വീണ്ടും കേജരിവാള്‍ തന്നെ

വീണ്ടും കേജരിവാള്‍ തന്നെ
സുധീര്‍ നാഥ്

ഒടുവില്‍ ഡല്‍ഹി തിരഞ്ഞെടുപ്പഫലം വന്നപ്പോള്‍ പ്രതീക്ഷിച്ച പോലെ അരവിന്ദ് കേജരിവാളും ആംആദ്മി പാര്‍ട്ടിയും ജയിച്ചു. 70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ട്ടിക്ക് 62 സീറ്റുകള്‍ ലഭിച്ചു. ബിജെപിക്ക് 8 സീറ്റില്‍ ത്യപ്തിപെടേണ്ടി വന്നു. ലഭിച്ച വോട്ട് ശതമാനത്തില്‍ 2015നേക്കാള്‍ വോട്ട് ശതമാനം ബിജെപിക്ക് കൂടിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി മൂന്നാം തവണയും രാജ്യ തലസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വികസനം കൊണ്ടു വന്ന് കാണിച്ചതാണ് ആംആദ്മി പാര്‍ട്ടിക്ക് തുണയായത്. മുന്‍പൊരിക്കലും ഭരിച്ച പാര്‍ട്ടി റിപ്പോര്‍ട്ട് കാര്‍ഡും, ഗ്യാരണ്ടി കാര്‍ഡുമായി വോട്ടര്‍മാരെ സമീപിച്ചിട്ടില്ല. പ്രകടന പത്രികയില്‍ 2015ല്‍ പറഞ്ഞ കാര്യങ്ങള്‍ 90 ശതമാനവും നടപ്പിലാക്കിയതിന്‍റെതും ശേഷിച്ചവയ്ക്ക് തുടക്കം കുറിച്ചതിന്‍റേയും വ്യക്തമായ തെളിവുകളുമായിട്ടാണ് 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇനി കേജരിവാള്‍ മോഡല്‍ പ്രവര്‍ത്തനം തുടങ്ങേണ്ടി വരുമെന്നാണ് സംസാരം. വികസനത്തിന് മാത്രമേ ജനപിന്തുണ ലഭിക്കൂ എന്ന നിലയിലേയ്ക്ക് രാഷ്ട്രം മാറുന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഡല്‍ഹിയിലെ ആംആദ്മിയുടെ വിജയം സൂചിപ്പിക്കുന്നത്.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് 54.5% വോട്ടും, ബിജെപിയ്ക്ക് 32.3% വോട്ടുമാണ് ലഭിച്ചിരുന്നത്. 2019ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് 22.6% വോട്ടും, ബിജെപിയ്ക്ക് 56.9% വോട്ടുമാണ് ലഭിച്ചത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് 53.6% വോട്ടും, ബിജെപിയ്ക്ക് 38.5% വോട്ടുമാണ് ലഭിച്ചത്. ബിജെപിക്ക് തുടര്‍ച്ചയായി ലഭിക്കുന്ന പരാജയങ്ങളില്‍ അവസാത്തേതാണ് ഡല്‍ഹിയിലേത്. ഈ വര്‍ഷം നവംബര്‍ മാസത്തോടെ ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. നിതീഷ് കുമാര്‍ ഡല്‍ഹി വിജയത്തിന് ശേഷം പ്രതികരിച്ചത് ജനങ്ങളാണ് ബോസ് എന്നാണ്. ബിജെപി ബന്ധം ഒഴിവാക്കുന്ന പ്രസ്ഥാവനകളാണ് കഴിഞ്ഞ കുറച്ച് നാളായി നിതീഷില്‍ നിന്ന് ഉണ്ടാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാജ്യദ്രോഹിയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത് അവര്‍ക്ക് തന്നെ തിരിച്ചടിയായി. ഡല്‍ഹിയുടെ മകനായ തന്നെ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് കേട്ടില്ലേ എന്ന കേജരിവാളിന്‍റെ ചോദ്യം വജ്രായുധമായി ബിജെപിയെ തകര്‍ത്തു. ബിജെപി അണികള്‍ വരെ അതിനെ എതിര്‍ത്തു. ഷീലാ ദീക്ഷിദിന് ശേഷം മൂന്നാം തവണ മുഖ്യമന്ത്രിയാകുന്ന വ്യക്തി എന്ന പേര് കേജരിവാളിന് സ്വന്തമായിരിക്കുകയാണ്.

വികസന പ്രഖ്യാപനങ്ങളേക്കാള്‍, വികസനം നടപ്പിലാക്കിയതിനാണ് ഡല്‍ഹി ജനത വോട്ട് ചെയ്തത്. ഏതാനും മാസം മുന്‍പ് ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലും വിജയിച്ചത് ബിജെപിയായിരുന്നു. മൂന്നാം സ്ഥാനം മാത്രമാണ് ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ ചൂല് ജനങ്ങള്‍ ശരിക്കും പ്രയോഗിച്ചു എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവിപാറ്റ് മെഷിനുകള്‍ക്ക് രാത്രിയിലും പകലും കാവലിരുന്ന അപൂര്‍വ്വ കാഴ്ച്ചയും ഡല്‍ഹിലുണ്ടായിരുന്നു. ജനാധിപത്യത്തിന് കാവലിരുന്ന് നേടിയ വിജയമാണ് ഡല്‍ഹിയില്‍ ഉണ്ടായത് എന്ന് പറയുന്നതില്‍ തെറ്റില്ല.

2020 ജനുവരി 21ന് ആറ് മണിക്കൂറിലേറെ കാത്തിരുന്നിട്ടാണ് നാമനിര്‍ദേശ പത്രിക കൊടുക്കേണ്ട അവസാന ദിവസം ഡല്‍ഹി മുഖ്യമന്ത്രിയും, ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാളിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചത്. ജനുവരി 20 തിങ്കളാഴ്ച്ച നോമിനേഷന്‍ നല്‍കാന്‍ റോഡ് ഷോയായി പുറപ്പെട്ട കേജരിവാളിന് പക്ഷെ സമയത്തിന് വരണാധികാരിക്ക് മുന്നില്‍ എത്തിചേരാന്‍ കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് ജനങ്ങളാണ് കേജരിവാളിനായി ഒത്തുകൂടിയത്. 2013ല്‍ ന്യൂ ഡല്‍ഹിയില്‍ 15 വര്‍ഷം മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിദിനെ 25,864 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് കേജരിവാള്‍ ജയിച്ചത്. 28 സീറ്റില്‍ ജയിച്ച ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ പിന്തുണയോടെ 49 ദിവസം ഡല്‍ഹി ഭരിച്ചു. 2015ല്‍ ന്യൂഡല്‍ഹിയില്‍ നിന്ന് 31,583 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കേജരിവാള്‍ ജയിച്ചത്. അന്ന് 70ല്‍ 67 സീറ്റിലും ആംആദ്മി പാര്‍ട്ടി ജയിച്ചു. 2020ല്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയിച്ചത് വലിയ പോരാട്ടത്തിനൊടുവിലാണ്. 62% വോട്ട് ലഭിച്ച കേജരിവാള്‍ ജയിച്ചത് 21,737 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്.

കേജരിവാളിനൊപ്പം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെ നയിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയാണ് ഡല്‍ഹിയിലെ മിന്നുന്ന മറ്റൊരു വിജയം നേടിയ വ്യക്തി. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ശക്തമായ മത്സരം കാഴ്ച്ച വെച്ച മനീഷ് അവസാന റൗണ്ടിലാണ് വിജയ സൂചന നല്‍കിയത് എന്നത് ഏറെ പിരിമുറുക്കമുണ്ടാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകനും, സാമൂഹ്യ പ്രവര്‍ത്തകനുമായ മനീഷ് സിസോഡിയ 2013ലെ ആംആദ്മി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. പട്പട് ഗഞ്ച് നിയോജക മണ്ഡലത്തില്‍ നിന്ന് 2013ല്‍ 11,478 വോട്ടിന്‍റെ ഭൂരിപക്ഷവും, 2015ല്‍ 24,000 വോട്ടിന്‍റെ ഭൂരിപക്ഷവും കിട്ടിയാണ് ജയിച്ചത്.

2015 മുതല്‍ 2018ല്‍ കേന്ദ്ര അഭ്യന്തിര വകുപ്പ് നീക്കം ചെയ്യുന്നത് വരെ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ഉപദേശകയായിരുന്നു ആതിഷി മര്‍ലീന. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ മുഴുകിയ ആതിഷിയാണ് ഡല്‍ഹിയുടെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്കും, ഡല്‍ഹിയിലെ വിദ്യഭ്യാസ നിലവാരത്തിന്‍റെ ഉയര്‍ച്ചയ്ക്കും പിന്നിലെ പ്രധാന വ്യക്തി. ഡല്‍ഹിയുടെ വിദ്യഭ്യാസ വളര്‍ച്ചയ്ക്ക് നേത്യത്ത്വം നല്‍കിയ അവരെ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തതിനുള്ള പ്രതികാരം കൂടിയായിരുന്നു കാല്‍കാജിയില്‍ നിന്നുള്ള അവരുടെ വിജയം.

പഞ്ചാബി ഹിന്ദു കുടുംബത്തിലെ അംഗമാണെങ്കിലും കാറല്‍ മാക്സിന്‍റേയും, ലെനിന്‍റേയും പേരുകള്‍ ചേര്‍ത്ത് (ങമൃഃ + ഘലിശി = ങമൃഹലിമ) മര്‍ലീന എന്നാക്കുകയായിരുന്നു. 2018ല്‍ പാര്‍ലമെന്‍റിലേയ്ക്ക് മത്സരിച്ച് തോറ്റിരുന്നു. കാല്‍കാജി മണ്ഡലത്തില്‍ നിന്ന് ജയിച്ച അവര്‍ ഡല്‍ഹിയുടെ അടുത്ത വിദ്യഭ്യാസ വകുപ്പ് മന്ത്രിയാകുമെന്നതില്‍ ഒരു സംശയവുമില്ല. ഡല്‍ഹിയുടെ വിദ്യാഭ്യാസ രംഗം രാജ്യത്തെ ഏറ്റവും മികച്ചതാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഡല്‍ഹി സര്‍ക്കാരിന്‍റെ ഉപദേശികയായിരുന്ന അവര്‍ ഒരു രൂപ മാത്രമാണ് ശമ്പളമായി വാങ്ങിയിരുന്നത്. 9 വനിതകളെ മത്സരിപ്പിച്ച ആംആദ്മി പാര്‍ട്ടിക്ക് 8 പേരെ വിജയിപ്പിക്കാനായി. ഡല്‍ഹി നിയമസഭയില്‍ വിജയിച്ചെത്തിയ എല്ലാ സ്ത്രീകളും ആംആദ്മി പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്.

വൈക്കം സ്വദേശിയായ സ്റ്റാലി വര്‍ഗ്ഗീസ് തന്‍റെ മകളെ സ്വകാര്യ സ്ക്കൂളില്‍ നിന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ക്കൂളിലേയ്ക്ക് മാറ്റിയത് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയത് ശ്രദ്ധേയമായി. പഠനത്തില്‍ മോശമായിരുന്ന മകള്‍ സര്‍ക്കാര്‍ സ്ക്കൂളിലേയ്ക്ക് മാറ്റിയ ശേഷം 80 ശതമാനം വിജയവുമായി വരുന്നതും, സ്ക്കൂളിലെ രക്ഷകര്‍ത്താക്കളുടെ യോഗത്തെ കുറിച്ചും  എഴുതിയിട്ടുണ്ട്. വിദ്യഭ്യാസ രംഗത്തെ വളര്‍ച്ച വ്യക്തമാക്കുന്ന തെളിവായി സ്റ്റാലിന്‍റെ കുറിപ്പ് വായിച്ചെടുക്കാവുന്നതാണ്.

ആതിഷിയെ പോലെ ഒരു രൂപ ശമ്പളത്തില്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ സാമ്പത്തിക ഉപദേശകനായി ജോലി ചെയ്തിരുന്ന രാഘവ് ചദ്ദ രജീന്ദര്‍ നഗറില്‍ നിന്ന് മുതിര്‍ന്ന ബിജെപി നേതാവ് ആര്‍ പി സിംഗിനെ തോല്‍പ്പിച്ചത് 59,135 വോട്ടിനാണ്. ചാര്‍ട്ടേഡ് അക്കൗഡന്‍റായ ചദ്ദയാണ് നിയമസഭയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഒരു ഡസനിലേറെ വിവാഹ അഭ്യര്‍ത്ഥന പരസ്യമായി ലഭിച്ച് വാര്‍ത്തകളില്‍ ചദ്ദ നിറഞ്ഞിരുന്നു.

പൗരത്ത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ഒട്ടേറെ സമരങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഷാഹിന്‍ ബാഗിലെ മുസ്ലീം സ്ത്രീകള്‍ നടത്തുന്ന സമരമാണ്. അടുക്കളയില്‍ നിന്ന് ഷാഹിന്‍ബാസിലെ സമരമുഖത്തുള്ള സ്ത്രീകള്‍ സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകങ്ങളാണ്.  ഷാഹിന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല നിയോജക മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ അമാനുത്തുള്ള ഖാന്‍ ജയിച്ചത് വന്‍ ഭൂരിപക്ഷത്തിനാണ്.

വിജേന്ദര്‍ ഗുപ്തയായിരുന്നു 2015ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപിയുടെ മൂന്നംഗങ്ങളുടെ സഭാ നേതാവ്. അദ്ദേഹം രോഹിണിയില്‍ നിന്ന് മത്സരിച്ച് പല കുറി വിജയം ആവര്‍ത്തിച്ചിരുന്നു. 2020ല്‍ രോഹിണി എന്ന ബിജെപി കോട്ടയില്‍ വിജേന്ദര്‍ ഗുപ്ത വിജയിച്ചത് തലനാരിഴയ്ക്കാണ് എന്നത് ഞെട്ടലുളവാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ബിജെപി ജയിച്ച രജോരി ഗാര്‍ഡനില്‍ ഇത്തവണ തോറ്റതും നിസാരമായി കാണാന്‍ സാധിക്കില്ല.

ചാന്ദിനി ചൗക്കില്‍ മത്സരിച്ച അല്‍ക്ക ലംബ കോണ്‍ഗ്രസ്സിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യു വഴിയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പക്ഷെ 2015ല്‍ ആംആദ്മി പാര്‍ട്ടിയുടെ ടിക്കറ്റില്‍ ചാന്ദിനി ചൗക്കില്‍ നിന്ന് ജയിച്ച അവര്‍ 2019 സെപ്തംബറില്‍ കോണ്‍ഗ്രസ്സില്‍ തിരികെ എത്തി. 2020ല്‍ അവര്‍ കോണ്‍ഗ്രസ്സ് സീറ്റില്‍ ചാന്ദിനി ചൗക്കില്‍ മത്സരിച്ച് പരാജയപ്പെട്ടു എന്നത് ആംആദ്മി പാര്‍ട്ടിയുടെ വിജയമാണ്.

ഫെബ്രുവരി 8ന് 6 മണിക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഔദ്യോഗികമായി പൂര്‍ത്തീകരിച്ചു. വോട്ടു ചെയ്യാന്‍ ക്യൂ നിന്നിരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കി. പക്ഷെ എത്ര ശതമാനം വോട്ടിങ്ങ് ഡല്‍ഹിയില്‍ നടന്നു എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത് 24 മണിക്കൂര്‍ കഴിഞ്ഞിട്ടാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കുകള്‍ പ്രഖ്യാപിക്കാത്തതിനെ ശക്തമായ ഭാഷയില്‍ അരവിന്ദ് കേജരിവാള്‍ വിമര്‍ശിച്ചത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കുകള്‍ പുറത്ത് വിട്ടത്.

ഡല്‍ഹിയിലെ 70 നിയോജകമണ്ഡലങ്ങളിലായി 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളായിരുന്നു ഒരുക്കിയിരുന്നത്. 13,750 പോളിങ്ങ് ബൂത്തുകളിലായി 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 1,47,86,382 വോട്ടര്‍മാരാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 2, 32,815 കന്നി വോട്ടര്‍മാരാണ്. 2015ല്‍ 67.5% വോട്ടുകളാണ് പോള്‍ ചെയ്തത്. 2020ല്‍ ഔദ്യോഗിക കണക്ക് പ്രകാരം 62.59% വോട്ടുകള്‍ പോള്‍ ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടു.

ആംആദ്മി പാര്‍ട്ടി അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളാണ് പ്രചരണത്തിനായി ഉയര്‍ത്തി കാട്ടിയത്. വികസനവും, അഴിമതി രഹിത ഭരണവും, ചര്‍ച്ചയാക്കിയ ആംആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ വിദ്യഭ്യാസ, ആരോഗ്യ രംഗത്ത വികസനങ്ങളും, വൈദ്യുതി, വെള്ളം, യാത്രാ സൗകര്യങ്ങള്‍ ചര്‍ച്ചാ വിഷയമാക്കി. സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി തീരുമാനിച്ച് പ്രചരണത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടി അധികാരം നിലനിര്‍ത്തും എന്ന് എല്ലാ എക്സിറ്റ് പ്രവചനങ്ങളിലും പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങളായിരുന്നു ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇത്തവണ മോദി  രണ്ട് ഇലക്ഷന്‍ പൊതുപരിപാടിയില്‍ മാത്രമാണ് പങ്കെടുത്തത്. അമിത്ത് ഷായായിരുന്നു ഡല്‍ഹിയില്‍ ബിജെപിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാതെ മത്സര രംഗത്തുണ്ടായ ബിജെപി 48 സീറ്റില്‍ ജയിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പക്ഷെ അവര്‍ക്ക് 2015ലെ മൂന്ന് മണ്ഡലങ്ങളിലെ വിജയത്തേക്കാള്‍ മികച്ചതാണ് ലഭിച്ചത് എന്നതാണ് ആശ്വാസം. ശ്രീരാമ ജന്‍മഭൂമി ട്രസ്റ്റ് രൂപീകരണം, സിഎഎ, ഷാഹിന്‍ ബാഗ് എന്നിവയാണ് ബിജെപി പ്രചരണത്തില്‍ ഉയര്‍ത്തി കാട്ടിയത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് മത്സരത്തിനുണ്ടായിരുന്നു എന്നു മാത്രമേ പറയുവാന്‍ സാധിക്കൂ. ഒരു സീറ്റിലും 2015ല്‍ ജയിക്കാന്‍ കഴിഞ്ഞില്ല എന്നത് 2020ലും ആവര്‍ത്തിക്കുകയാണുണ്ടായത്. മലയാളി കൂടിയായ കോണ്‍ഗ്രസ്സ് നേതാവ് പി സി ചാക്കോ ആയിരുന്നു ഡല്‍ഹിയുടെ ചുമതല വഹിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും, കേരളത്തിലെ എല്ലാ കോണ്‍ഗ്രസ്സ് എംപിമാരും ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് പ്രചരണത്തിന് ഉണ്ടായിരുന്നു. ഒരു സീറ്റിലും വിജയിക്കാതെ 4.26 വോട്ടിങ്ങ് ശതമാനം മാത്രമേ കോണ്‍ഗ്രസ്സിന് സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് വിട്ടു വീഴ്ച്ച ചെയ്തെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുകയാണ് നേതാക്കള്‍. കോണ്‍ഗ്രസ്സിന്‍റെ പ്രമുഖ നേതാക്കളൊക്കെ മത്സര രംഗത്ത് ഉണ്ടായിരുന്നു. മത്സരിച്ച 67 കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെച്ച കാശ് നഷ്ടമിയി എന്നത് ഗൗരവമായി തന്നെ കാണേണ്ടിയിരിക്കുന്നു.

2013ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഹര്‍ഷ്വര്‍ദ്ധനെയും, കോണ്‍ഗ്രസ്സ് ഷീലാ ദീക്ഷിദിനേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചിരുന്നു. 2015ല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേഡിയായിരുന്നു. കോണ്‍ഗ്രസ്സ് വ്യക്തമായി ഒരു വ്യക്തിയേയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി കാട്ടിയില്ല. 2020ല്‍ ബിജെപിയും, കോണ്‍ഗ്രസ്സും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാണിക്കാന്‍ സാധിയ്ക്കാത്ത നിലയിലായി. ഇരു പാര്‍ട്ടിയിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഒന്നിലേറെ പ്രമുഖ നേതാക്കളുണ്ടായത് അവര്‍ക്ക് വിനയാകുകയായിരുന്നു.

ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞത് തന്‍റെ ആറാം ഇന്ദ്രീയം പറയുന്നത് 48 സീറ്റ് ലഭിക്കുമെന്നാണ് എന്നായിരുന്നു. ബിജെപി മുന്‍ അധ്യക്ഷന്‍ അമീത്ത് ഷാ പൊതുയോഗങ്ങളില്‍ ജനങ്ങളോട് പറഞ്ഞത് വോട്ട് മെഷ്യനിലെ താമര ചിഹ്നത്തില്‍ അമര്‍ത്തി കുത്തണമെന്നും, അതില്‍ നിന്നുള്ള ഷോക്ക് ഷാഹിന്‍ ബാഗില്‍ അടിക്കണമെന്നായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ രണ്ട് പ്രതികരണങ്ങളേയും കണക്കിന് പരിഹസിച്ച് ആയിരകണക്കിന് ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വന്നത്.

ആംആദ്മി വിട്ട് എതിര്‍ ചേരിയില്‍ പോയ നാല് പേര്‍ മത്സരരംഗത്തുണ്ടായിരുന്നു. അതില്‍ ബിജെപിയില്‍ ചേര്‍ന്ന് ഗാന്ധി നഗറില്‍ നിന്ന് മത്സരിച്ച അനില്‍ കുമാര്‍ ബാജ്പയ് മാത്രമാണ് ജയിച്ചത്. കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി ചാന്ദിനി ചൗക്കില്‍ മത്സരിച്ച അല്‍ക്കാ ലംബയും, ദ്വാരകയില്‍ മത്സരിച്ച ആദര്‍ര്‍ശ് ശാസ്ത്രിക്കും ദയനീയ പരാജയമാണ് ഉണ്ടായത്. ബിജെപിയിലേയ്ക്ക് പോയ കപില്‍ മിശ്ര മോഡല്‍ ടൗണില്‍ പരാജയപ്പെട്ടു. ഗോളി മാറോ പ്രയോഗം കൊണ്ട് കുപ്രസിദ്ധി നേടിയ വ്യക്തിയാണ് കപില്‍ മിശ്ര.

2021ല്‍ ബിജെപിക്ക് സമാനമായ തോല്‍വി ബംഗാളിലും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേജരിവാളിനെ അഭിനന്ദിച്ചത്. പിണറായി വിജയനടക്കം ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ കേജരിവാളിനെ അഭിനന്ദിച്ചു.