രാജ്യത്ത് നിര്‍മ്മാണ വിപ്ലവം

രാജ്യത്ത് നിര്‍മ്മാണ വിപ്ലവം
2020 ജനുവരി 17
സുധീര്‍ നാഥ്

ഇപ്പോള്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത് നിര്‍മ്മാണ വിപ്ലവമാണ്. കെട്ടിടങ്ങള്‍ മാത്രമല്ല, സ്മാരകങ്ങളും, ക്ഷേത്രങ്ങളും, പ്രതിമകളും പുതുതായി നിര്‍മ്മിക്കുന്നു. കേരളത്തില്‍ അടുത്തിടെ ജനങ്ങള്‍ ആകാംഷയോടെ കണ്ടത് നാല് വമ്പന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതാണ്. കേരളത്തില്‍ പൊളിക്കുന്ന കാഴ്ച്ചയാണെങ്കില്‍ രാജ്യത്താകമാനം നടക്കുന്നത് നിര്‍മ്മാണമാണ്. ഇന്ത്യന്‍ പാര്‍ലമെന്‍റ് കെട്ടിടം വട്ടത്തിലാണ്. അത് ത്രികോണത്തിലാക്കാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തില്‍ 2024ല്‍ സമ്മേളനം നടത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചും കഴിഞ്ഞു. രാജ്പഥിന്‍റെ ഇരുവശത്തും പുതിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. നിര്‍മ്മാണം ഉടന്‍ തുടങ്ങും. ഇത് കൂടാതെ ഡല്‍ഹിയില്‍ വന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പണിതു കൊണ്ടിരിക്കുന്നു.

ഡല്‍ഹിയിലെ പ്രശസ്തമായ പ്രഗതി മൈതാനിലെ പ്രദര്‍ശന കേന്ദ്രങ്ങള്‍ പൊളിച്ചു മാറ്റിയിരിക്കുന്നു. നെഹ്റുവിന്‍റെ പദ്ധതിയായിരുന്നു അത്. അവിടെ ഇപ്പോള്‍ പുതിയ പ്രഗതി മൈതാന്‍ ഒരുങ്ങുന്നു.  ലോകത്തിലെ ഏറ്റവും മികച്ചതും വലിയതുമായ പ്രദര്‍ശന കേന്ദ്രമായിരിക്കും പുതുക്കിയ അന്തര്‍ ദേശിയ പ്രദര്‍ശന സമുച്ചയമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ജി 20 പോലുള്ള വലിയ സമ്മേളനങ്ങള്‍ക്ക് ഇവിടം വേദിയാകുമെന്നാണ് പ്രതീക്ഷ. പ്രഗതി മൈതാന്‍ പുനര്‍ നിര്‍മ്മിക്കുന്നത് കോടികള്‍ ചിലവഴിച്ചാണ്. അതിന്‍റെ മുഖ്യ നിര്‍മ്മാണ ചുമതല നാഷണല്‍ ബില്‍ഡിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. 7000 പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍റര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കെട്ടിടം. 3000 പേര്‍ക്ക് ഇരിക്കാവുന്ന ആംഫി തീയറ്റര്‍, 600 പേര്‍ക്കും 900 പേര്‍ക്കും ഇരിക്കാവുന്ന രണ്ട് ആഡിറ്റോറിയം, 50 മുതല്‍ 500 പേര്‍ക്ക് ഇരിക്കാവുന്ന 22 കോണ്‍ഫറന്‍സ് ഹാളുകളും, ബിസിനസ് സെന്‍ററുകളും പ്രഗതി മൈതാനില്‍ ഉയരുകയാണ്. ഫുഡ് കോര്‍ട്ടുകളും, ആശപത്രിയും പ്രഗതി മൈതാനിയില്‍ ഉണ്ടാകും. ഭൂമിക്കടിയില്‍ വിശാലമായ പാര്‍ക്കിങ്ങും ഒരുക്കുന്നുണ്ട്. പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് പ്രഗതി മൈതാനിയുടെ സമീപത്തുള്ള ഡല്‍ഹിയിലെ പ്രധാന റോഡുകളിലേയ്ക്ക് ടണല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇത് പ്രഗതി മൈതാനിയുടെ പരിസരത്തുള്ള ഗതാഗത കുരുക്ക് മാറുവാന്‍ ഉപകരിക്കും. 2019 അവസാത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ്  നാഷണല്‍ ബില്‍ഡിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ വ്യക്താവ് പറയുന്നത്.

ബംഗ്ലാദേശ് യുദ്ധത്തില്‍ മരണപ്പെട്ട 3,843 സൈനികരുടെ പേരുകള്‍ കൊത്തിയ കല്ലില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിര്‍മ്മിച്ച ഇന്ത്യ ഗേറ്റ് ഏറെ പ്രശസ്തമാണ്. ഇന്ത്യയ്ക്ക് വേണ്ടി യുദ്ധം ചെയ്തു മരിച്ചു വീണ ജവാന്‍മാരുടെ സ്മാരകമായി 1972ല്‍ ഇന്ത്യാ ഗേറ്റില്‍ ജ്വലിച്ചു തുടങ്ങിയതാണ് അമര്‍ജവാന്‍ ജ്യോതി. ഇന്ത്യന്‍ സൈനികരെ സ്മരിക്കുന്നതിനായി റിപ്പബ്ലിക്ക് ദിന പരേഡില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് വേണ്ടി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ സൈനികരോടുള്ള ബഹുമാനാര്‍ത്ഥം പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങ് കാലാകാലങ്ങളായി ഉണ്ട്. ഇനി മുതല്‍ ആദരവ് ചടങ്ങ് അമര്‍ ജ്യോതിയിലുണ്ടാകുമോ...? കാരണം, ഇന്ത്യാ ഗേറ്റില്‍ പുതിയ ദേശിയ യുദ്ധ സ്മാരകം മോദി പൂര്‍ത്തീകരിച്ച് തുറന്നു കഴിഞ്ഞു. രാജ്യത്തിന്‍റെ എല്ലാ പ്രധാന ചടങ്ങിലും ഇന്ത്യന്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കുന്നത് ദേശിയ യുദ്ധ സ്മാരകത്തില്‍ വെച്ചാകും എന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. 1947ലും 48ലും, 1961 (ഗോവ), 1962 (ചൈന), 1965, 1971, 1987 (സിയാച്ചിന്‍), 198788 (ശ്രീലങ്ക), 1999 (കാര്‍ഗില്‍), പിന്നെ മറ്റ് ചെറു യുദ്ധങ്ങള്‍ എന്നിവയില്‍ ജീവന്‍ നഷ്ടപ്പെട്ട 26,000 സൈനികരുടെ പേരുകള്‍ ദേശിയ യുദ്ധ സ്മാരകത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന് റിപ്പബ്ലിക്ക് ദിനത്തിലെ ആദരവ് അടക്കം ദൈനംദിന ആദരവ് ചടങ്ങുകള്‍ ദേശിയ യുദ്ധ സ്മാരകത്തില്‍ വെച്ചായിരിക്കും നടത്തുക. ദേശിയ യുദ്ധ സ്മാരകത്തോടൊപ്പം ദേശിയ യുദ്ധ സ്മാരക മ്യൂസിയവും 40 ഏക്കര്‍ വിസ്ത്യതിയുള്ള ഇന്ത്യാ ഗേറ്റിന് പിന്നിലെ സ്ഥലത്ത് പുതുതായി നിര്‍മ്മിച്ചിട്ടുണ്ട്.

കാശ്മീരിലെ ചിനാബ് നദിക്ക് മുകളിലൂടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം പൂര്‍ത്തിയായിരിക്കുന്നു. 359 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച റെയില്‍വേ പാലം, ഇഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ്. ചൈനയിലെ ബെയ്പാന്‍ ചയാങ്ങ് നദിക്ക് മുകളിലെ 275 മീറ്റര്‍ ഉയരത്തിലെ പാലമാണ് നിലവിലെ റെക്കോഡ് ഉയരം. ലോകത്തിലെ ഉയരം കൂടുതലുള്ള ഉദംപൂര്‍ ശ്രീനഗര്‍ ബാരപ്പുള്ള റെയില്‍ പാലത്തിലൂടെ താമസിയാതെ യാത്ര ചെയ്യാനാകും. 1315 മീറ്റര്‍ ദൂരമുള്ള പാലത്തിന് 8 പോയിന്‍റ് റിച്ചര്‍ സ്കെയിലില്‍ രേഖപ്പെടുത്തുന്ന ഭൂമി കുലുക്കത്തെ മറികടക്കാനാകും. ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ മികവ് ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടുന്ന നിര്‍മ്മാണമാണ് ജമ്മുവില്‍ പൂര്‍ത്തിയായിരിക്കുന്നത്.

മുംബയിലെ അറേബ്യന്‍ കടലില്‍ നിര്‍മ്മിക്കുന്ന ചത്രപതി ശിവജിയുടെ പ്രതിമാ നിര്‍മ്മാണത്തിന്‍റെ ജലപൂജ ഡിസംബര്‍ 24ന് നിര്‍വ്വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കരയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ 3600 കോടി ചിലവിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്. കടലിലെ 16 ഏക്കറിലാണ് 210 മീറ്റര്‍ ഉയരത്തില്‍ പ്രതിമ നിര്‍മ്മിക്കുന്നത്. കുതിരപ്പുറത്തുള്ള ശിവജിയുടെ പ്രതിമയ്ക്ക് മാത്രം 192 മീറ്റര്‍ ഉയരമുണ്ട്.് ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണെന്നും അതിനാല്‍ ഇത് ലോക ശ്രദ്ധാ കേന്ദ്രമാകുമെന്നാണ് സംഘാടകര്‍ വിശ്വാസം. ന്യൂയോര്‍ക്കിലെ 83 മീറ്റര്‍ ഉയരമുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയാണ് ലോകത്തലെ ഏറ്റവും ഉയരം കൂടിയത്. ഗുജറാത്തിലെ നര്‍മ്മദാ നദിക്ക് അഭിമുഖമായി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം.

ബ്രിട്ടീഷുകാര്‍ അയോധ്യാ വിഷയം രമ്യമായി പരിഹരിച്ചതായിരുന്നു. പിന്നീട് വളരെ സമാധാനത്തോടെ മുസ്ലീം സമുദായം മസ്ജീദിലും, ഹിന്ദുക്കള്‍ പ്രത്യേകമായി അനുവദിച്ച പ്രദേശത്തും ആരാധന നടത്തി വരികയായിരുന്നു. വളരെ സമാധാനത്തില്‍ അയോധ്യ ഇരിക്കുന്ന അവസരത്തിലാണ് 1949 ഡിസംബര്‍ 22ന് വ്യാഴാഴ്ച്ച രാത്രി 11 മണിക്ക് അയോധ്യ ഇരിക്കുന്ന ഫൈസബാദ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കെ കെ കെ നായരെന്ന മലയാളിയുടെ നേത്യത്ത്വത്തില്‍ ഏഴ് ഇഞ്ച് നീളമുള്ള ശ്രീരാമ വിഗ്രഹം മസ്ജീദിന്‍റെ ഉള്ളില്‍ സ്ഥാപിച്ചത്. ഫൈസബാദ് സിറ്റി മജിസ്ട്രേയ്റ്റ് ഗുരു ദത്ത് സിംഗിന്‍റെ സഹായവും നായര്‍ക്ക് ലഭിച്ചു. അയോധ്യയിലെ മസ്ജീദില്‍ വിഗ്രഹം വെച്ച് പ്രശ്മാക്കി മസ്ജീദ് പൂട്ടിച്ച ശേഷം ഗുരു ദത്ത് സിംഗ് തത്സ്ഥാനം രാജിവെച്ചു. കെ കെ കെ നായരെ സസ്പന്‍റ് ചെയതു. ഒട്ടേറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഐസിഎസ് ഉദ്യോഗ സര്‍വ്വീസില്‍ തിരിച്ചെത്തിയ കെ കെ കെ നായര്‍ക്ക് ഒട്ടേറെ വെല്ലുവിളി നേരിടേണ്ടി വന്നു. ഐസിഎസ് ഉദ്യോഗസ്ഥനായ നായര്‍ ഒടുവില്‍ 1952ല്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു. പിന്നീട് കെ കെ കെ നായര്‍ അലഹബാദ് ഹൈകോടതിയില്‍ അഭിഭാഷകനായും സേവനം അനുഷ്ടിച്ചു. കെ കെ കെ നായരും, ഭാര്യയും ഭാരതീയ ജനസംഘിന്‍റെ പ്രതിനിധിയായി പാര്‍ലമെന്‍റിലെത്തി.

1992 ഡിസംബര്‍ മാസം 6ന് ബാബറി മസ്ജീദ് കര്‍സേവകര്‍ തകര്‍ത്തു. ശേഷം ചരിത്രമാണ്. 2019ല്‍ നവംബര്‍ മാസം രാമക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി വിട്ടുനല്‍കുമെന്ന് സുപ്രീം കോടതി വിധിച്ചു. മൂന്നു മാസത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. ആറ് അംഗങ്ങളുള്ള ട്രസ്റ്റ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കണം. ട്രെസ്റ്റിന്‍റെ നേത്യത്ത്വത്തിലാകും രാമക്ഷേത്ര നിര്‍മ്മാണമെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നു. സുന്നി വഖഫ് ബോര്‍ഡിന് മസ്ജീദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി അനുവദിക്കാനും സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. വളരെ താമസിയാതെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും. വലിയ ശ്രീരാമന്‍റെ പ്രതിമ സരയൂ നദി കരയില്‍ ഉത്തര്‍ പ്രദശ് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്.

ക്രിസ്തു ദേവന്‍റെ 114 അടി ഉയരമുള്ള പ്രതിമ കര്‍ണ്ണാടകയിലെ കപലപേട്ടയില്‍ മുനീഷ്വാര ബേട്ട മലയില്‍ നിര്‍മ്മിക്കാന്‍ 2019 ഡിസംബര്‍ 25ന് കോണ്‍ഗ്രസ്സ് നേതാവ് ഡികെ ശിവകുമാര്‍ തുടക്കം കുറിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമയാണ് അവിടെ ഇപ്പോള്‍ നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10 ഏക്കര്‍ ഭൂമി 10 ലക്ഷത്തിന് വാങ്ങി പ്രതിമ നിര്‍മ്മിക്കാന്‍ സംഭാവന ചെയ്തത് ശിവകുമാറാണ്. ക്ഷേത്ര നിര്‍മ്മാണത്തിനും, ക്ഷേത്രങ്ങളുടെ നവീകരണത്തിനും തന്‍റെ മണ്ഡലത്തില്‍ താന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ക്രിസ്തുവിന്‍റെ പ്രതിമ നിര്‍മ്മിക്കുന്നതിന് എതിര്‍പ്പില്ലെന്നാണ് ആര്‍എസ്എസ് നേതാവ് ഭട്ട് പ്രതികരിച്ചത്. ഹിന്ദുക്കളെ ക്രിസ്തു മതത്തിലേയ്ക്ക് ആകര്‍ഷിക്കുവാനാണ് ക്രിസ്തു പ്രതിമ ഉപകരിക്കൂ എന്നാണ് ഭട്ടിന്‍റെ ആക്ഷേപം. പക്ഷെ 2020 ജനുവരി 13 മുതല്‍ കര്‍ണ്ണാടകയിലെ ഹിന്ദു ജാഗരണ്‍ വേദിക്ക് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. ക്രിസ്തുവിന്‍റെ പ്രതിമ നിര്‍മ്മിക്കുന്ന സ്ഥലം തിരികെ വാങ്ങണമെന്നാണ് അവരുടെ ആവശ്യം. പ്രതിമ നിര്‍മ്മാണം തടയണമെന്നും, നിര്‍മ്മാണം തുടര്‍ന്നാല്‍ വന്‍ പ്രക്ഷോഭം ഉണ്ടാക്കുമെന്നും, പ്രതിമ തകര്‍ക്കുമെന്ന ഭീഷണിയും അവിടെ ഉയര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ക്രിസ്തു പ്രതിമ ഉയരാന്‍ അനുവദിക്കല്ലെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കയാണ്. രാമക്ഷേത്രം തകര്‍ത്തത് പോലൊരു അന്തരീക്ഷമാണ് അവിടെ ഉയരുന്നത്.

രാജ്യം സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുകയും പട്ടിണിയും, ദാരിദ്രവും ചോദ്യ ചിഹ്നമായി നില്‍ക്കുകയും ചെയ്യുന്ന കാലത്ത് നികുതി പണം ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിക്കുന്ന എല്ലാ നിര്‍മ്മാണത്തിലും വന്‍ അഴിമതി കഥകളും പുറത്ത് വരുന്നുണ്ട്. കരാറുകള്‍ക്ക് പ്രതിഫലമായി കോടികളാണ് സമാഹരിക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം. വരു നാളില്‍ എല്ലാ നിര്‍മ്മാണവും വന്‍ ചര്‍ച്ചയ്ക്ക് ഇടം നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല.