ബംഗാളിന്‍റെ മമത ആരോട്...?

ബംഗാളിന്‍റെ മമത ആരോട്...?
വിജയ് ചൗക്ക് @ 69 @ മെട്രോ വാര്‍ത്ത നവംബര്‍ 24
സുധീര്‍നാഥ്  




ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാഷ്ട്രീയ ലോകം ആകാംഷയോടെ നോക്കുന്ന അടുത്ത തിരഞ്ഞെടുപ്പ് ബംഗാളിലെയാണ്. ബംഗാളില്‍ ഇപ്പോള്‍ ഭരിക്കുന്നത് മമതാ ബാനര്‍ജി നേത്യത്ത്വം നല്‍കുന്ന ത്രിണമുല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസുകാരെ കൂടെ നിര്‍ത്തിയാണ് മമത ബാനര്‍ജി ത്രിണമുല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയത്. അതിന് മുന്‍പ് വര്‍ഷങ്ങളോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ടയായിരുന്നു. കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടയായിരുന്ന ബംഗാള്‍ ഇടത്പക്ഷമുന്നണി പിടിച്ചടക്കി അധികാരത്തില്‍ കയറുകയായിരുന്നു. ഇപ്പോള്‍ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി കൂടി രംഗത്ത് വന്നിരിക്കുന്നു. ത്രികോണ മത്സരം നടക്കുവാന്‍ പോകുന്ന ബംഗാളില്‍ ബിജെപിയുടെ എന്‍ഡിഎയും, മമതയുടെ ത്രിണമുല്‍ കോണ്‍ഗ്രസും, മൂന്നാമതായി കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന മുന്നണിയും മത്സര രംഗത്തുണ്ട്.

ബംഗാളിലെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളുടെ ചരിത്രം ഒന്ന് നോക്കുന്നത് രസകരമായിരിക്കും. 1951  1952 വര്‍ഷം നടന്ന ഒന്നാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെ ഉണ്ടായ 34 സീറ്റില്‍, 24 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു അന്ന് ഒന്നായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 5 സീറ്റ് ലഭിച്ചു. ആര്‍എസ്എസ് പിന്തുണയ്ക്കുന്ന ഭാരതീയ ജനസംഘും, ആര്‍എസ്പിയും രണ്ട് സീറ്റില്‍ വീതം ജയിച്ചു. ഹിന്ദു മഹാസഭ ഒരു സീറ്റിലും അന്ന് ജയിച്ചിരുന്നു. അഞ്ചാം ലോക്സഭാ തിരഞ്ഞെടുപ്പ് 1971ല്‍ നടക്കുമ്പോള്‍ ബംഗാളില്‍ 40 സീറ്റുകളുണ്ടായിരുന്നു. അതില്‍ 20 സീറ്റുകളം സിപിഎം നേടി. 13 സീറ്റില്‍ കോണ്‍ഗ്രസും, മൂന്ന് സീറ്റില്‍ സിപിഐയും ജയിച്ചു. ആര്‍എസ്പി, ബംഗ്ലാ കോണ്‍ഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, എന്നിവര്‍ ഒരു സീറ്റ് വീതം നേടി. ഒരു സ്വതന്ത്രന്‍ ബംഗാളില്‍ അന്ന് ജയിച്ചിരുന്നു.

1980ല്‍ നടന്ന ഏഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകയുള്ള 42 സീറ്റില്‍ 28 സീറ്റില്‍ ജയിച്ച സിപിഎം, 2004ലെ പതിനാലാം ലോക്സഭയില്‍  26ഉം, 2009ല്‍ ഒന്‍പതും, 2014ല്‍ രണ്ടും, 2019ല്‍ ഒരാളെ പോലും ജയിപ്പിക്കാന്‍ സാധിക്കാത്ത നിലയിലായി. 1984ലെ എട്ടാം ലോക്സഭയില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍സ്രസ് 16 സീറ്റില്‍ ജയിച്ചു. അതിന് ശേഷം ഒറ്റ അക്കത്തില്‍ സീറ്റിന്‍റെ എണ്ണം ഒതുങ്ങി. 2009ല്‍ ആറ് പേരും, 2014ല്‍ നാല് പേരും, 2019ല്‍ രണ്ട് പേരും കോണ്‍ഗ്രസിന്‍റെ പ്രതിനിധികളായി ലോക് സഭയില്‍ ഉണ്ട്.

1998 ജനുവരി 1ന് കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്ന മമതാ ബാനര്‍ജി രൂപം കൊടുത്ത പാര്‍ട്ടിയാണ്  ആള്‍ ഇന്ത്യ ത്രിണുമുല്‍ കോണ്‍ഗ്രസ്. കന്നി അങ്കത്തില്‍ തന്നെ 1998ല്‍ 7 സീറ്റും, 1999ല്‍ 8 സീറ്റും അവര്‍ നേടി. 2004ല്‍ ഒരു സീറ്റ് മാത്രം ലഭിച്ച അവര്‍ 2009ല്‍ 19, 2014ല്‍ 34, 2019ല്‍ 22 സീറ്റും നേടി. 1998ല്‍ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. 1999ല്‍ അത് രണ്ടായി. 2004ല്‍ ബിജെപിക്ക് ബംഗാളില്‍ നിന്ന് ലോക്സഭയില്‍ അംഗങ്ങളുണ്ടായില്ല. 2009ല്‍ ബിജെപി ഒരു സീറ്റും, 2014ല്‍ രണ്ട് സീറ്റും ലഭിച്ച ബിജെപി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18 അംഗങ്ങളെ ലോക്സഭയില്‍ എത്തിച്ചു.

ഇനി ബംഗാള്‍ നിയമസഭയിലെ പാര്‍ട്ടികളുടെ വളര്‍ച്ച പരിശോധിക്കാം. 1897ല്‍ കല്‍ക്കത്തയില്‍ മെഡിക്കല്‍ പഠന സമയത്ത് ബിപിന്‍ ചന്ദ്ര റോയ് നേഴ്സുമാരെ ആദ്യമായി സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട സുഹ്യത്തും, ഡോക്ടറായിരുന്നു ബി സി റോയ്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ അദ്ദേഹം 1948 മുതല്‍ 1962 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യന്‍ നേഴ്സിങ്ങ് സമൂഹത്തിന്‍റെ ഉന്നമനത്തിനായി ഡോക്ടര്‍ ബി സി റോയ് നല്‍കിയ സേവനം വിലമതിക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ട് തന്നെ 1961ല്‍ രാജ്യം അദ്ദേഹത്തിന് ഭാരത് രത്നം നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹം ജനിച്ചത് 1882 ജൂലൈ 1നും മരണപ്പെട്ടത് 1962 ജൂലൈ 1നുമാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് ജൂലൈ 1ന് നാഷണല്‍ ഡോക്ടേസ് ഡേ ആചരിക്കുന്നത്.

ബി സി റോയ്ക്ക് ശേഷം 1962ല്‍ മൂന്നാമത് ബംഗാള്‍ നിയമസഭയില്‍ പ്രഫുല്ല ചന്ദ്ര സെന്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയായി.  നാലും, അഞ്ചും ആറും നിയമസഭയില്‍ ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. അജോയ് കുമാര്‍ മുഖര്‍ജിയും, പ്രഫുല്ല ചന്ദ്ര സെന്നും 1967 മുതല്‍ 1971 വരെയുള്ള മൂന്ന് അസംബ്ലിയില്‍ മാറി മാറി മുഖ്യമന്ത്രിയായി. 1972ല്‍ കോണ്‍ഗ്രസിന്‍റെ സിദ്ധാര്‍ത്ത് ശങ്കര്‍ റായ് മുഖ്യമന്ത്രി ആയതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച ബംഗാളില്‍ അതിവേഗമായി. 1977ലെ എട്ടാമത് ബംഗാള്‍ നിയമസഭയില്‍ മുഖ്യമന്ത്രിയായി ജ്യോതി ബാസു വന്നതോടെ ബംഗാള്‍ ചുവക്കുകയായിരുന്നു. തുടര്‍ച്ചയായി 35 വര്‍ഷം ബംഗാളിന്‍റെ അധികാരം സിപിഎം നേത്യത്ത്വം നല്‍കിയ ഇടത് മുന്നണി ഏറ്റെടുത്തു. 2006ലെ പതിനാലാം നിയമസഭയില്‍ ബുദ്ധദേവ് ബട്ടാചാര്യയാണ് സിപിഎമ്മിന്‍റെ മുഖ്യമന്ത്രി ആയിരുന്നത്. അന്ന് ആകെയുള്ള 294 സീറ്റില്‍ 233 സീറ്റും ഇടത്പക്ഷ മുന്നണിക്കായിരുന്നു. അന്ന് എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ച ത്രിണമുല്‍ കോണ്‍ഗ്രസ് 34 സീറ്റുകള്‍ നേടി. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചില്ല. കോണ്‍ഗ്രസ് 21 സീറ്റില്‍ മാത്രം വിജയിച്ചു.

2011ല്‍ രാഷ്ട്രീയ കാലാവസ്ഥ മാറി. ഇടത് പക്ഷം വെറും 62 സീറ്റില്‍ ഒതുങ്ങി. ത്രിണമുല്‍ ഇത്തവണ കോണ്‍ഗ്രസിന്‍റെ കൂട്ട് പിടിച്ചാണ് മത്സരത്തിന് ഇറങ്ങിയത്. ത്രിണമുല്‍ 190 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 42 സീറ്റില്‍ ഒതുങ്ങി. അന്ന് എന്‍ഡിഎ മുന്നണിയില്‍ ബിജെപി ഒരു സീറ്റിലും ഖൂര്‍ക്കാ ജന്‍മുക്തി മോര്‍ച്ച മൂന്ന് സീറ്റിലും ജയിച്ചു. മമത ബാനര്‍ജി മുഖ്യമന്ത്രിയായി. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് ഉള്ളത് കൊണ്ട് കോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്ന് മമത അകറ്റി.

2016ല്‍ 211 സീറ്റിലാണ് മമത ജയിച്ചത്. സിപിഎം 26 സീറ്റും, സിപിഐ ഒരു സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസിന് 44 സീറ്റ് ലഭിച്ചു. ബിജെപി മൂന്നിടത്ത് ജയിച്ചു. ഇടത് മുന്നണിക്ക് 32 സീറ്റും, എന്‍ഡിഎയ്ക്ക് 6 സീറ്റും ലഭിച്ചു. മമത രണ്ടാമതും മുഖ്യമന്ത്രിയായി. ഈ ഒരു പശ്ചാത്തലത്തിലാണ് 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മമതയുടെ ബംഗാളിലെ സ്വാധീനം എഴുതി തള്ളാന്‍ സാധിക്കുന്നതല്ല. അവര്‍ അഃക്രണ്ട് ബംഗാളിലെ ജനങ്ങളില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു.

294 സീറ്റില്‍ 200 സീറ്റ് ബിജെപി പിടിച്ചടക്കണം എന്നാണ് അമിത്ത് ഷാ ബംഗാളിലെ പ്രവര്‍ത്തകരോട് അടുത്തിടെ പറഞ്ഞത്. ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി ബംഗാളില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നിതീഷ് കുമാറിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയിരുന്നത്. നിതീഷ് ജനതാദള്‍ യുണൈറ്റഡ് പ്രതിനിധി ആയിരുന്നു. പക്ഷെ ബംഗാളില്‍ ബിജെപി നേരിടുന്ന വെല്ലുവിളി അത്തരത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി കാണിക്കുവാന്‍ ഒരാളില്ല എന്നതാണ്. വ്യക്ഃമായ ഒരു മുഖ്യമന്ത്രി മുഖമില്ലാതെയാണ് എന്‍ഡിഎ ബംഗാളില്‍ മത്സരത്തിന് ഒരുങ്ങുന്നത്.

ബിജെപിയുടെ പ്രവര്‍ത്തന രീതി കണ്ട് തന്നെയാണ് മുന്‍പ് രാജകീയമായി ബംഗാള്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. ബംഗാളിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഇത് പുതുമയുള്ള ഒന്നായി കാണുവാന്‍ സാധിക്കില്ല. ബീഹാറിലെ പോലെ ഒവൈസി ബംഗാളിലും മത്സരിക്കാന്‍ എത്തുന്നുണ്ട്. ബിജെപി മുസ്ലീം വോട്ടുകള്‍ നിര്‍വീര്യമാക്കുന്നതിനാണ് ബംഗാളില്‍ ഒവൈസിയെ കൊണ്ടു വരുന്നത് എന്ന സംസാരം ഉണ്ട്. താന്‍ ബിജെപിയുടെ കളിപ്പാവയല്ലെന്ന് ഒവൈസി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇതിനിടയില്‍ മുസ്ലീം വോട്ടുകള്‍ കൂടെ നിര്‍ത്താന്‍ മമത ഒവൈസിയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതായ സൂചനകള്‍ ലഭിക്കുന്നുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ ബിജെപിക്ക് വലിയ പ്രതീക്ഷ വെയ്ക്കേണ്ട സാഹചര്യമുണ്ടാകില്ല.

മമത ബാനര്‍ജി ബംഗാളിലെ സ്ത്രീജനങ്ങളുടെ പ്രിയ നേതാവായി മാറിയത് ബിജെപി ഗൗരവമായി കാണുന്നു എന്നവേണം കരുതാന്‍. ബിജെപിയുടെ കമ്മറ്റികളില്‍ സ്ത്രീകളെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കേന്ദ്ര കമ്മറ്റി വെച്ചിട്ടുണ്ട്. അത് പ്രകാരം സ്ത്രീകളെ കൂടുതലായി ഉള്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ലഭിച്ച അനുകൂല വോട്ടിങ്ങ് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും രണ്ടാണെന്നും, അത് തിരിച്ചറിയുവാനുള്ള വിവേകം ബംഗാള്‍ ജനതയ്ക്ക് ഉണ്ടെന്നുമാണ് ത്രിണമുല്‍ വ്യക്താവ് പ്രതികരിച്ചത്.

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ഉറ്റ് നോക്കുന്ന തിരഞ്ഞെടുപ്പാണ് ബംഗാളില്‍ നടക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളവും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നുണ്ടെങ്കിലും ഇത്രയും വാശിയേറിയ ചര്‍ച്ചകള്‍ ദേശിയ തലത്തില്‍ തുടങ്ങിയിട്ടില്ല. ബംഗാളിലെ ജനങ്ങളുടെ വോട്ട് ആര്‍ക്കായിരിക്കും കൂടുതല്‍ ലഭിക്കുക എന്ന ചര്‍ച്ച ദേശിയ തലത്തില്‍ തന്നെ സജീവമാണ്. ബംഗാളിന്‍റെ മമത ആരോടാണെന്ന് കണ്ട് തന്നെ അറിയാം.