പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 നവംബര്‍ 15

അണ്‍ലോക്കിങ്ങ് തുടരുമ്പോള്‍ 


കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ നിന്ന് രാജ്യവ്യാപകമായി വലിയ വിപത്തുകള്‍ സൃഷ്ടിച്ചു മുന്നേറിയപ്പോള്‍ ലോകം തന്നെ പേടിച്ചു പോയി എന്നത് വാസ്ഥവമാണ്. പകച്ചു പോയ ലോകത്തിന്‍റെ എല്ലാ ഭാഗത്തും മനുഷ്യര്‍ മരണപ്പെട്ടു കൊണ്ടിരുന്നു. വൈറസ് വ്യാപനം തടുക്കുവാന്‍ ലോക്ക് ഡൗണ്‍ എന്ന ആയുധവുമായി ഔദ്യോഗികമായിത്തന്നെ എല്ലാ രാജ്യങ്ങളും മുന്നോട്ടു വരേണ്ടി വന്നു. കൊറോണ വ്യാപനം കൂടുകയല്ലാതെ കുറില്ല എന്നതാണ് സത്യം. നൂറ്റിമുപ്പത് കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളുടെ കണക്കുകള്‍ വെച്ച് താരതമ്യം ചെയ്താല്‍ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്ന് പറയേണ്ടിയിരിക്കുന്നു. ലോക് ഡൗണ്‍ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ലോക രാജ്യങ്ങള്‍ ഓരോന്നായി തീരുമാനിച്ചു. ഘട്ടംഘട്ടമായി അതിന്‍റെ നടപടികള്‍ തുടങ്ങി. ഇന്ത്യയിലും ലോക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ തീരുമാനമായി. ഒടുവില്‍ രാജ്യം പഴയതുപോലെ ആയി . കൊറോണയോടൊപ്പം ജീവിക്കുവാന്‍ ജനങ്ങള്‍ പഠിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 2020 ഏപ്രില്‍ മാസത്തില്‍ പറഞ്ഞപ്പോള്‍ വിമര്‍ശിച്ചവര്‍ ഇന്നത്തെ ഇന്ത്യയെ കാണണം. ജനങ്ങള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായി റോഡിലിറങ്ങി നടക്കുന്ന കാഴ്ച കാണുവാന്‍ സാധിക്കും. വ്യാപകമായ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തികളുധം, റോഡുകളും, മാര്‍ക്കറ്റുകളും തുറന്നു. ഡല്‍ഹി ബസ്സുകളില്‍ ഒന്നിടവിട്ട സീറ്റുകള്‍ എന്നുള്ളത് മാറ്റി എല്ലാ സീറ്റിലും യാത്രക്കാരെ ഇരിക്കുവാനുള്ള അനുമതി നല്‍കുകയും ഉണ്ടായി. രാജ്യത്തെ മെട്രോ സര്‍വ്വീസുകള്‍ വിലങ്ങും ഓടി തുടങ്ങി. അഭ്യന്തിര വീമാന സര്‍വ്വീസുകള്‍ 75 ശതമാനമായി ഉയര്‍ത്തി കഴിഞ്ഞു. സിനിമ തീയറ്ററുകളും, സ്കൂളുകളും മാത്രമാണ് ആശ്വാസമായി രാജ്യതലസ്ഥാനത്ത് അടച്ചിട്ടതായി പറയാനുള്ളത്. ആന്ധ്രപ്രദേശ് ഇതിനിടയില്‍ നവംബര്‍ രണ്ടിന് സ്കൂള്‍ തുറന്നത് വലിയ വിനയായിമാറിയിരിക്കുകയാണ്. ഏതാണ്ട് 262 കുട്ടികള്‍ക്കും നൂറ്റി അറുപതോളം അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു എന്നുള്ള വാര്‍ത്ത വരുന്നത് ഡല്‍ഹിയിലെ സ്കൂളുകള്‍ ഉടനെയൊന്നും തുറക്കേണ്ടത് ഇല്ല എന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നു എന്നതാണ്. ഉത്തര്‍പ്രദേശിലെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവിടെ കോവിഡ് വ്യാപനം ഉണ്ടായി എന്നത് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അവിടെ എത്രയാളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നത് അവിടെ ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ കോളേജുകളും സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് അവിടുത്തെ യഥാര്‍ത്ഥ സ്ഥിതി ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് കുറഞ്ഞതായി കംക്കാക്കുവാന്‍ ഇനിയും സമയമായിട്ടില്ല എന്ന് ചുരുക്കം.

ബീഹാറില്‍ ഇല്ലാത്ത അമിത് ഷാ ബംഗാളില്‍ ഉയരുന്നു
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണ രംഗത്ത് പൂര്‍ണമായും മാറി നിന്ന അമിത്ത് ഷാ ബംഗാളില്‍ ബി.ജെ.പി.യെ ശക്തിപ്പെടുത്തുവാന്‍ ഇറങ്ങിയിരിക്കുന്നു എന്നുള്ള കാര്യം രാഷ്ട്രീയ ലോകം ശ്രദ്ധിച്ചിരിക്കുന്നു. ബി.ജെ.പി.യുടെ പ്രചരണ രംഗത്ത് കഴിഞ്ഞ പത്തുവര്‍ഷമായി നരേന്ദ്രമോദിക്ക് നിഴലായി ഉണ്ടായിരുന്ന അമിത്ത് ഷാ ബീഹാറിലെ പ്രചരണത്തിനായി എത്തിയില്ല എന്നുള്ളത് രാഷ്ട്രീയനിരീക്ഷകര്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു.  അത് ബീഹാറിലെ നിതീഷ് കുമാറിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യമായിരുന്നു എന്നാണ് സംസാരം. അതിനായി അവര്‍ ചിരാഗ് പസ്വാനെ കളത്തിലിറക്കി നന്നായി കളിച്ചു. ചിരാഗ് എന്ന രാഷ്ട്രീയ ബോംബ് അതുകൊണ്ടാണ് ബിജെപി നിതീഷിനെ രാഷ്ട്രീയമായി തളര്‍ത്തിയത്. പ്രചാരണങ്ങള്‍ക്ക് പ്രതിപക്ഷത്തോടൊപ്പം ചിരാഗും നിതീഷിനെ വ്യക്തിപരമായി അക്രമിച്ചു. എന്നാല്‍ ചിരാഗ് ബി.ജെ.പി.യെ വിമര്‍ശിക്കുന്നില്ല എന്നുള്ളതും ജനം ശ്രദ്ധിച്ച കാര്യമാണ്. ബീഹാറില്‍ ബി.ജെ.പി. മുന്നണിക്ക് പുറത്തുനിന്നുകൊണ്ടും കേന്ദ്രത്തില്‍ ബി.ജെ.പി. മുന്നണിക്ക് അകത്ത് നിന്നും ശക്തമായ പാര്‍ട്ടി പ്രവര്‍ത്ത പിന്തുണ നല്‍കുന്നു എന്നതും എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ്. ബി.ജെ.പി. സ്പോണ്‍സേഡ് രാഷ്ട്രീയ കളിയാണെന്ന് വ്യാപക സംസാരമുണ്ടായപ്പോഴും ആരും ഒന്നും പറഞ്ഞില്ല. രണ്ട് ഘട്ടത്തിലും ബി.ജെ.പി.ക്കെതിരെ ഒന്നും മിണ്ടാതിരുന്ന നിതീഷ് കുമാര്‍ മൂന്നാം ഘട്ട പ്രചരണത്തിന്‍റെ അവസാനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്ഥാവനയ്ക്ക് എതിരെ തുറന്നടിച്ച് രംഗത്തെത്തിയത് ഇവരിലെ വിള്ളല്‍ വ്യക്തമാക്കി. ഈ രാജ്യത്തുനിന്ന് ആരെയും പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും, അങ്ങനെ പറഞ്ഞു നടക്കുന്നത് വിഡ്ഢികളുടെ ലോകത്തുള്ളവരാണെന്നും പേര് പറയാതെ നിതീഷ്കുമാര്‍ തുറന്നടിച്ചു. മുസ്ലിം വോട്ടുകള്‍ ലക്ഷ്യംവച്ചുകൊണ്ടുള്ള നിതീഷ് കുമാറിന്‍റെ നീക്കം പക്ഷേ വോട്ടിംഗ് കഴിഞ്ഞപ്പോള്‍ കാണുവാന്‍ സാധിച്ചില്ല. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് തന്‍റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് നിതീഷ് കുമാര്‍ മുന്‍കൂര്‍ ജാമ്യം എടുക്കും പോലെ ബിഹാറിലെ പൂര്‍ണിയ ജില്ലയിലുള്ള ധംദാഹയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചിരുന്നു. 2021 ബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ അധികാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആണ് അമീത്ത് ഷാ രംഗപ്രവേശനം ചെയ്തിരിക്കുന്നത് എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 2021 ആദ്യംതന്നെ കേരളത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ താല്പര്യം ഇല്ല എന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം കേരളത്തിലെ ബി.ജെ.പി. വിഭാഗിയതയുടെ അരങ്ങായി മാറുകയും, മുന്‍പുണ്ടാ ജനപിന്തുണ നഷ്ടപ്പെടുബ്ലുകയും ഉണ്ടായി എന്നതാണ് ദേശിയ തലത്തിലെ രാഷ്ട്രീയ വിലയിരുത്തല്‍. ബി.ജെ.പി.യുടെ വളര്‍ച്ച കേരളത്തില്‍ പ്രതീക്ഷിച്ച പോലെ ഉണ്ടായില്ല എന്ന വിലയിരുത്തല്‍ ശക്തവുമാണ്.

റിപ്പബ്ലിക്കിന്‍റെ കഷ്ടകാലം തുടങ്ങിയോ...?
ഇന്ത്യയില്‍ റിപ്പബ്ലിക് ചാനലിലെ മേധാവി അര്‍ണബ് ഗോസ്വാമി ജയിലിലായി. അമേരിക്കയില്‍ റിപ്പബ്ലിക് പാര്‍ട്ടി നേതാവ് ട്രംപ് തലകുത്തി വീണു. റിപ്പബ്ലിക്കിന്‍റെ കഷ്ടകാലം തുടങ്ങി എന്നാണ് വ്യാപകമായി പറഞ്ഞുകേള്‍ക്കുന്നത്. അത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ കണ്ടു എന്നാണ് ബി.ജെ.പി.യിലെ ചിലര്‍ രഹസ്യമായി പറഞ്ഞു നടക്കുന്നത്. നമസ്തേ ട്രംപ് എന്ന് മാര്‍ച്ചിലെ പരിപാടിക്ക് പേരിട്ടത് മോദിയാണെന്നും, അത് വിജയിപ്പില്‍ കോികെള്‍ നികുതി പണത്തില്‍ നിന്ന് ചിലവഴിച്ചതും, ചേരികള്‍ മതില്‍ക്കെട്ടി മറച്ചതും, ഡല്‍ഹി കലാപവും ആരും മറന്നിട്ടില്ല. എല്ലാം മുന്നില്‍കണ്ട മഹാപ്രതിഭയാണ് മോദി എന്നാണ് ഇപ്പോള്‍ ഭക്തര്‍ പറഞ്ഞു നടക്കുന്നത്. നേഷന്‍ വാണ്ട് റ്റു നോ... എന്ന് ദിവസേന ഉച്ചത്തില്‍ മന്ത്രം പോലെ ഒരു അര്‍ണബ് ഗോസ്വാമി പറഞ്ഞതാണ് ഇപ്പോള്‍ ജനങ്ങള്‍ തന്നെ തിരിച്ചു ചോദിക്കുന്നു. കേസുകളുടെ എണ്ണം ദിനം പ്രതി കൂടി വരുന്നുമുണ്ട് എന്നത് അര്‍ണബിന് പ്രതിസന്ധിയാണ്. ശിവസേനയും ബി.ജെ.പി.യും തമ്മിലുള്ള രാഷ്ട്രീയ പകപോക്കല്‍ ആണ് നടക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകള്‍ നിരത്തി ബോംബെ പോലീസ് ഓരോ ചുവടും മുന്നോട്ട് വെക്കുന്നു. നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവര്‍ എല്ലാം രാജ്യവ്യാപകമായി ജയിലിലേക്ക് പോകുന്ന കാഴ്ച ഏതാനും നാളുകളായി സമൂഹം കണ്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നരേന്ദ്രമോദിയെ സ്ഥുതിച്ച് സംസാരിച്ച ഗോസ്വാമി ജയിലിലേക്കു പോകുന്നത്. മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയെ മോചിപ്പിക്കുന്നത് വരെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും കറുത്ത വസ്ത്രങ്ങളും കറുത്ത ബാഡ്ജും ധരിക്കുമെന്ന് മഹാരാഷ്ട്ര ബി.ജെ.പി വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യയില്‍ റിപ്പബ്ലിക് ചാനലിനും, അമേരിക്കയില്‍ റിപ്പബ്ലിക് പാര്‍ട്ടിക്കും കഷ്ടകാലം ആണെന്ന് മാത്രമാണ് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ കുട്ടപ്പന്‍ കേട്ട സംസാരം.

കൊറോണ കഥകളി ഡല്‍ഹിയില്‍ 

ഡല്‍ഹിയിലെ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി സമകാലീന വിഷയമായ കൊറോണ അരങ്ങിലവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ക്ഷണിക്കപ്പെട്ട സദസിന് മുന്നില്‍ കഥകളി അവതരിപ്പിച്ചത്. പതിവില്‍ നിന്ന് വിപരീതമായി അരങ്ങില്‍ പുരാണകഥാപാത്രങ്ങള്‍ക്ക് പകരം ഡോക്ടറും, നേഴ്സും, കൊറോണയും, വാക്സിനും രംഗത്തെത്തി. കലാമണ്ഡലം അനില്‍ കുമാറാണ് കഥകളി ചിട്ടപ്പെടുത്തിയത്. തിരുവട്ടാര്‍ ബി ജഗദീശന്‍(കൊറോണ), കലാമണ്ഡലം അനില്‍കുമാര്‍(ആരോഗ്യ പ്രവര്‍ത്തകന്‍), കലാഭാരതി കല്ല്യാണകൃഷ്ണന്‍(ഡോക്ടര്‍), ഗോകുല്‍, അരുണ്‍ സൂര്യ(ജനം), സുരഭി നമ്പീശന്‍(നേഴ്സ്), ശ്രീജിത്ത് സി.ജെ(പോലീസ്), സഹില്‍ സുരേഷ്(വാക്സിന്‍) എന്നിവരാന്ന് വേദിയില്‍ എത്തിയത്. കഥകളിയുടെ പിന്നണിയില്‍ കലാമണ്ഡലം മണികണ്ഠന്‍, സദനം സുരേഷ് (പാട്ട്), കലാമണ്ഡലം തമ്പി, കലാമണ്ഡലം സുമേഷ്(ചെണ്ട), പകല്‍കുറി ഉണ്ണികൃഷ്ണന്‍, കലാനിലയം നിതീഷ്(ചുട്ടി), സത്യനാരായണന്‍(ഗ്രീന്‍ റൂം) എന്നിവരാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഡല്‍ഹിയിലെ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളിയില്‍ കഥകളി അവതരിപ്പിക്കുന്നത് എന്നു സെന്‍റര്‍ ചെയര്‍മാന്‍ ബാബു പണിക്കരും, സെക്രട്ടറി അനിതാ കലേഷും പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ക്ഷണിക്കപ്പെട്ടവര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച കഥകളി റക്കോഡ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ജനസമൂഹത്തില്‍ എത്തിക്കും. മു?പ് ബൈബി? കഥയെ അടിസ്ഥാനമാക്കിയും, ഷെയ്ക്ക്സ്പിയ? രചനയെ അടിസ്ഥാനമാക്കിയും , മഹാത്മാഗാന്ധി, വിശ്വ ശാന്തി വിഷയമാക്കി കഥകളി അവതരപ്പിച്ചിട്ടുണ്ട്.