ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ്...

ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ്...
സുധീര്‍ നാഥ്

ഷിലോങ്ങ് എന്ന വടക്ക് കിഴക്കന്‍ മലയോരത്തെ കൊച്ചു പ്രദേശത്ത്, മലയാളിയും സിറിയന്‍ ക്രിസ്ത്യാനിയുമായ മരിയയുടേയും ബംഗാളിയും ഹിന്ദുവുമായ റജീബിന്‍റേയും മകളായി ജനിച്ച കുട്ടിയാണ് സൂസന്ന അരുന്ധതി റോയ്. അമ്മയോടൊപ്പം കേരളത്തിലും, ഊൂട്ടിയിലും ബോര്‍ഡിങ്ങ് സ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ബോര്‍ഡിങ്ങ് സ്ക്കൂള്‍ പഠനകാലത്തെ ജീവതം, പല സ്വഭാവങ്ങളും, കണിശങ്ങളും ജീവിതത്തോടൊപ്പം കൂട്ടി. ചിലത് ഗുണവും, ചിലത് ദോഷവും ഉണ്ടാക്കി. 16ാം വയസില്‍ സ്ക്കൂള്‍ ഓഫ് പ്ലാനിങ്ങ് ആന്‍റ് ആര്‍ക്കിടെക്ച്ചര്‍ എന്ന സ്ഥാപനത്തില്‍ പഠനത്തിന് ഡല്‍ഹിയില്‍ എത്തി. ആര്‍ക്കിടെക്റ്റാകാന്‍ പഠിക്കുന്ന കാലത്താണ് ബ്രീട്ടീഷ് വംശജനായ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റ് ലാറി ബേക്കറെ പരിജയപ്പെടുന്നത്. ബേക്കര്‍ രീതിയിലുള്ള ചിലവ് കുറഞ്ഞ വീട് നിര്‍മ്മിക്കുന്ന രീതിയില്‍ അരുന്ധതിക്ക് താത്പര്യമായി. പാവങ്ങള്‍ക്ക് ചിലവ് കുറഞ്ഞ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്ന തന്‍റെ സ്വപ്നങ്ങള്‍ പൂവണിയുവാന്‍ പോകുന്നതായി അവര്‍ സ്വപ്നം കണ്ടു. പക്ഷെ തന്‍റെ ആര്‍ക്കിട്ടക്റ്റ് സ്ക്കൂള്‍ പഠനം കൊണ്ട് ഇത്തരം ബേക്കര്‍ മോഡല്‍ രീതി പഠിക്കാന്‍ സാധിക്കില്ലെന്നും, ഒരു കോണ്‍ട്രാക്റ്ററായി മാറുവാനേ പഠനം ഉപകരിക്കൂ എന്നും അരുന്ധതി തിരിച്ചറിഞ്ഞു. അരുന്ധതിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി, പണക്കാര്‍ക്ക് വേണ്ടി മാത്രമുള്ള വീടുകളുടെ നിര്‍മ്മാണ രീതിയോട് അവര്‍ക്ക് വെറുപ്പ് തോന്നി. അവസാന വര്‍ഷം തന്‍റെ ആശയങ്ങളുടെ തീസീസാണ് അവര്‍ സമര്‍പ്പിച്ചത്. ഈ കാലത്ത് ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ പ്രശസ്തനായിരുന്ന ജെറോള്‍ഡ് ഡാ കുന്‍ഹയുമായി അടുപ്പത്തിലായി. ഡല്‍ഹിയിലും, പിന്നീട് ഗോവയിലും അരുന്ധതി അയാളോടൊപ്പം താമസിച്ചിച്ചെങ്കിലും പിന്നീട് സ്വതന്ത്രയായി. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സില്‍ ഒരു ജോലി കിട്ടിയതോടെ വീണ്ടും ഡല്‍ഹിയിലേയ്ക്ക് താവളം മാറ്റി. ചുവപ്പ് നാടയും, വെള്ളയും കറുപ്പും പണത്തിന് കല്‍പ്പിക്കുന്നതും അരുന്ധതിക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് അവര്‍ സര്‍ക്കാര്‍ ജോലി രാജിവെച്ചു. 1984ല്‍ ഡല്‍ഹി വാസത്തിനിടയില്‍ പരിചയപ്പെട്ട പ്രദീപ് ക്യഷന്‍ എന്ന സ്വതന്ത്ര സിനിമാ നിര്‍മ്മാതാവുമായി സൗഹ്യദത്തിലായി. പരസ്പര സമ്മതത്തോടെ അവര്‍ ഡല്‍ഹിയില്‍ ഒന്നിച്ചാണ് താമസിച്ചിരുന്നത്. പ്രദീപിന്‍റെ സംവിധാനത്തില്‍ ഇറങ്ങിയ ڇ മാസി സാഹിബ് ڈ എന്ന ചിത്രത്തില്‍ ആടിനെ മേയ്ക്കുന്ന നാടോടി സ്ത്രീയായ സൈലയുടെ വേഷം അരുന്ധതിക്ക് നല്‍കി. പ്രദീപ് സംവിധാനം ചെയ്ത ഇന്‍ വിച്ച് ആനി ഗീവ്സ് ഇറ്റ് ദോസ് വണ്‍സ്, ഇലക്ട്രിക്ക് മൂണ്‍ എന്നീ സിനിമകളിലും സഹകരിച്ചു. ഇന്‍ വിച്ച് ആനി ഗീവ്സ് ഇറ്റ് ദോസ് വണ്‍സ് എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥാക്യത്തിനുള്ള 1989ലെ ദേശിയ ചലച്ചിത്ര അവാര്‍ഡ് അരുന്ധതിക്ക് ലഭിക്കുകയുണ്ടായി. ദൂരദര്‍ശന് വേണ്ടി പ്രദീപ് സംവിധാനവും അരുന്ധതി തിരക്കഥ എഴുതുന്ന ഇന്ത്യന്‍ സ്വതന്ത്രസമര കാലത്തെ കുറിച്ചുള്ള മെഗാ ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാണം തുടങ്ങി. 26 ഭാഗങ്ങളുള്ള ടെലി സീരിയലിന്‍റെ സ്ക്രിപ്പ്റ്റ് പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ദൂരദര്‍ശന്‍ പദ്ധതി ഉപേക്ഷിച്ചു.  പക്ഷെ അത് പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചില്ല. ചലചിത്രരംഗത്ത് നിന്ന് മാത്രമല്ല പ്രദീപുമൊത്തുള്ള ജീവിതവും അരുന്ധതി പിന്നീട് ഉപേക്ഷിച്ചു. സാമ്പത്തികമായി ഏറെ വിഷമിച്ചിരിക്കുന്ന കാലത്താണ് ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് എന്ന ആദ്യ നോവല്‍ എഴുതുന്നത്. ജീവിതത്തില്‍ ചെറിയ കാര്യങ്ങള്‍ ഓരോരുത്തരുടെ ജീവിത രീതിയും സ്വഭാവവും നിയന്ത്രിക്കുമെന്ന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിശദ്ധീകരിക്കുന്നതായിരുന്നു നോവല്‍. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരണ ശാലയുടെ ഒരു സബ് എഡിറ്റര്‍ ഒരു ട്രെയിന്‍ യാത്രയില്‍ അരുന്ധതിയുടെ കൈയ്യെഴുത്ത് പ്രതി വായിച്ച് അതിന് പച്ചക്കൊടി കാട്ടിയത് അരുന്ധതിയുടെ ആദ്യ പുസ്തകത്തിന് ജന്‍മമായി. ദശലക്ഷം ഡോളര്‍ അഡ്വാന്‍സായി 340 പേജുള്ള നോവലിന് ലഭിച്ചു. ഡോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് എന്ന അരുന്ധതിയുടെ നോവല്‍ 19 ലോക ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തി. അതിന് പിന്നാലെ 1997ലെ ബുക്കര്‍ സമ്മാനത്തിന് അര്‍ഹത നേടിയതോടെ, അരുന്ധതി റോയ് എഴുത്തുകാരുടെ പട്ടികയിലെ ഒന്നാം നിരക്കാരിയായി.  

ഒറ്റ നോവല്‍ കൊണ്ട് അരുന്ധതി സാമ്പത്തിക സുരക്ഷ നേടി. അന്ന് ആര്‍ക്കിടക്റ്റാകാന്‍ പോയി തിരക്കഥാക്യത്തും നടിയായ അരുന്ധതി റോയ് ഇന്ന് ലോകം അറിയുന്ന എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ്.