ഡല്‍ഹി കലാപത്തിന്‍റെ ബാക്കിപത്രം

ഡല്‍ഹി കലാപത്തിന്‍റെ ബാക്കിപത്രം
സുധീര്‍ നാഥ്

2019 ഡിസംബര്‍ 15നാണ് ഡല്‍ഹിയിലെ ഷാഹിന്‍ബാഗില്‍ പൗരത്ത്വ നിയമ ഭേദഗതിക്കെതിരെ സമരം തുടങ്ങിയത്. അവിടെ തുടങ്ങിയ സമരം രാജ്യവ്യാപകമായി പടര്‍ന്നു. 2020 ഫെബ്രുവരി 22ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദില്‍ സ്ത്രീകളുടെ നേത്യത്ത്വത്തില്‍ പൗരത്ത്വ നിയമ ഭേദഗതിക്കെതിരെ മറ്റൊരു സമരം ആരംഭിച്ചു. പൊതുവഴി ഒഴിവാക്കി സര്‍വ്വീസ് റോഡിലായിരുന്നു പ്രതിഷേധം. സ്ത്രീകള്‍ കുട്ടികളുമായി അസാദി മുദ്രാവാക്യങ്ങള്‍ മുഴക്കി എത്തിയത് വ്യാപക മാധ്യമ ശ്രദ്ധ കിട്ടി. സ്ത്രീകള്‍ക്ക് ചുറ്റും കയര്‍ കെട്ടി പുരുഷന്‍മാരും സമരത്തില്‍ പങ്കാളികളായി. ആംആദ്മി വിട്ട് ബിജെപിയില്‍ ചേക്കേറിയ കപില്‍ മിശ്ര ഒരവസരം നോക്കി ഇരിക്കുകയായിരുന്നു. അയാള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തിയാണ്. പൗരത്ത്വ നിയമ ഭേദഗതിക്ക് അനുകൂലമായി കപില്‍ മിശ്ര ജാഫ്രാബാദില്‍ ബിജെപി അണികളെ നിരത്തി പ്രകടനം നടത്തി. ഡല്‍ഹി ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷ കസേര പണ്ടേ നോട്ടമിട്ട കപില്‍ മിശ്ര പോലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിര്‍ത്തി സമരക്കാരെ മൂന്ന് ദിവസത്തിനുള്ളില്‍ ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ സമരക്കാരെ നീക്കുമെന്ന്  പ്രഖ്യാപിച്ചു. വിദ്വേഷമുണ്ടാക്കുന്ന പ്രസംഗവും നടത്തി. അതോടെ കലാപകാരികള്‍ ഉണര്‍ന്നു. കലാപ ശേഷം വൈ പ്ലസ് സെക്യൂരിറ്റി നല്‍കി കേന്ദ്ര സര്‍ക്കാര്‍ മിശ്രയെ അംഗീകരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച്ച രാജ്യം കണ്ടു. കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞ ജഡ്ജിയെ രായ്ക്ക്രായ്മാനം നീക്കി. മിശ്രയ്ക്കെതിരെ ഒരു കേസും എടുത്തില്ല. കപില്‍ മിശ്രയുടെ ആഹ്വാനം അണികള്‍ ചെവികൊണ്ടു. മുസ്ലീം വീടുകള്‍ തിരഞ്ഞ് പിടിച്ച് 23ന് രാത്രിയില്‍ ആക്രമണം തുടങ്ങി. 24 വൈകുന്നേരമായപ്പോഴേയ്ക്കും മുസ്ലീം വിഭാഗം സംഘടിച്ച് തിരിച്ചടിക്കാന്‍ തുടങ്ങി. 25ന് ഹിന്ദുക്കളും മുസ്ലീമുകളും പരസ്പരം പോരാടി. 27ന് പോലീസും പട്ടാളവും ഇറങ്ങിയതോടെ കലാപതിന് അല്‍പം നിയന്ത്രണമുണ്ടായി. പക്ഷെ ജനങ്ങള്‍ ഭീതി മാറാതെ അവിടെ നിന്ന് പാലായനം ചെയ്യുന്നത് കാണാമായിരുന്നു. ഇതിനിടയില്‍ കലാപത്തെ തുടര്‍ന്നുള്ള മരണസംഖ്യ വര്‍ദ്ധിച്ചു കൊണ്ടിരിന്നു. അവിടുത്തെ കനാലുകളില്‍ നിന്ന് ദിവസവും മ്യതശരീരം പോലീസ് കണ്ടെത്തി തുടങ്ങി. എത്രപേര്‍ മരിച്ചിരിക്കും എന്ന് ഒരു പിടിയുമില്ല. തലയില്ലാത്ത മനുഷ്യശരീരം, ശരീരഭാഗങ്ങള്‍, ഇവയൊക്കെ അവിടുത്തെ കനാലുകളില്‍ നിന്ന് ചീഞ്ഞ് പൊന്തുന്നു. നൂറ് കണക്കിന് ആളുകളെ കാണുവാനില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. രാജ്യം നടുങ്ങിയ കലാപ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ മിന്നി മറിഞ്ഞു. ഡല്‍ഹിയിലെ കലാപം പല മാധ്യമങ്ങളിലും തത്സമയം പ്രക്ഷേപണം ചെയ്തു. മാധ്യമങ്ങള്‍ പക്ഷപാദം പിടിക്കുന്നു എന്ന് സംഘപരിവാര്‍ ആശ്രാശം മുഴക്കി. സത്യം വിളിച്ച് പറഞ്ഞത് അവരെ അസ്വസ്ഥരാക്കി എന്നതാണ് സത്യം. ബിബിസി അടക്കമുള്ള വിദേശമാധ്യമങ്ങള്‍ സത്യം വിളിച്ച് പറഞ്ഞു. രണ്ട് മലയാളം ചാനലുകളെ 48 മണിക്കൂര്‍ വിലക്കി നോക്കി. പക്ഷെ അപകടം മണുത്ത് മണിക്കൂറുകള്‍ പന്നിട്ടപ്പോഴെ ഒരു ഉപാദിയുമില്ലാതെ തിരികെ പ്രക്ഷേപണ അനുമതി നല്‍കി. കലാപ പ്രദേശത്ത് ഉണ്ടായിരുന്ന പോലീസുകാര്‍ എണ്ണത്തില്‍ കുറവായിരുന്നത് കൊണ്ട് പിന്തിരിഞ്ഞു. അവര്‍ക്ക് അതല്ലാതെ ഒരു നിവര്‍ത്തിയും ഉണ്ടായിരുന്നില്ല. ഹിമാന്‍ഷു റത്തോര്‍ എന്ന ഹിന്ദു യുവാവ് ബിബിസി റിപ്പോര്‍ട്ടറോട് ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത് പോലീസുകാര്‍ എറിയാനുള്ള കല്ലുകള്‍ എത്തിച്ച് തന്നു എന്നാണ്. പോലീസും മദംപൊട്ടിയ കലാപകാരികള്‍ക്കൊപ്പം കല്ലെറിയുന്ന ബിബിസിയുടെ വീഡിയോ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാര്‍ച്ച് 1ന് പാര്‍ലമെന്‍റ് സ്ട്രീറ്റിന് സമാന്തരമായി നിലകൊള്ളുന്ന കേരള ഹൗസ്. സമയം ഉച്ചയ്ക്ക് ശേഷം 2.56. ഡല്‍ഹിയിലെ കലാപം തുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിടുന്നു. ഡല്‍ഹിയിലെ കലാപ പ്രദേശം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് അവിടെ എത്തിയത് 3.34ന്. 38 മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്ത് എത്തി. പാര്‍ലമെന്‍റ് സ്ട്രീറ്റിലാണ് ഡല്‍ഹി പോലീസ് കാര്യാലയം. എത്രയോ സായുധ പോലീസുകാര്‍ പാര്‍ലമെന്‍റിനും രാഷ്ട്രപതി ഭവനും പ്രദേശത്ത് എന്തിനും സജ്ജമായി അവിടെ പരിസരങ്ങളില്‍ കാണും. കലാപം തുടങ്ങി ഒരു മണിക്കൂറിനുള്ളിലെങ്കിലും അവിടെ സായുധ പോലീസ് സന്നാഹത്തിനേയും, പട്ടാളത്തേയും ഇറക്കാമായിരുന്നു. എണ്ണത്തില്‍ കുറവായ പ്രാദേശിക സ്റ്റേഷനുകളിലെ ഡല്‍ഹി പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ ഫയര്‍ എഞ്ചിനുകള്‍ വഴിയില്‍ കലാപകാരികള്‍ തടഞ്ഞിട്ടു. വാഹനം കേടാക്കി. രാജ്യ തലസ്ഥാനമായ ഡല്‍ഹി കത്തി കലാപം പടര്‍ന്നിട്ടും അധികാരികള്‍ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല. ഒടുവില്‍ സായുധ പോലീസും പട്ടാളവും എത്തിയത് 46 മണിക്കൂറിന് ശേഷം. പട്ടാളവും പോലീസും വന്നിട്ടും പലയിടത്തും കലാപകാരികള്‍ അഴിഞ്ഞാടിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഉടുതുണിക്ക് മറുതുണി ഇല്ലാത്തവര്‍, എല്ലാം കത്തി നശിച്ച വീട്ടിലേയ്ക്ക് മാര്‍ച്ച് ഒന്നു മുതലാണ് ജനങ്ങള്‍ തിരികെ വന്ന് തുടങ്ങിയത്. എല്ലാവരുടെ മുഖത്തും ഭയത്തിന്‍റെ നിഴല്‍ ഉണ്ടായിരുന്നു. കലാപത്തില്‍ ഹിന്ദുക്കളും മുസ്ലീമുകളും കൊലചെയ്യപ്പെട്ടു. ഇരുവിഭാഗം ജനങ്ങളും പരിക്കുകളുമായി ആശുപത്രികളിലുണ്ട്. അതില്‍ ചിലര്‍ ഗുരുതരമായി പരിക്കേറ്റവരാണ്. കലാപപ്രദേശത്ത് ആശ്വാസമായി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അവിടെ സര്‍ക്കാര്‍ എത്തി പോലും നോക്കുന്നില്ല. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരാണ് അവിടെ നിയന്ത്രണം ഏറ്റെടുത്ത് നടത്തുന്നത്. പ്രളയകാലത്ത് കേരളത്തിലെ സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്‍റെ മഹത്ത്വം കണ്ടറിയണമെങ്കില്‍ ഡല്‍ഹിയിലെ കലാപ മേഖലയില്‍ നിന്ന് ക്യമ്പിലെത്തിയവരെ കാണണം. അവരോട് സംസാരിക്കണം.

ഡല്‍ഹിയിലെ സംഘ് പരിവാര്‍ അക്രമത്തിന് ഇരയായവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്ത സിഖ് സമുദായത്തോടുള്ള നന്ദിസൂചകമായി, പത്തുവര്‍ഷത്തോളമായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വിട്ടുനില്‍കി ഉത്തര്‍പ്രദേശിലെ മുസ്ലിംകള്‍. പടിഞ്ഞാറന്‍ യു.പിയിലെ സഹാറന്‍പൂരിലാണ് സംഭവം.

പത്തുവര്‍ഷം മുമ്പ് ഗുരുദ്വാര (സിഖ് ആരാധനാലയം) വികസനത്തിനായി സിഖുകാര്‍ വാങ്ങിയ ഭൂമിയില്‍ പണ്ട് മസ്ജിദ് ഉണ്ടായിരുന്നുവെന്ന് വാദിച്ചാണ് മുസ്ലിംകള്‍ അവകാശവാദമുന്നയിച്ചിരുന്നത്. കേസ് സുപ്രീം കോടതിയിലെത്തിയതിനു പിന്നാലെ മുസ്ലിംകള്‍ ഭൂമി വിട്ടുനല്‍കി. പകരമായി മറ്റൊരിടത്ത് ഭൂമി നല്‍കാന്‍ സിഖ് സമുദായവും സന്നദ്ധരായി.

എന്നാല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമത്തിന് ഇരയായവര്‍ക്ക് സിഖ് സമുദായം നല്‍കിയ പിന്തുണക്കുള്ള നന്ദിയായി ഈ പകരം ഭൂമി വേണ്ടെന്നു വെച്ചിരിക്കുകയാണ് മുസ്ലിംകള്‍. സിഖ് സമുദായം നല്‍കാമെന്നേറ്റ ഭൂമി സഹാറന്‍പൂര്‍ മസ്ജിദ് കമ്മിറ്റി വേണ്ടെന്നു വെക്കുകയാണെന്നും ഡല്‍ഹിയില്‍ അവര്‍ ചെയ്തത് ദൈവത്തിന്‍റെ ജോലിയാണെന്നും സുപ്രീം കോടതിയില്‍ മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിച്ച അഡ്വ. നിസാം പാഷ പറഞ്ഞു.

പള്ളി മിനാരത്തില്‍ കെട്ടിയ കാവിക്കൊടി അഴിച്ചുമാറ്റി
ഡല്‍ഹി വംശഹത്യക്കിടെ സംഘപരിവാര്‍ കലാപകാരികള്‍ പള്ളി മിനാരത്തില്‍ കെട്ടിയ കാവിക്കൊടി അഴിച്ചുമാറ്റി ഹിന്ദു യുവാവ്. അശോക് നഗറിലുള്ള പള്ളിയുടെ മിനാരത്തില്‍ നിന്നാണ് യുവാവ് കാവിക്കൊടി അഴിച്ചുമാറ്റിയത്. മതത്തിന്‍റെ പേരില്‍ മനുഷ്യരെ വിഭജിച്ച് തല്ലിക്കൊല്ലാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോഴും അത് സ്വപ്നം മാത്രമാണെന്ന് വിളിച്ചറിയിക്കുന്ന സംഭവങ്ങള്‍ കൂടിയാണ് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.