വാര്‍ഡുകള്‍ എല്ലാം ഐ.സി.യു. ആയി.

കോവിഡ് കെയര്‍ ഐ.സി.യു 08

വാര്‍ഡുകള്‍ എല്ലാം ഐ.സി.യു. ആയി.

സുധീര്‍ നാഥ്  


ഡല്‍ഹിയിലെ ആശുപത്രികളിലെ വാര്‍ഡുകള്‍ പോലും ഐ.സി.യു. ആയി മാറിയതായി വേണം കരുതാന്‍. കോവിഡ് ബാധിതരായ ഓരോ രോഗിക്കും ഓക്സിജന്‍ വേണ്ടി വരും. ഓരോ കട്ടിലിനോട് ചേര്‍ന്നും ഓക്സിജന്‍ സിലിണ്ടറുണ്ട്. ജീവവായുവിന്‍റെ ക്ഷാമം സര്‍ക്കാരിന്‍റെ പിടിപ്പ് കേട് മാത്രം കൊണ്ടല്ല എന്നാണ് പൊതുജന ആരോഗ്യ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന, ഡല്‍ഹി ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാലയില്‍ ഇതേ വിഷയത്തില്‍ അദ്ധ്യാപകന്‍ കൂടിയായ ഡോക്ടര്‍ സഖി ജോണ്‍ പറയുന്നത്. അനാവശ്യമായി ഓക്സിജന്‍ സിലിഡറുകള്‍ പലരും വിലയ്ക്ക് വാങ്ങി സ്വന്തം ജീവിത രക്ഷയ്ക്കായി വീട്ടില്‍ സൂക്ഷിക്കുന്നു. രാജ്യം ഭരിക്കുന്നവര്‍ രാജ്യ തലസ്ഥാനത്തെ എല്ലാ ആശുപത്രിയിലും ഐ.സി.യു. സൗകര്യത്തോടുള്ള ബെഡോടു കൂടിയ മുറി റിസര്‍വ്വ് ചെയ്ത് വെച്ചിട്ടുണ്ട്. ഇത് രാജ്യ തലസ്ഥാനത്ത് മാത്രമല്ല, രാജ്യത്തെ സര്‍ക്കാരിന്‍റേയും, സ്വകാര്യ മേഖലയിലേയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ഉണ്ടെന്നാണ് ഡോക്ടര്‍ സഖി ജോണ്‍ പറയുന്നത്.

വ്യവസായിക ആവശ്യത്തിനായി കൊടുക്കുന്ന ഓക്സിജനും, വിദേശങ്ങളില്‍ നിന്നുള്ള ഓക്സിജന്‍ സഹായവും രാജ്യത്ത് എത്തി തുടങ്ങിയത് വലിയ ആശ്വാസമാണ്. അത് കൊണ്ട് രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തിന് ഏതാനും ദിവസങ്ങള്‍ കൊണ്ട് പരിഹാരമുണ്ടാകും. ഓക്സിജന്‍ ലഭിക്കാതെ സ്വകാര്യ ആശുപത്രികളില്‍ രാജ്യ തലസ്ഥാനത്തും പരിസരത്തുമുള്ള മുന്തിയ സ്വകാര്യ ആശുപത്രികകളില്‍ മരണപ്പെട്ട നൂറ് കണക്കിന് ആളുകളുടെ കണക്ക് പുറം ലോകം അറിഞ്ഞിട്ടില്ല. അത് പുറം ലോകം അറിയാതെ നോക്കേണ്ടത് ആരോഗ്യ ബിസിനസിന്‍റെ ഭാഗമാണ്. ആശുപത്രികളില്‍ ആവശ്യത്തിന് ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ ഉണ്ടെന്നും, മറ്റും ആരോഗ്യ വകുപ്പും സര്‍ക്കാരുകളും പരസ്യപ്പെടുത്തുന്ന ബുള്ളറ്റിനുകളിലും, മെബൈല്‍ ആപ്പുകളിലും കാണാം. പക്ഷെ രോഗിയുമായി ആശുപത്രി കിടയ്ക്കയുമായി അലയേണ്ടി വന്ന അനുഭവം ഡോക്ടര്‍ സഖി ജോണ്‍ പങ്കു വെച്ചു. കോവിഡ് ബാധിതനായ രോഗിയെ കൊണ്ട് ഏഴേളം ആശുപത്രികളില്‍ ചെന്ന ശേഷമാണ് ഒന്ന് ശരിയായത്. അതും വലിയ സമ്മര്‍ദ്ദം ചെലുതി ലഭിച്ചത്. ഡല്‍ഹിയിലെ തെരുവില്‍ കാറിലും, ആംബുലന്‍സിലും, വീടുകളിലും സമയത്തിന് ചികിത്സ ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന വാര്‍ത്ത വരുന്നുണ്ട്. 


വരും ദിവസങ്ങളില്‍ രാജ്യം നേരിടാന്‍ പോകുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമമായിരിക്കുമെന്ന് പൊതുജന ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സഖി ജോണ്‍ ഓര്‍മ്മപ്പെടുത്തുന്നു. രാജ്യ തലസ്ഥാനത്തെ നാല്‍പത് ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രോഗികളായി. ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തത് കൊണ്ട് മാത്രം അപകടങ്ങള്‍ സംഭവിക്കുന്നില്ല. അവാസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും, നേഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കും അടിയന്തിരമായി ചികിത്സാ രംഗത്ത് ഇറങ്ങാനുള്ള അംഗീകാരം ഉടന്‍ കൊടുക്കണമെന്ന് ഡോക്ടര്‍ സഖി ജോണ്‍ ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ അപേക്ഷയ്ക്ക് ഫലം കണ്ടു. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മെഡിക്കല്‍, നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകളും നാല് മാസത്തേയ്ക്ക് മാറ്റി വെയ്ക്കുകയും, അവരോട് കോവിഡ് പ്രതിരോധ രംഗത്ത് ഇറങ്ങണമെന്ന് ഉത്തരവും ഇറക്കി. രോഗികളുടെ എണ്ണം നാള്‍ക്കു നാള്‍ കൂടുന്നത് അപകടകരമായ സ്ഥിതി ഉണ്ടാക്കുമെന്ന് മുന്‍കൂട്ടി കണ്ടതിനാലാണ് കോടതിയെ സമീപിച്ചതെന്നും, കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെ സ്വാഗതം ചെയ്യുനെന്നും ഡോക്ടര്‍ സഖി ജോണ്‍ പറഞ്ഞു.

ചിത്രം: ഡല്‍ഹിയിലെ ആശുപത്രിയിലെ ഐ.സി.യുവില്‍ കോവിഡ് രോഗികള്‍ ചികിത്സ തേടുന്നു.