പാര്‍ലമെന്‍റ് സ്ട്രീറ്റ് / 2020 ഏപ്രിൽ 01

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ഏപ്രിൽ 01

രാധാ ചന്ദ്രാത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ജനസംസ്ക്യതി വനിതാ വിഭാഗം പ്രവര്‍ത്തകയും, ഡല്‍ഹി സോളിഡാരിറ്റി ആന്‍റ് റിലീഫ് കമ്മറ്റി പ്രവര്‍ത്തകയുമായ രാധ ചന്ദ്രോത്ത് എല്ലാ ദിവസവും കലാപ ഭൂമിയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരാണ്. അവര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്ക് വെച്ച ഒരു കുറിപ്പ് ഇവിടെ ചേര്‍ക്കുകയാണ്. ഡല്‍ഹി സോളിഡാരിറ്റി ആന്‍റ് റിലീഫ് കമ്മറ്റിയുടെ ഭാഗമായി ഞങ്ങള്‍ ഇന്നലെ ശിവ് വിഹാറിലെ പ്രശ്നബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിച്ചു. ഇതു വരെയുള്ള സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട് എങ്ങിനെയൊക്കെയോ ജീവന്‍ തിരിച്ചു കിട്ടിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോഴേയ്ക്കും അവര്‍ കരയാന്‍ തുടങ്ങും. പ്രശ്നങ്ങള്‍ക്ക് ആര് തുടക്കം കുറിച്ചു, എങ്ങിനെ ഇതൊക്കെ സംഭവിച്ചു എന്ന് പലര്‍ക്കും അറിയില്ല. നാലു വശത്തു നിന്നും തോക്കും വടികളും കല്ലുകളുമായി വന്ന അക്രമികളില്‍ നിന്നും രക്ഷപ്പെട്ട് എവിടെയൊക്കെയോ ഓടിമറയാന്‍ ശ്രമിക്കുമ്പോള്‍ പരിക്കുപറ്റിയവര്‍, തടയാന്‍ ശ്രമിച്ചവര്‍ ഏറ്റുവാങ്ങിയ വലുതും ചെറുതുമായ പരിക്കുകള്‍, ഇനിയും തിട്ടപ്പെടുത്താന്‍ പറ്റാതെ മരിച്ചവരുടെ കണക്കുകള്‍, കാണാതായവര്‍. പലതരത്തിലുള്ള അവരുടെ അനുഭവങ്ങളുടെ നേര്‍കാഴ്ച തികട്ടിവരുന്ന വിതുമ്പലുകള്‍ അടക്കിപ്പിടിച്ച് നമ്മളിലേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോഴും ഈ പ്രശ്നങ്ങള്‍ക്കിടയില്‍ അവര്‍ക്ക് താങ്ങായി അവരുടെ ജീവന്‍ രക്ഷിച്ച, ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതരായ ചില നന്മ മനുഷ്യരെ കുറിച്ച് അവര്‍ വാതോരാതെ പറയുമ്പോള്‍, അവിടെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കുറെ മനുഷ്യരുണ്ടെന്ന സത്യം ഞങ്ങളില്‍ ശുഭപ്രതീക്ഷ നല്‍കി. 22 വയസ്സുകാരിയായ എംഎ വിദ്യാര്‍ത്ഥിനി ഇളയ സഹോദരങ്ങളേയും കൊണ്ട് ഞങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് ആദ്യം ചെന്നത് അവിടെ സന്നിഹിതരായിരുന്ന പോലീസിന്‍റെ അടുത്തായിരുന്നു. പക്ഷെ പ്രതികരണം വേണ്ട രീതിയില്‍ അല്ല എന്നു സംശയിച്ചു അവിടെ നിന്നും ഓടുമ്പോള്‍, പിന്നില്‍, കേട്ടതോ ജാതി പറഞ്ഞുള്ള ആക്രോശമാണ്. അവിടെ നിന്ന് അവര്‍ ഓടിക്കയറിത് അടുത്തുള്ള ആന്‍റിയുടെ വീട്ടിലാണ്. 6 മണിക്കൂര്‍ അവളെ അവിടെ സുരക്ഷിതമാക്കി ഇരുത്തിയ ആന്‍റി പ്രശ്നങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ അവളുടെ തലയിലെ തുണി മാറ്റി തന്‍റെ നെറ്റിയിലിരുന്ന പൊട്ടെടുത്ത് അവളുടെ നെറ്റിയില്‍ വച്ച് സുരക്ഷിത സ്ഥലത്താക്കി. ഇങ്ങനെ പരസ്പരം താങ്ങായ തണലായ എത്രയോ പേരുടെ അനുഭവങ്ങള്‍. മരണപ്പെട്ടവര്‍, എല്ലാം നഷ്ടപ്പെട്ട് ഉണ്ടായിരുന്ന ജീവിത മാര്‍ഗ്ഗങ്ങളുള്‍പ്പെടെ കത്തിക്കരിഞ്ഞ് നിലം പൊത്തിയ സ്വപ്നങ്ങളുടെ ഒരു പിടി ഓര്‍മ്മകളുമായി കഴിയുന്നവര്‍...! കന്നുകാലികളെ വളര്‍ത്തി അതിന്‍റെ പാല്‍ വിറ്റ് ജീവിച്ചിരുന്നവരുടെ കന്നുകാലികളെ ലോറിയില്‍ കയറ്റി ആദ്യം കൊണ്ടുപോയതിനു ശേഷം വീടിന് തീയിട്ടു. ഇതു വരെ സ്വരുക്കൂട്ടിയ പണവും സ്വര്‍ണ്ണവും മറ്റു സാധനങ്ങളും അപഹരിച്ചതിന് ശേഷം വീടും കടകളും നശിപ്പിച്ചു. ഇതിനെല്ലാത്തിനും ഫെബ്രുവരി 24  ഉം 25ഉം 26 ന്‍റെ പകുതി ദിവസവും അക്രമികള്‍ തെരുവ് ഭരിച്ചത് നിയമ വാഴ്ചയുള്ള ഇന്ത്യാ മഹാരാജ്യത്തിന്‍റെ ഹൃദയ കേന്ദ്രമായ ദില്ലിയിലെ വമ്പിച്ച സുരക്ഷാഫോഴ്സിന്‍റ മൂക്കിന്‍റെ തുമ്പത്തു നിന്നാന്നെന്ന് ആരോപണം ഉയരുമ്പോള്‍ ആശങ്കകളും ആകുലതകളും വിട്ടകലുന്നില്ല.

റഷീറുദ്ദീന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്
മീഡിയ വണ്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ റഷീറുദ്ദീന്‍ ഫെബ്രുവരി 25ന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കേണ്ടതാണ്. അത് ഇപ്രകാരമാണ്. കലാപം എന്നത് മനുഷ്യരെ മൃഗങ്ങളാക്കുന്ന ദുരവസ്ഥയാണ്... കര്‍വാല്‍ നഗറിലേക്കുള്ള വഴിയില്‍ ദൂരെ നിന്നേ പുക ഉയരുന്നത് കണ്ടാണ് രണ്ടും കല്‍പ്പിച്ച് കാര്‍ അങ്ങോട്ടു തിരിച്ചത്. മനോരമയുടെ ഹരിതയും എല്‍ദോയും ഞങ്ങളോടൊപ്പമുണ്ട്. അവിടമപ്പാടെ പുക വിഴുങ്ങിയതു കൊണ്ട് എന്താണ് കത്തിയമരുന്നതെന്ന് കാണാന്‍ കഴിയുമായിരുന്നില്ല. പുകയുടെ കട്ടിമതിലിനൂള്ളിലൂടെ ഹിന്ദുസ്ഥാന്‍ പെട്രേളിയത്തിന്‍റെ ബോര്‍ഡു മാത്രം കാണാനാവുമായിരുന്നു. അവിടെയുള്ള ഓവര്‍ ബ്രിഡ്ജിനു മുകളില്‍ വണ്ടി നിര്‍ത്തി രംഗം ഷൂട്ടു ചെയ്യുന്നതിനിടെ ഒരാള്‍ ബൈക്കില്‍ വന്ന് വേഗം രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടതോടെ ഞങ്ങള്‍ പിന്‍വാങ്ങി. പിന്നെയാണ് അറിഞ്ഞത് ഞങ്ങള്‍ ഷൂട്ടു ചെയ്തു കൊണ്ടിരുന്ന പാലത്തിനു താഴെ സംഘ്പരിവാറിന്‍റെ വലിയൊരു സംഘം, അവരുടെ എണ്ണം അഞ്ഞുറില്‍ കുറയില്ലായിരുന്നു, വടിവാളും പെട്രോള്‍ ബോംബും ലാത്തികളുമൊക്കെയായി നില്‍പ്പുണ്ടായിരുന്നു എന്നും കത്തിയമരുന്നുണ്ടായിരുന്നത് പെട്രോള്‍ പമ്പിനോടു ചേര്‍ന്ന ഒരു മസ്ജിദും മുസ്ലിം ചേരിയുമായിരുന്നെന്നും. ഈ സ്ഥലത്ത് ഷൂട്ട് ചെയ്തതിനാണ് എന്‍.ഡി.ടി.വി ലേഖകന്‍ അരവിന്ദ് ഗുണശേഖരയെ ജനക്കൂട്ടം മാരകമായി ആക്രമിച്ചത്. ഞങ്ങള്‍ തലനാരിഴക്കു രക്ഷപ്പെട്ടു എന്നു മാത്രം. അമിത് ഷാ എന്ന ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയുടെ മൂക്കിന് ചുവടെ, തലസ്ഥാന നഗരിയിലാണ് പട്ടാപ്പകല്‍ ഇതൊക്കെ അരങ്ങേറുന്നുണ്ടായിരുന്നത്.

ഭീകരാവസ്ഥയായിരുന്നു വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഉടനീളം. പോലിസ് കെട്ടിയടച്ച വഴികളിലൂടെ കാല്‍നടയായി വേണം ജാഫറാബാദ് മറികടന്ന് മൗജ്പൂരിലെത്താന്‍. സംഘ്പരിവാറും പോലിസും ചേര്‍ന്ന് കത്തിച്ച കടകളും ദര്‍ഗയും മറ്റും കാണാനായി മുമ്പോട്ടു പോകാന്‍ ശ്രമിച്ചപ്പോഴാണ് മുസ്ലിം ജനക്കൂട്ടത്തിന്‍റെ രോഷം എന്താണെന്ന് അറിഞ്ഞത്. മൗജ്പൂരിലേക്കുള്ള വഴി തടസ്സപ്പെടുത്തി പോലിസിന്‍റെ വലിയ ബറ്റാലിയന്‍ തന്നെ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കു മുമ്പിലിട്ടാണ് ജനക്കൂട്ടം എന്നെയും ക്യാമറാമാന്‍ ശാഫിയെയും വളഞ്ഞുപിടിച്ചത്. മാധ്യമലോകം ഇന്നെത്തിപ്പെട്ട ദുരവസ്ഥയോടുള്ള സ്വാڅാവികമായ പ്രതികരണം മാത്രമായിരുന്നു അത്. ആര്‍.എസ്.എസിന്‍റെയും സംഘ്പരിവാറിന്‍റെയും ക്രിമിനലുകള്‍ റോഡു നിറഞ്ഞ് വിളയാടുന്ന മൗജ്പൂരിലേക്ക് പോകുന്നതിനു പകരം ജനങ്ങള്‍ ശാന്തരായി സമരം ചെയ്യുന്ന ജാഫറാബാദില്‍ എന്തിനു വന്നു എന്നായിരുന്നു അവരുടെ ചോദ്യം. സി.എ.എ വിരുദ്ധ സമരത്തെ കുറിച്ച് നുണക്കഥകള്‍ പടച്ചുണ്ടാക്കുന്ന, കലാപം ആരു തുടങ്ങിയെന്ന ചോദ്യം ചോദിച്ച് അതില്‍ വെട്ടിയും തിരുകിക്കയറ്റിയും കൃത്രിമമായ ഉത്തരങ്ങള്‍ പടച്ചുണ്ടാക്കുന്ന ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരെ ജനം പരമപുഛത്തോടെയാണ് ജാഫറാബാദില്‍ നോക്കിക്കാണുന്നുണ്ടായിരുന്നത്. അമിത്ഷായുടെ ചെരിപ്പ് തിന്ന് ജീവിക്കുന്ന മാധ്യമ മുതലാളിമാര്‍ക്കായി ഗണ്‍മൈക്കും പിടിച്ചെത്തുന്ന ഈ കൂലിപ്പടയാളികള്‍ക്കു കിട്ടേണ്ടത് ജനം എനിക്കു തന്നുവെന്നു മാത്രം. ആള്‍ക്കൂട്ടത്തില്‍ ചിലരെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴേക്കും അടുത്ത കൂട്ടര്‍ ദേഹത്തു കൈവെച്ചിട്ടുണ്ടാകും. ഞാന്‍ പറയുന്നതൊന്നും അവര്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. മീഡിയയോട് സമരക്കാര്‍ ഇങ്ങനെ പൊരുമാറരുതെന്നും മീഡിയ എന്തായാലും നമ്മള്‍ മര്യാദ കാണിക്കണമെന്നും ആക്രോശിച്ച് ഏതാനും ചെറുപ്പക്കാര്‍ രംഗത്തെത്തുകയും എനിക്കു ചുറ്റും കൈവലയം തീര്‍ത്ത് ആള്‍ക്കൂട്ടത്തില്‍ നിന്നും പുറത്തേക്കു കൊണ്ടുവരികയുമാണ് ചെയ്തത്. പൂര്‍ണമായും ബഹളത്തില്‍ നിന്നും പുറത്തു കടന്ന സമയത്ത് അത്രയും നേരം കൈയ്യും കെട്ടി നോക്കി നിന്ന പോലീസുകാരില്‍ ചിലര്‍ ഓടി അടുത്തെത്തി, മീഡിയയെ മര്‍ദ്ദിക്കരുത്... സര്‍ താങ്കള്‍ ഞങ്ങളുടെ വണ്ടിയില്‍ കേറിക്കോളൂ, പുറത്തെത്തിക്കാം എന്ന വാഗ്ദാനവുമായി. അവരുടെ വാഹനത്തില്‍ കേറുന്നതിലും നല്ലത് റോഡില്‍ ജനക്കൂട്ടത്തിന്‍റെ അടിയും കൊണ്ട് നില്‍ക്കലാണെന്ന് തോന്നിയതു കൊണ്ട് കയറിയില്ല. പിന്നീട് ഈ ചെറുപ്പക്കാരില്‍ ഒരാള്‍ ബൈക്കുമായിട്ടെത്തി എന്നെ റോഡിനു പുറത്തെത്തിക്കുകയാണ് ചെയ്തത്. ജനക്കൂട്ടം ഉന്താനും തള്ളാനും തുടങ്ങിയപ്പോള്‍ തന്നെ ഇതേ ചെറുപ്പക്കാര്‍ ശാഫിയെ രക്ഷപ്പെടുത്തിയിരുന്നു. മുസ്ലിം സമൂഹത്തിന് മാധ്യമങ്ങളെയോ പോലിസിനെയോ ഭരണകൂടത്തെയോ കേജരിവാളിനെയോ അവരവരെ തന്നെയോ വിശ്വാസമില്ലാതായ ഭീകരാവസ്ഥയായിരുന്നു അത്...

കലാപത്തോടെ തര്‍ക്കം തീര്‍ന്ന സഹാന്‍പൂര്‍
ഡല്‍ഹിയിലെ സംഘ് പരിവാര്‍ അക്രമത്തിന് ഇരയായവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തതിന് സിഖ് സമുദായത്തോടുള്ള നന്ദിസൂചകമായി, പത്തുവര്‍ഷത്തോളമായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വിട്ടുനില്‍കുന്നതായി ഉത്തര്‍പ്രദേശിലെ സഹാന്‍പൂരിലെ മുസ്ലിം സമുദായം സമൂഹത്തെ അറിയിച്ചത് ശ്രദ്ധേയമായി. പത്തുവര്‍ഷം മുമ്പ് സിഖ് ആരാധനാലയമായ ഗുരുദ്വാരയുടെ  വികസനത്തിനായി വാങ്ങിയ ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്ജിദ് ഉണ്ടായിരുന്നതായി മുസ്ലീം സമുദായം അവകാശം ഉന്നയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. വിഷയം കോടതിയിലെത്തി. സിഖ് സമുദായവും, മുസ്ലിം സമുദായവും തമ്മില്‍ അവകാശവാദമുന്നയിച്ചത് സുപ്രീം കോടതിയിലെത്തിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം. മുസ്ലിം സമുദായം ഭൂമി വിട്ട് നല്‍കുക മാത്രമല്ല, പകരമായി മറ്റൊരിടത്ത് ഭൂമി നല്‍കാമെന്ന സിഖ് സമുദായത്തിന്‍റെ സന്നദ്ധതയ്ക്ക് നന്ദി പറഞ്ഞ് പകരം ഭൂമി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. തര്‍ക്കം അവസാനിപ്പിച്ച് കേസുകള്‍ പിന്‍വലിച്ച സന്തോഷ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു. ഡല്‍ഹിയില്‍ സിഖ് സമുദായ അംഗങ്ങള്‍ ചെയ്തത് ദൈവത്തിന്‍റെ ജോലിയാണെന്നും സുപ്രീം കോടതിയില്‍ മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിച്ച അഡ്വ. നിസാം പാഷ പറഞ്ഞു.

ഒടുവില്‍ സിന്ധ്യയും പോയി
കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ബിജെപി മുന്‍ അദ്ധ്യക്ഷനും അഭ്യന്തിരമന്തിയുമായ അമിപ്പ് ഷായോടൊപ്പം പ്രധാനമന്ത്രി മോദിയെ കണ്ടതിന് പിന്നാലെയാണ് സിന്ധ്യ കോണ്‍ഗ്രസ്സ് പ്രസിഡന്‍റിന് രാജി കത്ത് നല്‍കിയത്. ജ്യോതിരാദിത്യ സിന്ധ്യയെ അനൂകൂലിക്കുന്ന 20 എംഎല്‍എമാര്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത് കമല്‍നാഥ് സര്‍ക്കാരിന്‍റെ നിലനിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നു എന്നതില്‍ സംശയമില്ല. കല്‍നാഥ് സ്വയം രാജിവെയ്ക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് അവിടെ ഉള്ളത്. സംസ്ഥാനത്തെയും രാജ്യത്തെ ആകെയും ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സാധ്യമല്ലെന്നും തനിക്കൊപ്പം നില്‍ക്കുന്നവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പുതിയ തുടക്കം അനിവാര്യമാണെന്നും രാജിക്കത്തില്‍ സിന്ധ്യ പറയുന്നു. ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി അങ്ങനെ തലമുറ തലമുറയായി ഗാന്ധി കുടുംബത്തിന്‍റെ ആശ്രിതനായി നിന്ന കമല്‍നാഥിനെ മധ്യപ്രദേശിലെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ പ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു. സിന്ധ്യയ്ക്ക് പിന്നാലെ സച്ചിന്‍ പൈലറ്റ് സമാന തീരുമാനമെടുത്താല്‍ രാഷ്ട്രീയ ലോകം അത്ഭുതപെടുകയില്ല. രാജസ്ഥാനിലും സമാന സാഹചര്യങ്ങളാണുള്ളത്. കോണ്‍ഗ്രസ്സ് നേത്യത്ത്വം ഇപ്പോഴും സീനിയര്‍ സിറ്റിസണ്‍ കേന്ദ്രമാണെന്ന് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ മുറുമുറുപ്പുണ്ട്.

ഗാന്ധിജിയും നെഹ്റുവും ഔട്ട്
ഡല്‍ഹിയിലും ചുറ്റിനുമുള്ള മറ്റ് സംസ്ഥാനങ്ങളലെ പട്ടണങ്ങളിലെ ചേരികളില്‍ ഒട്ടേറെ അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് കൂടുതലും. ഡല്‍ഹിക്ക് സമീപമുള്ള ഹരിയാനയിലെ ഫരീദാബാദിലുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടേയും അസാമില്‍ നിന്ന് എത്തിയ മറ്റൊരു കൂട്ടം അഭയാര്‍ത്ഥികളുടേയും ക്യാമ്പുകള്‍ കാണുവാന്‍ ഇടയായി. വളരെ ദയനീയമാണ് അവരുടെ സ്ഥിതി. വിദ്യാഭ്യാസം അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ചില എന്‍ജിഒ പ്രവര്‍ത്തകര്‍ അവിടെ സഹായ ഹസ്തവുമായി എത്തുന്നുണ്ട്. അവിടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ തയ്യാറാക്കിയ ചെറിയൊരു കുടിലില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതാണ്. അവിടെ അഭയാര്‍ത്ഥികളായവരുടെ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ച സ്വതന്ത്ര സമര സേനാനികളുടെ ചാര്‍ട്ടില്‍ ഗാന്ധിജി ഇല്ല, നെഹ്റു ഇല്ല... അവിടെ കസ്തൂര്‍ഭാ ഗാന്ധിയുടെ ചിത്രമുണ്ട്. സവര്‍ക്കറുടെ ചിത്രം ഉണ്ട്. അംബേദ്ക്കറുടെ ചിത്രമുണ്ട്. പക്ഷെ അംബേദ്ക്കറുടെ ചിത്രം ഗുണന ചിഹ്നം ഇട്ടിരിക്കുന്നു. പാവപ്പെട്ട റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികള്‍ക്ക് മുന്നില്‍ ഇത്തരം തെറ്റായ സന്ദേശം എത്തിക്കുന്നത് ആരായിരുന്നാലും ചോദ്യം ചെയ്യപ്പെടണം. ശിക്ഷിക്കണം. ഗാന്ധിയെയും നെഹ്റുവിനേയും ഒഴിവാക്കിയത് അറിയാതെ ആകില്ലല്ലോ...? ഇത്തരം ചാര്‍ട്ടുകള്‍ വ്യാപകമായി ഹരിയാനയിലും, ഉത്തര്‍പ്രദേശിലേയും പ്രീ പ്രൈമറി സ്ക്കൂളുകളില്‍ വിതരണം ചെയ്യ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നെഹ്റുവിനെ ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞ കുറേ നാളുകളായി ശ്രമം നടക്കുന്നുണ്ട് എന്നത് വാര്‍ത്തയാണ്. മഹാത്മാ ഗാന്ധിയെ ചരിത്ര താളില്‍ നിന്ന് നീക്കം ചെയ്യാന്‍ അടുത്തകാലത്ത് ശ്രമം തുടങ്ങിയത് നമ്മള്‍ കണ്ടതാണ്. അവരൊക്കെ രാജ്യത്തിന്‍റെ പാര്‍ലമെന്‍റില്‍ അകത്ത് ഇന്ത്യയുടെ നിയമനിര്‍മ്മാണ രംഗത്ത് ഉണ്ടെന്നത് ഞെട്ടലുളാക്കുന്നതല്ലേ...

ചരിത്രം തിരുത്തിയ യാത്രയയപ്പ്
ജഡ്ജിമാര്‍ക്കിടയിലെ കോഹിന്നൂര്‍ രത്നമാണ് ജസ്റ്റിസ് കെ മുരളീധര്‍ എന്നാണ് ഡല്‍ഹി ഹൈകോടതി ബാര്‍ കൗണ്‍സില്‍ സെക്രട്ടറി അബ്ജിത്ത് പറഞ്ഞത്. ഡല്‍ഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ രായ്ക്ക് രാമാനം സ്ഥലംമാറ്റം ലഭിച്ച ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിന് ചരിത്രപരമായ യാത്രയയപ്പ് നല്‍കവെയാണ് ഇങ്ങനെ ഒരു പ്രസ്ഥാവന ഉണ്ടായത്. അടുത്തകാലത്തൊന്നും സമാനമായ ഒരു യാത്രയയപ്പ് ഒരു ജഡ്ജിക്കും രാജ്യത്ത് ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ബിജെപി നേതാവ് കപില്‍ മിശ്ര കലാപാഹ്വാനം ചെയ്യുന്ന വീഡിയോ കണ്ടെല്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്‍റെ വിശദീകരണം. ഇത്രയധികം ടിവികളും മറ്റുപകരണങ്ങളും ഓഫീസിലുണ്ടായിട്ടും നഗരത്തില്‍ നടന്ന പ്രധാന സംഭവത്തിന്‍റെ വീഡിയോ കണ്ടില്ലെന്ന് പൊലീസ് പറയുന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുരളീധര്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വീഡിയോ കണ്ടില്ലെന്നാണ് കോടതിയെ ധരിപ്പിച്ചത്. ഇരുവര്‍ക്കും അപ്പോള്‍ത്തന്നെ പ്രസ്തുത വീഡിയോകള്‍ കോടതി മുറിയില്‍ തന്നെ കാണിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. യാത്രയയപ്പ് ചടങ്ങ് നടന്ന ഡല്‍ഹി ഹൈകോടതി ഹാളില്‍ അഭിഭാഷകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. ഇതിന്‍റെ ചിത്രങ്ങള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഹരിയാന ഹൈക്കോടതിയിലേക്കാണ് എസ് മുരളീധറിനെ സ്ഥലംമാറ്റിയിരിക്കുന്നത്.