കൊറോണയെ മറയാക്കി എന്തെല്ലാം

2020 ജൂലൈ 03
കൊറോണയെ മറയാക്കി എന്തെല്ലാം
സുധീര്‍നാഥ്

പ്രശസ്തമായ ശങ്കേഴ്സ് വീക്കിലി നിര്‍ത്താന്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ കണ്ടെത്തിയത് അടിയന്തരാവസ്ഥയുടെ സമയമായിരുന്നു. അടിയന്തരാവസ്ഥ കൊണ്ടാണ് ശങ്കേഴ്സ് വീക്കിലി നിര്‍ത്തിയതെന്ന് പരക്കെ സംസാരമുണ്ടായി. പക്ഷേ ശങ്കര്‍ ഒരിടത്തും ഇങ്ങനെ പറഞ്ഞതുമില്ല. യഥാര്‍ത്ഥത്തില്‍ ഒരു സ്ട്രോക്ക് വന്ന് പഴയപോലെ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ സാധിക്കാത്ത കാലത്തായിരുന്നു അടിയന്തിരാവസ്ഥ വന്നത്. ശങ്കേഴ്സ് വീക്കിലിക്ക് ലഭിച്ചിരുന്ന പരസ്യങ്ങളും പഴയപോലെ ലഭിക്കാതിരുന്നത് വരുമാനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു. മുന്നോട്ട് കൊണ്ടു പോകുന്നത് എങ്ങനെ എന്ന് ആലോചിക്കുന്ന സമയത്താണ് അടിയന്തരാവസ്ഥ വരുന്നതും. വരുമാനത്തിലെ കുറവും, ശാരീരികമായ തളര്‍ച്ചയും സംഭവിച്ചത് അടിയന്തരാവസ്ഥ കാലത്ത് തന്നെ. അങ്ങനെ ശങ്കേഴ്സ് വീക്കിലി നിര്‍ത്തിയതിന് പിന്നില്‍ അടിയന്തിരാവസ്ഥയായിരുന്നു എന്ന സംസാരം ശക്മായി. അന്ന് ശങ്കര്‍ അങ്ങിനെ മനസില്‍ കരുതിയോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ല എന്ന് പിന്നീട് ശങ്കറും, കൂടെ ഉണ്ടായിരുന്ന പല പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വ്യാപകമായതോടെ കൂടി നമ്മുടെ രാജ്യത്ത് പല കമ്പനികളും ശമ്പളം വെട്ടി കുറച്ചിരിക്കുകയാണ.് ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ പ്രസിദ്ധീകരണം തന്നെ നിര്‍ത്തി. ചിലര്‍ വിലയില്‍ മാറ്റം വരുത്താതെ പേജുകള്‍ കുറച്ചു. ചിലര്‍ പൂര്‍ണ്ണമായും ഡിജിറ്റലായി.  ഒട്ടേറെപ്പേര്‍ക്ക് കൊറോണ മൂലം തൊഴിലില്ലാതായി. ടൂറിസം സെക്റ്റര്‍ പൂര്‍ണ്ണമായും നിശ്ചലമായി. ഹോസ്പിറ്റാലിറ്റി മേഖലയിലെ ഹോട്ടല്‍, റസ്റ്റോറന്‍റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ വലിയ രീതിയില്‍ ബിസിനസ് ഇല്ലാതായിട്ടുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. ജനങ്ങള്‍ സ്വന്തം ജീവിതത്തെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ടൂറിസവും, പൊതുപരിപാടികളും മടങ്ങി വരാന്‍ മൂന്ന് നാല് വര്‍ഷമെടുക്കും. കൊറോണയ്ക്ക് 2020ല്‍ വാക്സിന്‍ കണ്ടെത്തിയാലുള്ള സ്ഥിതിയാണ് പറഞ്ഞത്. പലരും വാക്സിന്‍ കണ്ടെത്തി എന്ന് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്ഥവം.

മറ്റു ചില മേഖലകളില്‍ കൊറോണ വന്നതോടുകൂടി ബിസിനസ് വളരെയേറെ വര്‍ദ്ധിക്കുകയുണ്ടായി. ചിലര്‍ക്ക് ലോക്ഡൗണിന്‍റെ ആദ്യ ഘട്ടത്തില്‍ പ്രയാസങ്ങള്‍ നേരിട്ടെങ്കിലും പിന്നീട് പഴയത് പോലെ ആയി. കൊറോണ ഒരു മറയാക്കി ഇവരൊക്കെ വ്യാപക വെട്ടികുറയ്ക്കല്‍ നടത്തുകയാണ്. രാജ്യത്തെ പല സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും, നിലനിര്‍ത്തിയവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കൊറോണയ്ക്ക് മുന്‍പ് അങ്ങിനെ ഒരു തീരുമാനത്തിലെത്താന്‍ ഒരു സ്ഥാപനങ്ങള്‍ക്കും എളുപ്പമല്ലായിരുന്നു. നഷ്ടത്തിന്‍റെ കണക്കുകള്‍ നിരത്തി മുന്‍കാലങ്ങളില്‍ ശമ്പളം വെട്ടിക്കുറയ്ക്കുവാനോ, ആളുകളെ പുറത്താക്കുവാനോ, ലാഭകരമല്ലാത്ത ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുന്നതിനോ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ ഒരു പ്രതിഷേധങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ കൊറോണയുടെ മറവില്‍ നടക്കുന്നു.

ക്രൂഡോയില്‍ രാജ്യാന്തര വിപണിയില്‍ വില കുറയുന്നത് കാണുമ്പോള്‍ തന്നെ ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നു. പാചകവാതകത്തിന്‍റെ വില വര്‍ദ്ധിച്ചു. വലിയ വര്‍ദ്ധനവ് വന്നിട്ട് പോലും പ്രതിഷേധിക്കാന്‍ അധികമാരും ഉണ്ടായില്ല.

രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ച കമ്പനികള്‍ പോലും നഷ്ട കണക്കുകള്‍ പറയുന്നു. ലാഭവിഹിതത്തില്‍ അല്‍പ്പം കുറവ് വന്നു എന്നതില്‍ സത്യം കാണും. പക്ഷെ നഷ്ടത്തിലേയ്ക്ക് പല കമ്പനികളും കൂപ്പു കുത്തിയിട്ടില്ല എന്ന് ഉറപ്പിക്കാന്‍ സാമ്പത്തിക ശാസ്ത്രം അറിയേണ്ടതില്ല. ചൈനയുടെ ഉത്പന്നങ്ങള്‍ ജനങ്ങള്‍ തിരസ്ക്കരിച്ചത് ഇന്ത്യന്‍ വ്യാവസായ ലോകത്ത് നേരിയ ഉണര്‍വുണ്ടാക്കി എന്നത് അംഗീകരിച്ചേ പറ്റൂ. പല ഇന്ത്യന്‍ ഉത്പന്നങ്ങളും വ്യാപകമായി മാര്‍ക്കറ്റുകള്‍ ക്കൈയ്യടക്കി തുടങ്ങിയിരിക്കുന്നു.

കൊറോണയെ തുടര്‍ന്ന് പ്രതിഷേധ സ്വരങ്ങള്‍ കുറഞ്ഞത് പലരും സുവര്‍ണ്ണാവസരമായി എടുത്തിരിക്കുകയാണ്. വീണ്ടും ഒരു പ്രതിഷേധ സ്വരം ഉയരാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും എന്നാണ് പൊതുവെ കണക്ക് കൂട്ടുന്നത്. ജനങ്ങള്‍ വ്യാപകമായി അസ്വസ്ഥരാണ് എന്നതാണ് അതിന് കാരണം. ജനങ്ങളുടെ ജീവിതമാര്‍ഗ്ഗം അടയുന്ന അവസരത്തില്‍ നിശബ്ദത വെടിയാന്‍ സാധ്യതയുണ്ട്. വിദേശ രാജ്യങ്ങളില്‍ കണ്ടു വരുന്ന ജനകീയ കലാപം അസ്വസ്ഥതയുടെ ഫലമായി ഇന്ത്യയില്‍ ഉണ്ടാകില്ല എന്ന് പറയുവാന്‍ സാധിക്കില്ല.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്ക്കരണത്തിന്‍റെ ഭീഷണിയിലാണ് എന്ന് തന്നെ പറയാം. ഏറ്റവും ലാഭകരമായ ടെലിക്കോം മേഖലയെ വെന്‍റിലേറ്ററിലാക്കുവാന്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ശ്രമങ്ങള്‍ നടക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിന് ചുക്കാന്‍ പിടിക്കുന്നു. കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലം മുതല്‍ സര്‍ക്കാരിന്‍റെ ടെലിക്കോം മേഖലയുടെ തളര്‍ച്ച തുടങ്ങിയതാണ്. ടെലിക്കോം മേഖലയെ സ്വകാര്യ മേഖലയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ലാപ്പിലാണ്. കൊറോണയുടെ മറവില്‍ അതിന് വേഗത കൂടിയിട്ടുണ്ട്. വിശേഷിച്ച് രാജ്യം ഡിജിറ്റല്‍ മേഖലയിലേയ്ക്ക് വേഗത്തില്‍ തിരിഞ്ഞ പശ്ചാത്തലത്തില്‍. മറ്റൊരു പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്ക്കരിച്ച് തുടങ്ങിയിരിക്കുന്നു. ആഗസ്റ്റ് മാസം മുതല്‍ പാളങ്ങളില്‍ സ്വകാര്യ കമ്പനികള്‍ തീവണ്ടി ഓടിച്ച് തുടങ്ങും. വ്യാമഗതാഗതം സ്വകാര്യ മേഖല പിടിച്ചടക്കി കഴിഞ്ഞു.

കൊറോണയുടെ കാലത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യാപകമായി പല പദ്ധതികളും തിരക്കിട്ട് നടപ്പിലാക്കി തുടങ്ങിയത് കാണാം. ജനങ്ങള്‍ നിശബ്ദരായതാണ് വേഗതയില്‍ പല പദ്ധതികളും നടപ്പിലാക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിച്ചിരിക്കുന്നത് എന്ന് മനസിലാക്കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന സംവിധാനം നിലനില്‍ക്കെ തന്നെ പിഎം കെയര്‍ഫണ്ട് എന്നത് നടപ്പിലാക്കിയതിലെ ദുരൂഹത ഇപ്പോഴും തുടരുന്നു. പക്ഷേ വ്യാപകമായ പ്രതിഷേധം അവിടെ ഉണ്ടായില്ല എന്നത് സത്യമാണ്. അവിടെ വന്നുചേര്‍ന്ന കോടികളുടെ കണക്ക് ഇനിയും വ്യക്തമാക്കിയിട്ടില്ല.

അസാധാരണ സമയത്തെ അസാധാരണ തീരുമാനമായി പലതും രാജ്യത്ത് നടക്കുന്നത് കൊറോണയുടെ മറവിലാണ്. കേന്ദ്ര സസ്ഥാന സര്‍ക്കാരുകള്‍ മാഃമ്രല്ല, സ്വകാര്യ മേഖലയിലെ ചെറുകട, വന്‍കിട വ്യവസായ മേഖലകളിലും കൊറോണയുടെ മറവില്‍ നടപ്പിലാക്കുന്ന പല നടപടികളും സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കില്ല.