പാര്‍ലമെന്‍റ് സ്ട്രീറ്റ് / 2020 ഫെബ്രുവരി 01

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ഫെബ്രുവരി 01

തീരദേശ യാത്രയിലാണവര്‍....
രാജ്യതലസ്ഥാമായ ഡല്‍ഹിയില്‍ നിന്ന് യാത്രാപ്രിയരായ നാല് പേര്‍ ഇന്ത്യയുടെ തീരപ്രദേശത്തിലൂടെ യാത്ര ചെയ്യാന്‍ തീരുമാനിച്ചത് ആറ് മാസങ്ങള്‍ക്ക് മുന്‍പ്. അവര്‍ പിന്നീട് അതിനുള്ള ഒരുക്കങ്ങളായിരുന്നു. തീരദേശ ഗ്രാമങ്ങളെ കുറിച്ചും, പ്രധാന ചരിത്ര കേന്ദ്രങ്ങളെ കുറിച്ചും, ബീച്ചുകളെ കുറിച്ചും അവര്‍ പഠിച്ചു. 2019 ഡിസംബര്‍ 13 ന് അവര്‍ നാല് പേര്‍ ഒരു കാറില്‍ ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചു. ഇന്ത്യയുടെ 9 തീരദേശ സംസ്ഥാനങ്ങളിലൂടെയും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദമന്‍, ഗോവ, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങളിലൂടെയും  സഞ്ചരിച്ച് 33 ദിവസങ്ങള്‍ കൊണ്ട് ഡല്‍ഹിയില്‍ ജനുവരി 14ന് തിരികെ എത്തുക എന്നതാണ് പരിപാടി. യാത്ര ചെയ്യുന്ന സംഘത്തിലെ ാല് പേരും നിസാരക്കാരല്ല. പ്രശസ്ത സഞ്ചാരിയും ഫോട്ടോഗ്രഫരുമായ നുജും മയ്യനാട്, സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാര ജേതാവും, നാടക പ്രവര്‍ത്തകനായ അനില്‍ പ്രഭാകരന്‍, ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീനിവാസ് എന്‍. വി., ഡല്‍ഹിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ  ജനസംസ്കൃതിയുടെ പ്രസിഡന്‍റും കോളമിസ്റ്റുമായ  ശശികുമാര്‍ എന്നിവരാണവര്‍. മുന്‍പ് ഈ സംഘം വാഹനത്തില്‍ നേപ്പാളും സന്ദര്‍ശിയ്ക്കുകയുണ്ടായി. യാത്രയില്‍ അതാത് പ്രദേശത്തെ ജനങ്ങളോടൊപ്പം, അവരുടെ രീതിയില്‍ സ്വയം ഭക്ഷണം പാകം ചെയ്ത്, ഇന്ത്യയുടെ വൈവിദ്യങ്ങളായ രുചിയും മനസിലാക്കിയാണ് യാത്ര ചെയ്യുന്നത്. ഇന്ത്യയുടെ തീരദേശം യാത്ര ഒട്ടേറെ വൈവിദ്യങ്ങള്‍ കൊണ്ട് വ്യത്യസ്ഥമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. കേരളത്തെിന്‍റേത് പോലെ സുന്ദരമായ കടല്‍ തീരം മറ്റെവിടേയും കണ്ടില്ലെന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

95ല്‍ രണ്ടാം ഊഴം പൂര്‍ത്തിയാക്കി, ഇനി ഓംചേരിക്ക് മൂന്നാം ഊഴം.

പ്രശസ്ത മലയാള നാടക രചയിതാവും ഭാരതീയ വിദ്യാഭവന്‍ ഹോണററി ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങളില്‍ നിന്ന് 95 ാം വയസില്‍ ഓംച്ചേരി എന്‍ എന്‍ പിള്ള വിരമിച്ചു. ഡല്‍ഹിയിലെ ഭാരതീയ വിദ്യാഭവന്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ സി ആര്‍ ഗരേക്കര്‍, ഡയറക്ടര്‍ അശോക് പ്രധാന്‍ തുടക്കി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. 1989 ഫെബ്രുവരി 1 ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥ സ്ഥാനത്ത് നിന്ന് റിട്ടയര്‍ ചെയ്ത അന്ന് വൈകീട്ട് തന്നെ ഭാരതീയ വിദ്യാഭവനില്‍ രണ്ടാം ഊഴം തുടങ്ങി. ഭാരതീയ വിദ്യാഭവനില്‍ 30 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2019 ഡിസംബര്‍ 31 ന് ഔദ്യോഗികമായി ഭാരതീയ വിദ്യാഭവനിലെ ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുകയാണെങ്കിലും മൂന്നാമതൊരു ഊഴത്തിന് അദ്ദേഹം ഒരുങ്ങുന്നു. എറണാകുളം ലോ കോളേജിലെ ആദ്യ ബാച്ചില്‍ നിയമപഠനം പൂര്‍ത്തിയാക്കിയെങ്കിലും റിസള്‍ട്ടിന് മുന്‍പ് കേന്ദ്ര സര്‍ക്കാരില്‍ ജോലി ലഭിച്ചതിനാല്‍ വക്കീല്‍ കോട്ട് അണിഞ്ഞില്ല. സന്നത്തെടുത്ത ഓംചേരി വക്കീല്‍ കോട്ട് വാങ്ങി വെച്ചിരിക്കുകയാണ്. ജനകീയ പ്രശ്നത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി കോട്ടണിഞ്ഞ് കോടതിയുടെ പടി കയറാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. 94 ാം വയസിലും ഓഫീസില്‍ മുടങ്ങാതെ എത്തിയിരുന്ന അദ്ദേഹം യുവജനങ്ങള്‍ക്ക് പോലും ആവേശം നല്‍കുന്ന വ്യക്തിത്വമാണ്. ഡല്‍ഹി മലയാളികളുടെ കാരണവരായി അറിയപ്പെടുന്ന അദ്ദേഹം എല്ലാ മലയാളി കൂട്ടായ്മയിലും ഇപ്പോഴും സജീവമായി പങ്കെടുക്കാറുണ്ട്. ഡല്‍ഹി മലയാളികള്‍ ഓംചേരി ക്കായി കേരള ക്ലബ്ബില്‍ ഒരുക്കിയ പുതിയ ഓഫീസിലേയ്ക്കാണ് യാത്രയയപ്പ് ചടങ്ങിന് ശേഷം അദ്ദേഹം എത്തിയത്. മൂന്നാം ഊഴത്തിന് അങ്ങനെ തുടക്കമായി....

ഡല്‍ഹിയില്‍ ഇലക്ഷന്‍ കാഹളം
ഫെബബുവരി 8ന് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുകയാണ്. പൗരത്ത്വ ബില്ലിനെ ചൊല്ലിയുള്ള സംഘര്‍ഷം ഒരു വശത്ത്, മറുവശത്ത് ജെഎന്‍യുവിലെ ഒിദ്യാര്‍ത്ഥികളുടെ സമരം. രണ്ടും ദേശിയ അന്തര്‍ദേശിയ ശ്രദ്ധ നേടിയത്, യുക്തിക്ക് നിരക്കാത്ത പോലീസ് നടപടിയിലാണ്. രാജ്യത്ത് വ്യാപകമായും, വിശേഷിച്ച് ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിജെപിയും, കോണ്‍ഗ്രസ്സും ഇലക്ഷന്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇരു പാര്‍ട്ടികളും നേരിടുന്ന മുഖ്യ പ്രശ്നം മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന തര്‍ക്കമാണ്. കേന്ദ്ര സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളാണ് പ്രചരണത്തിനായി ബിജെപി ഇപ്പോള്‍ ഉപയോഗിക്കുന്നത്. അരവിന്ദ് കേജരിവാളിന്‍റെ ഭരണ നേട്ടങ്ങളുമായാണ് ആംആദ്മി പ്രചരണം തുടങ്ങിയിരിക്കുന്നത്. ഡല്‍ഹിയില്‍ ഇപ്പോള്‍ സ്ത്രീകള്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ (ഡിറ്റിസി) ബസ്സുകളില്‍ സൗജന്യ യാത്രയുടെ സുഖം അനുഭവിക്കുകയാണ്. തന്നെ വീണ്ടും അധികാരത്തില്‍ കൊണ്ടു വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിറ്റിസി ബസ്സുകളില്‍ സൗജന്യ യാത്ര തരപ്പെടുത്താമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുണ്യ നദിയായി അറിയപ്പെടുന്ന യമുനയില്‍ ഇപ്പോള്‍ ഒഴുകുന്നത് മാലിന്യ ജലമാണ്. 2025 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് യമുന ശുദ്ധിയാക്കുമെന്നും, ഭക്തര്‍ക്ക് യമുനയില്‍ പഴയത് പോലെ പുണ്യസ്നാനം ചെയ്യാന്‍ സാഹചര്യമൊരുക്കുമെന്നും കേജിരിവാള്‍ ഉറപ്പ് നല്‍കുന്നു. ഒപ്പം ഡല്‍ഹിയുടെ വായു മാലിന്യം വന്‍ നിലയില്‍ കുറവ് വരുത്തുമെന്നും കേജരിവാ,ള്‍ ജനങ്ങളോട് പറയുന്നു. ഡല്‍ഹിയുടെ വൈദ്യുതി ബില്ല് കാര്യമായി കുറവ് വരുത്തി ജനപ്രീയമായിരിക്കുകയാണ് ഇപ്പോള്‍ കേജരിവാള്‍. 200 യൂണിറ്റ് വരെ സൗജ്യവും, 400 യൂണിറ്റ് വരെ 50 ശതമാനം സബ്സിഡിയുമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ലഭിക്കുന്നത്. ബിജലി ബില്‍ സീറോ ഹേ... കേജരിവാള്‍ ഹീറേ ഹേ... എന്നതും, ഐ ലൗ കേജരിവാള്‍ എന്നീ മുദ്രാവാക്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ് ഡല്‍ഹി. ഡല്‍ഹിയില്‍ വ്യാപകമായി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോഗ്രസ്സ് കാര്‍ഡുമായി ജനങ്ങളുടെ യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തുന്ന പരിപാടിക്ക് വലിയ സ്വകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ തവണ ഡല്‍ഹിയിലെ ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളില്‍ 67 സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി ജയിച്ചത്. നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തിന് അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെയായിരുന്നു ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്ക് പ്രകാരം 60 സീറ്റുകളില്‍ ബിജെപി ജയിക്കേണ്ടതായിരുന്നു. ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമാണോ, സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമാണോ വിലയിരുത്തുക എന്നത് ഫലം പ്രഖ്യാപിക്കുന്ന ഫെബ്രുവരി 11ന് അറിയാം. 2,08,883 പുതിയ വേട്ടര്‍മാരാണ് 18 വയസിനും 19 വയസിനും ഇടയിലുള്ളത്. ഇവരാണ് വരുന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിധികര്‍ത്താക്കള്‍. 13,750 ബൂത്തുകളാണ് ഡല്‍ഹിയില്‍ ആകെ ഉള്ളത്.

ചുവപ്പ് നിറം കൂടിപ്പോയി സര്‍...
ഇത്തവണയും റിപ്പബ്ലിക്ക് പരേഡില്‍ കേരളത്തിന് ഇടമില്ല. കേരളത്തിന് മാത്രമല്ല, ബംഗാള്‍ മഹാരാഷ്ട്രാ... കേന്ദ്ര സര്‍ക്കാരിന് നേരെ വിരല്‍ ചൂണ്ടുന്ന എല്ലാവര്‍ക്കും സ്ഥിതി മറിച്ചല്ല എന്ന സന്ദേശമാണ് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ സംസാരം. കേരളത്തിന്‍റെ കലാരൂപങ്ങളാണ് ഇക്കുറി സമര്‍പ്പിക്കപ്പെട്ട റിപ്പബ്ലിക്ക് പരേഡ് ഫ്ളോട്ടിന്‍റെ മാത്യകയായിരുന്നത്. കഥകളിയും, തെയ്യവും, ഓട്ടന്‍ തുള്ളലും, തുടങ്ങിയ കലാരൂപങ്ങളിലെ ചുവപ്പ് നിറം ഒരു പ്രശ്നമായെന്നാണ് ആദ്യ യോഗത്തിന് ശേഷം സംസാരമുണ്ടായത്. രണ്ടാം യോഗത്തില്‍ ചില ചുവപ്പുകള്‍ ഓറഞ്ചാക്കി സമര്‍പ്പിച്ചപ്പോള്‍ കമ്മറ്റി അംഗങ്ങളുടെ മുഖത്ത് ചിരി വിടര്‍ന്നു. പക്ഷെ അതുകൊണ്ട് കാര്യമായില്ല. കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കൂട്ടരാണ്. അതുകൊണ്ട് പതിവ് പോലെ മുന്‍ വര്‍ഷങ്ങളിലെ പോലെ കേരളത്തിന്‍റെ റിപ്പബ്ലിക്ക് പരേഡ് ഫളോട്ടിന്‍റെ മാത്യക തള്ളി. മറ്റ് റിപ്പബ്ലിക്ക് പരേഡ് മാത്യകയെ വെല്ലുന്നതാണെങ്കിലും ചുവപ്പ് നിറം കൂടിയതാണ് പുറന്തള്ളാന്‍ കാരണം എന്നു തന്നെയാണ് വിലയിരുത്തല്‍. കേരളം ശക്തമായി പ്രതികരിക്കുവാനുള്ള ഒരുക്കത്തിലാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഡല്‍ഹിയിലെത്തി റിപ്പബ്ലിക്ക് ആഘോഷം കേരള ഹൗസില്‍ നടത്തുമെന്നറിയുന്നു. കേരളത്തിന് നിഷേധിക്കപ്പെട്ട ടാബ്ലോ കേരള ഹൗസിലും, ബംഗാളിന് നിഷേധിക്കപ്പെട്ടത് ബംഗ്ലാ ഭവനിലും പ്രദര്‍ശിപ്പിക്കുമെന്നാണ് ലഭ്യമായ സൂചനകള്‍. അങ്ങിനെയെങ്കില്‍ അത് വലിയ ശക്തമായ പ്രതിഷേധമായി മാറും എന്നതില്‍ തര്‍ക്കമില്ല. ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കടുത്ത പ്രഹരമാകും എന്ന വിലയിരുത്തലും ഉണ്ട്. ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകളെ വരുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മറുപടി കൊടുക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷം എക്യൈപ്പെട്ടാല്‍ ബിജെപിയുടെ നില പരുങ്ങലിലാകും.