പ്രണാബ്ദാ...പ്രണാം

പ്രണാബ്ദാ...പ്രണാം
സുധീര്‍ നാഥ്

പ്രണാബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായിരുന്നു. പ്രണാബ്ദാ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വിളിക്കുക. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ഓര്‍മ്മശക്തി അപാരമാണ്. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമാണത്. "എവിടുന്ന് കിട്ടി താങ്കള്‍ക്ക് ഇങ്ങനെ ഓര്‍മ്മ ശക്തി" എന്ന് ചോദിച്ചപ്പോള്‍, "അമ്മയാണ് തന്‍റെ ഓര്‍മ്മ ശക്തി പരുവപ്പെടുത്തിയത് " എന്നാണ് മറുപടി നല്‍കിയത്. വളരെ ചെറുപ്പത്തില്‍ ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ ക്രമമായി അമ്മ പറയുവാന്‍ ആവശ്യപ്പെടും. ഓരോ ചെറു കാര്യങ്ങളും അക്കമിട്ട് പറയിപ്പിക്കും. ഇടയ്ക്ക് മുന്‍ ദിവസങ്ങളിലെ കാര്യത്തെ കുറിച്ച് ചോദിക്കും. അങ്ങനെ താന്‍ അറിയാതെ വന്നു ചേര്‍ന്ന ഒന്നാണ് തന്‍റെ ഓര്‍മ്മശക്തി എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. 1935 ഡിസംബര്‍ 11ന് ബംഗാളിലെ ബിര്‍ബും ജില്ലയിലെ മിറാത്തി ഗ്രാമത്തില്‍ കമണ്‍ഡ കിന്‍കാര്‍ മുഖര്‍ജിയുടേയും രാജലക്ഷമി മുഖര്‍ജിയുടേയും മകനായി ജനിച്ച പ്രണാബ് ദാരിദ്രം എന്തന്ന് അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. പാവങ്ങള്‍ക്കും, വിശക്കുന്നവര്‍ക്കും ഭക്ഷണം നല്‍കുന്ന അമ്മയുടെ ശീലം പ്രണാബില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളോട് അടുപ്പിച്ചു. പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വതന്ത്രസമര സേനാനിയുമായതു കൊണ്ട് വീട്ടില്‍ പലപ്പോഴും ചര്‍ച്ചാ വിഷയവും അതായിരുന്നു. സ്വാതന്ത്ര സമര കാലത്ത് പിതാവ് പലവട്ടം ജയില്‍വാസം അനുഭവിച്ചതും, ബ്രിട്ടീഷ് തേര്‍വാഴ്ച്ചയുടെ കഥകളും, വളരെ ചെറു പ്രായത്തിലേ പ്രണാബില്‍ രാഷ്ട്ര സ്നേഹം ഉണ്ടായി. 1952  54 കാലയളവില്‍ ബംഗാള്‍ നിയമസഭയില്‍ അംഗമായിരുന്നു പ്രണാബിന്‍റെ പിതാവ്. പിതാവിനെ പിന്തുടര്‍ന്ന് കോണ്‍ഗ്രസില്‍ സാധാരണ പ്രവര്‍ത്തകനയി തുടക്കമിട്ടു.

സൂരി വിദ്യാ സാഗര്‍ കോളേജില്‍ നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാസയിലും ബിരുദ്ധമെടുത്ത പ്രണാബ്, കല്‍ക്കത്താ സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദ്ധവും കരസ്ഥമാക്കി. പോസ്റ്റ് ആന്‍റ് ടെലിഗ്രാഫ്, ഡെപ്യൂട്ടി അക്കൗണ്‍ഡന്‍റ് ജനറല്‍ ഓഫീസില്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗം കരസ്ഥമാക്കിയ ശേഷം 1963ല്‍ രാഷ്ട്രമീമാംസാ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു. ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകനായി ദേഷര്‍ ദാക്കില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു. തികഞ്ഞ സിനിമാ കമ്പക്കാരനായിരുന്നു പ്രണാബ്. ചെറുപ്പകാലത്ത് ഒട്ടു മിക്ക സിനിമകളും കാണുമായിരുന്നു. ഋിത്ത്വിക്ക് ഘട്ടക്കിന്‍റെ മേഘാ ദാക്കാ താരായും, സത്യജിത്ത് റേയുടെ ആഷാനി സംഗീതും പ്രണബിന്‍റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് സിനിമകളാണ്. രാഷ്ട്രപതി ഭവനിലെ ഹേം തീയറ്ററില്‍ ഒഴുവ് സമയങ്ങളില്‍ ക്ലാസിക്ക് സിനിമകള്‍ കാണുക എന്നത് അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. രവീന്ദ സംഗീതം ഏറെ ഇഷ്ടപ്പെട്ട പ്രണാബ് സംഗീതജ്ഞകൂടിയായ പഴയ ബംഗ്ലാദേശുകാരി സുവ്റാ മുഖര്‍ജിയെയാണ് വിവാഹം കഴിച്ചത്. ആരോഗ്യ സംരക്ഷണത്തിനായി മണിക്കൂറുകള്‍ നടക്കുന്നതും, രവീന്ദ്രസംഗീതം ലഹരിയാക്കിയ അദ്ദേഹം ഉറങ്ങുന്നതിന് മുന്‍പ് അത് കേള്‍ക്കുന്നതും ദിനചര്യയുടെ ഭാഗമായിരുന്നു.

1969ല്‍ ബംഗാളില്‍, മിഡ്നാപൂരില്‍ സിറ്റിങ്ങ് പാര്‍ലമെന്‍റ് മെമ്പറായിരുന്ന എസ് എന്‍ മായ്ത്തിയുടെ മരണം മൂലം ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു. അജോയ് മുഖര്‍ജിയുടെ നേത്യത്വത്തില്‍ കോണ്‍ഗ്രസ് ബംഗാളില്‍ രണ്ടായി ബംഗ്ലാ കോണ്‍ഗ്രസ് രൂപീകരിച്ച സമയമായിരുന്നു അത്. അജോയ് മുഖര്‍ജിയോടൊപ്പം ബംഗ്ലാ കോണ്‍ഗ്രസിലായിരുന്നു പ്രണാബും. സിപിഎമ്മുമായി ചേര്‍ന്ന് അവര്‍ യുണയ്റ്റഡ് ഫ്രണ്‍ഡ് ഓഫ് മിനിസ്റ്റേഴ്സ് രൂപീകരിച്ചു. 1967ല്‍ കോണ്‍ഗ്രസുമായി തെറ്റിപിരിഞ്ഞ് രാഷ്ട്രീയമായി കരുത്തനായ വി കെ ക്യഷ്ണമേനോന്‍ മുംബയ് നോര്‍ത്ത് ഈസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാത്ഥിയോട് തോറ്റ് നില്‍ക്കുന്ന സമയമായിരുന്നു അന്ന്. ഉപതിരഞ്ഞെടുപ്പില്‍ മലയാളിയായ വി കെ ക്യഷ്ണമേനോനെയാണ് കോണ്‍ഗ്രസിനെതിരെ അവര്‍ ബംഗാളില്‍, മിഡ്നാപൂരില്‍ മത്സരിപ്പിച്ചത്. വികെ ക്യഷ്ണമേനോന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്‍റായിരുന്നു യുവാവായ പ്രണാബ് കുമാര്‍ മുഖര്‍ജി. വി കെ ക്യഷ്ണമേനോന്‍ 187,850 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി കെ ഡി റോയിയെ തോല്‍പ്പിച്ചു. പ്രണബിന്‍റെ നേത്യത്വ പാടവം മനസിലാക്കിയ ഇന്ദിരാ ഗാന്ധി 1969ല്‍ തന്നെ പ്രണാബ് മുഖര്‍ജിക്ക് രാജ്യസഭാ സീറ്റ് നല്‍കി. അങ്ങിനെ പാര്‍ലമെന്‍റ് രാഷ്ട്രീയത്തില്‍ സജ്ജീവമായ അദ്ദേഹം പല വട്ടം കേന്ദ്ര മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ ഭരിച്ചിട്ടുണ്ട്.

മുഴുവന്‍ സമയ പുകവലിക്കാരനായിരുന്ന പ്രണാബ്  ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പുകവലിക്കാരുടെ ഒരു ക്ലബ് തന്നെ രൂപീകരിച്ചിരുന്നു. പി കെ ബര്‍വ്വയായിരുന്നു സ്മോക്കേഴ്സ് ക്ലബ് ഓഫ് പാര്‍ലമെന്‍റിന്‍റെ പ്രസിഡന്‍റ്. അക്കാലങ്ങളില്‍ പ്രണബിനെ തിരിച്ചറിയാന്‍ കാര്‍ട്ടൂണുകളില്‍ ചുണ്ടില്‍ പുകയുന്ന പൈപ്പ് കാര്‍ട്ടൂണിസ്റ്റുകള്‍ വരയ്ക്കുമായിരുന്നു. അന്‍പതാം വയസു വരെ ചുണ്ടില്‍ സദാസമയവും പുകവലിക്കുന്ന ദുന്‍ഹില്‍ പൈപ്പമായി നടന്ന പ്രണാബ് അത് ഉപേക്ഷിച്ചതിന് പിന്നില്‍ ഒരു സംഭവമുണ്ട്. 1991 മുതല്‍ 96 വരെ പ്ലാനിങ്ങ് കമ്മിഷന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന അവസരത്തില്‍, 1993ല്‍ കേന്ദ്രമന്ത്രിസഭയില്‍ വാണിജ്യ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഭാര്യയോടൊപ്പം രാഷ്ട്രപതി ഭവനിലെ ഡര്‍ബാര്‍ ഹാളില്‍ എത്തി. ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും പിരിഞ്ഞു. ചടങ്ങ് നടന്ന സ്ഥലത്ത് കാണപ്പെട്ട പൊതി വലിയ പ്രശ്നമായി. സെക്യൂരിറ്റി ഉദോഗസ്ഥര്‍ അത് സ്ഫോടക വസ്തുവോ മറ്റോ ആയിരിക്കും എന്ന് സംശയിച്ച് വലിയ സംഭവമാക്കി. ഇന്നത്തെ പോലെ സിസിടിവി ഇല്ലാത്ത സമയമാണ്. ആരാണ് പൊതി ഡര്‍ബാര്‍ ഹാളില്‍ വെച്ചത് എന്ന അന്വേഷണം സത്യപ്രതിജ്ഞ ചെയ്യാനെത്തിയ പ്രണാബ് മുഖര്‍ജിയില്‍ കൊണ്ടെത്തിച്ചു. പ്രണാബിന്‍റെ സഹസഞ്ചാരിയായ പുകയില പൊതിയായിരുന്നു അത്. അന്ന് പുകവലി നിര്‍ത്താന്‍ തീരുമാനിച്ച അദ്ദേഹം പിന്നീട് അത് ഉപയോഗിച്ചിട്ടില്ല. പക്ഷെ, ഈ സംഭവത്തിന് ശേഷം ഒരു വര്‍ഷത്തോളം പുകയിലപൊതി ക്കൈവശം കൊണ്ടു നടന്നിരുന്നു. പുകയിലയുടെ ദൂഷ്യവശങ്ങള്‍ തിരിച്ചറിഞ്ഞ അദ്ദേഹം അതിന്‍റെ ഉപയോഗം ജനങ്ങളില്‍ കുറയ്ക്കുവാന്‍ പല ശ്രമങ്ങള്‍ക്കും നേത്യത്വം നല്‍കി.

പുകവലി മാറ്റാന്‍ മറ്റൊരു കാരണം കൂടി ഉണ്ടെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ ഒന്നാമത് കാര്‍ട്ടൂണിസ്റ്റ് കുട്ടി അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് കുട്ടി പ്രണാബ്ദായുടെ അടുത്ത സുഹ്യത്തായിരുന്നു. ബംഗാളികളുടെ പ്രിയ കാര്‍ട്ടൂണിസ്റ്റായ കുട്ടി പ്രണബ്ദായെ കാര്‍ട്ടൂണുകളില്‍ നിശിതമായി വിമര്‍ശിക്കുമായിരുന്നു. കുട്ടി എപ്പോഴെങ്കിലും പ്രണബിനെ വരച്ചാലും ചുണ്ടില്‍ പുകയുന്ന പൈപ്പ് വരയ്ക്കും. ഇത് കണ്ട് മറ്റ് കാര്‍ട്ടൂണിസ്റ്റുകളും പൈപ്പ് വരച്ചു. ഒടുവില്‍ ഇതും പുകവലി ഒഴിവാക്കാന്‍ കാരണമായി. പ്രണാബ്ദാ തന്നെയാണ് ഇത് പറഞ്ഞത്.
1984  ഒക്ടോബര്‍ 31ന് തെക്കന്‍ ബംഗാളില്‍ കൊടായ് എന്ന ലത്ത് പ്രണബ് മുഖര്‍ജി രാജീവ് ഗാന്ധിയോടൊപ്പം കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്ന അവസരത്തിലാണ് ഇന്ദിരാ ഗാന്ധി അംഗരക്ഷകന്‍റെ വെടിയേറ്റ വാര്‍ത്ത അറിയുന്നത്. അന്ന് ഒപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ രാജീവ് ഗാന്ധി ചോദിച്ച ചോദ്യം ഇന്നും തന്നെ വേട്ടയാടുന്നന്ന് പ്രണാബ്ദാ എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന അദ്ദേഹം പറയുന്നു. പ്രണാബ്ദാ... ഒന്ന് പറയൂ... എന്‍റെ അമ്മയ്ക്ക് ഈ വെടിയുണ്ടകള്‍ ഏറ്റ് വാങ്ങാന്‍ വിധിക്കപ്പെട്ടതാണോ...?. രാജീവ് ഗാന്ധിയോട് ഏറെ അടുപ്പമുണ്ടായിരുന്ന പ്രണാബ് 1986 മുതല്‍ 1989 വരെ രാജീവ് ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും സ്വന്തമായി രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ് രൂപീകരിക്കുകയുമുണ്ടായി. പിന്നീട് രാജീവ് ഗാന്ധിയുമായി രമ്യതയിലെത്തുകയും 1989ല്‍ കോണ്‍ഗ്രസിലേയ്ക്ക് തന്നെ മടങ്ങുകയുമുണ്ടായി. ഇന്ദിരയ്ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി പ്രണാബ് മുഖര്‍ജി ആണെന്ന് സംസാരമുണ്ടായിരുന്നു. അതിന്‍റെ ചര്‍ച്ചകള്‍ വരെ നടന്നു. ഇന്ദിര മരണപ്പെട്ടപ്പോഴായിരുന്നു അത്. പക്ഷെ രാഷ്ട്രീയ രംഗത്ത് അന്ന് കാര്യമായ പഴക്കമില്ലാത്ത രാജീവിനാണ് നറുക്ക് വീണത്. ഇത് കോണ്‍ഗ്രസിലെ പ്രണാബ് പക്ഷത്തെ ചൊടിപ്പിച്ചതാണ് പുതിയ പാര്‍ട്ടി രൂപം കൊടുക്കാന്‍ കാരണം.

രാഷ്ട്രം പരമോനത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്നയും, പത്മഭൂഷനും നല്‍കി ആദരിച്ചിച്ചിട്ടുണ്ട്. 13ാമത് രാഷ്ട്രപതിയായ അദ്ദേഹത്തിന് ട്രബിള്‍ ഷൂട്ടര്‍, സീസണല്‍ പൊളിറ്റീഷ്യന്‍ തുടങ്ങി പല വിശേഷണങ്ങള്‍ രാഷ്ട്രീയ ലോകം അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്. തികഞ്ഞ ഭക്തനായ അദ്ദേഹം പരമ്പരാഗത രീതിയില്‍ തന്‍റെ ഗ്രാമത്തില്‍ മുടങ്ങാതെ ദുര്‍ഗ്ഗാ പൂജ ചെയ്യുമായിരുന്നു.

ഇന്ത്യ കണ്ട മികച്ച രാഷ്ട്രീയപ്രവര്‍ത്തകരില്‍ പ്രധാനിയാണ് പ്രണാബ് കുമാര്‍ മുഖര്‍ജി. അദ്ദേഹത്തിന്‍റെ വിയോഗം ഒരു തീരാ നഷ്ടം തന്നെയാണ്. പ്രണാമം പ്രണാബ്ദാ...