേരളത്തിലെ 14 ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലെ മതിലുകളില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേത്യത്ത്വത്തില്‍ കാര്‍ട്ടൂണ്‍ മതിലുകള്‍ തീര്‍ത്തത് അന്തര്‍ദേശിയ തലത്തില്‍ വരെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ എല്ലാ പട്ടണങ്ങളിലെ പ്രധാന മതിലുകളിലെല്ലാം ചിത്രകാരന്‍മാര്‍ വരച്ചിരിക്കുന്നത് കാണാം. കേരള ടൂറിസം വകുപ്പുമായി ചേര്‍ന്ന് തിരുവനന്തപുരത്തെ പ്രധാ ചുവരുകളിലെല്ലാം ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിരിക്കുന്നു. മനോഹരമായ തെരുവോര കാഴ്ച്ചകളാണ് തിരുവനന്തപുരത്തും, ഡല്‍ഹിയിലും പ്രധാന പട്ടണങ്ങളിലെല്ലാം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് നിസംശയം പറയാം.

വിലയ്ക്ക് വാങ്ങാം റക്കോഡ്

അടുത്ത കാലത്ത് ഒട്ടേറെ പേര്‍ക്ക് റക്കോഡുകള്‍ ലഭിക്കുന്ന വാര്‍ത്ത ദ്യശ്യ, അച്ചടി മാധ്യമങ്ങളില്‍ കാണുന്നുണ്ട്.  ഇത് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമാകും. മുന്‍പ് കഴിവ് തെളിയിച്ചവര്‍ക്ക് മാത്രം ലഭിച്ചിരുന്ന റക്കോഡുകള്‍ ഇപ്പോള്‍ പണം കൊടുത്തും വാങ്ങാം. സ്വന്തം മക്കള്‍ ഇന്ത്യന്‍ റക്കോഡും, ഏഷ്യന്‍ റക്കോഡും, ലോക റക്കോഡും നേടണം എന്നത് ഏതൊരു മാതാപിതാക്കന്‍മാര്‍ക്കും താത്പര്യമുണ്ടാകും. ഒരു റക്കോഡ് സ്വന്തമാക്കുക എന്ന ആഗ്രഹം ഒരാള്‍ക്ക് ഉണ്ടായാല്‍ കുറ്റം പറയുവാനും സാധിക്കില്ല. ഇന്ന് ഇന്ത്യയില്‍ ഇത്തരത്തില്‍ റക്കോഡുകള്‍ നല്‍കുന്ന ഇരുപതോളം അനധിക്യത സ്ഥാപനങ്ങള്‍ ഉണ്ട്. ഇന്ത്യനും, ഏഷ്യനും, ലോക റക്കോഡിനും വ്യത്യസ്ഥ താരീഫുകളാണ് ഉള്ളത്. നിങ്ങള്‍ എന്ത് അവാര്‍ഡ് നേടുവാനാണ് യോഗ്യത എന്നത് ഏജന്‍റുമാര്‍ കണ്ടെത്തിക്കൊള്ളും. രണ്ട് ഡസനിലേറെ ഏജന്‍റുമാര്‍ കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് കേരള പോലീസ് രഹസ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. 

ഡല്‍ഹിയെ വിറപ്പിച്ച് ഡെങ്കു

കോവിഡിന്‍റെ ശക്തമായ അക്രമണത്തില്‍ നിന്ന് പൂര്‍ണ്ണമായും മോചനം നേടും മുന്‍പ് ഡല്‍ഹിയെ വിറപ്പിച്ച് ഡെങ്കു പടരുന്നു. മുനിസിഠല്‍ കോര്‍പ്പറേഷന്‍ പുറത്ത് വിട്ട കണക്ക് പ്രകാരം 211 പേര്‍ക്ക് ഡെങ്കി പനി സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. മുന്‍പ് എങ്ങനെ പ്രതിരോധിക്കണമെന്ന അറിവ് കാര്യമായി ഉണ്ടാകാതിരുന്ന സമയം മരണ സംഖ്യ കൂടുതലുണ്ടായി. ഇപ്പോള്‍ സ്ഥിതി മാറിയത് കൊണ്ട് ചികിത്സാ സൗകര്യം വ്യാപകമാണ്. അതുകൊണ്ട് തന്നെ മരണ ഭയം കുറവാണ്. ഡല്‍ഹിയില്‍ 85 പേര്‍ക്ക് മലേറിയയും, 44 പേര്‍ക്ക് ചിക്കന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിനും, ഡെങ്കുവിനും, മലേറിയയ്ക്കും, ചിക്കന്‍ഗുനിയയ്ക്കും പനി തന്നെയാണ് ലക്ഷണം എന്നത് കൊണ്ട് ജനങ്ങളും വ്യാപകമായി പരിഭ്രാന്തിയിലാണ്. വളരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. കൊതുകുകളാണ് രോഗം പടര്‍ത്തുന്നത് എന്നതിനാല്‍, കൊതുകിനെ തുരത്തുവാന്‍ വേണ്ട നടപടികള്‍ ഡല്‍ഹിയുടെ എല്ലാ ഭാഗത്തും നടക്കുന്നുണ്ട്. കൊതുകിന്‍റെ ആവാസ വ്യവസ്ഥ ഇല്ലാതാക്കുന്ന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഡല്‍ഹിയില്‍ വ്യാപകമാണ്.

ഇന്ത്യയുടെ സാംസ്കാരിക ഇടത്തില്‍ കേരളത്തിന്‍റെ സംഭാവന

കേരളത്തില്‍ നിന്ന് മികച്ച സാഹിത്യ സൃഷ്ടികള്‍ ഉണ്ടാകുന്നതില്‍ അതിശയമില്ലെന്നും ആധുനിക ഇന്ത്യയുടെ സാഹിത്യ സംസ്കാരത്തിന് കേരളം നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നും ഗവര്‍ണര്‍ ആരിഫ്  മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രമുഖകവി പ്രഭാവര്‍മ്മയുടെ രണ്ടു കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകളുടെ പ്രകാശനം ഡല്‍ഹിയിലെ കേരള ഹൗസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാവ്യ നോവലുകള്‍ ഇന്ത്യന്‍ സാഹിത്യത്തിലും മലയാള ഭാഷയിലും പൊതുവേ കുറവാണ്. മലയാളത്തില്‍ ഒ.എന്‍.വി.യുടെ ഉജ്ജയിനി ഇത്തരത്തിലുള്ള ഒന്നാണ്. നല്ല സാഹിത്യം പിറക്കുന്നത് മറ്റുള്ളവരുടെ വേദന ഉള്‍ക്കൊള്ളുന്നതിലൂടെയും സ്വയം അനുഭവിക്കുന്നതിലൂടെയും ആണ്. 

പ്രഭാവര്‍മയുടെ കൃതികള്‍ മികച്ചതാവുന്നതും മറ്റുള്ളവരുടെ വേദനകളും ശോകവും ജീവിതവും സംഘര്‍ഷങ്ങളും അദ്ദേഹത്തിന് ഹൃദയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് കൊണ്ടാണ്. കവി പ്രഭാ വര്‍മയെയും  'ആന്‍ക്ലെറ്റ് ഓഫ് ഫയര്‍' വിവര്‍ത്തനം ചെയ്ത അജീര്‍കുട്ടിയെയും 'ലാമന്‍റ് ഓഫ് ദി ഡസ്കി ലോര്‍ഡ്'  വിവര്‍ത്തനം ചെയ്ത അനിത മാധവനെയും അഭിനന്ദിക്കുന്നു. 'ആന്‍ക്ലെറ്റ് ഓഫ് ഫയര്‍' ന്‍റെ ആദ്യ പ്രതി ഫ്രണ്ട്ലൈന്‍  സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണനും 'ലാമന്‍റ് ഓഫ് ദി ഡസ്കി ലോര്‍ഡ്'ന്‍റെ ആദ്യ പ്രതി കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റ് ഡോ. ചന്ദ്രശേഖര കമ്പാറും ഗവര്‍ണ്ണറില്‍ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.ശ്രീനിവാസ റാവു ആശംസ പ്രസംഗം നടത്തി. ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ച ഇന്‍ഡസ് പബ്ലിഷേഴ്സ് മേധാവി ഗൗരിശങ്കര്‍ നടേശന്‍  സ്വാഗതവും കവി പ്രഭാവര്‍മ്മ നന്ദിയും പറഞ്ഞു.