ദേവകിയെ വീഴ്ത്തിയ എംഎന്‍ വിപ്ലവം

ദേവകിയെ വീഴ്ത്തിയ എംഎന്‍ വിപ്ലവം
സുധീര്‍ നാഥ്

എംഎന്‍ എന്ന ചുരുക്കപേരില്‍ അറിയപ്പെട്ട എം എന്‍ ഗോവിന്ദന്‍ നായരായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ നാടുനീളെ ജനങ്ങളില്‍ എത്തിക്കുന്നതിന് അദ്ദേഹത്തിന്‍റെ തീപ്പൊരി പ്രസംഗങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ജയില്‍ ആശുപത്രിയില്‍ നിന്നുള്ള രക്ഷപെടലും, ഒളിവ് ജീവിതത്തില്‍ പോലീസുകാരില്‍ നിന്ന് തന്ത്രപൂര്‍വ്വം രക്ഷപെടലും എംഎന്നെ ജനങ്ങളില്‍ ധീരപരിവേഷം നല്‍കിയിരുന്നു. പോലീസില്‍ നിന്ന് തന്ത്രപൂര്‍വ്വം രക്ഷപെടുന്ന എംഎന്നിന് പറക്കുവാനുള്ള കഴിവുണ്ടെന്ന് വരെ സംസാരമുണ്ടായിരുന്നു.

ചരിത്രകാരനും, നയതന്ത്രജ്ഞനും, മാധ്യമ പ്രവര്‍ത്തകനും, അധ്യാപകനുമായ മലയാളിയായ സര്‍ദാര്‍ കെ എം പണിക്കര്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ആദ്യ രാജ്യസഭാംഗവുമായിരുന്ന സര്‍ദാര്‍ കെ എം പണിക്കര്‍ ചൈനയുടെയും, റഷ്യയുടേയും ഇന്ത്യന്‍ അംബാസിഡറായിരുന്നു. സര്‍ദാര്‍ കെ എം പണിക്കരുടെ മകള്‍ ദേവകി പണിക്കരും ചൈനയില്‍ പിതാവിനൊപ്പം ഉണ്ടായിരുന്നു. പിതാവിനെ പോലെ ഓക്സ്ഫോഡ് സര്‍വ്വകലാശാലയില്‍ തന്നെയാണ് അവരും പഠിച്ചത്. ചൈനയിലെ താമസത്തിനിടയില്‍ അവിടുത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആക്യഷ്ടമായി. മാവോയുടേയും സഖാക്കളുടേയും നേത്യത്ത്വത്തില്‍ സോഷ്യലിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്നത് നേരിട്ട് കണ്ട് ആവേശഭരിതയായാണ് അവര്‍ മടങ്ങി ഡല്‍ഹിയിലെത്തിയത്. ഇടത്പക്ഷ ചിന്താഗതിക്കാരനായ ആര്‍ കെ കരിഞ്ചയുടെ ബ്ലിറ്റ്സില്‍ അവര്‍ ജനകീയ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് തുടര്‍ ലേഖനങ്ങള്‍ എഴുതി.

ദേവകിയുടെ ലേഖന പരമ്പര വ്യാപകമായി ചര്‍ച്ചയായി. കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ദേവകിയുമായി ബന്ധപ്പെട്ടു. ജനകീയ ചൈനയെ കുറിച്ച് പ്രസംഗ പരമ്പര നടത്താന്‍ സാധിക്കുമോ എന്നായിരുന്നു പാര്‍ട്ടി നേത്യത്ത്വം ചോദിച്ചത്. അവര്‍ താത്പര്യപൂര്‍വ്വം സമ്മതിച്ചു. പാര്‍ട്ടി അവരെ കേരളത്തിലേക്ക് വിടുകയായിരുന്നു. സര്‍ദ്ദാര്‍ കെ എം പണിക്കരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എകെജിയോടൊപ്പമാണ് ദേവകി കേരളത്തിലേയ്ക്ക് പോകുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന് കരുത്തേകാനായിരുന്നു ദേവകി പണിക്കര്‍ കേരളത്തിലെത്തിയത്. കൊല്ലത്തെ പാഞ്ചേട്ടന്‍ എന്ന പങ്കജാക്ഷന്‍ നായരായിരുന്നു ദേവകിയുടെ സംരക്ഷണം ഏറ്റത്.

ചൈനയിലെ നേരനുഭവങ്ങള്‍ ജനങ്ങളുമായി പങ്ക് വെച്ച് പുതിയ ചൈന എങ്ങാട്ട് എന്ന പേരില്‍ പ്രസംഗ പരമ്പര തന്നെ നടത്തി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നതില്‍ അവര്‍ വലിയ പങ്കാണ് വഹിച്ചത്. ഇംഗ്ലീഷിലുള്ള അവരുടെ പ്രസംഗം കേള്‍ക്കാന്‍ വന്‍ ജനാവലി കൂടുമായിരുന്നു. പ്രസംഗത്തിന് വിവര്‍ത്തനം ഉണ്ടാകും, മിക്കവാറും പി ഗോവിന്ദപിള്ളയായിരുന്നു ദേവകിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തിരുന്നത്. എം എന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ക്യസ്ത്യന്‍ ഉപദേശിയും, കമ്മ്യൂണിസ്റ്റ് അനുഭാവിയും ആയുരുന്ന ജോര്‍ജ്ജ് കാക്കനാടന്‍റെ കുടുംബത്തിലായിരുന്നു. അദ്ദേഹത്തിന്‍റെ മക്കളാണ് നോവലിസ്റ്റ് കാക്കനാടന്‍, ചിത്രകാരന്‍ രാജന്‍ കാക്കനാടന്‍. ഇവരുടെ വീട് പാര്‍ട്ടി ഓഫീസുപോലെയാണ് അക്കാലത്ത് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നതെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എസ് രാജേന്ദ്രന്‍ പറയുന്നു. കൊല്ലത്തെ കാക്കനാടിന്‍റെ വീട്ടില്‍ വെച്ചാണ് ഒളിവില്‍ കഴിഞ്ഞ എംഎന്നും അവിടെ നിത്യ സന്ദര്‍ശകയായ ദേവകി പണിക്കരും കൂടുതല്‍ അടുക്കുന്നത്.

ഒളിവിലിരുന്ന് ഭരണിക്കാവ് മണ്ഡലത്തില്‍ നിന്ന് വന്‍ വിജയം നേടി ധീരപരിവേഷത്തോടെ നടത്തിയ വിജയപ്രകടനം ആരിലും ആവേശം കൊള്ളിക്കും. ദേവകിക്ക് അത് വീരാരാധനയായി. ഇരുവരും തമ്മില്‍ കമ്മ്യൂണിസ്റ്റ് പ്രചരണത്തോടൊപ്പം പ്രണയത്തിലായി. കുട്ടനാടില്‍ കെട്ടു വള്ളത്തില്‍ എം എന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാളില്‍ ദേവകി ഒറ്റയ്ക്ക് വള്ളം തുഴഞ്ഞ് എം എന്നിനെ കാണുവാന്‍ പോകുമായിരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയം വിവാഹത്തിലാണ് കലാശിച്ചത്. ക്രമം തെറ്റിയ പല്ലുകളായിരുന്നു എംഎന്നിന് ഉണ്ടായിരുന്നത്. പ്രണയം കടുത്തപ്പോള്‍ മുഖ സൗന്ദര്യം നോക്കണം എന്നായി. ക്രമം തെറ്റി നില്‍ക്കുന്ന പല്ലുകളാണ് മുഖ്യ തടസം. തിരുവനന്തപുരത്തെ അന്നത്തെ പ്രശസ്തനായ ദന്ത ഡോക്ടര്‍ ജി ഓ പാലിന്‍റെ ചികിത്സയില്‍ ക്യത്രിമ പല്ലുകള്‍ വെച്ചു. സുന്ദരമായ പുതിയ പല്ലുകളും, മുഖവുമായാണ് എം എന്‍ വിവാഹ വേദിയില്‍ എത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് സര്‍ദ്ദാര്‍ കെ എന്‍ പണിക്കര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല.

കൊല്ലം കളക്ട്രേയ്റ്റിന് സമീപം ആര്‍ ഗോപിനാഥന്‍ നായരുടെ (കൊച്ചു ഗോപി, ജനയുഗം) ഭാര്യവീടായ പുത്തന്‍മഠത്തിന്‍റെ പറമ്പിലെ മാവുകളുടെ തണലിലാണ് വിവാഹ വേദി ഒരുക്കിയത്. കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനായ എം രാമവാര്യര്‍ക്കായിരുന്നു വിവാഹ ആഘോഷത്തിന്‍റെ മേല്‍നോട്ടം പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത്. ആയിടയ്ക്ക് പാര്‍ട്ടി പ്ലീനത്തിനുണ്ടാക്കിയ വലിയ ഹോഡിങ്ങുകളും, ചെങ്കൊടികളും കൊണ്ട് വിവാഹ വേദി അലങ്കരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് കല്ല്യാണ വാര്‍ത്ത നാടാകെ പരന്നു. വൈകീട്ട് 4 മണിക്കായിരുന്നു കല്ല്യാണമെങ്കിലും രാവിലെ മുതല്‍ ജനങ്ങള്‍ വിവാഹ വേദിയില്‍ എത്തി തുടങ്ങി. ചിലര്‍ വിവാഹ വേദി കണ്ട് മടങ്ങി. ചിലര്‍ വിവാഹം കാണാന്‍ തങ്ങി.

അക്കാലത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ സി ജോര്‍ജ്ജ്, എകെജി, ഇഎംഎസ്സ്, സുഗതന്‍, ടി വി തോമസ്, ഗൗരിയമ്മ, പി ടി പുന്നൂസ്, അച്യുതമേനോന്‍, തുടങ്ങി തൊഴിലാളികളും, സഖാക്കളും അടക്കം ഒട്ടേറെ പേര്‍ കല്ല്യാണത്തിന് സാക്ഷികളാകാന്‍ എത്തിയിരുന്നു... വേദിയില്‍ മൂന്ന് കസേരകള്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നത നേതാവ് കെ സി ജോര്‍ജ്ജായിരുന്നു മുഖ്യ കാര്‍മികന്‍. അദ്ദേഹത്തിന്‍റെ ഇരുവശത്തായി എംഎന്നും, ദേവകിയും ഇരുന്നു. ദേവകിയുടെ അമ്മയും സഹോദരനും സാക്ഷികളായി ഒരു മാവിന്‍ ചുവട്ടില്‍ കാഴ്ച്ചക്കാരില്‍ ഒരാളായി നില്‍ക്കുക മാത്രമാണ് ഉണ്ടായത്. സര്‍ദ്ദാര്‍ പണിക്കര്‍ മകളുടെ വിവാഹത്തിന് എത്തിയില്ല. കെ സി ജോര്‍ജ്ജ് നല്‍കിയ ചുവന്ന മാല ഇരുവരും പരസ്പരം അണിയിച്ചു. രാമവാര്യര്‍ നല്‍കിയ വെള്ള ഓയില്‍ സാരി എം എന്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത ശേഷം ദേവകിക്ക് നല്‍കിയതോടെ ചടങ്ങുകള്‍ അവസാനിച്ചു. ശേഷം നേതാക്കളുടെ അനുമോദന പ്രസംഗം. എംഎന്‍റേയും, ദേവകിയുടേയും മറുപടി പ്രസംഗവും ഉണ്ടായി. എംഎന്‍റെ പുതിയ പല്ലു കാട്ടിയുള്ള ചിരി ഇപ്പോഴും മനസിലുണ്ടെന്നാണ് കല്ല്യാണത്തിന് സാക്ഷിയായ ആര്‍ ഗോപിനാഥന്‍ നായര്‍ പറയുന്നു. തൊഴിലാളി സഖാക്കള്‍ അവരുടെ സംഭാവനയായി വിവാഹ സല്‍ക്കാരത്തിന് നാരങ്ങാ വെള്ളവും, ബീഡിയും, മുറുക്കാനും കല്ല്യാണത്തിന് പങ്കെടുത്തവര്‍ക്ക് യഥേഷ്ടം നല്‍കി.

ധനികനായിരുന്ന സര്‍ദാര്‍ കെ എം പണിക്കരുടെ മകള്‍ ഒരു രാജകുമാരിയെ പോലെ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു. എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചാണ് തനി നാട്ടിന്‍ പുറത്തുകാരനായ എംഎന്നിനെ വിവാഹം കഴിച്ചത്. പക്ഷെ അവര്‍ക്ക് ഒരിക്കലും പൂര്‍ണമായി ഒരു മലയാളി ആകാന്‍ കഴിഞ്ഞിരുന്നില്ല എന്ന് അവരുടെ ബന്ധുകൂടിയായ പി ഗോവിന്ദ പിള്ളയുടെ മകള്‍ ആര്‍ പാര്‍വ്വതീ ദേവി ഓര്‍ക്കുന്നു. ദേവകി പണിക്കരുടെ ഇംഗ്ലീഷിലുള്ള ഭാഷാ പ്രവിണ്യവും, ചിട്ടയും രീതികളും കര്‍ശനമായ അച്ചടക്കവും എടുത്ത് പറയേണ്ടതാണ്. ഒട്ടേറെ വിട്ടു വീഴ്ച്ച ചെയ്താണ് എം എന്‍ വിവാഹാനന്തരം ജീവിച്ചത്.

ഇരുവര്‍ക്കും മൂന്ന് മക്കളാണുണ്ടായിരുന്നത്. പക്ഷെ മൂത്ത മകന്‍ മൂന്നാം വയസ്സില്‍ രോഗം മൂര്‍ച്ഛിച്ച് ചികിത്സ കിട്ടാതെ മരിച്ചു.  ഇത് ദേവകിയെ വല്ലാതെ തളര്‍ത്തി. രണ്ടാമത്തെ മകന്‍ നാരായണന്‍ എന്ന അപ്പു സുഹ്യത്ത് നല്‍കിയ മയക്ക്മരുന്ന് അറിയാതെ അമിതമായി കഴിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദില്ലിയില്‍ വെച്ച് 13 വയസ്സില്‍ മകന്‍ നാരായണന്‍ മരിച്ചത് ദമ്പതികളെ തളര്‍ത്തി. രണ്ടു ആണ്‍ മക്കളെ നഷ്ട്ടപെട്ട അവര്‍ പക്ഷെ പിടിച്ചു നിന്നു. അവരുടെ മകള്‍ അംബിക അഭിഭാഷകയായി സുപ്രീം കോടതിയില്‍ ഉണ്ട്. പ്രമുഖ അഭിഭാഖകനായ കെ കെ വേണുഗോപാലിന്‍റെ കീഴിലായിരുന്നു അവര്‍. എം എന്‍ 1984ല്‍ അന്തരിച്ചു. എംഎന്‍റെ മരണത്തോടെ ദേവിക വിശ്രമ ജീവിതം മകളുടെ കൂടെ ഡല്‍ഹിയിലായിരുന്നു. ദേവകി 95ാം വയസില്‍ 2020 മാര്‍ച്ച് 10ന് ഹോളി ദിവസം വൈകീട്ട് അന്തരിച്ചപ്പോള്‍ വിപ്ലവ പ്രണയത്തിന്‍റെ വര്‍ണ്ണങ്ങള്‍ അസ്ഥമിക്കുകയായിരുന്നു.