ഡല്‍ഹി ഭരിച്ച മലയാളികള്‍

ഡല്‍ഹി ഭരിച്ച മലയാളികള്‍
2020 ഫെബ്രുവരി 14
സുധീര്‍ നാഥ്

ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ആദ്യകാലത്ത് പ്രധാന തീരുമാനങ്ങള്‍ക്ക് പിന്നില്‍ മലയാളികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ടായിരുന്നു. പില്ലര്‍ ടു പിള്ള എന്ന ചൊല്ല് വരെ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. കാരണം ഡല്‍ഹിയുടെ പ്രധാന അധികാര കേന്ദ്രങ്ങളിലെല്ലാം മലയാളികള്‍ മുഖ്യ സ്ഥാനത്ത് ഉണ്ടായിരുന്നതാണ്. ഇതാണ് ഇപ്പോള്‍ മുഖ്യ ചര്‍ച്ചാ വിഷയം. അതിന് കാരണം അടുത്തിടെ പുറത്തിറങ്ങിയ രണ്ട് പുസ്തകങ്ങളാണ്. വി കെ ക്യഷ്ണമേനോനെ കുറിച്ച് ജയറാം രമേശ് എഴുതിയ പുസ്തകവും, വി പി മേനോനെ കുറിച്ച് കൊച്ചു മകള്‍ എഴുതിയ പുസ്തകവുമാണ് ചര്‍ച്ചയ്ക്ക് കാരണമായത്. രണ്ട് പുസ്തകങ്ങളും ചര്‍ച്ച ചെയ്യുന്ന രണ്ട് ചടങ്ങുകള്‍ ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്നു.

വി. പി. മേനോന്‍ അണ്‍ സങ്ങ് ആര്‍ക്കിടെക്റ്റ് ഓഫ് മോഡേണ്‍ ഇന്ത്യ എന്ന പുസ്തകം എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്‍റെ കൊച്ചുമകള്‍ നാരായണി ബാസു ആണ്. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ബിക്കാനീര്‍ ഹൗസിലെ ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയും, സാമൂഹ്യ മാധ്യമത്തില്‍ എഴുതുകയും ഉണ്ടായി. ജവഹര്‍ലാല്‍ നെഹ്റു മൗഡ്ബാറ്റന് ക്കൈമാറിയ ആദ്യ മന്ത്രിമാരുടെ ലിസ്റ്റില്‍ സര്‍ദാര്‍ പട്ടേലിന്‍റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് പുസ്തകത്തില്‍ ഉണ്ടെന്നാണ് ജയശങ്കര്‍ പറഞ്ഞത്. വി പി മേനോന്‍ മൗണ്ട് ബാറ്റനെ കണ്ട് പട്ടേലിന്‍റെ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടതായി നാരായണി ബാസു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇതാണ് വലിയ വിവാദവും ചര്‍ച്ചയും ആയിരിക്കുന്നത്. സര്‍ദാര്‍ പട്ടേലിനെ ആദ്യമന്ത്രിസഭയില്‍ നെഹ്റു പരിഗണിച്ചിരുന്നില്ല എന്നത് വര്‍ഷങ്ങളായി ബിജെപി ആരോപിച്ചിരുന്ന കാര്യമാണ്. അതിന് വി പി മേനോന്‍റെ കൊച്ചു മകളിലൂടെ സ്ഥാപിച്ചെടുക്കാനുള്ള ശ്രമമായി ചിലര്‍ ആക്ഷേപിക്കുന്നുണ്ട്.

എന്തടിസ്ഥാനത്തിലാണ് ചരിത്രപരമായ മണ്ടത്തരം നാരായണി ബാസു എഴുതിയിരിക്കുന്നത് എന്നാണ് പിന്നാലെ വിമര്‍ശനവുമായി എത്തിയ ചരിത്രകാരന്‍മാര്‍ ചോദിച്ചത്. നെഹ്റുവും പട്ടേലും തമ്മില്‍ ക്കൈമാറിയ ഒട്ടേറെ കത്തുകള്‍ ഇതിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പട്ടേലിനേട് മന്ത്രിസഭയില്‍ ചേരണമെന്നും, മന്ത്രിസഭയിലെ മറ്റ് പേരുകളെ കുറിച്ചുള്ള അഭിപ്രായങ്ങളുമാണ് കത്തുകളില്‍. തന്‍റെ മന്ത്രിസഭയിലെ രണ്ടാമനാണ് താങ്കളെന്ന സൂചനയും പട്ടേലിനുള്ള ഒരു കത്തില്‍ നെഹ്റു എഴുതിയിട്ടുണ്ട്. പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും, ശശി തരൂരും, ജയറാം രമേശുമായിരുന്നു കത്തുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രമുഖരില്‍ ചിലര്‍. ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രീതി ക്കൈപ്പറ്റി സെക്രട്ടറിയായി ജോലി ചെയ്ത വി പി മേനോനെ നെഹ്റു കാര്യമായി പരിഗണിച്ചിരുന്നില്ല എന്നത് ഒരു പക്ഷെ ശരിയായിരിക്കും എന്നാണ് ഒരു പക്ഷം. പക്ഷെ, സര്‍ദ്ദാര്‍ പട്ടേലിനെ നെഹ്റു ഒഴിവാക്കി എന്നുള്ള വാദത്തിന് ഒരു അടിസ്ഥാനവുമില്ല എന്ന് ചരിത്രകാരന്‍മാര്‍ തെളിവുകള്‍ നിരത്തി വ്യക്തമാക്കുന്നുണ്ട്.

കൊച്ചു മക്കള്‍ പൂര്‍വ്വികരെ കുറിച്ച് എഴുതുമ്പോള്‍ മഹത്ത്വവല്‍ക്കരിക്കും. അവരെ ഹീറോകളായി ചിത്രീകരിക്കും. അവരുടെ വീഴ്ച്ചകള്‍ ഒഴിവാക്കും. രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം രചിക്കപ്പെട്ട ചരിത്രത്തില്‍ മാറ്റം വരുത്താന്‍ ഊഹാപോഹങ്ങള്‍ കൊണ്ട് ചരിത്രം രചിക്കുന്നവര്‍ ശ്രമിക്കും. അതാണ് ഇവിടേയും നടന്നതെന്നാണ് നെഹ്റുവും, പട്ടേലും തമ്മില്‍ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പ് ഉയര്‍ത്തി കാട്ടി ജയറാം രമേശ് തൊട്ടടുത്ത ദിവസം നടന്ന മറ്റൊരു സംവാദത്തില്‍ പറഞ്ഞത്. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ വി കെ ക്യഷ്ണമേനോനെ കുറിച്ചുള്ള പുസ്തക ചര്‍ച്ചയിലാണ് രചയിതാവായ ജയറാം രമേശ് ഇങ്ങനെ പറഞ്ഞത്. മുന്‍ അംബാസിഡര്‍ ഫാബിയാന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ ജെ ഫിലിപ്പ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കാളികളായിരുന്നു.

പ്രമുഖ നയതന്ത്രജ്ഞനായ വി കെ ക്യഷ്ണമേനോനാണ് ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണത്തിനായി കോണ്‍സ്റ്റിറ്റ്യൂഷന്‍ അസംബ്ലി രൂപീകരിക്കണമെന്ന ആശയം കൊണ്ടുവന്നതും, ഭരണഘടനയുടെ പ്രീയാമ്പിള്‍ അടക്കമുള്ള പ്രധാന രേഖകള്‍ തയ്യാറാക്കിയതും. അത് മാത്രമല്ല, ഡിആര്‍ഡിഒ, ഇന്‍ര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോ, ഓര്‍ഡിനന്‍സ് ഫാക്ടറി, ആവാറോ (വിമാന നിര്‍മ്മാണ കമ്പനി) എന്നിവയ്ക്ക് തുടക്കം കുറിച്ചത്. മിഗ് വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് തുടങ്ങിയത് വി കെ ക്യഷ്ണമേനോന്‍റെ നിര്‍ദ്ദേശപ്രകാരമാണ്. മൗഡ് ബാറ്റനെ ഇന്ത്യന്‍ വൈസ്റോയ് ആയി കൊണ്ടു വന്നതില്‍ വി കെ ക്യഷ്ണമേനോന് വലിയ പങ്കായിരുന്നു എന്ന് ബ്രിട്ടീഷ് ചരിത്ര രേഖകള്‍ തന്നെ സൂചിപ്പിക്കുന്നു. ഭാഷാ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്നതിനെ വി കെ ക്യഷ്ണമേനോന്‍ എതിര്‍ത്തിരുന്നതായി പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

1962ല്‍ വി കെ ക്യഷ്ണമേനോന്‍ ഉപദേശിച്ച പ്രകാരം ദലേലാമയ്ക്ക് ഇന്ത്യയില്‍ നെഹ്റു അഭയം കൊടുത്തില്ലായിരുന്നങ്കില്‍ ചൈനാ യുദ്ധം തന്നെ ഇല്ലാതാകുമായിരുന്നെന്ന് മുന്‍ മംബാസിഡര്‍ ഫാബിയാന്‍ പറഞ്ഞത്. മാവോ സേത്തുങ്ങ് ഇന്തോ ചൈനാ യുദ്ധം നടത്തിയത് തന്നെ നെഹ്റു ദലേലാമയ്ക്ക് അഭയം നല്‍കിയത് കൊണ്ടാണ്. ചെഗുവരും, ഫിഡല്‍ കാസ്ട്രോയും ഇന്ത്യ സന്ദര്‍ശിച്ചതിന് കാരണം ക്യഷ്ണമോനാനായിരുന്നു. പ്രധാനമന്ത്രിയായ ഇന്ദിരയെ കാണുന്നതിന് മുന്‍പ് ക്യഷ്ണമോനോനെ കാണുവാനാണ് അവര്‍ എത്തിയത്.

സ്വാതന്ത്രാനന്തരം ലണ്ടനിലെ ആദ്യ ഇന്ത്യന്‍ ഹൈകമ്മിഷണറായിട്ടാണ് വി കെ ക്യഷ്ണമേനോന്‍ ചുമതലയേറ്റത്.  ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ വിശ്വസ്ഥനായ ക്യഷ്ണമേനോന്‍ 1953ല്‍ രാജ്യസഭയിലൂടെ ആദ്യം പാര്‍ലമെന്‍റില്‍ എത്തി. 1956ല്‍ നെഹ്റു മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി. 1957ലും, 1962ലും ഉത്തര മുംബയില്‍ നിന്ന് ലോക്സഭയില്‍ എത്തിയ ക്യഷ്ണമേനോന്‍ പ്രതിരോധ മന്ത്രിയായിരുന്നു. കോണ്‍ഗ്രസ്സിനുള്ളില്‍ ക്യഷ്ണമേനോനെതിരെ വലിയ പട തന്നെ ഉണ്ടായിരുന്നു. അവരുടെ ശക്തമായ ഇടപെലെിനെ തുടര്‍ന്ന് 1962 ഒക്ടോബര്‍ 31ന് പ്രതിരോധ വകുപ്പ് ക്യഷ്ണമേനോനില്‍ നിന്ന് നെഹ്റു ഏറ്റെടുത്തു. പ്രതിരോധ ഉത്പാദന വകുപ്പ് നിലര്‍ത്തുകയും ഉണ്ടായി. പക്ഷെ നവംബര്‍ 7ന് ക്യഷ്ണമേനോന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. 1964ല്‍ നെഹ്റുവിന്‍റെ മരണത്തോടെ കോണ്‍ഗ്രസ്സില്‍ നിന്ന് അകലുകയാണുണ്ടായത്. തുടര്‍ന്ന് ഇടത് പിന്തുണയോടെ സ്വതന്ത്രനായി രണ്ട് തവണ മുംബയില്‍ മത്സരിച്ച് തോറ്റു. ജ്യോതി ബസു ഇടത് പിന്തുണയോടെ ബംഗാളിലെ മിഡ്നാപൂരിലെ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് 1969ല്‍ ജയപ്പിച്ചു. 1972ല്‍ സ്വന്തം നാടായ കേരളത്തിലെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും ഇടത് പിന്തുണയോടെയാണ് ക്യഷ്ണമേനോന്‍ ജയിച്ചത്.

മുന്‍പ് ആറോളം പേര്‍ വി കെ ക്യഷ്ണമേനോനെ കുറിച്ച് പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. വീണ്ടും ഒരു പുസ്തകം എഴുതാന്‍ തന്നെ പ്രേരിപ്പിച്ചത് പുതുതായി ലഭ്യമായ നൂറ് കണക്കിന് രേഖകളാണെന്ന് എ ചെക്ക്വേഡ് ബ്രില്ല്യന്‍സ് ദി മെനി ലൈഫ്സ് ഓഫ് വി കെ ക്യഷ്ണമേനോന്‍ എന്ന പുസ്തകം രചിച്ച ജയറാം രമേശ് പറഞ്ഞു. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്‍റെ പുസ്തകത്തിലെ എല്ലാ പരാമര്‍ശങ്ങളെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒട്ടേറെ മലയാളികള്‍ സ്വതന്ത്രാന്തരം ഇന്ത്യയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നു. അവരുടെ പേരുകള്‍ ചരിത്ര താളുകളില്‍ ഈ രണ്ട് മോനോന്‍മാരരെ പോലെ തിളങ്ങി നില്‍ക്കുന്നുണ്ട്.