മുങ്ങുന്ന കപ്പലും, മാറുന്ന ശീലങ്ങളും

2020 മെയ് 22
മുങ്ങുന്ന കപ്പലും, മാറുന്ന ശീലങ്ങളും
സുധീര്‍ നാഥ്.

കൊറോണ വൈറസ് ലോകത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ ആകെ തകിടം മറിച്ചിരിക്കുകയാണ്. കൊറോണ ആക്രമിക്കും മുന്‍പേ ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ തകര്‍ന്ന് തുടങ്ങിയിരുന്നു. കോവിഡിന് ശേഷം ഇന്ത്യ വലിയ പ്രതിസന്ധി നേരിടുകയാണ്. തൊഴിലില്ലായ്മയുടെ ഗ്രാഫ് ഉയരുന്നു, ദാരിദ്രത്തിന്‍റെ ഗ്രാഫ് ഉയരുന്നു, പട്ടിണി മരണങ്ങളുടെ ഗ്രാഫ് ഉയരുന്നു. കൊറോണ വൈറസിനെ തകര്‍ക്കാന്‍ ഒരു വാക്സിനും കണ്ടുപിടിച്ചില്ല എന്നത് കൊണ്ട് അതിനോടൊപ്പം കരുതലോടെ ജീവിക്കാം എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും. ജൂണ്‍ 1 മുതല്‍ ലോക് ഡൗണിന് വലിയ ഇളവുകള്‍ നല്‍കാന്‍ പോകുകയാണ്. പൊതു ഗതാഗതം തുറക്കും, മാളുകള്‍, ആഡിറ്റോറിയം, സിനിമാ ശാലകള്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. വളരെ താമസിയാതെ അതും തുറക്കും.

രാജ്യത്തെ വലിയ പ്രസ്ഥാനങ്ങള്‍ക്കാണ് കോവിഡ് വലിയ നഷ്ടം വരുത്തിയിരിക്കുന്നത്. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വലിയ പ്രസ്ഥാനങ്ങള്‍ ലാഭം കുറവുള്ള മേഖല നിര്‍ത്തി കപ്പല്‍ മുന്നോട്ട് കൊണ്ടു പോകും. ഒട്ടേറെ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങള്‍ നിഷ്ക്കാരുണം ജീവനക്കാരുടെ എഞ്ഞം കുറയ്ക്കും എന്നതാണ് നടക്കുവാന്‍ പോകുന്നത്. ഇടത്തരം പ്രസ്ഥാനങ്ങള്‍ മുന്നോട്ട് പോകുന്നത് ലോണിന്‍റെ ബലത്തിലും, പണം മറിച്ച് മറിച്ചും ആയിരിക്കും. അവരാണ് കോവിഡിന്‍റെ കാലത്തെ വലിയ ഇരകളാകുന്നത്. ജീവനക്കാരെ നിലനിര്‍ത്താന്‍ അവര്‍ പ്രയാസപ്പെടും. ചെറുകിട സ്ഥാപനങ്ങള്‍ കുറച്ച് ജീവനക്കാരെ കൊണ്ടായിരിക്കും മുന്നോട്ട് പോയിരുന്നത്. അവര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമായിരിക്കും സംഭവിക്കുക.

ജീവനക്കാരുടെ വേതനം വെട്ടി കുറയ്ക്കുക എന്ന നടപടി എല്ലാ മേഖലയിലും പ്രതീക്ഷിക്കണം. അത് ഇപ്പോള്‍ എല്ലാ മേഖലയിലും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. വലിയ ശമ്പളം വാങ്ങുന്നവരെ പിരിച്ച് വിടുന്ന നടപടി വരെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ എടുത്തു. ജോലി ചെയ്യുന്ന സമയപരിധി 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ഉയര്‍ത്തുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. പക്ഷെ വേതനം വെട്ടി കുറയ്ക്കുന്ന നടപടിക്കെതിരെ പ്രതിഷേധം അത്രയ്ക്ക് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. സാഹചര്യങ്ങള്‍ ജീവനക്കാരെ മൗനികളാക്കി എന്നു വേണം കണക്കാക്കുവാന്‍. മുന്‍പ് ജോലി രാജിവെച്ചാല്‍ മറ്റൊരു സ്ഥലമുണ്ടായിരുന്നു. ഇപ്പോള്‍ പുതിയ അവസരങ്ങള്‍ ഇല്ല.

ഡല്‍ഹിയില്‍ അതിഥി തൊഴിലാളികള്‍ ലക്ഷങ്ങളാണ്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നല്ലൊരു ശതമാനം സ്വന്തം ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി പോയി. അവരെ കുറ്റം പറയാന്‍ സാധിക്കില്ല. അന്നന്നത്തെ ഭക്ഷണത്തിന് വക കണ്ടെത്തുന്നവരാണ് അവര്‍. അവര്‍ക്ക് ലോക് ഡൗണ്‍ എന്നത് താങ്ങാവുന്നതിലും അപ്പുറമാണ്. സ്വരൂപിച്ചു വെച്ച പണവുമായി ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ച് പോകുന്ന പാവങ്ങള്‍ക്ക് പ്രഖ്യാപനങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ.

ചുമട് തൊഴിലാളികളില്‍ വലിയൊരു ശതമാനം ഡല്‍ഹി വിട്ട് ഗ്രാമങ്ങള്‍ തേടിയത് പാഴ്സല്‍ സര്‍വ്വീസുകളെ കാര്യമായി ബാധിച്ചിരിക്കുന്നു. പല പാഴ്സല്‍ സര്‍വ്വീസുകളും സേവനം തുടങ്ങാന്‍ പറ്റാതെ നില്‍ക്കുന്നു. ബുക്കിങ്ങുകള്‍ എടുക്കാന്‍ പറ്റുന്നില്ല. എടുത്ത ബുക്കിങ്ങുകള്‍ നീങ്ങണമെങ്കില്‍ തെഴിലാളികള്‍ വേണം. അവരാണ് ഗ്രാമങ്ങളിലേയ്ക്ക് മടങ്ങിയിരിക്കുന്നത്. ഡല്‍ഹിയിലെ പച്ചക്കറി, പലചരക്ക് മൊത്തകച്ചവട മാര്‍ക്കറ്റിലെ സ്ഥിതിയും മറിച്ചല്ല,. കൂലിക്കാരുടെ വലിയ കുറവ് സംഭവിച്ചിരിക്കുന്നു.

വര്‍ക്ക് അറ്റ് ഹോം എന്ന പ്രവണത വന്‍ ലാഭമാണെന്ന് പല സ്ഥാപനങ്ങളും ലോക് ഡൗണ്‍ കാലത്ത് പരീക്ഷിച്ച് കണ്ടെത്തി കഴിഞ്ഞു. മുന്തിയ വാടക നല്‍കി, കറന്‍റ് ബില്ല് നല്‍കി ഓഫീസ് പ്രവര്‍ത്തിക്കുന്നതിലും ലാഭം ചെറിയ ഓഫീസും കോഡിനേഷനും മാത്രം മതിയെന്ന നിലയിലാണ് രാജ്യത്തെ നല്ലൊരു ശതമാനം പ്രസ്ഥാനങ്ങളും. ജീവനക്കാരെ ആഴ്ച്ചയില്‍ ചില ദിവസങ്ങളില്‍ വിളിച്ച് വരുത്തി ജോലിയുടെ വിശകലനം നടത്തുന്ന ശീലം തുങ്ങെുവാന്‍ പോകുന്നു.

സ്വന്തം സുരക്ഷയാണ് എല്ലാവരും കാണുന്നത്. അതിനായി എന്ത് നടപടിയും സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകും. ഇക്കഴിഞ്ഞ ആഴ്ച്ച മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ പല ഉന്നത ഉദ്യോഗസ്ഥരും ഫയലുകളുമായി മേല്‍ ഉദ്യോഗസ്ഥനെ നേരില്‍ പോയി കാണിച്ച് നടപടി സ്വീകരിക്കുന്നു. മുന്‍പ് പ്യൂണ്‍ വഴി ഫയലയച്ച് മേല്‍ ഉദ്യോഗസ്ഥന്‍റെ മറുപടി വാങ്ങിയായിരുന്നു നടപടികള്‍ സ്വീകരിച്ചിരുന്നത്. ഓഫീസ് സഹായി എന്ന പദവി സര്‍ക്കാര്‍ ഓഫീസുകളില്‍ അലങ്കാരമാകും. അതേസമയം സ്വകാര്യ സ്ഥാപനങ്ങളില്‍ അത് പിരിച്ച് വിടലിലോ മറ്റോ കൊണ്ടെത്തിക്കും.

ഓണ്‍ലൈന്‍ വിപണനം ശക്തപെടാന്‍ പോകുകയാണ്. ഇന്‍റര്‍നെറ്റ് വഴി ഡിജിറ്റല്‍ പത്രങ്ങളും മാസികകളും മറ്റും പ്രിയപ്പെട്ടതാകും. എന്നു കരുതി അച്ചടി മേഖല തുടരുകയും ചെയ്യും. പുസ്തകങ്ങള്‍ പഴയതു പോലെ അച്ചടിക്കപ്പെടുകയില്ല. ആവശ്യാനുസരണം മാത്രം അച്ചടിക്കുന്ന രീതി മലയാളത്തില്‍ കോവിഡിന് മുന്‍പ് ഉണ്ടായിരുന്നു. അത് കോവിഡിന് ശേഷം കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തും. ഓന്‍ ലൈന്‍ പഠനത്തിന് പ്രിയമേറുന്ന കാലമാണെന്ന് ശണ്ണടച്ച് പറയും. ഇതും കോവിഡിന് മുന്‍പ് തന്നെ പ്രചാരം ശക്തപ്പെട്ടതാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന സങ്കല്‍പ്പം കൊറോണയ്ക്ക് മുന്‍് പ്രഖ്യാപിച്ചതാണ്. അതിനോട് നമ്മള്‍ കൂടുതല്‍ അടുക്കുന്നു എന്ന് തന്നെ വിലയിരുത്താം.

സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്ന തോന്നല്‍ ഇരുചക്ര, ചെറു കാറുകളുടെ വിപണിയെ ഉണര്‍ത്തും. സ്വന്തം വണ്ടികളില്‍ മാത്രം സഞ്ചരിക്കുന്ന പ്രവണത ജനങ്ങളില്‍ വരും കാലങ്ങളില്‍ കൂടി വരും. പൊതു ഗതാഗതത്തില്‍ സഞ്ചരിക്കുന്നവരുടെ എണ്ണം അന്‍പത് ശതമാനം കുറയും എന്നാണ് കണക്കാക്കുന്നത്. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നല്ലൊരു ശതമാനം ജനങ്ങള്‍ തീരുമാനിച്ചു എന്നാണ് കരുതുന്നത്. വ്യത്തിയും, ശുചിത്ത്വവും ജീവിതത്തിന്‍റെ ഭാഗമാക്കും. വഴിയോര ശുചിത്ത്വ കേന്ദ്രങ്ങള്‍ വ്യാപകമായി ഉയരാന്‍ പോകുകയാണ്.