ഓണ്‍ ലൈനായി സര്‍ഗോത്സവം

ഓണ്‍ ലൈനായി സര്‍ഗോത്സവം 

പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ് ഡല്‍ഹിയില്‍ ജനസംസ്ക്യതി നടത്തുന്ന സര്‍ഗോത്സവം. കേരളത്തിലെ സ്ക്കൂള്‍ യുവജനോത്സവത്തിന്‍റെ മാത്യക പിന്തുടര്‍ന്നാണ് സര്‍ഗോത്സവം നടത്തുന്നത്. വിവിധ വേദികളില്‍ ഒരേ സമയം ഡാന്‍സും, പാട്ടും, മറ്റുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷം മുടങ്ങാതെ സര്‍ഗോത്സവം ഗംഭീരമായി നടന്നു. എല്ലാ വര്‍ഷവും നവംബര്‍ 14ന് സമാപിക്കുന്ന തരത്തിലായിരുന്നു പ്രവാസി മലയാളികളുടെ കുട്ടികളുടെ കലാ മത്സരം നടന്നിരുന്നത്. ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാഃെ വലിയ ആഘോഷമായി പ്രവാസികളായ മലയാളികള്‍ വന്‍ ആഘോഷമായിട്ടാണ് സര്‍ഗോത്സവത്തില്‍ പങ്കെടുത്തിരുന്നത്. ഓരോ വര്‍ഷം കഴിയും തോറും സര്‍ഗോത്സവം വളരുകയായിരുന്നു. കോവിഡ് മഹാമാരിയില്‍ എല്ലാ ആഘോഷങ്ങളും വേണ്ടെന്ന് വെച്ച സമയത്ത് ഡിജിറ്റലായി സര്‍ഗോത്സവം 2020 നടത്താം എന്ന് ജനസംസ്ക്യതി തീരുമാനിക്കുകയായിരുന്നു. പതിനാറാം സര്‍ഗോത്സവം വിശേഷണങ്ങള്‍ കൊണ്ട് ചരിത്രത്തിന്‍റെ ഭാഗമായി മാറി. അഞ്ച് വേദികളിലായി നടന്നിരുന്ന സര്‍ഗോത്സവം ഇക്കുറി 3500 വേദികളിലായി. ഓരോ മത്സരാര്‍ത്ഥിയുടെ വീടും ഓരോ വേദിയായി മാറി എന്നത് വലിയൊരു മാറ്റമായിരുന്നു. ഇക്കുറി ഗ്രൂപ്പ് മത്സര ഇനങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റൊരു സവിശേഷത ഓരോ മത്സരത്തിനും മുന്നോടിയായി മത്സരിക്കാന്‍ വരുന്ന കുട്ടികള്‍ക്കായി ഒരുക്കിയ വര്‍ക്ഷോപ്പുകളാണ്. പ്രസംഗത്തിനും, ചിത്രരചനയ്ക്കും, കാര്‍ട്ടൂണിനും, രചനാ മത്സരങ്ങള്‍ക്കും മറ്റും വ്യത്യസ്ഥ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചു. അതാതു രംഗത്തെ പ്രഗത്ഭരായ ആളുകള്‍ തന്നെയായിരുന്നു കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഓണ്‍ ലൈന്‍ വര്‍ക്ഷോപ്പുകളില്‍ എത്തിയിരുന്നത്. അതുകൊണ്ട് ഓരോ മത്സരത്തിന്‍റെ നിലവാരവും വലിയ രീതിയില്‍ ഉയരുകയുണ്ടായതായി സംഘാടകരും, മത്സരത്തില്‍ പങ്കെടുത്ത കുട്ടികളും സമ്മതിക്കുന്നു. മത്സരത്തിലെ പങ്കാളിത്തം ഈ വര്‍ഷം കാര്യമായി ഉണ്ടായി എന്നത് കൊണ്ട് വളരെ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ സര്‍ഗോത്സവം.