രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കിയ കൊറോണ

രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കിയ കൊറോണ
സുധീര്‍ നാഥ്
2020 മാര്‍ച്ച് 27
ഫോട്ടോ: വിനായക്ക് ബാബു.


ഈ നാടിനിതെന്ത് പറ്റി....? വിറയാര്‍ന്ന ശബ്ദത്തില്‍ പ്രശസ്ത വാര്‍ത്താ അവതാരകന്‍ ഗോപന്‍ ഒരു പരസ്യത്തിനായി പറഞ്ഞു വെച്ച വാചകം കാതുകളില്‍ ഇപ്പോള്‍ നിറയുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹി പൂര്‍ണ്ണമായും നിശ്ചലമഹയിരിക്കുന്നു. രാജ്യവ്യാപകമായി നടന്ന കര്‍ഫ്യൂകളും, ഭാരത് ബന്തുകളും, പണിമുടക്കുകളും കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഡല്‍ഹി വാസത്തിനിടയില്‍ എത്രയോ നടന്നിരിക്കുന്നു. ഇക്കാലത്തിനിടയില്‍ ഒരിക്കല്‍ പോലും അതൊന്നും ഡല്‍ഹിയില്‍ അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം. 2020 തുടങ്ങിയത് മുതല്‍ ഡല്‍ഹിയുടെ നിറം മാറി തുടങ്ങി എന്ന് വേണം കരുതാന്‍. സിഎഎ, എന്‍ആര്‍സി സമരങ്ങള്‍ കണ്ടുകൊണ്ടാണ് പുതുവര്‍ഷം ആരംഭിച്ചത് തന്നെ. തുടര്‍ന്ന് ഡല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടായി. ഇപ്പോള്‍ കൊറോണയാണ് രാജ്യത്തെ വിറങ്ങലിപ്പിച്ചിരിക്കുന്നത്. കൊറോണയുടെ ഗൗരവം പ്രധാനമന്ത്രിയും ആരോഗ്യ പ്രവര്‍ത്തകരും വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നു. രാജ്യം 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അതിന്‍റെ ഗൗരവം ജനങ്ങള്‍ക്ക് മനസിലാകുന്നില്ല. ഈ നാടിനിതെന്ത് പറ്റി... എന്ന വാചകം വീണ്ടും ഓര്‍ക്കുന്നത് അതുകൊണ്ടാണ്.

കൊറോണ വൈറസ് ജാതിയോ മതമോ, രാഷ്ട്രീയമോ, പ്രവാസിയോ, വിദേശിയോ, അഭയാര്‍ത്ഥിയോ, സ്വദേശിയോ, മാംസാഹാരിയോ, സസ്യാഹാരിയോ എന്ന് നോക്കിയല്ല പ്രവേശിക്കുന്നത്. അതുകൊണ്ട് ഃന്നെ നമ്മള്‍ മനുഷ്യരായി സ്വയം മാറി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ ഇത്ര പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഇത്ര പേര്‍ നിരീക്ഷണത്തിലാണ് എന്നാണ് കണക്കുകള്‍ വരുന്നത്. ഇതില്‍ മേല്‍ പറഞ്ഞ എല്ലാ വിഭാഗം ആളുകളും ഉണ്ടെന്ന പരമാര്‍ത്ഥം നാം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കൊറോണ വൈറസില്‍ നിന്ന് നമ്മള്‍ രക്ഷപെടണമെങ്കില്‍, നാടിനെ രക്ഷിക്കണമെങ്കില്‍ നമ്മള്‍ തന്നെ തീരുമാനിക്കണം. സ്വയം ശുചിത്വം പാലിച്ചും, സാമൂഹ്യ അകലം പാലിച്ചും നമുക്കത് സാധിക്കും.

രാജ്യത്തെ എല്ലാ സംസ്ഥാനം പോലെ ഡല്‍ഹി പൂര്‍ണ്ണമല്ലെങ്കിലും നിശ്ചലമാണ്. വരുന്ന 21 ദിവസം അങ്ങിനെ തന്നെയാകും. കാരണം ജനതാ കര്‍ഫ്യൂ മുതല്‍ ഡല്‍ഹി ഏതാണ്ട് നിശ്ചലമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ സ്വയം മനസിലാക്കി തുടങ്ങി എന്നു കരുതണം. സാമൂഹ്യ വ്യാപനം തടയുക എന്നതാണ് കേന്ദ്ര സംസ്ഥാന ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നത്. അതില്‍ ഡല്‍ഹിയിലെ ഭൂരിപക്ഷം ജനങ്ങളും പങ്കാളികളാണ്. എന്നാലും കുറേ ആളുകള്‍ക്ക് ഇതിന്‍റെ ഗൗരവം വരും ദിവസങ്ങളില്‍ മനസിലാകും എന്ന കാര്യത്തില്‍ സംശയമില്ല. ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ചിരിക്കയാണ്. ഡല്‍ഹി മെട്രോയും, തീവണ്ടികളും സേവനം നിര്‍ത്തി. രാജ്യത്തെ ഏറ്റവും വലിയ വിമാനതാവളമായ ഡല്‍ഹി അന്താരാഷ്ട്ര വിമാനതാവളത്തില്‍ യാത്രാ വിമാനങ്ങള്‍ ഇറങ്ങുകയോ, പുറപ്പെടുകയോ ചെയ്യുന്നില്ല. തിരക്കേറിയ നിരത്തുകള്‍ ശൂന്യമായി. ജനങ്ങള്‍ അത്ര കണ്ട്  ഭയന്ന് ഉള്‍വലിഞ്ഞിരിക്കുന്നു. തെരുവുകളില്‍ ഡല്‍ഹി പോലീസിന്‍റെ ബാരിക്കേഡുകള്‍ കാണാം. പരിശോധനയുണ്ട്. യാത്രയ്ക്ക് ഉചിതമായ കാരണം ഉണ്ടാകണം. ഡല്‍ഹി സര്‍ക്കാരിന്‍റെ കീഴിലുള്ള ഡിടിസി ബസുകള്‍ അത്യാവശ്യത്തിന് സര്‍വ്വീസ് നടത്തുന്നുണ്ട്.

കൊറാണ 19 എന്ന വൈറസിനെ കുറിച്ച് ജനങ്ങളോട് ഒന്നും പറയേണ്ട കാര്യമില്ല എന്നാണ് കരുതിയിരുന്നത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പ്രകാരമാണോ ജനങ്ങള്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി കൈകള്‍ കൊട്ടിയത് എന്ന് പിന്തിരിഞ്ഞ് നോക്കണം. ഡല്‍ഹിയില്‍ മാത്രമല്ല മന്ത്രിമാരും, ഗവര്‍ണര്‍മാരും, ജന നേതാക്കളടക്കം പലരും ജനങ്ങളെ കൂട്ടി തെരുവില്‍ ജനതാ കര്‍ഫ്യൂവിന്‍റെ ദിവസം ഘോഷയാത്ര നടത്തിയത് ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ഇന്ത്യയുടെ ഞരമ്പുകള്‍ എന്ന് വിശേഷിപ്പിക്കുന്ന തീവണ്ടി പാളങ്ങളിലൂടെ തീവണ്ടികള്‍ പോകുന്നില്ല. ചരിത്രത്തിലാദ്യമാണ് തീവണ്ടി ഗതാഗതം തുടങ്ങിയ ശേഷം അത് നിര്‍ത്തലാക്കുന്നത്.

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളില്‍ മലയാളികളുടെ എണ്ണം കൂടുതലാണ്. അവരില്‍ പലരും, അവര്‍ താമസിക്കുന്ന രാജ്യത്തിന്‍റെ അവസ്ഥ, അവിടുത്തെ മലയാളികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നുണ്ട്. എത്ര ഭയാനകവും, തീവ്യതയുമാണ് കൊറോണ വൈറസ് പടര്‍ന്നാല്‍ ഉണ്ടാകുന്നതെന്ന് അവര്‍ സ്വന്തം അനുഭവം ചൂണ്ടി കാട്ടി ഓര്‍മ്മപ്പെടുത്തുന്നു. ലോകം കൊറോണ വൈറസിന് സമാനമായ ഭീകരത മുന്‍പും കണ്ടിട്ടുണ്ട്. പ്ലേഗ്, കോളറ, സ്പാനിഷ് ഫ്ളൂ തുടങ്ങിയവ അതില്‍ എടുത്ത് പറയേണ്ടതാണ്. ഡല്‍ഹിയിലും, മറ്റ് വടക്കേ ഇന്ത്യയിലെ ജനങ്ങളും കൊറോണയുടെ ഭീകരത തിരിച്ചറിഞ്ഞു എന്ന് തന്നെയാണ് കരുതുന്നത്. പക്ഷെ കേരളത്തില്‍ സര്‍ക്കാര്‍ ഇത്ര കരുതല്‍ കാണിച്ചിട്ടും ജനങ്ങള്‍ കൊറോണയുടെ തീവ്രത തിരിച്ചറിഞ്ഞിട്ടില്ലെന്ന് ചിലരുടെ പ്രവര്‍ത്തി കാണുമ്പോള്‍ തോന്നാതിരുന്നില്ല. കാവില്‍ തെയ്യം നടത്താനും, ഉത്സവം നടത്താനും, പള്ളിയില്‍ പ്രാര്‍ത്ഥന നടത്താനും, നമസ്ക്കാരം നടത്താനും ചലയിടങ്ങളില്‍ ഒരു കൂട്ടര്‍ തയ്യാറായത് എന്ത് ധൈര്യത്തിലാണെന്നറിയില്ല.

വൈറസുകളെ മനുഷ്യര്‍ തന്നെ സ്യഷ്ടിച്ച് ആയുധമാക്കി തുടങ്ങിയിട്ട് കാലം ഏറെ ആയിട്ടില്ല. അത് കൈവിട്ട കളിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനകള്‍ മുന്‍പ് താക്കീത് ചെയ്തിട്ടുണ്ട്. കുറേ വര്‍ഷങ്ങളായി പല പേരുകളില്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പല പല വൈറസുകള്‍ ഏറെ മനുഷ്യ ജീവനുകള്‍ എടുത്ത അനുഭവമുണ്ട്. പക്ഷെ ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിന്‍റെ യഥാര്‍ത്ഥ ഉറവിടം ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ചൈന അമേരിക്കയേയും, അമേരിക്ക ചൈനയേയും പരസ്പരം ഇപ്പോള്‍ പഴി ചാരികൊണ്ടിരിക്കുന്ന കാഴ്ച്ചയും നമ്മള്‍ കാണാതെ പോകരുത്. വൈറസ് അക്രമത്തിന്‍റെ ഭീകരത വിളിച്ചോതുന്ന ഒട്ടേറെ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കൊറോണ വൈറസിന്‍റെ അക്രമണം പല തരത്തിലാണ് ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ നേരിടുന്നത്. വ്യക്തി ശുചിത്വത്തിലൂടേയും, സാമൂഹ്യ അകലത്തിലൂടേയും കോവിഡിന്‍റെ പിടിയില്‍ നിന്ന് നമുക്ക് നാടിനെ രക്ഷിക്കാം, ഒപ്പം നമ്മള്‍ ഓരോരുത്തര്‍ക്കും രക്ഷപെടാം. കണ്ണി നമുക്ക് മുറിക്കാം...