ന്യൂസ്പ്രിന്‍റും, നമ്മുടെ മാധ്യമങ്ങളും, വെല്ലുവിളികളും

ന്യൂസ്പ്രിന്‍റും, നമ്മുടെ മാധ്യമങ്ങളും, വെല്ലുവിളികളും
സുധീര്‍ നാഥ്

കൊറോണയുടെ പിടി മുറുകിയപ്പോള്‍ വീടുകളില്‍ നിന്ന് പത്രങ്ങള്‍ പതുക്കെ ഒഴിയുകയാണ്. പത്രങ്ങള്‍ വഴി കൊറോണ വൈറസ് പടരുമെന്ന് തെറ്റിദ്ധരിച്ചാണ് പലരും പത്രങ്ങള്‍ ഉപേക്ഷിക്കുന്നത്. നമ്മുടെ പത്രങ്ങള്‍ പേജുകള്‍ കുറച്ചു. പരസ്യങ്ങള്‍ തീരെ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഈ രണ്ട് കാരണങ്ങള്‍ മാത്രമല്ല ആശങ്കയ്ക്ക് അച്ചടി ലോകത്തെ എത്തിച്ചിരിക്കുന്നത്. പത്രം അച്ചടിക്കേണ്ട ന്യൂസ് പ്രിന്‍റുകള്‍ വിദേശത്ത് നിന്നാണ് ഇറക്കുമതി ചെല്ലുന്നത്. ഇന്ത്യയില്‍ ഉണ്ടായിരുന്ന സര്‍ക്കാരിന്‍റെ കീഴിലെ പൊതുസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് മില്ലുകള്‍ക്ക് സഹായം നല്‍കാതെ പൂട്ടിച്ചത് ഇപ്പോള്‍ വിനയായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ന്യൂസ് പ്രിന്‍റിന് വലിയ ക്ഷാമം ഉണ്ടാകാന്‍ പോകുകയാണ്. സ്റ്റോക്കുകള്‍ തീര്‍ന്നാല്‍ പത്രം അച്ചടിക്കുന്നത് നിര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ല എന്നതാണ് സത്യം.

പത്ര വിതരണത്തിലൂടെ കോവിഡ് പടരും എന്ന തെറ്റായ വാര്‍ത്ത രാജ്യത്തെ ഒട്ടുമിക്ക റെസിഡന്‍സ് അസോസിയഷനുകളേയും പത്ര വിതരണം നടത്തുന്നത് തടയുന്ന സാഹചര്യത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പത്രങ്ങളിലൂടെ കൊറോണ പടരില്ലെന്ന് വ്യക്തമാക്കിയിട്ടും ആരും അത് അംഗീകരിക്കുന്നില്ല. മുംബയില്‍ മാര്‍ച്ച് 31 വരെ പത്രങ്ങള്‍ അച്ചടിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. പല ആനുകാലികങ്ങളും അച്ചടി നിര്‍ത്തി. പത്രങ്ങളെ പോലെ അല്ല ആനുകാലികങ്ങള്‍. പത്രങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ അച്ചടിക്കുമ്പോള്‍, ആനുകാലികങ്ങള്‍ ഒരു കേന്ദ്രത്തില്‍ അച്ചടിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് വിതരണം ചെയ്യുകയാണ്.  പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്നത് റെയില്‍വേ സര്‍വ്വീസിന്‍റെ സഹായത്താലാണ്. രാജ്യത്തെ എല്ലാ തീവണ്ടി സര്‍വ്വീസും നിര്‍ത്തി വെച്ചതിനാല്‍ വിതരണം നടക്കുന്നുമില്ല. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാരണം കടകള്‍ അടഞ്ഞു കിടക്കുന്നു.

മാര്‍ച്ച് 31 വരെ എന്നത് ഏപ്രില്‍ 14 വരെ നീണ്ട ലോക്ഡൗണിലേയ്ക്ക് ഔദ്യോഗികമായി തന്നെ നീട്ടിയിരിക്കുകയാണ്. അത് ഏപ്രില്‍ 30 വരെ നീളുമെന്നതില്‍ സംശയമില്ല. അങ്ങനെ നീട്ടിയാല്‍ മാത്രമേ രാജ്യത്ത് നിന്ന് കോവിഡിനെ തുരത്തുവാന്‍ നമുക്ക് സാധിക്കൂ. മെയ് 1 മുതല്‍ ഭാഗീകമായി രാജ്യത്തെ നിയന്ത്രണം നീക്കുമെന്നാണ് വിലയിരുത്തുന്നത്. മെയ് 15 ന് ശേഷം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് യാത്രാ തടസം നീങ്ങും. തീവണ്ടികളും, അഭ്യന്തിര വിമാന സര്‍വ്വീസുകളും പ്രവര്‍ത്തിച്ച് തുടങ്ങും. വീണ്ടും ജൂലൈ 31 വരെ കാത്തു നില്‍ക്കണം ഇന്ത്യന്‍ അതിര്‍ത്തികള്‍ കര്‍ശന നിയന്ത്രണത്തില്‍ തുറക്കുവാന്‍. വിദേശ വിമാനങ്ങള്‍ക്ക് പറന്നിറങ്ങുവാനും നിയന്ത്രണങ്ങളുണ്ടാകും. ഇന്ത്യന്‍ ദിനപത്ര വ്യവസായത്തിന് വലിയ തിരിച്ചടിയായിരിക്കും ഇത് ഉണ്ടാക്കുക. പത്രങ്ങള്‍ അച്ചടിക്കുന്ന ന്യൂസ്പ്രിന്‍റുകള്‍ വന്ന വഴിയും, ഇറക്കുമതി ചെയ്തതില്‍ അച്ചടിക്കേണ്ട സാഹചര്യവും അറിഞ്ഞിരിക്കേണ്ടതാണ്.

1844ല്‍ കാനഡയില്‍ ചാള്‍സ് ഫെനിര്‍ട്ടിയാണ് ചെലവ് കുറഞ്ഞ ന്യൂസ്പ്രിന്‍റുകള്‍ കണ്ടു പിടിച്ചത്. പരമ്പരാഗതമായി ലഭിച്ച 1000 ഏക്കര്‍ ഭൂമിയില്‍ നിന്നുള്ള മരങ്ങള്‍ വിറ്റാണ് അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ട് പോയത്. നല്ലൊരു കവി കൂടിയായ അദ്ദേഹത്തിന്‍റെ പല കവിതകളും പ്രശസ്തവുമായിരുന്നു. ഫെനിര്‍ട്ട വില്‍പ്പന നടത്തിയിരുന്ന മരങ്ങള്‍ ഗ്രഹനിര്‍മ്മാണത്തിനും, മറ്റ് മരം കൊണ്ടുള്ള വസ്ഥുക്കള്‍ നിര്‍മ്മിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. മരം ഉപയോഗിച്ച് പേപ്പറുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന പരീക്ഷണം വിജയിച്ചത് 1844ല്‍ മാത്രമാണ്.

മരത്തിന്‍റെ പള്‍പ്പ് ഉപയോഗിച്ച് വളരെ കനം കുറഞ്ഞ പേപ്പറുകള്‍ നിര്‍മ്മിക്കാമെന്ന കണ്ടു പിടുത്തം അച്ചടി രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിനാണ് കാരണമായത്. ചെലവ് കുറഞ്ഞ പേപ്പറുകള്‍ വിപണിയില്‍ എത്തിയതാണ് അതിന് കാരണമായത്. ആദ്യം കാനഡയിലെ പ്രാദേശിക പത്രങ്ങളാണ് മരത്തിന്‍റെ പള്‍പ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച ചെലവ് കുറഞ്ഞ പേപ്പറില്‍ അച്ചടി ആരംഭിച്ചത്. നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷം നിലവാരമുള്ള ന്യൂസ്പ്രിന്‍റുകള്‍ മരത്തിന്‍റെ പള്‍പ്പ് ഉപയോഗിച്ച് പേപ്പര്‍ മില്ലുകള്‍ നിര്‍മ്മിച്ചു തുടങ്ങി. കാനഡയ്ക്ക് പുറത്ത് യൂറോപ്പ്യന്‍ രാജ്യങ്ങളും, മറ്റ് ലോക രാജ്യങ്ങളും ചെലവ് കുറഞ്ഞ മരത്തിന്‍റെ പള്‍പ്പ് ഉപയോഗിച്ചുള്ള ന്യൂസ് പ്രിന്‍റ് നിര്‍മ്മാണം തുടങ്ങി. ചെലവ് കുറഞ്ഞത് കൊണ്ട് ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ കൂടുതലായി ന്യൂസ് പ്രിന്‍റിനെയാണ് ആശ്രയിച്ചത്. ഇന്ത്യയിലെ ഒട്ടു മിക്ക എല്ലാ പത്രങ്ങളും ഇപ്പോള്‍ ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ന്യൂസ് പ്രിന്‍റുകളെയാണ്. ലോകത്തിലെ മുഴുവന്‍ ന്യൂസ്പ്രിന്‍റ് ഉപഭോക്താക്കളെ വെച്ച് നോക്കുമ്പോള്‍ 35% ഏഷ്യയിലാണ് എന്ന് കാണാം.

ന്യൂസ് പ്രിന്‍റുകള്‍ പല തരത്തിലുണ്ട്. നിലവാരം കൂടിയ ന്യൂസ്പ്രിന്‍റുകള്‍ മാസികകളും മറ്റും അച്ചടിക്കാനാണ് കൂടുതലായി ഉപയോഗിക്കുക. മരത്തില്‍ അടങ്ങിയിരിക്കുന്ന ലിഗിങ്ങ് പള്‍പ്പുകള്‍ ഉണ്ടാക്കുമ്പോള്‍ ഉണ്ടാകും. അത് നീക്കം ചെയ്യ്താണ് നിലവാരം കൂടിയ ന്യൂസ്പ്രിന്‍റുകള്‍ ഉണ്ടാക്കുന്നത്. അതിന് ചെലവ് കൂടുതലാണ്. രാസപ്രയോഗത്തിലൂടെയാണ് ലിഗിങ്ങ് പള്‍പ്പുകളില്‍ നിന്ന് നീക്കം ചെയ്യേണ്ടത്. ലിഗിങ്ങിന്‍റെ അളവ് കുറയും തോറും ന്യൂസ്പ്രിന്‍റിന്‍റെ വിലയില്‍ വര്‍ദ്ധനവുണ്ടാകും. ലിഗിങ്ങ് നീക്കം ചെയ്യാതെ ന്യൂസ്പ്രിന്‍റ്പേപ്പറുകള്‍ ചെലവ് കുറഞ്ഞ് ഉണ്ടാക്കാം. ദിനപത്രങ്ങള്‍ അധിക കാലം സൂക്ഷിക്കേണ്ടാത്തത് കൊണ്ടാണ് ലിഗിങ്ങ് നീക്കം ചെയ്യാതെ ചെലവ് കുറഞ്ഞ ന്യൂസ്പ്രിന്‍റില്‍ ദിനപത്രങ്ങള്‍ അച്ചടിക്കുന്നത്. ഇത്തരം ന്യൂസ്പ്രിന്‍റുകള്‍ അന്തരീക്ഷത്തില്‍ ഏറെ നാള്‍ ഇരുന്നാലോ, സൂര്യപ്രകാശം ഏറ്റാലോ മഞ്ഞ നിറമായി മാറും.

ഇന്ത്യയില്‍ ഇപ്പോള്‍ 122 പേപ്പര്‍ മില്ലുകള്‍ ഉണ്ട്. അതില്‍ മൂന്ന് മില്ലുകള്‍ക്ക് മാത്രമാണ് ദിനപത്രങ്ങള്‍ അച്ചടിക്കാനുള്ള നിലവാരത്തിലെ ന്യൂസ്പ്രിന്‍റുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കൂ. എന്നാലും വിദേശ  നിര്‍മ്മിത ന്യൂസ്പ്രിന്‍റുകളോട് കിട പിടിക്കുന്ന പേപ്പറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല. അസംസ്ക്യത വസ്തുവായ പേപ്പര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മരങ്ങളുടെ ലഭ്യത കുറവാണ് മുഖ്യ കാരണം. പഴയ പേപ്പറുകള്‍ റീമിക്സ് ചെയ്ത് ഉണ്ടാക്കുന്ന ന്യൂസ്പ്രിന്‍റ് പേപ്പറുകളാണ് ഇന്ത്യയില്‍ വ്യാപകമായി ഉത്പാദിക്കുന്നത്. ഇത് വേഗത കുറഞ്ഞ പ്രസുകള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്‍റിന്‍റെ വിലയോട് മത്സരിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കില്ല.

ഇന്ത്യയിലെ പ്രമുഖ പത്രങ്ങളൊക്കെ വേഗത കൂടിയ പ്രസുകളിലാണ് അച്ചടി നടത്തുന്നത്. അവിടെ ഇന്ത്യന്‍ നിര്‍മ്മിത ന്യൂസ്പ്രിന്‍റുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ഒട്ടുമിക്ക ദിനപത്രങ്ങളും ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്‍റുകളാണ് ഉപയോഗിക്കുന്നത് അതില്‍ തന്നെ 45% വരുന്നത് റഷ്യയില്‍ നിന്നാണ്. 30% കാനഡയില്‍ നിന്നുമാണ്. ശേഷിച്ചത് മാത്രമേ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്ക്മതി ചെയ്യുന്നുള്ളൂ. മലേഷ്യ, ഇന്തോനേഷ്യ, തായ്ലാന്‍റ്, സൗത്ത് കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ന്യൂസ്പ്രിന്‍റ് ഇറക്കുമതി ചെയ്യുന്നത് ഇറക്കുമതി ചുങ്കം ഇല്ലാതാണ്. കോവിഡിന്‍റെ വരവോടെ പ്രതിസന്ധി രൂക്ഷമാകുന്നത് അതുകൊണ്ടാണ്. വിദേശത്ത് നിന്ന് ന്യൂസ്പ്രിന്‍റ് ഇറക്കുമതി ഇനി എന്ന് പുനരാരംഭിക്കും എന്നതില്‍ ഇനിയും വ്യക്തത ഇല്ല.