ഞാനൊരു കാര്‍ട്ടൂണിസ്റ്റ് ആയ കഥ

ഞാനൊരു കാര്‍ട്ടൂണിസ്റ്റ് ആയ കഥ
സുധീര്‍ നാഥ്

1986 ല്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ പഠിക്കുന്ന കാലം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുറീക്ക ബാലവേദിയില്‍ സജ്ജീവമായ കാലം. വൈപ്പിന്‍ ദ്വീപിന് സമീപം എളങ്കുന്നപ്പുഴ സ്കൂളില്‍ നടന്ന ഒരു കുട്ടികളുടെ ക്യാമ്പ്. അവിടെ കാര്‍ട്ടൂണിസ്റ്റ് നാഥന്‍ ക്ലാസെടുക്കാന്‍ വന്നു. അദ്ദേഹത്തെ ചെന്ന് ഞാന്‍ പരിചയപ്പെട്ടു. ഞാന്‍ പഠിക്കുന്ന സെന്‍റ് ജോസഫ് സ്കൂളിന്‍റെ എതിര്‍വശത്താണ് വീട്. രണ്ട് മക്കളും അവിടെ തന്നെയാണ് പഠിക്കുന്നത്.  വീട്ടിലേയ്ക്ക് അദ്ദേഹം ക്ഷണിച്ചു. പല കുട്ടികളും അദ്ദേഹത്തെ കൊണ്ട് ഒരു കാര്‍ട്ടൂണ്‍ വരപ്പിച്ച് വാങ്ങുന്നു. ഞാനും വാങ്ങി, ഒരു ഓട്ടോഗ്രാഫ് കാര്‍ട്ടൂണ്‍...! അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെയാണ് അദ്ദേഹം എനിക്ക് വരച്ച് തന്നത്. താഴെ മനോഹരമായ ഒപ്പും. നാഥന്‍.

തൃക്കാക്കര സെന്‍റ് ജോസഫ് സ്ക്കൂളിലെ ക്ലാസ് മുറിയില്‍ ടീച്ചര്‍ പ്രവേശിക്കാന്‍ താമസിച്ച ഒരു ദിവസം. ക്ലാസിലെ കുട്ടികളെ എനിക്ക് ലഭിച്ച മുഖ്യമന്ത്രി കെ. കരുണാകരന്‍റെ കാര്‍ട്ടൂണ്‍ കാണിച്ചു. കുട്ടികള്‍ കൈമാറി കൈമാറി നോക്കി. ചിരിയായി, ബഹളമായി. ടീച്ചറെത്തി: അവര്‍ അലറി വിളിച്ചു.
"വാട്ട് നോണ്‍ സെന്‍സ് ഈസ് ദിസ്.  ഐ കാന്‍ ഹിയര്‍ യുവര്‍ ഷൗട്ടിങ്ങ് ഫ്രം സ്റ്റാഫ് റൂം"
ക്ലാസ് മുറി നിശബ്ദമായി. എവിടേയും ഒരു ഒറ്റുകാരന്‍ ഉണ്ടാകുമല്ലോ...! ചിരിക്കും ബഹളത്തിനും കാരണമായ കാര്‍ട്ടൂണ്‍ ടീച്ചറുടെ ക്കൈകളിലെത്തി.
" സുധീര്‍... യു കം റ്റു സ്റ്റാഫ് റൂം ആന്‍റ് കളക്റ്റ് ദിസ് ..."

ഇന്‍റര്‍വെല്‍ സമയം ഞാന്‍ സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു.
തീര്‍ന്നു. ഇന്ന് അടി ഉറപ്പ്. ചെവിയില്‍ പഞ്ഞി തരികി പോകണോ എന്ന് വരെ ചിന്തിച്ചു.
" സുധീര്‍... വണ്ടര്‍ഫുള്‍ കാര്‍ട്ടൂണ്‍, ബട്ട്... ഡോണ്‍ഡ് മെയ്ക്ക് കാര്‍ട്ടൂണ്‍സ് ഇന്‍ ക്ലാസ്റൂം. ഡോണ്‍ഡ് റിപ്പീറ്റ്"
"ടീച്ചര്‍, ഇറ്റ്സ് നോട്ട് മൈ..."
മുഴുമിപ്പിക്കാന്‍ ടീച്ചര്‍ സമ്മതിച്ചില്ല.
" എല്ലാം മനസിലായി, സാരമില്ല, സുധീര്‍ നന്നായി വരയ്ക്കുന്നു. പക്ഷെ ക്ലാസില്‍ വെച്ച് വേണ്ടട്ടോ..." ഉപദേശവുമായി ടീച്ചര്‍ വീണ്ടും ഇടപെട്ടു.
കാര്‍ട്ടൂണ്‍ മറ്റ് ടീച്ചേഴ്സിനെ കാണിച്ചു. എല്ലാവരും ചിരിച്ചു. എല്ലാവരും എന്നെ അഭിനന്ദിച്ചു. ക്ലാസ് മുറിയില്‍ വരയ്ക്കരുതെന്ന് ഉപദേശിച്ചു. സംഭവം സംസാരമായി. എന്‍റെ പേരിലെ നാഥും, കാര്‍ട്ടൂണിസ്റ്റ് നാഥന്‍റെ ഒപ്പിലെ നാഥനുമാണ് അവര്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ പ്രേരണ നല്‍കിയത്. ഞാന്‍ കാര്‍ട്ടൂണ്‍ വരയ്ക്കില്ലെന്ന് പറഞ്ഞതും, അത് ഞാന്‍ വരച്ചതല്ല എന്ന് പറഞ്ഞതും ആരും മുഖവിലയ്ക്കെടുത്തില്ല. ക്ലാസില്‍ ഒരു വരക്കാരന്‍ എന്ന പദവി കിട്ടി. എല്ലാവര്‍ക്കും കാര്‍ട്ടണ്‍ വരച്ച് നല്‍കണം. കാര്‍ട്ടൂണിസ്റ്റ് നാഥന്‍റെ ലളിതമായ കാര്‍ട്ടൂണ്‍ ശൈലി പകര്‍ത്തി വരച്ചു. എല്ലാവര്‍ക്കും ഡിമാന്‍റായ മുഖ്യമന്ത്രി കെ കരുണാകരന്‍റെ കാര്‍ട്ടൂണ്‍ വരച്ചു പഠിച്ചു. അത് എല്ലാവര്‍ക്കും വരച്ച് നല്‍കി. പേരിലെ സാമ്യം അങ്ങനെ കാര്‍ട്ടൂണ്‍ ലോകത്തേയ്ക്ക് എന്നെ കൊണ്ടെത്തിച്ചു.

പഠനത്തേക്കാള്‍ വരയിലായി ശ്രദ്ധ. കുടുംബ സുഹ്യത്തായ എലിസബത്ത് ആന്‍റി ഒരിക്കല്‍ എന്‍റെ കണക്ക് പുസ്തകം മറിച്ച് നോക്കിയപ്പോള്‍ പകുതിയിലേറെ പേജിലും കാര്‍ട്ടൂണ്‍ വര. അവരത് അമ്മയോട് പറഞ്ഞു. വരപ്പ് രോഗം കൂടുതലാണ്, നന്നായി വരയ്ക്കുന്നുണ്ട്, ദാസങ്കിളിനെ ഒന്ന് കാണിക്കണം എന്ന് അമ്മയോട് അവര്‍ പറഞ്ഞു. തെളിച്ച വഴിയില്‍ (പഠിക്കുന്ന കാര്യം) പോയില്ലെങ്കില്‍ പോകുന്ന വഴിയെ (വരയ്ക്കുന്ന കാര്യം) തെളിക്കാമെന്ന് അമ്മ പരസ്യമായി പ്രഖ്യാപിച്ചു. മറ്റൊരു കുടുംബ സുഹ്യത്തും അയല്‍ക്കാരനുമായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ വീട്ടിലേയ്ക്ക് ഒരു ദിവസം അമ്മ തന്നെ എന്നെ കൊണ്ടു പോയി. അമ്മയും യേശുദാസങ്കിളിന്‍റെ ഭാര്യ മേഴ്സിയും സുഹ്യത്തുക്കളാണ്. ഇരുവരും ടെലിഫോണ്‍സ് ഡിപ്പാര്‍ട്ട് മെന്‍റില്‍ ജോലി ചെയ്തവരാണ്. മകനില്‍ കാര്‍ട്ടൂണ്‍ വരപ്പിന്‍റെ അസ്ഥിരത കലശലായിട്ടുണ്ടെന്ന് അമ്മ തന്നെ ദാസങ്കിള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റിനോട് പറഞ്ഞു.

എന്‍റെ വരകള്‍ അമ്മ കാണിച്ചു. ഇടയ്ക്ക് ഒന്ന് പരിശോധിക്കണമെന്ന അഭ്യര്‍ത്ഥനയും അമ്മ നടത്തി. പിന്നീട് എല്ലാ ആഴ്ച്ചയിലും കാര്‍ട്ടൂണ്‍ പരിശോധന പതിവായി. ഓരോ ആഴ്ച്ചയിലും വരച്ച കാര്‍ട്ടൂണുമായി യേശുദാസന്‍ സാറിനെ രാവിലെ വീട്ടില്‍ കൊണ്ടു പോയി കാണിക്കും. ഒരിക്കലും അദ്ദേഹം ഒരു കാര്‍ട്ടൂണ്‍ പോലും നല്ലെത് എന്ന് പറഞ്ഞില്ല. മാത്രമല്ല എല്ലാ കാര്‍ട്ടൂണിലേയും കുറ്റം ചൂണ്ടി കാണിക്കും. കുറ്റമറ്റ ഒറ്റ കാര്‍ട്ടൂണും വരയ്ക്കാന്‍ സാധിച്ചില്ല. അതൊരു വാശിയായിരുന്നു. നല്ല കാര്‍ട്ടൂണ്‍ വരയ്ക്കുവാനുള്ള വാശി. അത് വരയുടെ പരിശീലനമായി മാറി. അന്ന് അദ്ദേഹം കാര്‍ട്ടൂണുകള്‍ കണ്ട് മികച്ചത് എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്നിലെ കാര്‍ട്ടൂണിസ്റ്റ് അന്നേ മുരടിച്ച് പോകുമായിരുന്നു. ഒരു കാര്‍ട്ടൂണിസ്റ്റായി വളരാന്‍ അന്ന് അദ്ദേഹം ചൂണ്ടി കാണിച്ച ന്യൂനതകള്‍ ഗുണം ചെയ്തു.

1997 ഇലക്ഷന്‍ കാലം. വരയില്‍ തത്പരനായ എന്നെ കൊണ്ട് ചുമരെഴുത്ത് നടത്തുന്ന പരിസരത്തെ ചേട്ടന്‍മാര്‍ ഇടത്പക്ഷത്തിന് അനുകൂലമായി പത്രങ്ങളില്‍ വന്ന കാര്‍ട്ടൂണുകള്‍ മതിലുകളില്‍ വരപ്പിച്ചു. ഫ്ളെക്ക്സ് പ്രിന്‍റിങ്ങും മറ്റും അക്കാലത്ത് പ്രചാരമുണ്ടായിരുന്നില്ല. പോസ്റ്ററുകള്‍ വലിയ ചിലവായതിനാല്‍ ചുമരെഴുത്തായിരുന്നു പ്രധാനം. മോശമല്ലാതെ വരയ്ക്കുന്നത് കൊണ്ടാകണം കാര്‍ട്ടൂണ്‍ മതിലുകളില്‍ വരയ്പ്പിക്കാന്‍ അവര്‍ പല ഇടങ്ങളിലും കൊണ്ടു പോയി. അയല്‍ മണ്ഡലങ്ങളില്‍ വരെ വരയ്ക്കാന്‍ പോയിട്ടുണ്ട്.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെര്‍മാനാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍. വാര്‍ഷിക പൊതുയോഗത്തിന് സഹായിയായി എന്നെ വിളിച്ചു. ഞാന്‍ പോയി. ചിറ്റൂര്‍ റോഡിലെ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്ക്കൂളിന് എതിര്‍വശമുള്ള മാനസാര ബില്‍ഡിംഗ്സിലെ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്‍റെ മകനും ആര്‍ക്കിടെക്റ്റുമായ സോമന്‍റെ ഓഫീസായിരുന്നു പൊതുയോഗ വേദി. വിരലിലെണ്ണാവുന്നവരേ അന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. രാവിലെ 11 മണിയോടെ തുടങ്ങുന്ന വാര്‍ഷിക പൊതുയോഗം ഒരു മണിക്കൂര്‍ പോലും നീളില്ല. വാര്‍ഷിക റിപ്പോര്‍ട്ടും, കണക്കും ഇതിനിടയില്‍ അവതരിപ്പിക്കും. പി വി ക്യഷ്ണന്‍റെ ഊഴമാണ് പിന്നീട്. കാര്‍ട്ടൂണിസ്റ്റ് ശങ്കറെ ഡല്‍ഹിയില്‍ കണ്ടതും, അവിടുന്ന് എടുത്ത ഫോട്ടോകള്‍ പങ്കെടുക്കാന്‍ വന്നവരെ കാണിക്കലുമാണ് മുഖ്യ ഇനം. ശങ്കറുമായുള്ള കൂടി കാഴ്ച്ചയുടേയും, ദേശിയ കാര്‍ട്ടൂണ്‍ രംഗത്തേയും കുറിച്ചുള്ള ക്യഷ്ണന്‍ മാഷിന്‍റെ അനുഭവ സാക്ഷ്യം എല്ലാ അംഗങ്ങളും കൗതുകത്തോടെ കേട്ടിരിക്കുന്ന കാഴ്ച്ച മനസില്‍ ഇപ്പോഴും ഉണ്ട്. കേള്‍വിക്കാര്‍ നിസ്സാരരല്ല. മലയാളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ശിവറാം, യേശുദാസന്‍, ബി എം ഗഫൂര്‍, സുകുമാര്‍, നാഥന്‍, സീരി... അതില്‍ കേള്‍വിക്കാരനായി ഞാനും. 1988ല്‍ അത് വീണ്ടും ആവര്‍ത്തിച്ചു. 1989ല്‍ ഞാനും അക്കാദമി അംഗമായിരുന്നു. അങ്ങിനെ അങ്ങിനെ ഞാനും ഒരു കാര്‍ട്ടൂണിസ്റ്റായി മാറി.