ഇതാണ് കേരളം തേടിയ കാര്‍ട്ടൂണിസ്റ്റ് പി എസ് ഗോവിന്ദപിള്ള

ഇതാണ് കേരളം തേടിയ കാര്‍ട്ടൂണിസ്റ്റ് പി എസ് ഗോവിന്ദപിള്ള
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്

ആദ്യ മലയാള കാര്‍ട്ടൂണിന്‍റെ സൃഷ്ടാവിന്‍റെ ചിത്രം ലഭിച്ചത് മലയാള കാര്‍ട്ടൂണിന്‍റെ  ശതാബ്ദി വര്‍ഷമായ 2019 ല്‍ ജനുവരി മാസത്തിലാണ്. പി.എസ്.ഗോവിന്ദപ്പിള്ളയുടെ ചിത്രവും, ചരിത്രവും അന്നാണ് ലഭിച്ചത്. അനീതികള്‍ക്ക് എതിരെ അക്ഷരങ്ങളും വരയും ആയുധമാക്കി പൊരുതിയതിന് ബ്രിട്ടീഷുകാര്‍ നാടുകടത്തിയ പ്രതിഭ. ആദ്യ മലയാള കാര്‍ട്ടൂണിസ്റ്റിനെ കാലാപാനിയിലേയ്ക്ക് നാടു കടത്തിയ ചരിത്രം മാധ്യമ ചരിത്രത്തിലെ പുതിയ അദ്ധ്യായമാകുന്നു.

കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ച വിദൂഷകന്‍ മാസികയിലാണ് മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ മഹാക്ഷാമദേവത പ്രസിദ്ധീകരിച്ചതെന്ന് കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ വര്‍ഷങ്ങളായി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ട് ഇരുപത് വര്‍ഷമായി. ആദ്യ കാര്‍ട്ടൂണ്‍ മഹാക്ഷാമദേവത വരച്ചത് പി. എസ് ഗോവിന്ദപിള്ളയാണെന്ന് കണ്ടെത്തിയത് പത്ത് വര്‍ഷം മുന്‍പ്. മലയാള കാര്‍ട്ടൂണിന്‍റെ ശതാബ്ദി വര്‍ഷത്തില്‍ ആദ്യ മലയാള കാര്‍ട്ടൂണിസ്റ്റിന്‍റെ ചിത്രവും ലഭ്യമായിരിക്കുന്നു.

1919 ഒക്ടോബര്‍ മാസം വിദൂഷകന്‍റെ അഞ്ചാം ലക്കത്തിലാണ് ആദ്യമായി മഹാക്ഷാമദേവത എന്ന പേരില്‍ ഒരു ഹാസ്യ ചിത്രം അച്ചടിച്ച് വരുന്നത്. കേരളത്തില്‍ ചിത്രങ്ങള്‍ അച്ചടിക്കുന്ന വിദ്യ പ്രചാരമില്ലാത്ത കാലത്തായിരുന്നു വിദൂഷകന്‍ ഒരു ഹാസ്യ ചിത്രവുമായി ഇറങ്ങിയത്. ഈ വിഷയത്തില്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തിയ മുതിര്‍ന്ന  കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്‍റെ നിഗമനം ഇപ്രകാരമാണ്. മഹാക്ഷാമദേവത എന്ന ശീര്‍ഷകത്തില്‍ അച്ചടിച്ച കാര്‍ട്ടൂണ്‍ വരച്ചത് പത്രാധിപരായ പി എസ് നീലകണ്ഠപിള്ളയുടെ അമ്മയുടെ സഹോദരനും (അമ്മാവന്‍) ചിത്രകാരനുമായ പി എസ് ഗോവിന്ദപിള്ളയാണ്. കാര്‍ട്ടൂണിസ്റ്റിന്‍റെ പേരോ, ഒപ്പോ ആദ്യ കാര്‍ട്ടൂണില്‍ ഇല്ലായിരുന്നു. മറ്റ് പ്രസിദ്ധീകരണങ്ങളിലും പി എസ് ഗോവിന്ദപിള്ളയുടെ രചനകളും, ഹാസ്യ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ കാരണമെന്ന് സുകുമാര്‍ പറയുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലത്തായിരുന്നു പ്രസ്തുത കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. നാട്ടില്‍ കടുത്ത ഭക്ഷ്യ ക്ഷാമം അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. ക്ഷാമം ഒരു ഭീകരനായ അസുര രൂപം പൂണ്ട് ഇടത്തേ കൈയില്‍ മനുഷ്യരെ തന്‍റെ കുന്തത്തില്‍ കോര്‍ത്തിറക്കിയിരിക്കുന്നു. വലത്തേ കൈയില്‍ ജീവന് വേണ്ടി പിടയുന്ന അസ്ഥിപഞ്ജരനായ മറ്റൊരു മനുഷ്യന്‍ ജീവനായി പിടയുന്നു. കാല്‍ ചുവട്ടിലും മനുഷ്യര്‍ ചവിട്ടിമെതിക്കപ്പെടുന്നു. ഒരു ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥന്‍ ഭീകരനായ അസുര രൂപത്തോട് എന്തോ നിര്‍ദ്ദേശിക്കുന്നുണ്ട്. ക്ഷാമ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായ മരച്ചീനി (കപ്പ) ചിത്രത്തില്‍ പ്രാധാന്യത്തോടെ വരച്ചിട്ടിരിക്കുന്നു. മഹാക്ഷാമദേവത എന്ന തലക്കെട്ടോടെ വിദൂഷകനില്‍ വന്ന ആദ്യ കാര്‍ട്ടൂണിന് എത്ര ശക്തമായ ആശയമാണ് ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്.

മലയാളത്തിന്‍റെ ആദ്യത്തെ കാര്‍ട്ടൂണിന്‍റെ ചിത്രമുണ്ട്. കാര്‍ട്ടൂണിസ്റ്റ് ആരെന്നും അറിയാം. പക്ഷേ, അദ്ദേഹത്തിന്‍റെ ചിത്രം മാത്രമില്ല. പി.എസ്.ഗോവിന്ദപ്പിള്ള എന്ന ആദ്യത്തെ മലയാള കാര്‍ട്ടൂണിസ്റ്റിന്‍റെ ചിത്രം തേടി അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ തന്‍റെ വര്‍ഷങ്ങളായ പരിശ്രമം അവസാനിപ്പിച്ച് ബാറ്റണ്‍ എന്നെ ഏല്‍പ്പിച്ചു. ഒപ്പം ഞാനുമുണ്ടാകും എന്ന ഉറപ്പും. സാംസ്ക്കാരിക കേരളം ആദ്യ മലയാള കാര്‍ട്ടൂണിസ്റ്റിന്‍റെ ചിത്രം തേടുന്നു എന്ന വാര്‍ത്തയും വന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തിരഞ്ഞു. കാര്‍ട്ടൂണിന്‍റെ ചരിത്രം പൂര്‍ത്തിയാക്കി പുറത്ത് വന്നപ്പോള്‍ ആദ്യ കാര്‍ട്ടൂണിസ്റ്റിന്‍റെ ചിത്രം ഇല്ലായിരുന്നു. 2018 നവംബര്‍ ഒന്നാം തിയതി മലയാള കാര്‍ട്ടൂണിന്‍റെ ശതാബ്ദിയുടെ ഭാഗമായി 31 പട്ടണങ്ങളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തിയപ്പോഴും ആദ്യ കാര്‍ട്ടൂണിസ്റ്റിന്‍റെ ചിത്രം ഇല്ലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി നടത്തിയ അന്വേഷണത്തിന് ഫലം കണ്ടിരിക്കുകയാണിപ്പോള്‍.

2019 ജനുവരിയിലെ ഒരു തണുപ്പുള്ള വൈകീട്ട്, ഡല്‍ഹിയിലെ വീട്ടില്‍ സംഘര്‍ഷ വാര്‍ത്തകള്‍ കണ്ടു കൊണ്ടിരിക്കെ ഫോണ്‍ ബെല്ലടിച്ചു. ട്രൂ കോളര്‍ അബിത സുരേഷ് (ലേഖ) വിളിക്കുന്നതായി സൂചന തന്നു. കേരളത്തില്‍ നിന്നുള്ള വിളിയാണ്. ഫോണ്‍ എടുത്തപ്പോള്‍ അവര്‍ പറഞ്ഞു. ആള്‍ ഇന്ത്യ മലയാളി അസോസിയഷന്‍ സെക്രട്ടറി ശ്രീകുമാറാണ് നമ്പര്‍ തന്നത്. ഞാന്‍ പി. എസ് ഗോവിന്ദപിള്ളയുടെ കൊച്ചു മകളാണ്. എനിക്ക് മുത്തച്ഛന്‍റെ കാര്‍ട്ടൂണുകളുടെ പകര്‍പ്പ് തരാമോ...?

തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെയാണ് അവരുടെ വിളി എനിക്ക് തോന്നിയത്. അത് കൊണ്ട് തന്നെ ചോദ്യത്തിന് ഉത്തരമായി ഞാന്‍ ചോദിച്ചു.
മുത്തച്ഛന്‍റെ ചിത്രം ഉണ്ടാകുമോ...?
ഉണ്ടല്ലോ... എന്ന അവരുടെ മറുപടി എത്ര ആഹ്ളാദമുണ്ടാക്കി എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല...

മലയാളത്തിലെ ആദ്യ കാര്‍ട്ടൂണിസ്റ്റ് പി എസ് ഗോവിന്ദപിള്ളയുടെ കൊച്ചു മകള്‍ അബിത സുരേഷ് മുത്തച്ഛനെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞു. അപ്പോളാണ് മലയാളത്തിലെ ആദ്യ കാര്‍ട്ടൂണിന്‍റെ രചയിതാവ് മുത്തച്ഛനാണെന്ന് അവര്‍ അറിയുന്നത്. മലയാള കാര്‍ട്ടൂണിന്‍റെ ശതാബ്ദിയുടെ ഭാഗമായി മേഘാലയിലെ ഷില്ലോങ്ങില്‍ നടന്ന പ്രദര്‍ശനത്തിന്‍റെ വാര്‍ത്തയില്‍ ആദ്യ മലയാള കാര്‍ട്ടൂണ്‍ രചയിതാവായ മുത്തച്ഛന്‍റെ പേരവര്‍ കണ്ടു. സംഘാടകരുടെ ഷില്ലോങ്ങിലെ നമ്പര്‍ അവര്‍ ഇന്‍റര്‍നെറ്റ് വഴി തപ്പി എടുത്ത് വിളിച്ചു. അവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ആള്‍ ഇന്ത്യ മലയാളി അസോസിയഷന്‍ സെക്രട്ടറി ശ്രീകുമാറിനെ വിളിക്കാന്‍ പറഞ്ഞു. പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്ററായ എന്‍റെ നമ്പര്‍ അങ്ങിനെ അദ്ദേഹം നല്‍കി. അങ്ങിനെ മലയാളത്തിന്‍റെ ആദ്യ കാര്‍ട്ടൂണിസ്റ്റിന്‍റെ ചിത്രം സാംസ്കാരിക കേരളത്തിന് ലഭ്യമായി...

ആരായിരുന്നു പി. എസ് ഗോവിന്ദപിള്ള...?

വിദൂഷകന്‍ എന്ന വിനോദ മാസികയുടെ പത്രാധിപരും, പ്രസാധകനുമായ പി.എസ് നീലകണ്ഠപിള്ളയുടെ അമ്മയുടെ സഹോദരന്‍ ആണ് പി. എസ് ഗോവിന്ദപ്പിള്ള. ചിത്രകാരന്‍ മാത്രമായിരുന്നില്ല ഗോവിന്ദപ്പിള്ള... നല്ല ഗായകന്‍ കൂടിയായിരുന്നു. കൊല്ലം ജില്ലയിലെ പരവൂരിലെ പ്രശസ്ത തറവാടായ കോങ്ങാല്‍ ദേവി അഴികത്ത് വീട്ടില്‍ ശിവശങ്കരപിള്ള ജഡ്ജിയുടെ മക്കളാണ് പി എസ് നാരായണപിള്ള (ഹൈക്കോട്ട് അഡ്വക്കേറ്റ്), പി എസ് നീലകണ്ഠപിള്ള (മാധ്യമ പ്രവര്‍ത്തകന്‍), പി എസ് ബാലക്യഷ്ണപിള്ള ( ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍). വിദൂഷകന്‍ മാസികയുടെ പത്രാധിപരായിരുന്നു നീലകണ്ഠപിള്ള. ഒരിക്കല്‍ നീണ്ട യാത്ര പോയ അവസരത്തില്‍ നീലകണ്ഠപിള്ള, അമ്മാവനും രസികന്‍ ഹാസ്യ മാസികയുടെ പത്രാധിപരുമായിരുന്ന പി എസ് ഗോവിന്ദപിള്ളയ്ക്ക് ചുമതല നല്‍കി. അന്നായിരുന്നു ആദ്യത്തെ കാര്‍ട്ടൂണ്‍ വിദൂഷകനില്‍ പ്രസിദ്ധീകരിച്ചത്. പില്‍ക്കാലത്ത് സുഭാഷിണി പത്രത്തിന്‍റെ പത്രാധിപര്‍ കൂടിയായിരുന്നു പി എസ് ഗോവിന്ദപിള്ള. പത്രാധിപര്‍ ഗോവിന്ദപിള്ള എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്.

ദിവാനും തിരുവിതാംകൂര്‍ രാജാവിനും എതിരെ സ്ഥിരമായി ഹാസ്യ ലേഖനങ്ങളും ഹാസ്യ ചിത്രങ്ങളും വിദൂഷകനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ അനീതിക്കും അതിക്രമങ്ങളേയും അതിരൂക്ഷമായി ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന ശൈലി തന്നെ വിദൂഷകനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള പീഠനം ഏല്‍കേണ്ടിയും വന്നിട്ടുണ്ട്. സ്വതന്ത്ര സമരത്തെ അനുകൂലിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ എഴുതിയതിനും, വരച്ചതിനും വിദൂഷകന്‍ കണ്ടു കെട്ടി. അതിലെ പ്രധാന ഹാസ്യ ചിത്രകാരനായ പി എസ്  ഗോവിന്ദപിള്ളയെ ബ്രിട്ടീഷുകാര്‍ നാടുകടത്തി. കാര്‍ട്ടൂണ്‍ വരച്ച് മാധ്യമ പ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ നാടുകടത്തപ്പെട്ട പി. എസ്. ഗോവിന്ദപിള്ള കേരള മാധ്യമ ചരിത്രത്തിലെ പുതിയ ഏടാണ്.

ആന്‍റമനിലെ കലാപാനിയിലായിരുന്നു ജയില്‍ വാസം. ജയില്‍വാസം കഴിഞ്ഞ് മടങ്ങി എത്തിയ ഗോവിന്ദപിള്ള രോഗിയായി. ഭാര്യ ജാനകിഅമ്മയുടെ മടിയില്‍ കിടന്ന് മരണപ്പെട്ടു. സ്ത്രീകളെ പുരോഗമന ആശയത്തിലേയ്ക്ക് കൊണ്ടുവരാന്‍ ജാനകി അമ്മ കല്ലടയില്‍ വനിതാസമാജം തുടങ്ങാന്‍ നേത്യത്ത്വം നല്‍കി. ഇവര്‍ക്ക് ആറ് മക്കള്‍. നാല് ആണും, രണ്ട് പെണ്ണും. പൊന്നമ്മ, കെ എസ് ഇ ബി എന്‍ജിനിയറായിരുന്ന മാധവന്‍ നായര്‍, തങ്കമ്മ, സിംഗപ്പൂരില്‍ സിവില്‍ എന്‍ജിനിയറായിരുന്ന തങ്കപ്പന്‍ നായര്‍, ചന്ദ്രന്‍ നായര്‍ (28ാം വയസില്‍ വിവാഹത്തിന് മുന്‍പ് അപകടത്തില്‍ മരണപ്പെട്ടു), ഭിലായില്‍ സ്റ്റില്‍ പ്ലാന്‍റില്‍ ഡെപ്യൂട്ടി മാനേജറായിരുന്ന ജി. രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് മക്കള്‍. ആരും ഇന്ന് ജീവിച്ചിരിപ്പില്ല. മാധവന്‍ നായരും, തങ്കപ്പന്‍ നായരും, സുഭാഷ് ചന്ദ്രബോസിന്‍റെ അനുയായികളായിരുന്നു. അവരുടെ ഭാര്യമാര്‍ ഇപ്പോള്‍ ഐഎന്‍എ പെന്‍ഷ്യന്‍ വാങ്ങുന്നുമുണ്ട്.

പി.എസ്. ഗോവിന്ദപിള്ളയുടെ ഇളയ മകന്‍ ജി. രാമചന്ദ്രന്‍റെ മകളാണ് മുത്തച്ഛന്‍റെ വിവരങ്ങള്‍ക്കായി വിളിച്ചത്. ബിലായിലായിരുന്നപ്പോള്‍ അച്ഛന്‍ മുത്തച്ഛനെ കുറിച്ച് മക്കള്‍ക്ക് പറഞ്ഞത് കൊടുത്തിരുന്നു. അമ്മയില്‍ നിന്ന് അച്ഛനെ കുറിച്ച് കൂടുതല്‍ അറിഞ്ഞ ഇളയ മകന്‍ രാമചന്ദ്രന്‍ നായര്‍ മകളോട് മുത്തച്ഛന്‍റെ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു. കാര്‍ട്ടൂണിസ്റ്റും ഗായകനുമായ മുത്തച്ഛനെ അഭിമാനത്തോടെ മനസില്‍ കൊണ്ടു നടന്ന കൊച്ചു മക്കള്‍ ഇപ്പോള്‍ പതിന്‍ മടങ്ങ് സന്തോഷത്തിലാണ്. ആദ്യ ഹാസ്യ മാസിക നടത്തിയ മുത്തച്ഛന്‍... ആദ്യ മലയാള കാര്‍ട്ടൂണ്‍ വരച്ച മുത്തച്ഛന്‍... മുത്തച്ഛന്‍റെ ചിത്രവും മുത്തശ്ശിയുടെ ചിത്രവും അവര്‍ അഭിമാനത്തോടെ സാംസ്കാരിക കേരളത്തിന് സമര്‍പ്പിച്ചു.