രാഷ്ട്രീയവും കാര്‍ട്ടൂണും
സുധീര്‍ നാഥ്
ഇന്നല്ലെങ്കില്‍ എന്നാണ് ഇഎംഎസ് മരിക്കേണ്ടത്...?
എത്രയോ മഹാന്മാരുടെ മരണങ്ങള്‍ കാര്‍ട്ടൂണിന് വിഷയമായിട്ടുണ്ട്. ശങ്കര്‍, എന്‍.വി. കൃഷ്ണ വാര്യര്‍, സി. അച്ചുതമേനോന്‍, ലളിതാംബിക അന്തര്‍ജനം, ഒ.വി. വിജയന്‍, അരവിന്ദന്‍, ബാലന്‍ കെ നായര്‍ തുടങ്ങി നിരവധി പേരുടെ മരണങ്ങള്‍.
1998 മാര്‍ച്ച് 19ന് ഇ.എം.എസ്. അന്തരിച്ചു. അന്ന് തന്നെയാണ് അടല്‍ ബിഹാരി വാജ്പേയുടെ നേത്യത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതും. പുറത്തിറങ്ങിയ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ രണ്ട് പ്രധാന വാര്‍ത്തകളാണ് ഉണ്ടായിരുന്നത്. ഒന്ന്-ഇ.എം.എസിന്‍റെ മരണം.- കേരളം കരഞ്ഞു. ഒരാഴ്ചത്തെ ദു:ഖാചരണം. രണ്ടാമത്തെ വാര്‍ത്ത- കേന്ദ്രത്തില്‍ ബി.ജെ.പി അധികാരമേറ്റു. ഇ.എം.എസിന്‍റെ പ്രസ്ഥാനവും, കക്ഷിഭേദമെന്യേ ബഹുജനങ്ങളും വിതുമ്പുമ്പോള്‍ ചിരിക്കുന്നതെങ്ങനെ? ചിരിപ്പിക്കുന്നതെങ്ങിനെ? എന്നാല്‍, ഇ.എം.എസിന്‍റെ മരണമാണ് കുങ്കുമം വാരികയിലെ സാക്ഷി എന്ന പംക്തിയില്‍ പി.വി. ക്യഷ്ണന്‍ വിഷയമാക്കിയിരുന്നത്.
രണ്ട് വാര്‍ത്തകളെ ഇഷ്ടം പോലെ പരസ്പരം കലര്‍ത്തി വായിച്ചേക്കാം. എന്നാല്‍ കാര്‍ട്ടൂണിസ്റ്റ് പി.വി. ക്യഷ്ണന്‍ രണ്ട് വാര്‍ത്തകളും സമന്വയിപ്പിച്ച് വരച്ച കാര്‍ട്ടൂണ്‍ ഒരുപക്ഷെ അദ്ദേഹം വരച്ചു കൂട്ടിയ കാര്‍ട്ടൂണുകളില്‍ നിന്നും വേറിട്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഈ കാര്‍ട്ടൂണ്‍ വായനക്കാരെ ചിരിപ്പിക്കില്ല. പക്ഷെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ആശയങ്ങളെ മുറുകെ പിടിച്ച് പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് നേതാവായ ഇ.എം.എസ്. താന്‍ എതിര്‍ത്ത ആശയത്തിന്‍റെ പ്രതിനിധികളായ ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരമേറ്റ ദിവസം തന്നെ മരണപ്പെടുന്നു. ഇത് ഒരുപക്ഷെ യാഥര്‍ശ്ചികമായിരിക്കും. ഇന്നല്ലെങ്കില്‍ പിന്നെ എന്നാണ് ഇ.എം.എസ് മരിക്കേണ്ടത് എന്ന് സാക്ഷി ചോദിക്കുന്നതാണ് കാര്‍ട്ടൂണ്‍. ആയിരം വാക്കുകളില്‍ എഴുതേണ്ട ലേഖനത്തെക്കാള്‍ പകരം നില്‍ക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍.
