വരന്‍ ഞാനാണെങ്കില്‍...

വരന്‍ ഞാനാണെങ്കില്‍...
സുധീര്‍ നാഥ്

കേരളത്തില്‍ നടക്കുന്ന വിവാഹ ധൂര്‍ത്ത് നിയമസഭയില്‍ വരെ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ നാലര പതിറ്റാണ്ട് മുന്‍പ് നടന്ന സമൂഹ വിവാഹത്തിന്‍റെ കഥ....

1974 ആഗസ്ത് 25ാം തിയതി. കോട്ടയം കെ കെ റോഡിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ പള്ളിയില്‍  സമൂഹ വിവാഹം നടന്നു. പത്ത് ദമ്പതികളുടെ വിവാഹമാണ് അവിടെ നടന്നത്. അതില്‍ ഒരു വരന്‍ സമൂഹ വിവാഹം സംഘടിപ്പിക്കുന്ന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയും, കൈപ്പുഴ കാരക്കാട് ജോസഫ് കെ കുര്യന്‍, അന്നമ്മ ദമ്പതികളുടെ മൂത്ത മകനുമായ അഡ്വക്കേറ്റ് സിറിയക്ക് ജോസഫ്. വധു തൊടുപുഴ അഡ്വക്കേറ്റ് സൈമണ്‍ പച്ചിക്കര, മേരി ദമ്പതികളുടെ പുത്രി ബിബി. മറ്റ് ഒന്‍പത് ദമ്പതികള്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചവരായിരുന്നു. പിറ്റേന്ന് പത്രങ്ങളിലെ വലിയ വാര്‍ത്തയായിരുന്ന സമൂഹവിവാഹത്തിന് മുഖ്യ കാര്‍മികത്വം വഹിച്ചത് ബിഷപ്പ് തോമസ് തറയിലും, സഹായമെത്രാന്‍ ആയിരുന്ന ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുമായിരുന്നു. കോട്ടയം ബിസിഎം കോളേജ് ഹാളിലാണ് ലളിതമായ വിവാഹ സല്‍ക്കാരം നടന്നത്. ഒരാള്‍ക്ക് അഞ്ച് രൂപ വിലമതിക്കുന്ന ബാക്കറി പലഹാരമായിരുന്നു സല്‍ക്കാരത്തിനായി അന്ന് ഒരുക്കിയിരുന്നത്.

1968ല്‍ കോട്ടയത്ത് വക്കീലായി ജോലി ചെയ്യ്ത് തുടങ്ങിയ സമയത്ത് തന്നെ സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സിറിയക്ക് ജോസഫ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. യൂത്ത് ക്യാമ്പുകളിലും പ്രസംഗ മത്സരങ്ങളിലും നിറസാനിധ്യമായിരുന്ന സിറിയക്ക് ജോസഫ് മികച്ച സംഘാടകനുമായിരുന്നു. ഇത് കണ്ടിട്ടാണ് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി 1970ല്‍ സിറിയക്ക് ജോസഫിനെ 23ാം വയസില്‍ തിരഞ്ഞെടുത്തത്. സെക്രട്ടറിയായി ചുമതലയേറ്റ സിറിയക്ക് ഒരു കാര്യം ഉറപ്പിച്ചു. സാമൂഹ്യ തിന്‍മകള്‍ക്കെതിരെ പ്രതികരിക്കുകയും സമൂഹത്തിന് നന്‍മ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും വേണം.

അക്കാലത്ത് സമൂഹത്തിലെ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരും കുടംബങ്ങളില്‍ നടക്കുന്ന വിവാഹങ്ങളിലെ ആര്‍ഭാടവും ധൂര്‍ത്തും സിറിയക്കിനെ ചിന്തിപ്പിച്ചു. വിവാഹങ്ങളിലെ ആര്‍ഭാടത്തിനും ധൂര്‍ത്തിനും വേണ്ടി കിടപ്പാടം വില്‍ക്കുകയോ, പണയപ്പെടുത്തുകയോ ചെയ്തവരുടെ കണ്ണുന്നീര് അദ്ദേഹത്തിന് കാണേണ്ടിയും വന്നിട്ടുണ്ട്. പാവപ്പെട്ടവരും, ഇടത്തരക്കാരും പെണ്‍മക്കളുടെ വിവാഹം ഒരു പേടി സ്വപ്നമായി കാണുന്നത് സിറിയക്ക് തിരിച്ചറിഞ്ഞു. വിവാഹത്തോടനുബന്ധിച്ചുള്ള ആടംബരവും ധൂര്‍ത്തും ഒഴിവാക്കി ലളിതമായി ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന ഒരു സംസ്ക്കാരം സമൂഹത്തില്‍ വളര്‍ത്തി എടുക്കുന്നതിന് വേണ്ടി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കണമെന്ന ആശയം സിറിയക്ക് മുന്നോട്ട് വെച്ചു. സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും എതിര്‍പ്പുയിരുന്നെങ്കിലും ബിഷപ്പ് തോമസ് തറയില്‍ പുതിയ ആശയത്തെ പിന്തുണച്ചു. സാമ്പത്തിക ശേഷിയുള്ളവര്‍ ലളിതമായി സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തില്‍ പങ്കെടുത്ത് കൊണ്ട്  ആര്‍ഭാടത്തിന് ചിലവഴിക്കുമായിരുന്ന പണം സമൂഹ വിവാഹ ഫണ്ടിലേയ്ക്ക് നല്‍കുകയും, ആ ഫണ്ട് വിനിയോഗിച്ച് സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്ന നിര്‍ദ്ധരരായ ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയായിരുന്നു ലക്ഷ്യം. അങ്ങിനെ 1971, 1972, 1973 വര്‍ഷത്തില്‍ കോട്ടയം സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ പള്ളിയില്‍ സമൂഹ വിവാഹങ്ങള്‍ സംഘടിക്കപ്പെട്ടു. എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവരാരും സമൂഹ വിവാഹത്തില്‍ വിവാഹിതരാകാന്‍ തയ്യാറായില്ല. നിര്‍ദ്ധന ദമ്പതികള്‍ മാത്രമാണ് സമൂഹ വിവാഹത്തില്‍ വിവാഹിതരായത്.

1973ലെ സമൂഹവിവാഹ സ്വീകരണ സല്‍ക്കാര അവസരത്തില്‍ സെക്രട്ടറി അഡ്വക്കേറ്റ് സിറിയക്ക് സാമ്പത്തിക ശേഷിയുള്ളവരും പങ്കെടുക്കണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും, അടുത്ത സമൂഹ വിവാഹത്തില്‍ സാമ്പത്തിക ശേഷിയുള്ള ദമ്പതികള്‍ ഉണ്ടാകുമെന്നും പ്രസ്ഥാവിച്ചു. 

വിവാഹത്തിനായി സിറിയക്കിനെ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്ന സമയമായിരുന്നു അത്. താന്‍ വിവാഹം കഴിക്കാന്‍ സന്ധനാണെന്നും, എന്നാല്‍ വിവാഹം സമൂഹ വിവാഹത്തിലായിരിക്കണമെന്നും മാതാപിതാക്കളെ സിറിയക്ക് അറിയിച്ചു. പിതാവിന് സമ്മതമായിരുന്നെങ്കിലും, കുടുംബത്തിലെ ആദ്യ വിവാഹമായതുകൊണ്ട് ബന്ധക്കളേയും നാട്ടുകാരേയും ക്ഷണിച്ച് ആര്‍ഭാടമായി വിവാഹം നടത്തണമെന്നായിരുന്നു അമ്മയുടെ അഭിപ്രായം. ഒടുവില്‍ നാലാം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ള മുത്തച്ഛന്‍ കെ പി കുര്യന്‍ ഇടപെട്ടു. തന്‍റെ ആദര്‍ശമനുസരിച്ച് വിവാഹം കഴിക്കാന്‍ മകനെ അനുവധിക്കണമെന്ന അദ്ദേഹത്തിന്‍റെ ഉപദേശം അമ്മയും സ്വീകരിച്ചു.

തൊടുപഴയിലെ അഡ്വക്കേറ്റായ സൈമണ്‍ പച്ചിക്കരയുടെ മകള്‍ ബിബിയുമായി വിവാഹ നിശ്ചയം നടന്നു. വിവാഹ നിശ്ചയ അവസരത്തിലും സമൂഹ വിവാഹം എന്ന നിര്‍ബന്ധം ഉപേക്ഷിക്കണമെന്ന് വധുവിന്‍റെ വീട്ടുകാര്‍ അഭ്യര്‍ത്ഥിച്ച് നോക്കിയെങ്കിലും സിറിയക്ക് തന്‍റെ തീരുമാനത്തില്‍ ഉറച്ച് നിന്നു.   വരന്‍ താനാണെങ്കില്‍, വിവാഹം സമൂഹവിവാഹത്തിലേ നടക്കൂ എന്ന് സിറിയക്ക് തറപ്പിച്ച് പറഞ്ഞു..
1974 ആഗസ്റ്റ് 25ാം തിയതി നടന്ന സമൂഹ വിവാഹത്തില്‍ നിര്‍ധരരായ മറ്റ് ഒന്‍പത് ദമ്പതികളോടൊപ്പം സിറിയക്കും ബിബിയും വിവാഹിതരായി. ബിസിഎം കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന ലളിതമായ വിവാഹ സല്‍ക്കാരത്തില്‍ മറ്റ് ദമ്പതികളുടെ ക്ഷണിതാക്കളോടൊപ്പം ഇവരുടെ ക്ഷണിതാക്കളും പങ്കെടുത്തു.

1973ല്‍ തന്നെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച സിറിയക്ക് വിവാഹവസരത്തില്‍ ധരിച്ചിരുന്നത് രണ്ടര രൂപ വിലയുള്ള ഈയത്തിന്‍റെ കുരിശ് മാലയായിരുന്നു. ഭാര്യ ബിബിയോട് മിതമായ സ്വര്‍ണ്ണമേ ധരിക്കാവൂ എന്ന് ആദ്യമേ തന്നെ നിഷ്ക്കര്‍ശിച്ചിരുന്നു. അവരത് ഇന്നും അതു പോലെ തുടരുന്നു. സാമ്പത്തികശേഷി ഉള്ളവര്‍ക്കും അഭിമാനവും അന്തസ്സും കൈവിടാതെ തന്നെ ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കി വിവാഹ ചടങ്ങുകള്‍ ലളിതായി നടത്താന്‍ കഴിയുമെന്ന് സിറിയക്കും ബിബിയും തെളിയിച്ചു. പില്‍ക്കാലത്ത്, ഹൈകോടതി ജഡ്ജി, ഹൈകോടതി ചീഫ്ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജി, ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ മെമ്പര്‍, ആക്റ്റിങ്ങ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം നടത്തി എറണാകുളത്ത് ത്യക്കാക്കരയില്‍ വിശ്രമജീവിതം നയിക്കുന്ന സിറിയക്ക് ജോസഫ്  അഭിമാനത്തോടെ  ഇന്നും പറയുന്നു, ആദര്‍ശം പ്രസംഗിച്ചാല്‍ മാത്രം പോരാ, സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം.