ഡിജിറ്റല്‍ യുഗത്തിലെ നമ്മള്
Published:06 February 2021
1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ജനത മുഴുവനായി അറിയാന്‍ ഒരു മാസത്തിലേറെ സമയമെടുത്തു. തങ്ങൾ അക്കാലമത്രയും ബ്രിട്ടീഷ് ഭരണാധികാരികളുടെ കീഴിലായിരുന്നു എന്നാണവർ കരുതിയിരുന്നത്. ദ്വീപസമൂഹമായ ലക്ഷദ്വീപിലേക്കു കരയില്‍ നിന്ന് വലിയൊരു ഉരു ബ്രിട്ടീഷ് പതാകയ്ക്ക് പകരം ഇന്ത്യന്‍ പതാകയുമേന്തി എത്തിയപ്പോള്‍ മാത്രമാണ് ഇന്ത്യ സ്വതന്ത്രമായി എന്ന് അന്നാട്ടുകാര്‍ അറിഞ്ഞത്. ലക്ഷദ്വീപിന്റെ പ്രതിനിധിയായ പി.എം. സെയ്ദ് കേന്ദ്ര ഊര്‍ജ മന്ത്രിയായിരുന്നപ്പോള്‍ മാധ്യമകാര്യ സെക്രട്ടറിയായിരുന്ന ലേഖകനോട് പങ്കുവച്ചതാണ് ഈ ചരിത്രം.
വര്‍ഷങ്ങള്‍ക്കിപ്പുറം 2004ല്‍ പി.എം. സെയ്ദ് കൊറിയയില്‍ ഒരു ആശുപത്രിയില്‍ അന്തരിച്ചു. മരണ വിവരം ലക്ഷദ്വീപിലുള്ള ബന്ധുക്കള്‍ വടക്കേ ഇന്ത്യയിലെ ഋഷികേശില്‍ യാത്രയിലായിരുന്ന ലേഖകനെ ടെലിഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. നമ്മുടെ ആശയവിനിമയ മാര്‍ഗം സ്വാതന്ത്ര്യാനന്തരം വളരെ മെച്ചപ്പെട്ടു എന്നതിനുള്ള തെളിവായിരുന്നു അത്. 2021ല്‍ നാം എത്തിനില്‍ക്കുന്നത് ഡിജിറ്റല്‍ ഇന്ത്യയുടെ പടിവാതിലിലാണ്. ലോകത്ത് എന്തു സംഭവിച്ചാലും അതേ നിമിഷം മറ്റു ഭാഗങ്ങളില്‍ വിവരം കാട്ടുതീ പോലെ പടരുന്നു.
കേരളത്തിലെ ഗ്രാമങ്ങളില്‍ നടക്കുന്ന വിവരങ്ങള്‍, ഗ്രാമീണര്‍ അറിയും മുന്‍പ് പ്രവാസികള്‍ അറിയുന്നു. അവരില്‍ നിന്നാണ് പലപ്പോഴും ഗ്രാമവാസികൾ അറിയുന്നത്. ഈ വര്‍ത്തമാനകാല സാഹചര്യത്തെപ്പറ്റി എല്ലാവര്ക്കും അറിവുള്ളതാണ്. സാമൂഹ്യമാധ്യമങ്ങള്‍ വളരുകയും, ഡിജിറ്റല്‍ യുഗത്തിലേക്ക് ഇന്ത്യ നീങ്ങിത്തുടങ്ങുകയും ചെയ്ത സമയത്താണ് കൊവിഡ് ഭീഷണി ഉണ്ടായത്. ലോക്ക് ഡൗണും നിയന്ത്രണങ്ങളും ജനങ്ങളിലുണ്ടായ ഭയം ശക്തമായിരുന്നു. ഈ സാഹചര്യം ഡിജിറ്റല്‍ ഇന്ത്യയുടെ പ്രയാണം വേഗത്തിലാക്കി. ജനങ്ങളും സ്ഥാപനങ്ങളും കൂട്ടായ്മകള്‍ ഡിജിറ്റലാക്കി. വിവാഹം, പ്രാർഥന, പഠനം, കുടുംബ യോഗങ്ങൾ, വിരുന്ന്, മരണച്ചടങ്ങുകൾ എല്ലാം ഡിജിറ്റലിലായി. സാധാരണക്കാര്‍ പോലും ഡിജിറ്റല്‍ സംവിധാനങ്ങളോട് വളരെ വേഗം പൊരുത്തപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാകുന്നവരുടെ എണ്ണം പതിന്മടങ് വർധിച്ചു.
സാമൂഹ്യ മാധ്യമങ്ങളുടെ ശക്തിയില്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് വന്‍ വിജയം ആദ്യം തീര്‍ത്തത് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങളെ ആയുധമാക്കി മാറ്റി. രാഷ്ട്രീയ നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാകുന്നത് ഏതാനും വര്‍ഷം മുന്‍പ് മാത്രമാണ്. സര്‍ക്കാരിന്റെ ഉത്തരവുകളും മന്ത്രിമാരുടെ അഭിപ്രായങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങള്‍ വഴി നല്കുന്ന രീതിക്കു തുടക്കം കുറിച്ചു. കൊവിഡ് വന്നതോടെ അച്ചടി മാധ്യമങ്ങളും ഡിജിറ്റല്‍ പതിപ്പുകള്‍ വില്‍പ്പന നടത്തി.
കൊവിഡ് മഹാമാരിക്കിടെ പല തെരഞ്ഞെടുപ്പുകള്‍ നടന്നു. ഈ കാലത്ത് ഡിജിറ്റല്‍ പരസ്യ പ്രചരണങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോ സ്ഥാനാർഥിയുടെയും നിലപാടുകള്‍ വോട്ടര്‍മാര്‍ വിലയിരുത്തിയത് അച്ചടിച്ച പ്രസ്താവനകള്‍ നോക്കിയല്ല. കവല യോഗങ്ങളിലെ വാചക കസര്‍ത്ത് കേട്ടിട്ടല്ല. ഡിജിറ്റല്‍ പ്രസ്താവനകളും വീഡിയൊ ക്ലിപ്പുകളും വായിച്ചും കേട്ടുമാണ്. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കാന്‍ പോലും പ്രയാസമാണ്.
രാജ്യത്ത് ആദ്യമായി ഇ- ക്യാബിനറ്റ് മീറ്റിങ് നടപ്പാക്കിയത് ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രപ്രദേശ് സര്‍ക്കാരാണ്. കൊവിഡ് വന്നതിന് ശേഷം സമാനമായ പല മീറ്റിങ്ങുകള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുകയുണ്ടായി. ഇപ്പോള്‍ ഇ- ക്യാബിനറ്റ് മീറ്റിങ് പുതുമയുള്ള ഒന്നായി ആരും പരിഗണിക്കുന്നില്ല.
2015 ജൂലൈ ഒന്നിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2014ലെ സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു: ""മുപ്പതു വര്‍ഷം മുമ്പ് വരെ പാമ്പാട്ടികളുടെയും ദുര്‍മന്ത്രവാദത്തിന്റെയും നാടായാണ് ഇന്ത്യയെ വിദേശികള്‍ കരുതിപ്പോന്നത്. എന്നാല്‍ ഐടിയിലെ മികവുകൊണ്ട് നമ്മുടെ ചെറുപ്പക്കാര്‍ ലോകത്തെ അതിശയിപ്പിക്കുകയാണിപ്പോള്. റെയ്ൽവേയാണ് രാജ്യത്തെ ബന്ധിപ്പിക്കുന്നതെന്ന് മുമ്പ് പറയുമായിരുന്നു. എന്നാൽ, ഐടിയാണ് രാജ്യത്തെ ഒന്നിപ്പിക്കാന്‍ പോകുന്നതെന്ന് ഇന്ന് ഞാന്‍ പറയുന്നു. ഞാന്‍ ഒരു ഡിജിറ്റല്‍ ഇന്ത്യ സ്വപ്നം കാണുന്നു. ഡിജിറ്റല്‍ ഇന്ത്യയിലൂടെ നമുക്ക് ലോകത്തോട് മത്സരിക്കാനാകുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്''.
ഇന്ത്യ 2020 ആദ്യം വരെ ഡിജിറ്റല്‍ രംഗത്തേക്ക് സാവകാശം കടന്നുവരികയായിരുന്നു. നമ്മുടെ രാജ്യത്തെ എല്ലാ മേഖലകളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എത്തിച്ചേരാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം. ലഭ്യമായ മേഖലകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ പണിയിലാണ് സര്‍ക്കാര്‍''.
ഡിജിറ്റല്‍ രംഗം ജനങ്ങള്‍ക്കു കൂടുതല്‍ അറിവ് അതിവേഗം എത്തിക്കുന്നു. എത്തുന്ന അറിവുകള്‍ എല്ലാം ശരിയാകണമെന്നില്ല എന്ന മറുവശം കൂടിയുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ ഒന്നും വിശ്വാസ യോഗ്യമായതല്ല എന്നത് വലിയ ആശങ്കയാണ്. നമ്മള് ഡിജിറ്റല്‍ യുഗത്തില്‍ സുരക്ഷിതരല്ല എന്നതാണ് മറ്റൊരു വസ്തുത. ഇന്റര്‍നെറ്റില്‍ നമ്മള് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള വിമാന നിരക്ക് നോക്കി എന്നിരിക്കുക. അല്ലെങ്കില്‍, ഒരു ക്യാമറയുടെ വില ഇന്റര്‍നെറ്റ് വഴി നോക്കി എന്നിരിക്കുക. നമുക്കു മാത്രം അറിയാവുന്നതാണ് ഈ രണ്ട് കാര്യവും എന്നിരിക്കട്ടെ. പിന്നീട് നമ്മള് നമ്മുടെ കംപ്യൂട്ടര്‍ തുറന്നാല്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിവിധ വിമാന കമ്പനികളുടെ വ്യത്യസ്ത നിരക്കും ക്യാമറകളുടെ നിരക്കും നിങ്ങളെ തേടി സ്ക്രീനിലെത്തും.
ഡിജിറ്റല്‍ യുഗത്തില്‍ വ്യക്തമായ ഉത്തരമാണ് നമുക്കു വേണ്ടതെങ്കില്‍ നമ്മള് നമ്മുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടതായി വരും. ഇതാണ് പിന്നീട് വലിയ അപകടമായി തിരിച്ചടിക്കുന്നത്. ഡേറ്റയാണ് ഡിജിറ്റല്‍ യുഗത്തിലെ ഇന്ധനം. അതിനായി പല മാര്‍ഗങ്ങളും പലരും പരീക്ഷിക്കും. ഒരാളെ ഡിജിറ്റല്‍ കെണിയില്‍പ്പെടുത്തി പാപ്പരാക്കുന്ന വാര്‍ത്തകളും നമ്മള് വായിച്ചു തുടങ്ങിയിരിക്കുന്നു.
ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ഡിജിറ്റല്‍ രംഗം വഹിച്ച പങ്ക് വളരെ വലുതാണ്. സമരം നിര്‍വീര്യമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഡല്‍ഹിയിലെ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സംവിധാനം സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ഒട്ടേറെ പ്രമുഖര്‍ രംഗത്ത് വന്നത് ലോകശ്രദ്ധ നേടി. അവര്‍ സമരത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയതും പങ്കുവച്ചതുമായ ചിത്രങ്ങളും വീഡിയൊ ക്ലിപ്പുകളും ലോകം കൗതുകത്തോടെയാണ് കണ്ടത്. പോപ് ഗായിക റിഹാന, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്, പോൺ സ്റ്റാർ മിയ ഖലീഫ, യുഎസ് കോണ്‍ഗ്രസ് അംഗം ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് എന്നിവരൊക്കെ കര്‍ഷകര്‍ക്ക് അനുകൂലമായി കുറിപ്പുകള്‍ ഇട്ടതോടെ ലോകം മുഴുവന്‍ സംഭവം ചര്‍ച്ചയായി.
അതിനു പിന്നാലെ സച്ചിന് തെന്‍ഡുല്‍ക്കറും ലതാ മങ്കേഷ്കറും മുതല്‍ കങ്കണ റാവത്ത്, അക്ഷയ് കുമാര്‍, അജയ് ദേവഗൺ, സുനിൽ ഷെട്ടി, പി.ടി. ഉഷ തുടങ്ങി ഒരു നിര പ്രമുഖര്‍ തുടരെത്തുടരെ രാജ്യസ്നേഹപരമായി ട്വിറ്ററില്‍ സന്ദേശമിട്ടത് കൗതുകമായി. ഇങ്ങനെ കമന്റുകളിട്ടവരെ വിമര്‍ശിച്ചും ആക്ഷേപിച്ചും കൊണ്ട് ട്രോളുകളും വരുന്നുണ്ട്. കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ നിരവധി പേര് പിന്തുണയുമായി എത്തിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി ആണെന്നാണ് ബിജെപിയുടെ ആരോപണം. വിദേശികള്‍ എന്തിനാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് എന്നാണ് കേന്ദ്ര മന്ത്രിമാരടക്കമുള്ളവര്‍ പ്രതികരിച്ചത്.
ഇന്ത്യന്‍ വംശജര്‍ക്കും ഇന്ത്യക്കാര്‍ക്കും വിദേശ രാജ്യത്തെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാമെന്നിരിക്കെ, വിദേശിയര്‍ക്ക് ഇന്ത്യയിലെ കര്‍ഷക സമരത്തെ കുറിച്ച് സംസാരിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്താണ് ന്യായം എന്നാണ് മറുചോദ്യം. നമുക്ക് മറ്റ് രാജ്യങ്ങളിലെ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാം, പക്ഷെ നമ്മുടെ നാട്ടില്‍ നടക്കുന്ന സമരം മറ്റുള്ള രാജ്യക്കാര്‍ ചര്‍ച്ച ചെയ്യരുത്. ഇതെന്ത് യുക്തി എന്നാണ് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ചോദിക്കുന്നത്. മോദി സര്‍ക്കാരിന്റെ ജനദ്രാഹകരമായ നയങ്ങള്‍ വഴി കളങ്കമായ പ്രതിച്ഛായ നഷ്ടം സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ കൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യയില്‍ എല്ലാം സുതാര്യമായെങ്കില് മാത്രമേ രാജ്യ പുരോഗതി ഉണ്ടാകൂ. ലോകം വിരല്‍തുമ്പിലെത്തുന്ന കാലത്ത് ചോദ്യം ചെയ്യപ്പെടുന്ന ഭാഗം മാസ്ക്കിട്ട് മറയ്ക്കുന്നത് ഭീരുത്വമാണ്. സര്‍ക്കാരിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതിനെ ന്യായീകരിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നം കണ്ടവര്‍ക്ക് എങ്ങനെ സാധിക്കും. കുടിവെള്ളവും വൈദ്യുതിയും പോലെ ഇന്റര്‍നെറ്റും ഇപ്പോള്‍ മനുഷ്യന്റെ പ്രാഥമിക ആവശ്യമാണ്.
