പാര്‍ലമെന്‍റ് സ്ട്രീറ്റ് / 2020 ജൂലൈ 15

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ജൂലൈ 15

ബംഗാളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ക്കുന്നു.

വരാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ക്കാന്‍ ധാരണയായിരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍ നടത്തുമ്പോഴാണ് ബംഗാളില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന മമതാ ബാനര്‍ജിയുടെ ത്രിണമുല്‍ കോണ്‍ഗ്രസ്സിനേയും, ബിജെപിയെയും തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യം. 2021ലെ ഇലക്ഷനില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ബംഗാള്‍ സിപിഎം പ്രഖ്യാപിച്ചിരിക്കുന്നു. നന്ദീഗ്രാം, സിംഗൂര്‍ പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന് 2011 മുതല്‍ അധികാരം നഷ്ടപ്പെടുവാനും, മമതയ്ക്ക് അധികാരം നേടുവാനും കാരണമായത്. സിപിഎമ്മും കോണ്‍ഗ്രസ്സും സംയുക്തായി പല സമരങ്ങളും നടത്തുന്നുണ്ട്. ബംഗാളിലെ ക്കൈ കൊടുക്കല്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിനിടയില്‍ ബംഗാളില്‍ എല്ലാ പാര്‍ട്ടികളും വെര്‍ച്ച്വല്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച് തുടങ്ങി. ബിജെപി ഒരു പടി കടന്ന് വെര്‍ച്ച്വല്‍ റാലി തന്നെ നടത്തി.

കലാരംഗത്തെ മികവിന് മെറിറ്റ് മാര്‍ക്ക് ഇല്ല

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഉള്ള കോളേജുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് കലാ രംഗത്ത് മികവ് കാട്ടിയ താരങ്ങള്‍ക്ക് ഇത്തവണ മെറിറ്റ് മാര്‍ക്ക് നല്‍കി അഡ്മിഷന്‍ കൊടുക്കേണ്ടതില്ല എന്ന് തീരുമാനമായി. തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഡല്‍ഹിയിലെ വിവിധ കലാ സംഘടനകള്‍ പരാതി നല്‍കിയിരിക്കുകയാണ്. കലാരംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളും, പരിശീലിപ്പിക്കുന്ന അദ്ധ്യാപകരും ഇതിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സര്‍വകലാശാല സ്റ്റാന്‍ഡിങ് കമ്മിറ്റി എടുത്ത തീരുമാനം പിന്‍വലിക്കണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം. നാഷണല്‍ സര്‍വീസ് സ്കീം, നാഷണല്‍ ക്രെഡിറ്റ് കോപ്സ്, എന്നിവയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും, സ്പോര്‍ട്ട്സില്‍ മികവ് ലഭിച്ചവര്‍ക്കും മെറിറ്റ് മാര്‍ക്കിന് അര്‍ഹത ഉണ്ടാകുമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. സംഗീതം, നൃത്തം, ചിത്രകല തുടങ്ങിയ രംഗത്ത് മികവ് കാട്ടിയവരെ ഒഴുവാക്കിയതിലാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. എല്ലാ വര്‍ഷവും ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴില്‍ ആയിരത്തോളം കുട്ടികളാണ് ഇത്തരത്തില്‍ കലാകായിക രംഗത്തെ മികവിന്‍റെ അടിസ്ഥാനത്തില്‍ കോളേജുകളില്‍ പ്രവേശനം നേടിയിരുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് നടപടി എടുത്തത് എന്നാണ് സര്‍വ്വകലാശാല വിശദ്ധീകരിക്കുന്നത്.

കേന്ദ്ര കാമ്പിനറ്റ് പുനര്‍ സംഘടനയും, പാര്‍ലമെന്‍റ് സമ്മേളനവും.
നരേന്ദ്രമോദി സര്‍ക്കാര്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടു കൊണ്ട് പുനര്‍ സംഘടിപ്പിക്കുന്നതിനുള്ള ആലോചനകള്‍ തുടങ്ങിയതായി സൂചന ലഭിച്ചു. ബിജെപിയിലേക്ക് എത്തിയ പുതുമുഖങ്ങള്‍ മന്ത്രിസഭയിലേക്ക് വരുമെന്നാണ് സൂചന. സെപ്റ്റംബര്‍ ആദ്യ വാരം പാര്‍ലമെന്‍റ് സമ്മേളനം നടത്തുവാനുള്ള ആലോചനയും നടക്കുന്നുണ്ട്. പകുതി എംപിമാര്‍ ആദ്യത്തെ ആഴ്ചയും മറ്റു പകുതി എംപിമാര്‍ തൊട്ടടുത്ത ആഴ്ചയും സഭയില്‍ നേരിട്ട് പങ്കെടുപ്പിക്കാനുള്ള സാധ്യതയാണ് ചര്‍ച്ച ചെയ്യുന്നത്. സാമൂഹിക അകലം പാലിച്ച് സഭാ നടപടികള്‍ മുന്നോട്ടു കൊണ്ടു പോകാനാണ് ആലോചന. സഭയില്‍ നേരിട്ട് എത്തി പങ്കെടുക്കുവാന്‍ പറ്റാത്തവര്‍ക്ക് ഓണ്‍ലൈനിലൂടെ സൗകര്യം നല്‍കുന്നതിനും ആലോചനയുണ്ട്. അറുപത് വയസ് കഴിഞ്ഞ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ സഭാ നടപടികളുടെ ഭാഗമാകാമെന്നും നിര്‍ദ്ദേശം വന്നിട്ടുണ്ട്. വളരെ താമസിയാതെ കേന്ദ്ര സര്‍ക്കാര്‍ ഇതിനൊരു തീരുമാനം എടുക്കുമെന്ന് കരുതുന്നു.

പ്രിയങ്ക ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നു,
താമസം ഇനി ലക്നോവില്‍
ഡല്‍ഹിയിലെ ലോദി റോഡിലെ 35 നമ്പര്‍ സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കുന്ന പ്രിയങ്ക ഗാന്ധിയോട് ഒഴയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കയാണ്. ഭര്‍ത്താവ് റോബര്‍ട്ട് വധേരയോടും മക്കളോടും ഒപ്പം താമസിക്കുന്ന പ്രിയങ്കയോട് ഓഗസ്റ്റ് ഒന്നാം തീയതിക്ക് മുമ്പ് സര്‍ക്കാര്‍ വക ബംഗ്ലാവ് ഒഴിഞ്ഞു കൊടുക്കണമെന്ന് കേന്ദ്ര ഹൗസിങ്ങ്, അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. പ്രിയങ്കഗാന്ധിയ്ക്കുള്ള എസ്പിജി സെക്യൂരിറ്റി പിന്‍വലിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇങ്ങനെ ഒരു നോട്ടീസ് അയച്ചിരിക്കുന്നത്. എസ്പിജി സെക്യൂരിറ്റി ഉള്ള പ്രിയങ്കയോട് കുടുംബത്തോടും സര്‍ക്കാര്‍ വക വീട്ടിലേക്ക് താമസം മാറ്റണം എന്ന് വാജ്പേയി നേതൃത്വം കൊടുത്ത എന്‍ഡിഎ സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. സ്വകാര്യ വീട്ടില്‍ നിന്നും 1996 ഡിസംബര്‍ മാസമാണ് സര്‍ക്കാര്‍ വക ലോദി എസ്റ്റേറ്റിലേക്ക് പ്രിയങ്കയും കുടുംബവും താമസം മാറ്റുന്നത്.  പ്രിയങ്ക ഗാന്ധി കുടുംബവും ലക്നൗവിലെ ഗോക്ലേ മാര്‍ഗിലെ പൂട്ടികിടക്കുന്ന ഷീലാ കൗളിന്‍റെ ബംഗ്ലാവിലേയ്ക്ക് താമസം മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയുടെ പേര് ഉയര്‍ന്നു വരുമെന്ന് വ്യാപകമായി സംസാരം നടക്കുന്നതിനിടയിലാണ് ഈ ലഖ്നൗ താമസമാറ്റം. വര്‍ത്തമാന കാലത്ത് സമൂഹത്തില്‍ പ്രിയങ്കാ ഗാന്ധിക്ക് ഉണ്ടായിരിക്കുന്ന വ്യാപകമായ സ്വീകാര്യത ബിജെപിക്ക് ഭീഷണിയാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് ശക്തി നല്‍കുന്നതായിരിക്കും പ്രിയങ്കയുടെ വരവെന്ന വിലയിരുത്തല്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഉണ്ട്.

പ്ലാസ്മ തെറാപ്പി വിജയം: പ്ലാസ്മ ബാങ്കും തുടങ്ങി

കൊറോണ രോഗമുക്തരില്‍ നിന്നുള്ള രക്തത്തില്‍ നിന്ന് പ്ലാസ്മ ശേഖരിച്ച് രോഗമുള്ളവരില്‍ കുത്തി വച്ച് നടത്തിയ പരീക്ഷണം വിജയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അവകാശപ്പെട്ടു. 50 ശതമാനത്തോളം മരണനിരക്ക് ഇതുമൂലം ഡല്‍ഹിയില്‍ കുറയ്ക്കാനായി എന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ എട്ട് ആശുപത്രികളിലായി കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തി വന്നിരുന്ന പരീക്ഷണം വന്‍ വിജയമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഡല്‍ഹി വസന്ത് കുഞ്ചിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ പ്ലാസ്മ ബാങ്ക് പ്രവര്‍ത്തനവും തുടങ്ങി. ലോക് നായിക്ക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റല്‍ (എല്‍എന്‍ജിപി), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, റാം മനോഹര്‍ ലോഹ്യ ആശുപത്രി, ഡല്‍ഹിയിലെ പ്രമുഖമായ 5 സ്വകാര്യ ആശുപത്രികളും പ്ലാസ്മ തെറാപ്പി ചികിത്സ പരീക്ഷണാര്‍ത്ഥം നടത്തുന്നുണ്ട്. ഡര്‍ഹി സര്‍ക്കാരിന് കീഴിലുള്ള എല്‍എന്‍ജിപി ഹോസ്പിറ്റലില്‍ പരീക്ഷണം നടത്തിയ 35 രോഗികളി? 34 പേരും രക്ഷപ്പെട്ടതായി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. പ്ലാസ്മ തെറാപ്പി എല്ലാ രോഗികളിലും നടത്തുവാന്‍ സാധിക്കില്ല. അവയവങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പ്ലാസ്മ തെറാപ്പി സ്വീകാര്യമല്ല. കോവിസ് ലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളിലാണ് പ്ലാസ്മ തെറാപ്പി നടത്തുവാന്‍ സാധിക്കുകയുള്ളൂ. കോവിഡ് ഒരു ചികിത്സാ മാര്‍ഗമല്ല എന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രോഗം ബാധിച്ച് അത്യാസന്നനിലയില്‍ ആയിരുന്ന ഡല്‍ഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിനിന് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയിരുന്നു. രോഗമുക്തനായ അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്. പ്ലാസ്മ തെറാപ്പി വിജയം കണ്ടതോടു കൂടി കോവിഡ് മുക്തമായ വ്യക്തികളില്‍ നിന്ന് രക്തം ശേഖരിച്ച് അതിലെ പ്ലാസ്മ വേര്‍ത്തിരിച്ചെടുത്ത് രോഗം വന്നവരില്‍ നല്‍കുന്ന ചികിത്സ അംഗീകാരം നേടുകയാണ്. കോവിഡ് മുക്തരായ രോഗികളോട് പ്ലാസ്മയുടെ ആവശ്യത്തിനായി രക്തദാനം നടത്തണമെന്ന ആഹ്വാനം വ്യാപകമായി തുടങ്ങി കഴിഞ്ഞു. ഡല്‍ഹിയെ കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും പ്ലാസ്മ തെറാപ്പി നടത്തി വരുന്നുണ്ട്. അവിടെയും പ്ലാസ്മ തെറാപ്പി ചികിത്സ വിജയകരം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണയ്ക്ക് വാക്സിന്‍ കണ്ടെത്തും വരെ പ്ലാസ്മ തെറാപ്പിയുമായി മുന്നോട്ടു പോകുക എന്ന ഒറ്റ മാര്‍ഗം മാത്രമേ മുന്നില്‍ ഉള്ളൂ എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. പ്ലാസ്മാ രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാനും, കൊറോണ വൈറസില്‍ നിന്ന് മോചിതരായ വ്യക്തികള്‍ക്ക് പ്ലാസ്മ ശേഖരിക്കാന്‍ രക്തം ദാനം ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കില്‍ ബന്ധപ്പെടുവാനും 1031 എന്ന ടോള്‍ഫ്രീ നമ്പര്‍ പ്രവര്‍ത്തനം തുടങ്ങി. കോവിഡ് മുക്തരായി പതിനാല് ദിവസം കഴിഞ്ഞ വ്യക്തിയില്‍ നിന്നും പ്ലാസ്മയ്ക്ക് ആവശ്യമായ രക്തം ശേഖരിക്കുവാന്‍ 30 മുതല്‍ 45 മിനിറ്റ് വരെ സമയം എടുക്കും.