ഡോക്ടര്‍ ലി വെന്‍ലിയാന്‍ എന്ന കൊറോണ പ്രവാചകന്‍

ഡോക്ടര്‍ ലി വെന്‍ലിയാന്‍ എന്ന കൊറോണ പ്രവാചകന്‍
സുധീര്‍ നാഥ്

ലോകം ഇനി വായിക്കപ്പെടുന്നത് കൊറോണയ്ക്ക് മുന്‍പും പിന്‍പും എന്നായിരിക്കും. മഹാപ്രളയ സമയത്തെ പല സംഭവ കഥകളും, ലോകമഹായുദ്ധകാലത്തെ സംഭവ കഥകളും പലതും നമ്മള്‍ വായിച്ചിരിക്കും. ഇനി ലോകം വായിക്കാന്‍ പോകുന്നത് കോവിഡ് കാലത്തെ കഥകളാണ്. സംഭവ കഥകള്‍. അത്തരം ആയിരകണക്കിന് കഥകള്‍ തന്നെ ഉണ്ടായിരിക്കുന്നു എന്നതാണ് സത്യം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലി വെന്‍ലിയാന്‍ എന്ന ചൈനീസ് ഡോക്ടറെ കുറിച്ചായിരിക്കും. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്ത് വരാന്‍ ഇരിക്കുന്നതേയുള്ളൂ. ഡോക്ടര്‍ ലിയുടെ കഥ, അതു തന്നെയായിരിക്കണം ആരോസ്യ ശുശ്രൂഷാ രംഗത്തെ കോവിഡിന് ശേഷം വായിക്കേണ്ട ആദ്യ കഥ.

ഡോക്ടര്‍ ലി വെന്‍ലിയാന്‍ ആദ്യമായി 2019 ഡിസംബര്‍ 30ന് തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് സ്വകാര്യമായി ഒരു മുന്നറിയിപ്പ് സന്ദേശം അയച്ചു. വുഹാനില്‍ മാരകമായ ഒരു വൈറസ് പടരുന്നുണ്ടെന്നും, അത് വലിയ അപകടകാരിയാണെന്നും, അതിനെ പ്രതിരോധിക്കേണ്ട നടപടികള്‍ എല്ലാവരും സ്വീകരിക്കണം എന്നുമായിരുന്നു സന്ദേശം. സിവിയര്‍ അക്യൂസ്ഡ് റെസ്പിരേറ്ററി സിന്‍ഡ്രത്തിന് (സര്‍സ്) സമാനമായ ലക്ഷണങ്ങളോട് കൂടിയ പകര്‍ച്ച വ്യാതിയാണെന്നും ഡോക്ടര്‍ ലി ഓര്‍മ്മപ്പെടുത്തി. ഇതാണ് പിന്നീട് കോവിഡ് 19 എന്ന വൈറസാണെന്ന് ലോകം രേഖപ്പെടുത്തിയത്. ഡോക്ടര്‍മാര്‍ക്ക് സ്വകാര്യമായി സുരക്ഷയ്ക്കായുള്ള മുന്നറിയിപ്പിനാണ് ഡോക്ടര്‍ ലി ഇങ്ങനെ ഒരു സന്ദേശം അയച്ചത്. ഡോക്ടര്‍ ലിയുടെ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പരന്നു.

2020 ജനുവരി 3ന് വുഹാനിലെ പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോയുടെ ഉദ്യോഗസ്ഥര്‍ ഡോക്ടര്‍ ലിയെ തെറ്റായ സന്ദേശം പരത്തി ജനങ്ങളില്‍ ഭീതി സ്യഷ്ടിച്ചു എന്ന കാരണത്താല്‍ പിടിച്ചു കൊണ്ടു പോയി. അദ്ദേഹത്തെ കൂടാതെ മറ്റ് ഏഴ് പേരെ കൂടി സമാനമായ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തന്‍റെ പ്രസ്ഥാവന തെറ്റായിരുന്നു എന്ന് മാപ്പെഴുതി വാങ്ങിയാണ് ഡോക്ടര്‍ ലി സ്വതന്ത്രമായത്. തിരികെ ഹോസ്പിറ്റലില്‍ ജോലിക്ക് കയറിയ ഡോക്ടര്‍ ലിയ്ക്ക് ചികിത്സിച്ച കോവിഡ് രോഗിയില്‍ നിന്നാണ് രോഗം പകര്‍ന്നത്.

വുഹാന്‍ സര്‍വ്വകലാശാലയില്‍ നിന്നും ക്ലിനിക്കല്‍ മെഡിസിനില്‍ ഏഴ് വര്‍ഷം പഠനം പൂര്‍ത്തിയാക്കി അവിടെ നിന്ന് തന്നെ ബിരുദ്ധവും ബിരുതാനന്ദര ബിരുതവും നേടി. ചൈനയിലെ തെക്ക് കിഴക്കന്‍ തീരദേശമായ സിയാമെന്‍ എന്ന സ്ഥലത്തെ ആശുപത്രിയില്‍ ഡോക്ടര്‍ 2011ല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2014ല്‍ വുഹാനിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ഒപ്ത്തല്‍മോളജിസ്റ്റ് തസ്തികയില്‍ ജോലിക്ക് ചേര്‍ന്നു. വുഹാനിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കെത്തിയ ഏഴ് രോഗികള്‍ക്ക് സിവിയര്‍ അക്യൂസ്ഡ് റെസ്പിരേറ്ററി സിന്‍ഡ്രത്തിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഡോക്ടര്‍ ലി തന്‍റെ ആശങ്ക മറ്റ് ഡോക്ടര്‍മാരുമായി പങ്ക് വെച്ചത്.

വുഹാനിലെ മത്സ്യ മാംസ മാര്‍ക്കറ്റിലാണ് ആദ്യമായി കൊറോണ വൈറസ് പടരുന്നത്. അവിടെ ജോലി ചെയ്യുന്നവരാണ് ആദ്യമായി കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നത്. വുഹാന്‍ മത്സ്യ മാര്‍ക്കറ്റിലെ ഒരു ചെമ്മീന്‍ കച്ചവടകാരിയിലാണ് ആദ്യം വൈറസ് കയറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് പത്രമായ ദി പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം വുഹാനിലെ ഹുവാനന്‍ സമുദ്രോത്പന്ന മാര്‍ക്കറ്റിലെ മത്സ്യ കച്ചവടകാരിയായ വൈ ഗുയ്ഷിയാനിലാണ് ആദ്യമായി വൈറസിനെ കണ്ടെത്തിയത്. 2019 ഡിസംബറില്‍ ആശുപത്രിയിലായ അവര്‍, 2020 ജനുവരിയില്‍ രോവിമുക്തയായി ആശുപത്രി വിട്ടു. ആദ്യ ചികിത്സ തേടിയ 27 പേരില്‍ 24 പേരും മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ളവരായിരുന്നു.

2020 ഫെബ്രുവരി 4ന് ചൈനയിലെ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് വുഹാനിലെ പോലീസ് നടപടിയെ അപലപിച്ചു. ഡോക്ടര്‍ ലിയും മറ്റും പറഞ്ഞത് തെറ്റായ കാര്യമല്ലെന്ന് ചൈനയിലെ പരമോനത കോടതി പ്രഖ്യാപിച്ചതില്‍ അദ്ദേഹം സന്തോഷവാനായിരുന്നു. ഫെബ്രുവരി 5ന് ഡോക്ടര്‍ ലിയുടെ സ്ഥിതി ഗുരുതരാവസ്ഥയിലേയ്ക്ക് പോയി. പക്ഷെ രോഗം മൂര്‍ച്ചിച്ച അവസ്ഥയിലായിരുന്നു അപ്പോഴേയ്ക്കും ഡോക്ടര്‍ ലി. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്ന ഡോക്ടര്‍ തന്‍റെ അനുഭവങ്ങള്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ കുറിക്കുമായിരുന്നു. ഡോക്ടര്‍ ലിയുടെ കുറിപ്പുകള്‍ ചൈനയില്‍ വ്യാപകമായി വായിക്കപ്പെട്ടു. ഡോക്ടറുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമത്തിലെ കുറിപ്പുകള്‍ അപ്രത്യക്ഷമായി.

അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന നടപടിക്കെതിരെ ചൈനയില്‍ വ്യാപക പ്രതിഷേധമാണ് പിന്നീട് ഉണ്ടായത്. വി വാണ്‍ഡ് ഫ്രീഡം ഓഫ് സ്പീച്ച് എന്ന ഹാഷ് ടാഗില്‍ ലക്ഷകണക്കിന് ചൈനീസ് ജനങ്ങളാണ് പ്രതിഷേധം അറിയിച്ചത്. ഇപ്പോള്‍ ലോകം തന്നെ ഡോക്ടര്‍ ലിയുടെ കഥ അറിഞ്ഞിരിക്കുന്നു. ചൈനയിലെ സെന്‍സര്‍ഷിപ്പും, അഭിപ്രായ സ്വാതന്ത്രമില്ലായ്മയും വ്യാപകമായ ചര്‍ച്ചയ്ക്കാണ് ഡോക്ടര്‍ ലിയുടെ മരണത്തോടെ തുടക്കം കുറിച്ചിരിക്കുന്നത്. രാഷ്ട്രീയപരമായ വലിയ തിരിച്ചടിയാണ് ചൈന ഈ വിഷയില്‍ നേരിടുകയെന്നതാണ് വിലയിരുത്തപ്പെടുന്നത്.

2020 ഫെബ്രുവരി 7ന് ഡോക്ടര്‍ ലി വെന്‍ലിയാന്‍ കോവിഡ് 19 വൈറസ് ബാധിച്ച് ചൈനയിലെ വുഹാനില്‍ ജോലി ചെയ്തിരുന്ന സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ 33ാം വയസില്‍ മരണപ്പെടുകയായിരുന്നു. ഡോക്ടര്‍ ലിയുടെ മരണവും, രോഗവിവരവും ചൈനയുടെ മാധ്യമങ്ങളില്‍ പോലും വന്നില്ല. കോവിഡ് രോഗം പടര്‍ന്ന് പിടിച്ചതോടെ സത്യം പുറത്തായി. ചൈനീസ് സര്‍ക്കാര്‍ ഡോക്ടര്‍ ലിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുകയുണ്ടായി എന്നതും ഇവിടെ ചേര്‍ത്ത് വായിക്കണം. ഡോക്ടര്‍ ലിയുടെ മാതാപിതാക്കള്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. അവര്‍ രോഗമുക്തി നേടി. ഡോക്ടറുടെ ഭാര്യ ഗര്‍ഭിണിയാണ്. ഒരു മകനും ഉണ്ട്. ഇവര്‍ സുരക്ഷിതരാണ്. ലോകം വരും നാളില്‍ ഡോക്ടര്‍ ലി വെന്‍ലിയാനെ കൊറോണയുടെ പ്രവാചകനായി വാഴ്ത്തും എന്ന കാര്യത്തില്‍ സംശയമില്ല.