വരുന്നത് : മോഷണം, ദാരിദ്രം, പട്ടിണി മരണം...

2020 മെയ് 15
വരുന്നത് : മോഷണം, ദാരിദ്രം, പട്ടിണി മരണം...
സുധീര്‍ നാഥ്.

കോവിഡ് കാലം ഇനിയും കുറേ നാള്‍ നീളും എന്ന് തന്നെ വിശ്വസിക്കാം. പ്രതിരോധ മരുന്ന് ഇനിയും കണ്ടെത്തിയില്ല എന്നത് കൊണ്ട് നമുക്ക് കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ നമ്മള്‍ ശീലിക്കുകയേ നിവൃത്തിയുള്ളൂ. നമ്മള്‍ കാലങ്ങളായി ശീലിച്ച പലതും മാറ്റി പുതിയ ശീലങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. പുതിയൊരു സംസ്ക്കാരം നമുക്കുണ്ടാകും. സൗഹ്യദങ്ങള്‍ വീഡിയോ കോളുകളിലാകും. പൊതുയോഗങ്ങളും, റാലികളും ഇനി ഉണ്ടാകുമോ എന്ന് കണ്ട് തന്നെ അറിയണം. ആള്‍കൂട്ട പരിപാടിികള്‍ പഴയത് പോലെ ഇനി ഉണ്ടാകില്ല. ജനങ്ങള്‍ കോവിഡിന് മുന്നേ അതിനോട് മുഖം തിരിച്ച് തുടങ്ങിയിരുന്നു. കോവിഡിന് ശേഷം അതുകൊണ്ട് തന്നെ ഇത്തരം പരിപാടികള്‍ക്ക് പങ്കെടുക്കാന്‍ ആളുകള്‍ ഉണ്ടാകില്ല.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് രോഗം വ്യാപകമായി ഉയരുന്നു. മരണ സംഖ്യയും ഉയരുന്നുണ്ട്. പക്ഷെ ഇപ്പോള്‍ രാജ്യ തലസ്ഥാനത്ത് ജനങ്ങള്‍ പുറത്തിറങ്ങി തുടങ്ങിയിരിക്കുന്നു. റോഡുകളിലെ ബാരിക്കേഡുകള്‍ മിക്കതും പോലീസ് തന്നെ നീക്കം ചെയ്തിരിക്കുന്നു. പക്ഷെ ഡല്‍ഹിയിലെ എല്ലാ റെസിഡന്‍ഷ്യല്‍ അസോസിയഷനുകള്‍ സുരക്ഷാ കവചം തീര്‍ത്തിരിക്കുന്നത് കാണാം. മുന്‍പത്തെ പോലെ ഒരു കോളനിയിലേയ്ക്കും സ്വതന്ത്രമായി കടക്കുവാന്‍ സാധിക്കില്ല. എല്ലാ കോളനികളും അവരുടെ വരവിനും പോക്കാനും ഒരു വഴി മാത്രമാണ് തുറന്നിരിക്കുന്നത്. മറ്റൊന്ന് പുറമെ നിന്നുള്ളവര്‍ക്ക് കോളനികളിലേയ്ക്കോ, അപ്പാര്‍ട്ട്മെന്‍റിലേയ്ക്കോ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു.

ഡല്‍ഹിയിലെ പല ഇടറോഡുകളും അടയ്ക്കപ്പെട്ടിരിക്കുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. മാളുകളുടെ വാതിലുകള്‍ 50 ദിവസത്തിന് ശേഷം തുറന്നിരിക്കുന്നു. പൊതുഗതാഗതം ഡല്‍ഹിയില്‍ ചെറിയ രീതിയില്‍ തുടക്കം കുറിച്ചു എന്ന് പറയണം. ബാറ്ററി റിക്ഷകളും, ഓട്ടോ റിക്ഷകളും ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഓടി തുടങ്ങിയതായി കാണാം. ഡല്‍ഹിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ പാലായനം ഇപ്പോഴും തുടരുന്നു. കോവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങളോട് ഒരുങ്ങാന്‍ മുഖ്യമന്ത്രി കേജരിവാള്‍ പറഞ്ഞതിന് പിന്നാലെയാണ് ഇതൊക്കെ സംഭവിച്ചിരിക്കുന്നത്.

മാര്‍ച്ച് 2നാണ് ഡല്‍ഹിയില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 12ന് ഡല്‍ഹി സര്‍ക്കാര്‍ സ്ക്കൂളുകളും, കോളേജുകളും, തീയറ്ററുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ഉത്തരവിട്ടു. മാര്‍ച്ച് 16ന് 50 പേരില്‍ കൂടുതല്‍ ജനങ്ങള്‍ കൂടുന്ന പരിപാടികള്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച് 19ന് അത് 20 പേരായും, മാര്‍ച്ച് 21ന് അത് അഞ്ചായും ഡല്‍ഹി സര്‍ക്കാര്‍ ചുരുക്കി. കോവിഡ് രോഗത്തിന്‍റെ വ്യാപനം എത്ര മാരകമായിരിക്കുമെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ഓരോ തീരുമാനവും എടുത്തത്.

മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ പ്രഖാപിച്ചതിന് പിന്നാലെ ഡല്‍ഹിയിലെ എല്ലാ അതിര്‍ത്തികളും സര്‍ക്കാര്‍ അടച്ചു. മാര്‍ച്ച് 23 മുതല്‍ 31 വരെ ഡല്‍ഹിയിലേയ്ക്കുള്ള എല്ലാ വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇന്നിപ്പോള്‍ കൊറോണ രോഗികളുടെ എണ്ണം 8500 എത്തിയിരിക്കുന്നു. 3045 രോഗികള്‍ രോഗമുക്തരായി. വൗദ്യോഗിക കണക്ക് പ്രകാരം 115 കോവിഡ് മരണങ്ങളാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഡല്‍ഹിയിലെ ശ്മശാങ്ങളിലെ കണക്ക് പ്രകാരം 300 ലേറെ സംസ്ക്കാരങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തിയിട്ടുണ്ട്.

ഏതാണ്ട് 4000 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 100 ലേറെ മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യാതെ മരണപ്പെടുന്നവരുടെ എണ്ണത്തെ കുറിച്ച് ഒരു കണക്കുമില്ല. തീവണ്ടികള്‍ ആയിരകണക്കിന് ജനങ്ങളുമായി പല സംസ്ഥാനങ്ങളിലേയ്ക്കും ഡല്‍ഹിയില്‍ നിന്ന് യാത്ര തുടങ്ങി.

നാഗാലാന്‍റ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരുപദ്ധതി അവിടത്തുകാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരാതിരിക്കണമെന്നാണ്. അങ്ങിനെ നാഗാലാന്‍റിലേയ്ക്ക് വരാതിരിക്കുന്ന നാഗാലേന്‍റിലെ ആളുകള്‍ക്ക് 10000 രൂപ ധനസഹായം നല്‍കാമെന്നാണ് അവിടുത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒരു കോടി രൂപയാണ് കോവിഡ് ജോലിക്കിടയില്‍ മരിക്കുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തത് കൊണ്ട് മാത്രം ഡല്‍ഹി സര്‍ക്കാരിന് കീഴിലെ 300ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു കോടി ലഭിക്കുമെന്ന വിശ്വാസത്തില്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറല്ലെന്ന് അവര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.

ജനങ്ങളുടെ ക്കൈയ്യില്‍ ജീവിക്കാനുള്ള പണമില്ല. ആയിരകണക്കിന് ജനങ്ങള്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ജോലി ഉള്ളവര്‍ക്ക് തന്നെ മുന്‍പത്തെ പോലെ വരുമാനമില്ല. ശബളം വെട്ടിച്ചുരുക്കിയിരിക്കുന്നു. ദിവസകൂലിക്ക് ജോലി ചെയ്യുന്ന മിക്കവരും ജോലി നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് മുന്നിലൂടെ പണം സ്വരൂപിച്ച് വെച്ച ചിലര്‍ മുന്തിയ വാഹനങ്ങളില്‍ പോകുമ്പോള്‍ സ്വഭാവികമായും മാനസിക സംഘര്‍ഷമുണ്ടാകും. രാജ്യത്തെ സുരക്ഷയ്ക്ക് മങ്ങലേല്‍ക്കുന്ന കൊള്ളയും, മോഷണവും പെരുകാനുള്ള സാധ്യത തള്ളി കളയരുത്. സാഹച്യങ്ങളാണ് ആളുകളെ ഇത്തരത്തില്‍ മോഷ്ടാക്കളാക്കുന്നത്. കൊള്ളയും, മോഷണവും പരിചിതമല്ലാത്ത അവര്‍ അതിന് മുതിരുന്നത് കുടുംബത്തിന്‍റെ പട്ടിണി മാറ്റാനാകും. പിടിച്ച് പറിയും, അതിന്‍റെ പ്രത്യാഘാതമായി കൊലപാതകങ്ങളും ഉണ്ടാകും. മാനസിക പിരമുറുക്കം ആത്മഹതകളിലേയ്ക്കും വിരല്‍ ചൂണ്ടുന്നു.

രാഷ്ട്രത്തിന്‍റെ വശം എല്ലാവരുടേയും പട്ടിണി മാറ്റാനുള്ള ഭക്ഷ്യധാന്യങ്ങളുണ്ടെന്നാണ് പറയുന്നത്. പക്ഷെ അത് പാവങ്ങളില്‍ എത്തി ചേരില്ല. ദാരിദ്ര്യം രാജ്യമാകെ പടര്‍ന്ന് പന്തലിക്കും. ദാരിദ്ര്യത്തിന്‍റെ അവസാനം പട്ടിണി മരണങ്ങളാണ്. അത് ഇപ്പോള്‍ തന്നെ രാജ്യത്ത് തുടങ്ങി കഴിഞ്ഞിരിക്കുന്നു. കേവിഡ് മരണം പോലെ പട്ടിണി മരണങ്ങളുടെ കണക്കുകള്‍ വരാനിരിക്കുന്നു. ഇത് കൂടാതെ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് നിവര്‍ത്തി കേടുകൊണ്ട് പാലായനം ചെയ്യുന്ന പാവങ്ങള്‍ മരിച്ചു വീഴുന്നുണ്ട്.

ലോക് ഡൗണ്‍ എടുത്ത് മാറ്റിയാലും ഇല്ലെങ്കിലും ഇന്ത്യ അഭിമുഖീകരിക്കേണ്ടത് വലിയ മരണ കണക്കുകളാണ്. പട്ടിണി മരണം ഒഴിവാക്കുന്നതിനാണ് ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകുന്നത്. സ്വയം സംരക്ഷണം ഏറ്റെടുത്തില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് വരും ദിവസങ്ങള്‍ തെളിയിക്കും. പ്രായമായവരും, മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ് വരുന്നത്. സ്വയം ശീലങ്ങള്‍ മാറ്റി മരണ നിരക്ക് കുറയ്ക്കേണ്ടത് ജനങ്ങളാണ്.