രാഷ്ട്രീയക്കാരന്‍റെ വളര്‍ച്ച

രാഷ്ട്രീയവും കാര്‍ട്ടൂണും
സുധീര്‍ നാഥ്

രാഷ്ട്രീയക്കാരന്‍റെ വളര്‍ച്ച

കാലം മുന്നോട്ട് നീങ്ങും, അതിനൊപ്പം എവിടേയും വളര്‍ച്ചകള്‍ ഉണ്ടാകും. ജീവിതത്തില്‍ വളര്‍ച്ച സംഭവിച്ചാലും, ജീവിത സാഹചര്യങ്ങളില്‍ വളര്‍ച്ച ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് വിളര്‍ച്ചയാണ് ഉണ്ടാകുക. എല്ലാ രാഷ്ട്രീയ നേതാക്കളും വളരണമെന്നില്ല. വളരാന്‍ അവസരം ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണെന്ന് കരുതാം. അങ്ങനെ വളരുന്നവരുടെ സ്വഭാവത്തില്‍ തന്നെ വളര്‍ച്ച പ്രതിഫലിക്കും. ചിലര്‍ വളരും തോറും കൂടുതല്‍ വിനയമുള്ളവനാകും. വളര്‍ച്ച ചിലരുടെ ശരീര പ്രക്യതിയില്‍ തിരിച്ചറിയാം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പലരും രാഷ്ട്രീയ രംഗത്ത് എത്തുന്നത്. തദ്ദേശഭരണ രംഗത്ത് നിന്നാകും പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേയ്ക്കുള്ള ആദ്യ ചുവട്. പിന്നെ എംഎല്‍എ, എംപി, മന്ത്രി... ചിലരെ കെട്ടി ഇറക്കി എന്ന് തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പരാമര്‍ശിക്കടൊറുണ്ട്. സ്വാധീനം കൊണ്ടോ, ചിലപ്പോള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയുടെ മഹത്ത്വം കൊണ്ടോ, ചിലപ്പോള്‍ സ്പോണ്‍സര്‍ഷിപ്പുകൊണ്ടോ ചിലര്‍ സ്ഥാനാര്‍ത്ഥികളാകും. ഇവരെയാണ് കെട്ടി ഇറക്കിയ സ്ഥാനാര്‍ത്ഥികളായി വിശേഷിപ്പിക്കാറ്.

വളര്‍ന്ന് വളര്‍ന്ന് വന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് എം.എസ്. മോഹനചന്ദ്രന്‍ തന്‍റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. നല്ല കുടവയറും, ജുബയും നര്‍മ്മ ഭാവനയില്‍ അദ്ദേഹം വരച്ചിരിക്കുകയാണ്. സമാനമായി ഓരോ വളര്‍ച്ചയിലും ഉണ്ടായ മക്കളെ കാര്‍ട്ടൂണിസ്റ്റ് തോമസ് വീക്ഷണവിശേഷം എന്ന പ്രശസ്തമായ പംക്തിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ചിട്ടുണ്ട്.