പാര്‍ലമെന്‍റ് സ്ട്രീറ്റ് - 2020 ജനുവരി 01

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ജനുവരി 01

പുതിയ രാജ്യം, പുതിയ ലോകം...
ഒരാള്‍ക്ക് സ്വന്തമായി ഭൂമി വാങ്ങി, സ്വന്തം രാജ്യം പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ സാധിക്കുമോ...? അങ്ങിനെ സാധിക്കുമെന്നാണ് അടുത്ത കാലത്ത് പുറത്ത് വന്ന വാര്‍ത്തകള്‍ പറയുന്നത്. ബലാത്സംഗ കേസുകളില്‍ കുപ്രസിദ്ധനായ വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ പാസ്പോര്‍ട്ടില്ലാതെ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി ഇക്വഡോറിനടുത്ത് ഒരു ദ്വീപ് വാങ്ങി കൈലാസ എന്ന രാജ്യം പ്രഖ്യാപിച്ചു എന്നാണ് വാര്‍ത്ത. സ്വന്തമായി ഭരണഘടനയും പതാകയും പാസ്പോര്‍ട്ടുമെല്ലാം നിത്യാനന്ദയുടെ ഈ രാജ്യത്തിനുണ്ട് എന്നും അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായാണ് വാര്‍ത്തകള്‍. എന്നാല്‍ നിത്യാനന്ദയ്ക്ക് അഭയം നല്‍കുകയോ, ദക്ഷിണ അമേരിക്കയില്‍ ഭൂമി സ്വന്തമാക്കാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ ഭരണകൂടം വ്യക്തമാക്കിയത്. നിത്യാനന്ദയുടെ യഥാര്‍ത്ഥ പേര് രാജശേഖരന്‍ എന്നാണ്. 2005 ല്‍ ബാംഗ്ലൂരില്‍ സ്വന്തമായി ധ്യാനപീഠം എന്ന ആശ്രമം തുടങ്ങിയതോടെ പ്രശസ്തനായി. 2012ല്‍ ഒരു ചലചിത്ര താരവുമായുള്ള വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ നിത്യാനന്ദ വാര്‍ത്തകളില്‍ നിറഞ്ഞു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗ ആരോപണങ്ങളുടെ പ്രളയമായരിരുന്നു. മുന്‍പും ഇത്തരത്തില്‍ പുതിയ രാജ്യം രൂപീകരിച്ച ചരിത്രം തന്നെ ഉണ്ടായിട്ടുണ്ട്. യുഎസിലെ ഏറ്റവും കുപ്രസിദ്ധ ആരാധനാ നേതാക്കളില്‍ ഒരാളായ ആത്മീയ ഗുരു ജിം ജോണ്‍സിനും സമാനമായി ജോണ്‍സ്ടൗണ്‍ എന്ന പേരില്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ചിരുന്നു. സ്വന്തമായി ആരാധനാ രീതി കൊണ്ടു വന്ന ജിം ജോണ്‍സണ്‍ ആയിരകണക്കിന് ശിഷ്യന്‍മാരെ സംഘടിപ്പിച്ചു. ജിം ജോണ്‍സ് തന്‍റെ അനുയായികളെ ശൂട്ട ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. 1978ല്‍ തൊള്ളായിരത്തോളം അനുയായികളെ ജോണ്‍സ്ടൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇത് പിന്നീട് 9/11 ആക്രമണത്തിന് മുന്‍പ് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായി കണക്കാക്കപ്പെട്ടു. രണ്ടാമതായി ഓഷോയും സ്വന്തമായി ഒരു നഗരം സ്ഥാപിക്കുകയുണ്ടായി. ഓഷോയുടെ അനുയായികള്‍ വാസ്കോ കൗണ്ടിയില്‍ (ഒറിഗോണ്‍), ഏകദേശം 60 കോടി ഡോളര്‍ മുടക്കി വാങ്ങിയ 64000 ഏക്കര്‍ വിസ്തൃതിയുള്ള മേച്ചില്‍ പ്രദേശം നിയമപരമായി രജനീഷ്പുരം എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വര്‍ഷങ്ങള്‍ അവിടെ കഴിയുകയും ചെയ്തു. 1980ല്‍ നഗരപദവി ലഭിച്ചതിന് ശേഷം അവിടെ കുറ്റക്യത്ത്യങ്ങള്‍ പെരുകി. അതോടെ രജനീഷ്പുരം ഇല്ലാതായി. സന്യാസിമാര്‍ രാജ്യം വിട്ടു. ആദ്യം ജോണ്‍സ്ടൗണ്‍. പിന്നെ രജനീശപുരം. ഇപ്പോഴിതാ കൈലാസയും

കേരള ഹൗസിലെ ജനാധിപത്യം

കേരളത്തിന്‍റെ ഡല്‍ഹിയിലെ എംബസിയാണ് കേരള ഹൗസ്. അവിടെ ഇപ്പോള്‍ സ്ഥിരം അസ്വാരസ്യങ്ങളാണ് നടക്കുന്നത്. ഡല്‍ഹി മലയാളികള്‍ കൂട്ടത്തോടെ കേരള ഹൗസ് ബഹിഷ്ക്കരിക്കാന്‍ തുടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. അതിന് പരിഹാരം എ! നിലയില്‍ സര്‍ക്കാര്‍ ഒരു പ്രത്യേക പ്രതിനിധിയെ നിയമിച്ചു. നവംബര്‍ ഒന്നിന് തുടക്കം കുറിച്ച കേരള പിറവി ആഘോഷങ്ങള്‍ വിജയിപ്പിക്കാന്‍ ഡല്‍ഹിയിലെ എല്ലാ മലയാളി സംഘടനകളേയും ക്ഷണിച്ച് ഒരു കമ്മറ്റി ഉണ്ടാക്കുന്നതിന് കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി ഡോക്ടര്‍ എ സമ്പത്ത് എടുത്ത ശ്രമം വിജയിച്ചു. പക്ഷെ നവംബര്‍ ഒന്നിന് തന്നെ പ്രശ്നങ്ങള്‍ വഷളായി. കേരള ഹൗസിലെ ചിലര്‍ ഫാഷന്‍ പരേഡ് നടത്തുന്ന വേദിയായി കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടികള്‍ എന്ന ആക്ഷേപം വരെ ഉണ്ടായി. ഡല്‍ഹി മലയാളികളുടെ പ്രതിനിധികളെ വേദിയില്‍ കയറ്റുന്നതിനെ ചൊല്ലി വേദിയില്‍ തന്നെ തര്‍ക്കമുണ്ടായി. ഒടുവില്‍ വേദിയില്‍ ഇരിക്കുവാന്‍ മാത്രം പ്രവാസി മലയാളി നേതാക്കള്‍ക്ക് അുമതി നല്‍കി പ്രശനം അവസാനിപ്പിച്ചു. ഡല്‍ഹി മലയാളികള്‍ ഒറ്റകെട്ടായി പ്രതിഷേധിച്ച റെസിഡന്‍റ് കമ്മിഷ്ണറെ, ഡല്‍ഹി മലയാളികളുടെ പ്രയപ്പെട്ട എന്ന വിശേഷണം കൊടുത്തപ്പോള്‍ കൂകലുണ്ടായി. രണ്ടാം ദിവസം മുതല്‍ പൊതുജനങ്ങള്‍ക്കായുള്ള നറുക്കെടുപ്പ് അവസാനിച്ചു. ഏഴ് ദിവസത്തേയ്ക്ക് അച്ചടിച്ച കൂപ്പണ്‍ കെട്ടായി ഓഫീസില്‍ വിശ്രമം. പങ്കെടുത്ത കുട്ടികള്‍ക്കും കലാകാരന്‍മാര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടില്ലെന്ന് റസിഡന്‍റ് കമ്മിഷ്ണര്‍ പറഞ്ഞ് അഞ്ഞൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചയച്ചപ്പോള്‍ രണ്ടാമതും പുതുതായി അച്ചടിക്കേണ്ടി വന്ന ചളിപ്പിലാണ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്. പരിപാടി കഴിഞ്ഞതോടെ മലയാളി സംഘടനാ നേതാക്കളെ കേരള ഹൗസില്‍ നിന്ന് പുറത്താക്കി എന്നാണ് ആക്ഷേപം. സുരക്ഷാ കാരണങ്ങളിലാണ് കേരള ഹൗസില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതെന്ന് റസിഡന്‍റ് കമ്മിഷ്ണര്‍ തുടച്ചയായി ഇന്‍ഫര്‍മേഷന്‍ വകുപ്പ് വഴി മാധ്യമങ്ങളില്‍ വിശദ്ധീകരണം നല്‍കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്‍റെ വളരെ സുരക്ഷാ പ്രാധാന്യമുള്ള കേരള ഹൗസ് പാര്‍ക്കിംഗ് ഗ്രൗണ്ട് ആയി ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന്‍റെ പേരില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന ദുഷ്പ്രചരണം മാത്രമാണ് ഇത്തരത്തിലുള്ള മലയാളിക?ക്ക് പ്രവേശനമില്ല എന്ന കുപ്രചരണമെന്ന് റസിഡന്‍റ് കമ്മിഷ്ണര്‍ പറയുന്നു. ചായ പോലും കൊടുക്കരുതെന്ന് റെസിഡന്‍റ് കമ്മിഷ്ണറുടെ ഓഡറുണ്ടെന്നാണ് ന്യായീകരണം. പ്രശനം അതീവ ഗുരതരമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധം ഉയരുകയാണിപ്പോള്‍. പ്രവാസി മലയാളികളുടെ പ്രതിഷേധ കത്തുകള്‍ മുഖ്യമന്ത്രി തൊട്ട് താഴോട്ട് പ്രവഹിക്കുകയുമാണ്. കേരള സര്‍ക്കാരിന് വലിയ ചീത്തപേരുണ്ടാക്കുന്ന പരിഷ്ക്കാരങ്ങളാണ് നടക്കുന്നത്.

തീഹാറില്‍ ആരാച്ചാരെ തേടുന്നു.

തന്നെ ആരാച്ചാരാക്കൂ എന്ന് സ്വയം പ്രഖ്യാപിച്ച് ഷിംല സ്വദേശി രവികുമാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച് കാത്തിരിക്കുകയാണ്. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുമെന്ന കാര്യത്തില്‍ ഏതാണ്ട് തീര്‍പ്പായിരിക്കുന്നു എന്ന സംസാരം നടക്കുകയുമാണ്. ഹൈദ്രബാദിലെ ബലാത്സംഗ പ്രതികളെ വെടിവെച്ച് കൊന്നപ്പോള്‍ രാജ്യവ്യാപകമായി അനുകൂല പ്രതികരണങ്ങള്‍ ഉണ്ടായത് അതിന് കൂടുതല്‍ സാധ്യത കാണുന്നവരും ഉണ്ട്. ഇന്ത്യയിലെ നീതി നിര്‍വ്വഹണത്തില്‍ ജനങ്ങള്‍ സംശയമുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു സ്ഥിതി ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. തീഹാര്‍ ജയിലില്‍ ആരാച്ചാര്‍ ഇല്ലെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് രവികുമാര്‍ തന്‍റെ സമ്മതം പരസ്യമായി പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. ദയാ ഹര്‍ജികള്‍ തള്ളിയതോടെ 2019ല്‍ തന്നെ തൂക്കുമരം ഉപയോഗിക്കേണ്ടി വരുമെന്ന സംസാരം വ്യാപകമാണ്. ഇതൊക്കെ നിലനില്‍ക്കെ തന്നെ തീഹാര്‍ ജയില്‍ അധിക്യതര്‍ ആരാച്ചാരിനായി അയല്‍ സംസ്ഥാനങ്ങളിലെ അഭ്യന്തിര വകുപ്പുമായി ചര്‍ച്ച നടത്തിയതും സംസാരമായി.

2013ല്‍ മുംബയ് ഭീകരാക്രമണ പ്രതിയായ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം നടക്കുന്ന ശിക്ഷാ നടപടിക്കാണ് തീഹാര്‍ ഒരുങ്ങുന്നത്. ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന് ബീഹാറിലെ ബുക്സര്‍ സെട്രല്‍ ജയിലിലാണ് മാനില തൂക്ക് കയര്‍ തടവുകാര്‍ ഉണ്ടാക്കുന്നത്. 10 കയറുകള്‍ ഉണ്ടാക്കുവാന്‍ ഓര്‍ഡര്‍ കിട്ടിയതായി ജയില്‍ അധിക്യതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ തീപിടുത്തം ഒരു ചൂണ്ട് പലക മാത്രം

ഡല്‍ഹിയില്‍ കരോള്‍ ബാഗിന് സമീപം അനാജ് മണ്ഡിയില്‍ നടന്ന വന്‍ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചു. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ ധാന്യ മാര്‍ക്കറ്റ് എന്ന നിലയില്‍ പ്രശസ്തമായ സ്ഥലമായിരുന്നു അനാജ് മണ്ഡി. എന്നാല്‍ 1990കളോടെ സ്ഥിതി മാറി. പതിയെ ധാന്യ മാര്‍ക്കറ്റും ധാന്യ മില്ലുകളും അപ്രത്യക്ഷമായി. അവിടെ ിറെിയ നിര്‍മ്മാണ യൂണിറ്റുകള്‍ അനധാക്യതമായി തുടങ്ങി. മൂന്നോ നാലോ പേര്‍ മാത്രമാണ് തീപ്പിടുത്തത്തില്‍ മരിച്ചതെന്നും ബാക്കിയുള്ളവര്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. 60ലേറെ പേരെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഡല്‍ഹിയിലെ സമീപ സംസ്ഥാനങ്ങളില്‍ നിന്നും ദാരിദ്രം സഹിക്കാതെ ഡല്‍ഹിയിലേയ്ക്ക് ജോലി ചെയ്യാന്‍ കുടിയേറിയവരാണ് മരണപ്പെട്ടവര്‍. പോലീസിനും, അഗ്നി ശമന സേനയ്ക്കും രക്ഷാ പ്രവര്‍ത്തനം നടത്താന്‍ പ്രയാസമുള്ള സ്ഥലങ്ങളിലാണ് ഡല്‍ഹിയിലെ പല കോളനികളിലുമായുള്ള പതിനായിരകണക്കിന് വീടുകള്‍ ഉള്ളത്. ഒരാള്‍ക്ക് മാത്രം സുഖമമായി നടക്കുവാന്‍ മാത്രം വലുപ്പമുള്ള ഇടവഴികള്‍ വലിയ അപകടങ്ങള്‍ ഭാവിയിലും വിളിച്ച് വരുത്തും എന്ന കാര്യത്തില്‍ സംശയമില്ല. വായുസഞ്ചാരമില്ലാത്ത മുറികളാണ് പല വീടുകള്‍ക്കുമുള്ളത്. അശാസ്ത്രീയമായ രീതിയില്‍ നാലും അഞ്ചും നിലകള്‍ പടുത്തുയര്‍ത്തിയ ഇവിടേയ്ക്ക് വൈദ്യുതി നല്‍കുന്നു. അപകടകരമായ വിധത്തിലുള്ള കെട്ടിടങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത് നേരായ വഴിക്കല്ല. മുനിസിപ്പാലിറ്റിയും, പോലീസും ഒരേപോലെ ഇതില്‍ കുറ്റക്കാരാണ്. അപകടങ്ങള്‍ വരുന്ന അവസരത്തില്‍ പരസ്പരം പഴി ചാരുന്ന കാഴ്ച്ചയും ജനം കാണുന്നുണ്ട്. പതിവ് പോലെ ജ്യുഡീഷ്യല്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കും. അതിന് ഒരു തീര്‍പ്പം റണ്ടാകുക പതിവില്ല. പല ഇടനാഴികളിലൂടെ യാത്ര ചെയ്യുമ്പോഴും ആകാശം കാണുവാന്‍ സാധിക്കാത്ത തരത്തില്‍ വൈദ്യുതിയുടേയും മറ്റും കേമ്പിളുകള്‍ തലയ്ക്ക് മുകളിലൂടെ പോകുന്നത് കാണാം. ക്യത്യമായ വായുസഞ്ചാരമില്ലാത്ത ഡല്‍ഹിയിലെ പല കോളനികളും വലിയ ഭീഷണി തന്നെയാണ്. ശക്തമായ ഒരു ഭൂകമ്പം സംഭവിച്ചാല്‍ ഡല്‍ഹിയിലെ ഒരു വര്‍ഷത്തിറേെ നീണ്ടു നില്‍ക്കുന്ന രക്ഷാ പ്രവര്‍ത്തനം വേണ്ടിവരുമെന്ന് ഭയപ്പെടുന്നവരും ഡല്‍ഹിയിലുണ്ട്.

കണ്ടതും കേട്ടതും

ആച്ഛാ ദിന്‍ ആഗയാ...
എപ്പോ...?
ഉള്ളിയേക്കാള്‍ വിലക്കുറവാ പെട്രോളിന്...