പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 സെപ്റ്റംബര്‍


പുസ്തകം വരും മുന്‍പ് വില്‍പ്പന തക്യതി
ഒരു പുസ്തകം വരും മുന്‍പ് വില്‍പ്പന തക്യതിയായി നടക്കുകയാണ്. അതിന് പിന്നില്‍ ഒരു സംഭവമുണ്ട്. ഒരു പുസ്തകത്തെ ചൊല്ലിയാണ് പാര്‍ലമെന്‍റ് സീട്രീറ്റില്‍ ഇപ്പോള്‍ വലിയ ബഹളം നടക്കുന്നത്."ഡല്‍ഹി റയറ്റ്സ് 2020  ദി അണ്‍ ടോള്‍സ് സ്റ്റോറി" എന്ന പുസ്തകം ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തിയുള്ളത് ആയിരുന്നു. കൊറോണക്കാത്ത് തയ്യാറാക്കിയ പുസ്തകം പ്രശസ്ത പ്രസാധകരായ ബ്ലൂബറി ഏറ്റെടുത്തു. മോണിക്ക അറോറ, സെണാലി ചിത്താല്‍ക്കര്‍, പ്രേരണ മല്‍ഹോത്ര എന്നിവര്‍ ഠിര്‍ന്നാണ് പുസ്തകം എഴുതിയത്. അച്ചടിക്ക് മുന്‍പായി തന്നെ പുസ്തകത്തിന്‍റെ ഉള്ളടക്കം ചോര്‍ന്നു. ഡല്‍ഹി കലാപത്തിന് പിന്നില്‍ മുസ്ലിം സമുദായമാണെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. അസത്യമായ വിവരം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പ്രസാധകരും കാര്യമറിഞ്ഞപ്പോള്‍ ഞെട്ടി. ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയത് മുസ്ലീം സമുദായം ആണെന്ന് വരുത്തി തീര്‍ക്കാനുള്ള  ശ്രമമായിരുന്നു അത്. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പുസ്തക പ്രസിദ്ധീകരണത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത് ഹൈദവ തീവ്രവാദത്തെ വെള്ള പൂശുവാനായിരുന്നു. ബിജെപി അനുകൂല നിലപാടുകളുമായുള്ള പുസ്തകം തയ്യാറാക്കുകയും അത് പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയും ചെയ്തപ്പോഴാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡല്‍ഹി കലാപത്തിന് നേതൃത്ത്വം കൊടുത്ത കപില്‍ മിശ്ര പരസ്യമായി രംഗത്ത് വന്നതോടെ കളി പുറത്തായി. പ്രകാശനത്തിന് മുന്‍പ് തന്നെ പ്രസാധകരായ ബ്ലൂബെറി പുസ്തകം പിന്‍വലിച്ചു. ഇതിനെതിരെ ഗ്രസ്ഥകര്‍ത്താക്കള്‍ കോടതിയില്‍ പോയിരിക്കുകയാണ്. ഇപ്പോള്‍ പ്രസാധകരായ ബ്ലൂബെറി "ഷാഹിന്‍ ബാഗ് : ഫ്രം എ പ്രൊട്ടസ്റ്റ് ടു എ മൂവ്മെന്‍റ്  " എന്ന  പുസ്തകം പുറത്തിറക്കുന്നത് പ്രഖ്യാപിച്ചു. ദി ഹിന്ദുവില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന സിയ ഉസ് സലാമും, ഉസ്മ അയൂസഫും ചേര്‍ന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഡല്‍ഹിയിലെ ഷാഹിന്‍ ബാഗില്‍ ആരംഭിച്ച സമരം രാജ്യത്ത് നൂറ് കണക്കിന് ഷാഹിന്‍ബാഗ് സമരം ആരംഭിക്കാന്‍ ഇടയായി. അത് രാജ്യത്ത് വലിയ ചലനങ്ങള്‍ സ്യഷ്ടിച്ചു. സമരത്തില്‍ പങ്കെടുത്ത ചിലര്‍ ബിജെപിയില്‍ അംഗത്ത്വം എടുത്തിരുന്നു. എന്തായാലും 2020 ഡല്‍ഹിയിലെ കലാപം പോലെ തന്നെ ഷാഹിന്‍ബാഗും വലിയ ചര്‍ച്ചയ്ക്ക് രാജ്യത്താകമാനം കാരണമായി. ഷാഹിന്‍ബാഗിന്‍റെ പുസ്തകം ഇറങ്ങും മുന്‍പേ സ്വീകാര്യതയുള്ളതായി. പുസ്തകം പുറത്തിറങ്ങും മുന്‍പ് ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞതായി അറിയുന്നു.

റിലികള്‍ ഇല്ലതെ റാലി...!
റാലികള്‍ ഇല്ലാതെ റാലി നടത്തി നിതീഷ് കുമാര്‍ ശ്രദ്ധേയനായിരിക്കുകയാണ് ബീഹാറില്‍. തെരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് ജനതാദള്‍ യുണൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുള്ള ഡിജിറ്റല്‍ റാലി നടത്തി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് എന്ന മഹാമാരി ജനങ്ങളെ വീട്ടിലേക്ക് സ്വയം ഉള്‍വലിയിച്ചിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം എങ്ങനെ നടത്തും എന്നുള്ള ചിന്തയിലായിരുന്നു എല്ലാ രാഷ്ട്രീയപാര്‍ട്ടികളും. അവര്‍ക്കൊക്കെ ആശ്വാസവും, മാതൃകയായി മാറിയിരിക്കുകയാണ് നിതീഷ് കുമാര്‍. പാര്‍ട്ടി ഓഫീസില്‍ തയ്യാറാക്കിയ പ്രത്യേക മുറിയില്‍ റാലിക്കായി ക്യാമറകളും, ലൈറ്റുകളും പിടിപ്പിക്കുകയും, റാലിയില്‍ പ്രസംഗിക്കുകയും ചെയ്തത് ഒരു പുതുമയുള്ള ഇടപാടായി മാറി. രാജ്യവ്യാപകമായി ഇത്തരത്തിലുള്ള ഡിജിറ്റല്‍ റാലികള്‍ വരും ദിവസങ്ങളില്‍ ധാരാളമായി കാണുവാന്‍ സാധിക്കും. ലക്ഷക്കണക്കിന് ആളുകള്‍ ജനതാ ദളിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പ്രഥമ ഡിജിറ്റല്‍ റാലിയില്‍ അവരുടെ മൊബൈലുകളിലൂടേയും, കംപ്യൂട്ടറിലും, ലാപ്ടോപ്പിലുമായി പങ്കെടുത്തതായിട്ടാണ് ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്തായാലും പാര്‍ട്ടിക്ക് ജനങ്ങളോട് പറയാനുള്ളത് നിതീഷ് കുമാര്‍ തന്‍റെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചു എന്നുള്ളതാണ് കാര്യം. ജനങ്ങളുടെ ആരവങ്ങളില്ലാതെ എങ്ങിനെ രാഷ്ട്രീയ വ്യത്തങ്ങള്‍ക്ക് പ്രതികരണം മനസിലാകും എന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ഇത്തരത്തില്‍ റാലികള്‍ നടത്തിയാല്‍ വോട്ടുകള്‍ കൂട്ടുവാന്‍ പറ്റുമോ എന്നുള്ളത് ഇനിയും കാത്തിരുന്ന് അറിയേണ്ട കാര്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാത്രമേ ഇത്തരം ഡിജിറ്റല്‍ റാലിയുടെ പ്രതിഫലനം കാണുവാന്‍ സാധിക്കൂ.

മെട്രോ തീവണ്ടികള്‍ ഓടുമ്പോള്‍
ഡല്‍ഹിയുടെ ഞരമ്പുകൾ  ഡല്‍ഹി മെട്രോ കളാണെന്നാണ്  പറയാറ്. ഡല്‍ഹി മാത്രമല്ല രാജ്യത്തെ എല്ലാ മെട്രോ തീവണ്ടികളും മാര്‍ച്ച് 24 മുതല്‍ സര്‍വ്വീസ് നടത്തുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മെട്രോ തീവണ്ടികള്‍ യാത്രക്കാരുമായി നീങ്ങുന്നത്. രാജ്യത്ത് കോവിഡ് രോഗികള്‍ കുറഞ്ഞത് കൊണ്ടല്ല ഇങ്ങനെ ഒരു നീക്കം എന്നത് ശ്രദ്ധയമാണ്. കോവിഡ് രോഗികള്‍ വളരെ കുറച്ച് മാത്രം ഉണ്ടായിരുന്ന സമയത്താണ് മെട്രോ അടച്ചത്. അന്നുള്ളതിന്‍റെ എത്രയോ ഇരട്ടിയാണ് ഇന്ന് രാജ്യത്തെ രോഗികള്‍. ജനങ്ങള്‍ കോറോണ വൈറസിനെപ്പം ജീവിക്കാന്‍ പഠിച്ചിരിക്കുന്നു എന്നു വേണം മനസിലാക്കാന്‍. കയറുവാന്‍ മാത്രം ഒരു ഗേറ്റും, ഇറങ്ങുവാന്‍ മറ്റൊരു ഗേറ്റും മാത്രമാണ് തുറന്നിരിക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ഡിജിറ്റലായി മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. എല്ലാ മെട്രോ സ്റ്റേഷനുകളിലും സാനറ്റൈസര്‍ വെച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് മാസ്ക്കും, ആരോഗ്യ സേതു ആപ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സോണിയാ ഗാന്ധി വിദേശത്തേയ്ക്ക്
വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കില്ല. വാര്‍ഷിക മെഡിക്കല്‍ പരിശോധനയ്ക്ക് മകള്‍ പ്രിയങ്ക ഗാന്ധിയോടൊപ്പം അവര്‍ വിദേശത്തായിരിക്കും. ആദ്യത്തെ പത്ത് ദിവസം അവര്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ചികിത്സയുടെ ഭാഗമായി തിയതി നീട്ടുമോ എന്ന് പിന്നീടേ അറിയുവാന്‍ സാധിക്കൂ. ആരോഗ്യപരമായി അവര്‍ക്ക് പങ്കെടുക്കാന്‍ പ്രയാസമായിരിക്കും എന്നാണ് വിലിരുത്തപ്പെടുന്നത്. പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ണ്ണമായി ഒഴിവാക്കാനും സാധ്യത ഉള്ളതായി അറിയുന്നു. കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍റ് അംഗങ്ങളുടെ മീറ്റിങ്ങില്‍ അവര്‍ അവിടെ നിന്ന് വെമ്പ് മീറ്റിങ്ങ് നടത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. മാസങ്ങള്‍ക്ക് ശേഷം രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ഭാഗമായി മുഖാമുഖം കാണുന്നു എന്ന സവിശേഷതയും ഉണ്ട്.


വാര്‍ത്തയില്ല, മിണ്ടുന്നുമില്ല...
രാജ്യത്തിന്‍റെ അഭ്യന്തിര മന്ത്രിയെ കാണാനില്ല എന്നാണ് പാര്‍ലമെന്‍റ് സ്ട്രീറ്റിലെ സംസാരം. കാര്യം കോവിഡ് പോസിറ്റീവായി ഗുരഗ്രാമിലെ മിതാന്ത മെഡി സിറ്റിയിലായിരുന്നു എന്നും, നെഗറ്റീവായി മടങ്ങി എത്തി എന്നും ഔദ്യോസിക റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആഗസ്റ്റ് 7ന് വീണ്ടും അദ്ദേഹത്തെ ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ച ശേഷം ഒരു വിവരവുമില്ലെന്നാണ് സംസാരം. പ്രധാനമന്ത്രി ആണെങ്കില്‍ മൗനവ്രതത്തിലാണ് എന്ന് പറയുന്നു. മന്‍കി ബാത്തും, കിളികള്‍ക്ക് ഭക്ഷണം കൊടുത്തും, അദ്ദേഹം താടിയും മുടിയും വളര്‍ത്തി ഒരു സന്യാസ രൂപി ആയിരിക്കുന്നു. എന്താണ് ഇതിനെല്ലാം കാരണം എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു വലിയ ചര്‍ച്ചയും ആണ്. 2016 നവംബര്‍ 13ന് പ്രധാനമന്ത്രി മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് തുടങ്ങിയത് ഇങ്ങനെയായിരുന്നു. ڇമേരേ പ്യാരേ ദേശ് വാസിയോം...ڈ എന്നാണ്. ڇഎനിക്ക് 50 ദിവസം തരൂ, എന്‍റെ തീരുമാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ ജീവനോടെ കത്തിക്കാംڈ, പിന്നീട് കോടിക്കണക്കിനു ജനങ്ങള്‍, നാടുനീളെ, ബാങ്കുകള്‍ക്കും എറ്റിഎം മെഷീനുകള്‍ക്കും മുന്നില്‍ പെരുവഴിയില്‍ വരിനിന്നു തളര്‍ന്നു വീണ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ  പ്രധാനമന്ത്രി സ്വന്തം ജനതയോട് കണ്ണീരോടെ പറഞ്ഞു. 2020 മാര്‍ച്ച് 24ന് അതേ പ്രധാനമന്ത്രി പറഞ്ഞു. "മഹാഭാരത യുദ്ധം 18 ദിവസം നീണ്ടുനിന്നു. കൊറോണക്കെതിരായ യുദ്ധം നാം 21 ദിവസം കൊണ്ട് ജയിക്കും". ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു ജനതയ്ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു. ആ ഒരൊറ്റ വാക്കിന്‍റെ ശക്തിയില്‍ രാജ്യം മുഴുവന്‍ അതിര്‍ത്തികള്‍ അടക്കുകയും, അക്ഷരാര്‍ത്ഥത്തില്‍ സമ്പത്ഘടന നിശ്ചലമാവുകയും ചെയ്തു. വീണ്ടും അസംഘടിതമേഖലയിലെ തൊഴിലാളികള്‍ ഒരൊറ്റ രാത്രിയില്‍ അനാഥരായി. വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനത്തിനു രാജ്യം സാക്ഷ്യം വഹിച്ചു. അതിജീവനം സാധ്യമല്ലാത്തവിധമുള്ള കടുത്ത പ്രതിസന്ധിയാണ്. കൊറോണയെ മാത്രം പഴി ചാരുന്ന കാഴ്ച്ച നാം കാണുന്നു. ദൈവ കോപം എന്ന് പറയുന്നത് നാം കേള്‍ക്കേണ്ടി വരുന്നു. ചിലവാക്കാന്‍ ജനങ്ങളുടെ കൈയ്യില്‍ പണമില്ലാതെ എങ്ങനെയാണ് സമ്പത്ത് വ്യവസ്ഥ ഉണരുന്നത്? ആരാണ് ഇത്രയും ദയനീയാവസ്ഥയില്‍ എക്കോണമിയെ കൊണ്ടെത്തിച്ചത്? ചോദ്യങ്ങള്‍ ജനങ്ങള്‍ വ്യാപകമായി ചോദിച്ചുകൊണ്ടിരിക്കുന്നു.