ബ്രിട്ടോയും സീനയും

ബ്രിട്ടോയും സീനയും
കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്

മഹാരാജാസ് ക്യാമ്പസിലെ ലൈബ്രറിയുടെ മുന്നില്‍ 1992 ഡിസംബര്‍ ആറിനായിരുന്നു സൈമണ്‍ ബ്രിട്ടോ ആദ്യമായി സീനയെ കാണുന്നത്. മുന്‍പ് സീന നിരന്തരം ബ്രിട്ടോയ്ക്ക് രാഷ്ട്രീയ സംശയങ്ങള്‍ ചോദിച്ച് കത്തുകള്‍ അയക്കുമായിരുന്നു. എസ്എഫ്ഐ സംസ്ഥാന കണ്‍വന്‍ഷനായിരുന്നു അന്ന് മഹാരാജാസില്‍ നടന്നിരുന്നത്. അതില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് നിന്ന് സീന എത്തിയത്. കണ്‍വെന്‍ഷനിലെ അഥിതിയായിരുന്നു സൈമണ്‍ ബ്രിട്ടോ. തൂലികാ സുഹ്യത്തിനെ ബ്രിട്ടോ അങ്ങിനെ അവിടെ വെച്ച് ആദ്യം കണ്ടു. പക്ഷെ, ബാബറി മസ്ജീദിന്‍റെ താഴികക്കുടങ്ങള്‍ നിലം പൊത്തിയത് അന്നായിരുന്നു. വാര്‍ത്ത വന്ന ഉടനെ കണ്‍വെന്‍ഷന്‍ അവസാനിപ്പിച്ചു.

ബ്രിട്ടോയും സിനയും അതിന് ശേഷം വിവാഹിതരായി. വിവാദമായ വിവാഹം. ഒറ്റപ്പെടുത്തലുകളുടെ നാളുകളായിരുന്നു പിന്നീട്. 1995ല്‍ എറണാകുളം മഹാരാജാസ് കോളേജിലെ സമരമര ചുവട്ടിലേയ്ക്ക് സൈമണ്‍ ബ്രിട്ടോയെ വീല്‍ ചെയറില്‍ ഇരുത്തി കൊണ്ടുവന്നു. ഒപ്പം സഹധര്‍മ്മിണി സീനാ ഭാസ്ക്കറും... പ്രണയവും രാഷ്ട്രീയവും സംസാരിക്കുവാനാണ് അവരിരുവരും മഹാരാജാസില്‍ എത്തിയത്. ബ്രിട്ടോയുടേയും, സീനയുടേയും ക്യാമ്പസിലേയ്ക്കുള്ള വരവ് ചിലര്‍ക്ക് ഇഷ്ട്ടമായില്ല. അവര്‍ വിട്ടു നിന്നു. വിവാഹ ശേഷം അവര്‍ ഒന്നിച്ച് ആദ്യമായി ക്യാമ്പസില്‍ എത്തുകയാണ്. വീല്‍ ചെയറില്‍ സഖാവ് ബ്രിട്ടോയും സീനയും ക്യാമ്പസ് ചുറ്റി കണ്ടു.  സംഘാടകര്‍ മഹാരാജാസിലെ പൊളിറ്റിക്കല്‍ അസോസിയഷനും, ഫിലോസഫി അസോസിയഷനും ആയിരുന്നു. പൊളിറ്റിക്കല്‍ അസോസിയഷന്‍ സെക്രട്ടറി സുധീര്‍നാഥ് എന്ന ഞാന്‍. ഫിലോസഫി അസോസിയഷന്‍ സെക്രട്ടറി ഇപ്പോള്‍ സുപ്രീം കോടതി അഭിഭാഷകനായ അഡോള്‍ഫ് മാത്യുവും.

സമരമരച്ചുവട്ടിലിരുന്ന് ഇരുവരും അവരുടെ കഥ പറഞ്ഞു. സമരങ്ങളുടെ കഥ. കണ്ടും, അനുഭവിച്ചും നടന്നു വളര്‍ന്ന സമര കഥകള്‍ അവര്‍ പറഞ്ഞു. ക്യാമ്പസ് രാഷ്ട്രീയം അവര്‍ പറഞ്ഞു. താന്‍ എങ്ങിനെ ജീവിക്കുന്ന രക്തസാക്ഷിയായന്ന് സൈമണ്‍ ബ്രിട്ടോ പറഞ്ഞത് ചുറ്റും കൂടി നിന്ന നൂറ് കണക്കിന് കേള്‍വിക്കാര്‍ ഞെട്ടലോടെയാണ് കേട്ടിരുന്നത്. വിപ്ലവ ആവേശം മെല്ലെ മെല്ലെ പ്രണയ കഥയായി. അവര്‍ അവരുടെ പ്രണയകഥകള്‍ പറഞ്ഞു. വിവാഹാനന്തരം ഇരുവരുടേയും ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. ഒറ്റപ്പെടുത്തലിന്‍റെ വേദനിക്കുന്ന അനുഭവകഥകള്‍ അവര്‍ പറഞ്ഞു. ഒപ്പം നിന്നവര്‍ അകന്ന് നിന്നത് അവര്‍ തുറന്ന് പറഞ്ഞു. മാധ്യമങ്ങള്‍ ധാരളമായി ക്യാമ്പസില്‍ ഉണ്ടായിരുന്നു.

ഇതൊക്കെ ആരുമറിയാതെ തൊട്ടടുത്ത് തന്‍റെ അംബാസിഡര്‍ കാറിലിരുന്ന് കേട്ടിരുന്ന മലയാളികളുടെ പ്രിയ കഥാകാരി ഉണ്ടായിരുന്നു. മാധവിക്കുട്ടി. പരിപാടി തീരും മുന്‍പ് മടങ്ങി പോയ അവര്‍ ഇരുവരേയും തന്‍റെ ഫ്ലാറ്റിലേയ്ക്ക് കൊണ്ടുവരണമെന്ന് ചുമതലപ്പെടുത്തിയത് എന്നെയായിരുന്നു. ബ്രിട്ടോയും, സീനയും വിവാഹിതരായ ശേഷം അവരുടെ പ്രണയ കഥയും, ജീവിത കഷ്ടപാടും വനിതയില്‍ പ്രസിദ്ധീകരിച്ചത് വായിക്കുവാന്‍ മാധവികുട്ടി തന്നെയാണ് ഒരു സ്വകാര്യ ടെലിഫോണ്‍ സംഭാഷണത്തിനിടെ ചൂണ്ടി കാണിച്ചത്. അവരെ കാംംമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. വിവരം സുഹ്യത്ത് അഡോള്‍ഫ് മാത്യുവുമായി ചര്‍ച്ച ചെയ്തു. മഹാരാജാസിന്‍റെ മുന്നില്‍ നിന്ന് ചിറ്റൂര്‍ ബസില്‍ കയറി ബ്രിട്ടോയേയും, സീനയേയും നേരില്‍ കണ്ട് മഹാരാജാസിലേയ്ക്ക് ക്ഷണിച്ചു. അങ്ങിനെയാണ് അവരിരുവരും മഹാരാജാസില്‍ എത്തുന്നത്.

ബ്രിട്ടോയേയും സീനയേയും കാണാന്‍ കൊതിച്ച മാധവിക്കുട്ടി എറണാകുളം സൗത്തിലെ അമ്പാടി അപ്പാര്‍ട്ട്മെന്‍റിലെ ഫ്ളാറ്റില്‍ കാത്തിരിക്കുകയായിരുന്നു. ബ്രിട്ടോയ്ക്ക് മുകളിലേയ്ക്ക് കയറാന്‍ സാധിക്കാത്തതിനാല്‍ മാധവിക്കുട്ടി തന്നെ താഴെ ഇറങ്ങി വന്നു. അവര്‍ ഇരുവരുടേയും കരങ്ങള്‍ പിടിച്ചു. സീനയെ കെട്ടിപ്പിടിച്ചു. ബ്രിട്ടോയെ ചേര്‍ത്ത് പിടിച്ചു. മോളേ വീട്ടിലേയ്ക്ക് വരൂ, അമ്മയ്ക്കും
(മലയാളികളുടെ പ്രിയ കവയത്രി നാലപ്പാട്ട് ബാലാമണിയമ്മ) മോളെ കാണണം... അവര്‍ സീനയെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടു പോയി... മാാധവികുട്ടി നല്‍കിയ സമ്മാനവുമായി സീന മടങ്ങി വന്നു. ഇരുവര്‍ക്കും ഒരിക്കലും മറക്കാനാകാത്ത ദിവസമായിരിക്കും അന്ന് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

തൊട്ട് പിറ്റേന്ന് എല്ലാ പത്രങ്ങളിലും സമരമരചുവട്ടില്‍ പറഞ്ഞ ഇരുവരുടേയും കഥകള്‍ പ്രസിദ്ധീകരിച്ചു. വിവാഹാനന്തരം കഷ്ടപാട് നിറഞ്ഞ അവരുടെ കഥ ചര്‍ച്ചയായി. എന്‍റെ അറിവ് ശരിയാണെങ്കില്‍ ഇ. കെ നായനാര്‍ നേരിട്ട് ഇടപെട്ട് സീനയ്ക്ക് ദേശാഭിമാനിയില്‍ ജോലി നല്‍കുകയായിരുന്നു. പാര്‍ട്ടിയുമായി മാനസികമായി അകന്നിരുന്ന അവര്‍ വീണ്ടും അടുത്തു. പിന്നീട് ബ്രിട്ടോ എം. എല്‍. എ ആയി. ടാക്സിയില്‍ നടന്ന ബ്രിട്ടോ സ്വന്തമായി ഒരു അംബാസിഡര്‍ കാറ് വാങ്ങി.

പിന്നീട് പല തവണ ബ്രിട്ടോയുടെ വീട്ടില്‍ പോയി കണ്ടിട്ടുണ്ട്. ഭരത പര്യടന യാത്രയ്ക്കിടയില്‍ ബ്രിട്ടോയേയും സീനയേയും ഡല്‍ഹിയില്‍ കണ്ടു. പനിയുമായി കേരള ഹൗസില്‍ കഴിഞ്ഞ ബ്രിട്ടോയുടെ കൂടെ ഓര്‍മ്മകള്‍ അയവറക്കി മണിക്കൂറുകള്‍ ചിലവിട്ടു. എത്ര എത്ര അനുഭവങ്ങള്‍ സമ്മാനിച്ചാണ് സഖാവെ താങ്കള്‍ പോയത്.... മറക്കില്ല സഖാവെ...