അയോധ്യയിലേയ്ക്ക് ഒരു യാത്ര

അയോധ്യയിലേയ്ക്ക് ഒരു യാത്ര
സുധീര്‍ നാഥ്

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജീദ് കര്‍സേവകര്‍ തകര്‍ത്തതോടെ രാജ്യത്ത് വ്യാപകമായി കലാപം ഉണ്ടായി. പിന്നീട് രാജ്യം ഏറെ ചര്‍ച്ച ചെയ്ത ഇടമാണ് അയോധ്യയിലെ ബാബറി മസ്ജീദും, രാമജന്‍മ ഭൂമിയും. വിഷയം സുപ്രീം കേടതിയില്‍ എത്തി. 133 വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ശേഷം 1045 പേജുള്ള സുപ്രീം കോടതിയുടെ വിധിയും വന്നു. 9 ഭാഷകളിലായി പന്ത്രണ്ടായിരത്തോളം പേജുള്ള തെളിവുകള്‍ പരിശോധിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാം എന്നായിരുന്നു സുപ്രീം കേടതി വിധി. ആകാശം മുട്ടെയുള്ള രാമക്ഷേത്രം നാല് മാസം കൊണ്ട് അയോധ്യയില്‍ പണിയുമെന്ന് 2019 ഡിസംബര്‍ 16ന് ജാര്‍ക്കണ്ഡിലെ പക്കൂറിലെ അവസാന വട്ട ഇലക്ഷന്‍ പ്രചരണ റാലിയില്‍ അമീത്ത് ഷാ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി ഉറപ്പ് നല്‍കി. വലിയ കരഘോഷത്തോടെയും, ജയ് ശ്രീരാം വിളികളോടെയുമാണ് ജനങ്ങള്‍ അമിത്ത് ഷായുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. 100 വര്‍ഷത്തിലേറെയായി രാജ്യത്തെ ഹിന്ദുക്കളുടെ ആവശ്യമാണ് ഞങ്ങള്‍ നാല് മാസം കൊണ്ട് നിറവേറ്റാന്‍ പോകുന്നതെന്ന് അമിത്ത് ഷാ പറഞ്ഞു. ലോക എഞ്ചിനിയറിങ്ങ് രംഗത്ത് വിപ്ലവകരമായ നിര്‍മ്മണമായിരിക്കും അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം എന്ന് വ്യാപക ചര്‍ച്ച ഉണ്ടായി.

2019 നവംബര്‍ മാസം വന്ന സുപ്രീം കോടതി വിധി പ്രകാരം രാമക്ഷേത്ര നിര്‍മ്മാണത്തിന് മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ആറ് അംഗങ്ങളുള്ള ട്രസ്റ്റ് രൂപീകരിക്കേണ്ടതുണ്ട്. 2020 ജനുവരി രണ്ടാം വാരത്തിന്‍റെ തുടക്കമായിട്ടും ക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചിട്ടില്ല. പക്ഷെ ആരൊക്കെ ട്രസ്റ്റില്‍ അംഗങ്ങളാകും എന്ന കാര്യത്തില്‍ സുഗമമായി തീരുമാനം എടുക്കാന്‍ സാധിക്കില്ല. അത്രയേറെ ഹിന്ദു സംഘടനകളാണ് അയോധ്യയില്‍ തന്നെ സജീവമായി ഉള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ആറ് അംഗങ്ങള്‍ക്ക് മാത്രമേ ട്രസ്റ്റ് അംഗം ആകുവാന്‍ സാധിക്കൂ. രാമക്ഷേത്രത്തിനായി നിലകൊണ്ട ഹിന്ദു സംഘടനകളെ ഒക്കെ അംഗങ്ങളാക്കാനും സാധിക്കില്ല.  ഈ ഒരു സാഹചര്യത്തില്‍ നാല് മാസം കൊണ്ട് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പറ്റുമോ...? പരസ്യമായി അമിത്ത് ഷാ പറഞ്ഞിരിക്കുന്നു. 

അയോധ്യയില്‍ നേരിട്ട് പോകണം. എല്ലാം നേരില്‍ കണ്ടാല്‍ നന്നായിരിക്കും. ക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍പും പിന്‍പും കാണേണ്ടത് ചരിത്രമായിരിക്കും. ഡല്‍ഹിയില്‍ നിന്ന് അയോധ്യമിലേയ്ക്കുള്ള തീവണ്ടികള്‍ പതിവായി വൈകുന്നു, പലപ്പോഴും റദ്ദാക്കുകയും, ചെയ്യുന്നു എന്നത് യാത്ര അലഹബാദ് വഴിയാക്കാന്‍ കാരണമായിരുന്നു. അയോധ്യയില്‍ ക്ഷേത്രം ഉയരും മുന്‍പ് നേരില്‍ കാണണം എന്ന ആഗ്രഹമാണ് യാത്ര വേഗമാക്കിയത്. നാല് മാസത്തിന് ശേഷം ക്ഷേത്രം കാണുവാനും പോകണം എന്ന ആഗ്രഹവും പലരുമായി പങ്ക് വെച്ചു. അലഹബാദിലുള്ള സുഹൃത്ത് മങ്കള്‍ നായരുമായി വിഷയം സംസാരിച്ചു. അദ്ദേഹം നല്ലൊരു വിശ്വാസിയും, പശു സംരക്ഷണ സേനയുടെ ഭാഗവും, ക്ഷേത്രങ്ങളുമായി നല്ല ബന്ധമുള്ള വ്യക്തിയാണ്. അയോധ്യയില്‍ അദ്ദേഹം കൂടെ വന്നാല്‍ സൗകര്യമാകും. അലഹബാദില്‍ വന്നാല്‍ കാറില്‍ കൂടെ വരാമെന്നും, എല്ലാ സഹായവും ചെയ്തു തരാമെന്നും അദ്ദേഹം പറഞ്ഞതോടെ ആശ്വാസമായി. കായംകുളം, ചേരിവള്ളിയില്‍ ശിവപ്രസാദ് നായരുടേയും, രാധാമണിയുടേയും മകനാണ് മങ്കള്‍. ജനിച്ചതും വളര്‍ന്നതും അലഹബാദിലാണ്. ഉത്തര്‍പ്രദേശിലെ ഒരു ചെറിയ ഗ്രാമമായ ദാരാ നഗറില്‍ ഒരു ചെവ്വാഴ്ച്ചയാണ് മങ്കള്‍ ജനിച്ചത്. ചൊവ്വ എന്നത് ഹിന്ദിയില്‍ മങ്കള്‍ എന്നാണ്. ചൊവ്വാഴ്ച്ച ജനിച്ച കുട്ടിക്ക് സ്ഥലത്തെ പ്രധാന്‍ ഇട്ട പേരാണ് മങ്കള്‍. മറ്റൊരാള്‍ക്കും ലോകത്തില്‍ ഇങ്ങനൊരു പേരുണ്ടാകാന്‍ ഇടയില്ല.

മറ്റൊരു സുഹൃത്തായ സന്തോഷ് ഡല്‍ഹിയില്‍ നിന്ന് കൂടെ വരാമെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി. ടിക്കറ്റ് ബുക്ക് ചെയ്തു. അലഹബാദ് ദുരന്തോ എക്സ്പ്രസ്സില്‍. ഡല്‍ഹി വിട്ടാല്‍ അലഹബാദിലേ നിര്‍ത്തൂ. രാത്രി 10.15നാണ് ന്യൂഡല്‍ഹിയില്‍ നിന്നും തീവണ്ടി യാത്ര ആരംഭിക്കുക. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ രാത്രിയിലും നിറയെ യാത്രക്കാരാണ്. അവിടെ തണുപ്പ് ആര്‍ക്കും ഒരു പ്രശ്നമല്ല. പ്ലാറ്റ് ഫോം നമ്പര്‍ ഒന്‍പതിലാണ് 12276 എന്ന അലഹബാദ് ദുരന്തോ എത്തുന്നത്. നല്ല വൃത്തിയുള്ള തീവണ്ടി. ഉറങ്ങി എഴുന്നേറ്റത് ജനുവരി 5 ന് പുലര്‍ച്ചെ. തീവണ്ടിയുടെ എല്‍ഇഡി സ്ക്രീനിലെ അറിയിപ്പ് വായിച്ച് ഞെട്ടി. സമയം രാവിലെ ഏഴ് മണി ആയിക്കാണും. അലഹബാദില്‍ എത്തേണ്ട സമയം എപ്പഴേ കഴിഞ്ഞിരിക്കുന്നു. 320 കിലോമീറ്റര്‍ കൂടി യാത്ര ചെയ്യാനുണ്ട് അലഹബാദിലേയ്ക്ക് എന്നാണ് അറിയിപ്പ്. മഞ്ഞാണ് വില്ലനായി വന്നതെന്ന് റെയില്‍വേയുടെ ആപ്പ് തുറന്ന് പരിശോധിച്ചപ്പോള്‍ മനസിലായി. പന്ത്രണ്ട് മണിയോടെ എത്തും എന്ന സൂചന നല്‍കി. ഇന്നലെ ഡല്‍ഹിയിലേയ്ക്ക് അലഹബാദില്‍ നിന്ന് പുറപ്പെട്ട ദുരന്തോവിന്‍റെ സ്ഥിതി ഒന്ന് നോക്കി. രാവിലെ 6.10 ന് എത്തേണ്ട തീവണ്ടി വൈകീട്ട് 4 മണിയോടെ എത്തുമെന്നാണ് സൂചന.

അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ മങ്കള്‍ നായരും, അദ്ദേഹത്തിന്‍റെ സുഹൃത്ത് അനില്‍ ത്രിപാഠിയും കാറുമായി കാത്തു നില്‍പ്പുണ്ടായിരുന്നു. അലഹബാദ് പട്ടണം ഒന്ന് ചുറ്റി കണ്ട ശേഷം നേരെ അയോധ്യയിലേയ്ക്കാണ് യാത്ര. ഗംഗാനദി മറികടന്നുള്ള യാത്രയില്‍ ഉത്തര്‍പ്രദേശിന്‍റെ പല ഗ്രാമങ്ങള്‍ കണ്ടു. ക്യഷിയിടങ്ങളാണ് കൂടുതലും. ചെറിയ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തിരക്കേറെയാണ്. വീതികുറഞ്ഞ റോഡുകളാണവിടെ. അത്തരം പല ഗ്രാമങ്ങളും പട്ടണങ്ങളും കടന്ന് 160 കിലോമീറ്റര്‍ യാത്ര ചെയ്താലേ അയോധ്യയിലെത്തൂ. പ്രമുഖര്‍ മത്സരിച്ച് പ്രശസ്തമാക്കിയ അമേഠി, സുല്‍ത്താന്‍പൂര്‍, ഫൈസാബാദ് എന്നീ ചെറുപട്ടണങ്ങള്‍ വഴിയില്‍ കണ്ടു. ഒടുവില്‍ അയോധ്യയിലേയ്ക്ക് സ്വാഗതം എന്ന ബോര്‍ഡും കണ്ടു.

അയോധ്യയില്‍
ഉത്തര്‍പ്രദേശിലെ ഫൈസബാദ് ജില്ലയില്‍ സരയൂ നദിയുടെ തീരത്തുള്ള ചെറിയ പട്ടണമാണ് അയോധ്യ. ക്ഷേത്രങ്ങളുടെ നാടായ അയോധ്യയില്‍ 7000 ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. ഹിന്ദു മത വിശ്വാസപ്രകാരം ശ്രീരാമന്‍റെ ജന്‍മസ്ഥലമാണ് അയോധ്യ.

അയോധ്യയിലേയ്ക്ക് ഒരാളെ സ്വീകരിക്കുന്നത് അതീവ സുരക്ഷാ മേഖല എന്ന ബോര്‍ഡുകളാണ്. ബാരിക്കേഡ് വെച്ച് റോഡുകളില്‍ അയോധ്യ പോലീസിന്‍റെ പരിശോധനയുണ്ട്. ഹൈ സെക്യൂരിറ്റി സോണ്‍ എന്ന് എഴുതിയ ബോര്‍ഡുകളാണ് എങ്ങും. യാത്രക്കാരുടെ ഐഡന്‍റിറ്റി കാര്‍ഡ് കാണിച്ചതിനും, കാറ് പരിശോധിച്ചതിനും ശേഷം മാത്രമേ അയോധ്യയിലേയ്ക്ക് പ്രവേശിച്ചുള്ളൂ. വളരെ കുറച്ച് ജനങ്ങളേ പുറത്ത് കണ്ടുള്ളൂ... വല്ലാത്ത മൂകതയാണ് ചുറ്റിനും, സന്യാസിമാര്‍ ഇടയ്ക്ക് നടന്ന് നീങ്ങുന്നത് കാണാമായിരുന്നു. പഴകിയ കെട്ടിടങ്ങളാണ് റോഡിന്‍റെ ഇരുവശവും. വൈകുവോളം അയോധ്യയിലെ തെരുവിലൂടെ നടന്നു. പല പല ക്ഷേത്രങ്ങളില്‍ കയറി ഇറങ്ങി. അയോധ്യയിലെ മിക്ക വീട്ടിലും ക്ഷേത്രമുണ്ട്. ക്ഷേത്രം ഒരു വരുമാന മാര്‍ഗ്ഗമാണിവിടെ. പണമുള്ളവര്‍ വീട്ടിലെ ക്ഷേത്രം മികച്ച നിലവാരത്തിലാക്കുന്നു. ചില ക്ഷേത്രങ്ങള്‍ക്ക് ഒരു പാട് സ്ഥലങ്ങളുണ്ടാകും. ജീവനക്കാരുണ്ടാകും. കൂലിക്ക് പൂജാരികളുണ്ടാകും. വലിയ ക്ഷേത്രങ്ങളില്‍ നിന്ന് ജപവും, മണിയടിയും കേള്‍ക്കാം. ധനികരല്ലാത്ത വ്യക്തികളുടെ ക്ഷേത്രത്തിലും പൂജകള്‍ ഉണ്ടാകും. ജനക്കൂട്ടം ഉണ്ടാകില്ല.

ക്ഷേത്രമുള്ള എല്ലാ വീട്ടിലും ഒരാള്‍ പണ്ഡിറ്റായിരിക്കും. അവരുടെ നേത്യത്ത്വത്തില്‍ അവിടെ പൂജകള്‍ നടക്കും. ഭജനകള്‍ നടക്കും. ഭക്തര്‍ അവിടെ വരും. പണം നല്‍കും. അവര്‍ക്ക് വേണ്ടി അവിടെ പൂജകള്‍ നടക്കും. പ്രശ്ന പരിഹാരത്തിന് പണ്ഡിറ്റുകള്‍ പല മാര്‍ഗ്ഗങ്ങളും പറയും. ഓരോ പരിഹാരത്തിനും പ്രത്യേക റേറ്റുകളാണ്. അയോധ്യയിലെ ഗൈഡുകള്‍ അവിടെ എത്തുന്ന ഭക്തരെ ഓരോ വീടുകളിലും പൂജയ്ക്കായി എത്തിക്കുന്നു. അതിന് മതിയായ കമ്മിഷന്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്.

അയോധ്യയില്‍ നിറയെ കുരങ്ങന്‍മാരാണ്. യാത്രക്കാര്‍ സൂക്ഷിക്കേണ്ടത് കുരങ്ങന്‍മാരെയാണ്. അനില്‍ ത്രിപാഠി പൂജയ്ക്ക് ശേഷം ലഭിച്ച മാലയും, പ്രസാദമായി ലഭിച്ച ലഡുവും ഒരു കവറില്‍ സന്തോഷിനെ പിടിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. ഒരുമിച്ച് നടക്കുന്നതിനിടയില്‍ ഒരു കുരങ്ങ് വന്ന് കവറ് തട്ടിപറിച്ച് ഓടി മറഞ്ഞു. അത് അവിടെ സ്ഥിരമായി നടക്കുന്ന സംഭവമാണ്. അയോധ്യയിലെ ഓരോ കെട്ടിടത്തിലും കുരങ്ങനില്‍ നിന്ന് സുരക്ഷ ലഭിക്കാന്‍ ഇരുമ്പ് വലകള്‍ കൊണ്ട് പ്രതിരോധം തീര്‍ത്തിരിക്കുന്നത് കാണാം.

രാത്രി ഒന്‍പത് മണിയോടെ രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷന്‍ ന്യത്ത്യ ഗോപാല്‍ദാസ് മഹാരാജിനെ നേരില്‍ കാണുവാനും അയോധ്യയുടെ നിലവിലെ സ്ഥിതികളെ കുറിച്ച് ചോദിച്ചറിയാനും അവസരം കിട്ടി. സത്യം ഒരിക്കലും തോല്‍ക്കില്ലെന്നാണ് അദ്ദേഹത്തിന് ആമുഖമായി പറയാനുണ്ടായത്. ഏറെ താമസിയാതെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ വകയായിരുന്നു രാത്രി ഭക്ഷണം. ഏറെ സമയം അവിടെ ചിലവഴിച്ചാണ് പുറത്തേയ്ക്കിറങ്ങിയത്. പൂജാ വിദ്യപഠിക്കുന്ന നൂറിലേറെ കുട്ടികളെ തെരുവില്‍ കണ്ടു. പശുക്കളും കുരങ്ങന്‍മാരും തെരുവുകള്‍ രാത്രിയിലും സ്വന്തമാക്കിയിരിക്കുന്നു.

അയോധ്യയിലെ കാര്യശാല
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മക്കുക എന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ചതാണ്. 1989 നവംബര്‍ 10ന് അയോധ്യയിലെ രാമജന്‍മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുന്ന ശിലാന്യാസം നടത്തിയതാണ്. അതിനെ തുടര്‍ന്ന് 1990ല്‍ ക്ഷേത്ര നിര്‍മ്മിതിക്കായുള്ള പണികള്‍ക്കായിട്ടാണ് കാര്യശാല ആരംഭിച്ചത്. കാര്യശാല സന്ദര്‍ശിക്കുവാന്‍ ആയിരകണക്കിന് ഭക്തര്‍ ദിവസവും എത്തുന്നുണ്ട്. ഇവിടേയ്ക്ക് ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ജനുവരി 6 ന് രാവിലെ എട്ടു മണിക്ക് തന്നെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരുക്കിയ വലിയ തൂണുകളും മറ്റും സൂക്ഷിച്ചിരിക്കുന്ന കാരശാല കാണുവാന്‍ പോയി. പണിയുവാന്‍ ഉദ്ദേശിക്കുന്ന രാമക്ഷേത്രത്തിന്‍റെ വലിയ മാത്യക അവിടെ കയറി ചെല്ലമ്പോള്‍ തന്നെ കാണാം. 240 അടി നീളവും, 140 അടി വീതിയും, 128 അടി ഉയരവുമുള്ള രണ്ട് നിലകളുള്ള ക്ഷേത്രത്തിന്‍റെ മാത്യകയാണ് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അഞ്ച് വാതിലുകളുള്ള ക്ഷേത്ര നിര്‍മ്മാണത്തില്‍ ഇരുമ്പ് ഉപയോഗിക്കില്ല. പരമ്പരാഗതമായ രീതിയിലാണ് നിര്‍മ്മിതി നടക്കുക. വലിയ കല്ലുകള്‍ തമ്മില്‍ കോര്‍ത്തിണക്കുന്ന മാത്യകയാണ് നിര്‍മ്മാണത്തിനായി അനുകരിക്കുന്നത്. നിര്‍മ്മിച്ച തൂണുകളില്‍ പ്രത്യേകം അക്കങ്ങള്‍ എഴുതി വെച്ചിട്ടുണ്ട്.

76 വയസുള്ള ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുരയെ വിശ്വ ഹിന്ദു പരിഷത്താണ് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തിയത്. പ്രശസ്തമായ സോമനാഥ് ക്ഷേത്രമടക്കം നിര്‍മ്മിച്ച സോംപുര കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ചന്ദ്രകാന്ത്. ക്ഷേത്ര നിര്‍മ്മാണത്തില്‍ ഇവര്‍ വളരെ പ്രശസ്തരാണ്. വിഎച്ച്പി നേതാവ് അശോക് സിംഗളാണ് ചക്രാന്തിന് ക്ഷേത്രം രൂപകല്‍പ്പന ചെയ്യാനും, നിര്‍മ്മിക്കാനും ചുമതല നല്‍കിയത്. ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര തയ്യാറാക്കിയ ക്ഷേത്രത്തിന്‍റെ മാത്യക വിശ്വഹിന്ദു പരിഷത്ത് അംഗീകരിച്ചാണ് ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുന്നത്. ബിര്‍ളാ മന്ദിര്‍ പണിയുന്നതിനിടയിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് അശോക് സിംഗാള്‍ ചന്ദ്രകാന്തിനെ സമീപിക്കുന്നത്. അങ്ങിനെ 1990ല്‍ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം ഔദ്യോഗികമായി തുടങ്ങി.

അക്ഷര്‍ദാം ക്ഷേത്രം പണിതതും ചന്ദ്രകാന്ത് സോംപുര തന്നെയാണ്. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വ്യക്തിപരമായി പ്രതിഫലമൊന്നും മേടിച്ചിട്ടില്ല ചന്ദ്രകാന്ത് സോംപുര. യാത്രാ, താമസ ചലവുകള്‍ വിശ്വ ഹിന്ദു പരിഷത്താണ് വഹിക്കുന്നത്. ആറ് മസമെടുത്താണ് രാമക്ഷേത്രത്തിന്‍റെ ഡിസൈന്‍ പൂര്‍ത്തീകരിച്ചത്. 250 തൂണുകളാണ് ആകെ രാമക്ഷേത്രത്തിനുള്ളത്. ഓരോ തൂണിലും 16 ശില്‍പ്പങ്ങള്‍ ഉണ്ടാകും. വിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളും മറ്റ് ദൈവങ്ങളുടേയും ശില്‍പ്പമായിരിക്കും തൂണുകളില്‍ ഉണ്ടാകുക.

കനത്ത പോലീസ് കാവല്‍ അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊത്തുപണികള്‍ തീര്‍ത്ത വലിയ കല്ലുകള്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി അവിടെ ഒരുക്കിവെച്ചിട്ട് വര്‍ഷങ്ങളായി. ഇവിടെ നൂറ് കണക്കിന് കലാകാരന്‍മാര്‍ തൂണുകളിലെ കൊത്ത് പണി നടത്തുന്നു. നൂറ് കണക്കിന് തൂണുകള്‍ അവിടെ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരുക്കി വെച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു. കല്ലുകളില്‍ അതിന്‍റെ പഴക്കം തോന്നിപ്പിക്കുന്നുണ്ട്. അത് വ്യത്തിയാക്കുക എന്നത് മാസങ്ങള്‍ നീണ്ട പണിയാണ്. ഓരോ തൂണിലും മികച്ച നിലവാരമുള്ള കൊത്തുപണികള്‍ ആകര്‍ഷകമാണ്.

അനുഭായ് സ്വംപുരയാണ് കാര്യശാലയുടെ സൂപ്പര്‍ വൈസര്‍. അദ്ദേഹം പറയുന്നത് കാര്യശാലയിലുള്ള നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്ലുകള്‍ കൊണ്ടു പോയി സ്ഥാപിക്കാന്‍ ചുരുങ്ങിയത് നാല് വര്‍ഷം എടുക്കും എന്നാണ്. രാമജന്‍മഭൂമിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കാര്യശാലയയെ ബന്ധിപ്പിക്കുന്ന നല്ല റോഡില്ല. വലിയ ക്രെയിനുകളുടെ സഹായത്താല്‍ പണി പൂര്‍ത്തിയാക്കിയ വലിയ ഒറ്റ കല്ലുകളില്‍ തീര്‍ത്ത തൂണുകള്‍ ക്ഷേത്ര നിര്‍മ്മാണ ഭൂമിയില്‍ കൊണ്ടെത്തിക്കുക ശ്രമകരമായ ജോലിയാണ്. കൊത്തുപണികള്‍ നശിക്കാതെ സൂക്ഷിച്ച് വേണം ഇതൊക്കെ അവിടെ എത്തിക്കാന്‍.

ഇന്ത്യയിലെയും, വിദേശത്തേയും പല കേന്ദ്രങ്ങളില്‍ നിന്നും ക്ഷേത്ര നിര്‍മ്മാണത്തിന് കൊണ്ടുവന്ന കല്ലുകള്‍ അവിടെ അടുക്കി വെച്ചിട്ടുണ്ട്. ജയ് ശ്രീറാം എന്ന് പല ഭാഷകളില്‍ കല്ലില്‍ എഴുതി വെച്ചിരിക്കുന്നു. കല്ലുകള്‍ക്കിടയില്‍ ചെറിയൊരു പ്രതിഷ്ഠയും കാണാം. ജനങ്ങള്‍ അവിടെ പ്രാര്‍ത്ഥനകള്‍ നടത്തുന്നുണ്ട്. കാര്യശാലയില്‍ എത്തുന്ന ജനങ്ങളില്‍ ചിലര്‍ ജയ് ശ്രീറാം വിളിക്കുന്നുണ്ട്. ഭക്തിയോടെ ക്കൈകള്‍ കൂപ്പി ക്ഷേത്ര നിര്‍മ്മിതിക്കായി ഒരുക്കിയ കല്ലുകളെ തൊഴുന്നവരുണ്ട്. വലിയ മാര്‍ബിള്‍ കല്ലുകള്‍ മുറിക്കുവാനുള്ള യന്ത്രങ്ങളും അവിടെ കണ്ടു. 1994 വരെ വളരെ വേഗതയിലായിരുന്നു പണികള്‍ നടന്നിരുന്നത്. പിന്നീട് പണി സാവധാനമായി. സുപ്രീം കോടതി വിധിയോടെ എല്ലാം വേഗതയിലാകും എന്ന പ്രതീക്ഷയാണ്.

തര്‍ക്ക ഭൂമിയില്‍ അല്‍പ്പനേരം

(അയോധ്യയിലെ ബാബറി മസ്ജീദ് 1900 ല്‍)

ഹിന്ദു വിശ്വാസപ്രകാരം വിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്‍. രാമായണത്തില്‍ പറയുന്നത് അയോധ്യയിലെ സരയൂനദിയുടെ തീരത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നാണ്. മുഗള്‍ ഭരാണാധികാരിയായ ബാബര്‍ ആണ് 1528 ല്‍ അയോധ്യയില്‍ മസ്ജീദ് സ്ഥാപിക്കുന്നത്. അയോധ്യ രാമജന്മഭൂമിയാണെന്നും അവിടെ ഉണ്ടായിരുന്ന രാമക്ഷേത്രം ബാബര്‍ മസ്ജീദായി മാറ്റിയെടുക്കുകയായിരുന്നു എന്നാണ് ഹിന്ദുക്കള്‍ ആരോപിക്കുന്നത്. ബ്രീട്ടീഷ് ഭരണകൂടത്തിന് മുന്നിലാണ് ഈ തര്‍ക്കം ആദ്യം എത്തുന്നത്. തര്‍ക്ക പരിഹാരം എന്ന നിലയില്‍ 1859 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ വേലി കെട്ടി തിരിച്ചു. മസ്ജീദിന്‍റെ അകം മുസ്ലിംങ്ങള്‍ക്കും പുറംഭാഗം ഹിന്ദുക്കള്‍ക്കും അനുവദിക്കുകയും ചെയ്തു.

(അയോധ്യയിലെ ബാബറി മസ്ജീദ് 1992ല്‍ തകര്‍ക്കപെടുന്നതിന് മുന്‍പ്)

ബ്രിട്ടീഷുകാര്‍ അയോധ്യാ വിഷയം രമ്യമായി പരിഹരിച്ചതായിരുന്നു. പിന്നീട് വളരെ സമാധാനത്തോടെ മുസ്ലീം സമുദായം മസ്ജീദിലും, ഹിന്ദുക്കള്‍ പ്രത്യേകമായി അനുവദിച്ച പ്രദേശത്തും ആരാധന നടത്തി വരികയായിരുന്നു. വളരെ സമാധാനത്തില്‍ അയോധ്യ ഇരിക്കുന്ന അവസരത്തിലാണ് 1949ല്‍ കെ കെ കെ നായരുടെ സാനിധ്യത്തില്‍ പണ്ഡിറ്റും ഗുസ്തിക്കാരനുമായ അറടി ഉയരമുള്ള അഭിരാം ദാസിന്‍റെ നേത്യത്ത്വത്തില്‍ ഏഴ് ഇഞ്ച് നീളമുള്ള ശ്രീരാമ വിഗ്രഹം മസ്ജീദിന്‍റെ ഉള്ളില്‍ സ്ഥാപിച്ചു. ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത പരത്തി അവിടെ  പൂജയും ഭജനയും നടത്തി. മസ്ജീദ് ഇരുന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നത് കൊണ്ടാണ് 1949ല്‍ വിഗ്രഹം വെച്ചതും, 1992ല്‍ രണ്ട് ലക്ഷത്തിലേറെ വരുന്ന കര്‍സേവകര്‍ ബാബറി മസ്ജീദ് പൊളിച്ചതും. അവിടെ ഇപ്പോള്‍ താത്കാലിക ക്ഷേത്രം ഉണ്ട്. 1949 മുതല്‍ ബാബറി മസ്ജീദ്  പോലീസ് സംരക്ഷണയിലാണ്. 1957ല്‍ അയോധ്യയി ബാബറി മസ്ജീദ് സന്ദര്‍ശിച്ച ഓംചേരി എന്‍ എന്‍ പിള്ള പറഞ്ഞത് മലയാളിയായത് കൊണ്ട് താഴ് തുറന്ന് മസ്ജീദില്‍ കയറി കെ കെ കെ നായരും സംഘവും വെച്ച രാമവിഗ്രഹം കാണാന്‍ സാധിച്ചു എന്നാണ്. മലയാളിയായ കെ കെ കെ നായരായിരുന്നു ഹിന്ദു സന്യാസിമാരെ സംഘടിപ്പിച്ച് മസ്ജീദില്‍ വിഗ്രഹം വെച്ചത്. അന്ന ഫൈസബാദ് ജില്ലാ മജിസ്ട്രേറ്റായ കെ കെ കെ നായര്‍ തന്നെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മസ്ജീദ് പൂട്ടിക്കുകയായിരുന്നു.

രാവിലെ തന്നെ രാമജന്‍മ ഭൂമിയുമായി ബന്ധപ്പെട്ട പലരേയും കണ്ട് സംസാരിച്ചു. അയോധ്യയില്‍ 10,000ത്തിലേറെ മുസല്‍മാന്‍മാര്‍ താമസിക്കുന്നുണ്ട്. 30 മഹലുകളില്‍ ദിവസവും നമാസ് നടക്കുന്നുണ്ട്. ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ അയോധ്യയിലെ ഒരു മുസ്ലീമിനും വിരോധമില്ലെന്നാണ് ഹാജി മെഹബൂബ് പറയുന്നത്.  രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷന്‍ ന്യത്ത്യ ഗോപാല്‍ദാസ് മഹാരാജിനെ വീണ്ടും കാണുവാന്‍ ചെന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്നതില്‍ സന്തോഷം രേഖപ്പെടുത്താന്‍ പലരും അദ്ദേഹത്തെ വന്ന് കാണുന്നുണ്ട്. വാവാദ രാമജന്‍മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ആറംഗ ട്രസ്റ്റ് രൂപീകരിക്കുന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്ത്യ നാഥിനെ ട്രെസ്റ്റിന്‍റെ ചെയര്‍മാന്‍ ആക്കുകയും, രാമജന്മഭൂമി ന്യാസിന് ട്രെസ്റ്റില്‍ ഒരുപ്രതിനിധി വേണമെന്നും ന്യത്ത്യ ഗോപാല്‍ദാസ് മഹാരാജ് ആവശ്യം ഉന്നയിച്ചു കഴിഞ്ഞിരിക്കുന്നു.

രാമക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ ബിജെപിയുടെ പ്രതിനിധി ഉണ്ടാകില്ലെന്നാണ് അമിത്ത് ഷാ പറഞ്ഞിരിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പണം ചിലവാക്കില്ല. ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച പണം കൊണ്ടാകും ക്ഷേത്രം നിര്‍മ്മിക്കുക എന്നും അമിത്ത് ഷാ പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്തിന്‍റെ വര്‍ക്കിങ്ങ് പ്രസിഡന്‍റ് അലോക് കുമാര്‍ പറഞ്ഞത് രാമക്ഷേത്ര നിര്‍മ്മാണത്തിന് 100 കോടി രൂപ ജനങ്ങളില്‍ നിന്ന് സമാഹരിക്കും എന്നാണ്. പക്ഷെ, വിഎച്ചപി ഔദ്യോഗികമായി ഒരു അഭ്യര്‍ത്ഥനയും ജനങ്ങളോട് നടത്തില്ല. പുതുതായി രൂപീകരിക്കുന്ന ട്രസ്റ്റ് അംഗങ്ങള്‍ 2020 ഫെബ്രുവരിയില്‍ അലഹബാദില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായ ശാന്ത് സമ്മേളനത്തില്‍ വെച്ച് അഭ്യര്‍ത്ഥന നടത്തും.

42 ഏക്കര്‍ ഭൂമി 1992 മാര്‍ച്ചില്‍ യുപിയിലെ അന്നത്തെ ബിജെപി സര്‍ക്കാര്‍ രാമജന്മഭൂമി ന്യാസിന് പാട്ടത്തിന് നല്‍കുകയായിരുന്നു. രാംകഥ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി ടൂറിസം വകുപ്പാണ് ഈ ഭൂമി ന്യാസിന് പാട്ടത്തിന് നല്‍കിയത്. പാട്ടഭൂമിയായ ഇവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന സംസാരം ഉണ്ടായിരുന്നു. ഇത് പാട്ടക്കരാര്‍ ലംഘനമാകും എന്നാണ് പറഞ്ഞിരുന്നത്. ഇപ്പറഞ്ഞ 42 ഏക്കര്‍ ഭൂമിയില്‍ ഒരു ഏക്കര്‍ മാത്രമേ രാമജന്മഭൂമി ന്യാസിന്‍റെ ഉടമസ്ഥതയിലുള്ളൂ എന്നാണ് 2002ല്‍ പ്രധാനമന്ത്രിയായിരുന്ന എബി വാജ്പേയ് ലോക്സഭയില്‍ അറിയിച്ചത്. എസ്ആര്‍ ബൊമ്മെയുടെ നേതൃത്വത്തിലുള്ള ദേശീയോദ്ഗ്രഥന കൗണ്‍സില്‍ 1992ല്‍ സമര്‍പ്പിച്ച അയോധ്യ ഭൂമി തര്‍ക്ക കേസ് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു, ബാബറി മസ്ജിദിന്‍റെ മൂന്ന് ഭാഗത്തും വളരെ പുരാതനമായവ ഉള്‍പ്പടെ ആയിരക്കണക്കിന് ശവക്കല്ലറകളുണ്ട്. ഖാസി കിദ്വായുടേതടക്കമുള്ളവ. 1992 മാര്‍ച്ച് 20ന് നിരവധി ശവക്കല്ലറകള്‍ സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തു. രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള നടപടിയായി വേണം അതിനെ കാണേണ്ടത്.

കാല്‍നടയായി കിലോമീറ്റര്‍ നടന്ന് വേണം വിവാദ ഭൂമിയിലെത്താന്‍. വാഹങ്ങള്‍ വളരെ ദൂരത്ത് വെച്ച് തന്നെ പോലീസ് തടയും. സുരക്ഷാ വേലികള്‍ക്ക് ഇരുപതിലേറെ അടി ഉയരത്തിലാണുള്ളത്. ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെയാണ് അവിടം. ടൂറിസ്റ്റ് ഗെയ്ഡുകളുടെ കൂട്ടമുണ്ടവിടെ. നല്ല പോലീസ് കാവലും. ടൂറിസ്റ്റ് ഗൈഡുകള്‍ സംസാരിച്ച് തുടങ്ങുന്നത് തന്നെ ഇന്ത്യയിലെ ഹിന്ദുക്കളുടെ രക്ഷകനായി മദ്രാസിയായ ഉദ്യോഗസ്ഥന്‍ നായര്‍ സാബ് എത്തി എന്ന ആമുഖത്തോടെയാണ്. 1949ല്‍ നായര്‍സാബാണ് ശ്രീരാമ വിഗ്രഹം മസ്ജീദില്‍ കയറ്റിച്ച് രാമജന്‍മഭൂമി സ്വന്തമാക്കുന്ന ആദ്യ നടപടി സ്വീകരിച്ചതെന്നാണ് ടൂറിസ്റ്റ് ഗെയ്ഡുകളുടെ വിശദീകരണം.

മൊബൈല്‍ ഫോണ്‍, പേന, വാച്ച്, ബാഗ് തുടങ്ങി ഒന്നും വിവാദ ഭൂമിയിലേയ്ക്ക് പ്രവേശിപ്പിക്കില്ല. നാല് തവണയാണ് പലയിടങ്ങളിലായി ദേഹപരിശോധന പോലീസ് നടത്തിയത്. നല്ല ഉയരമുള്ള കമ്പി കൊണ്ട് ഉണ്ടാക്കിയ ഇടുങ്ങിയ ഇടനാഴിയിലൂടെ ഏറെ ദൂരം നടന്ന് വേണം രാമജന്‍മഭൂമിയില്‍ എത്തി ചേരാന്‍. കുരങ്ങന്‍മാരുടെ അസഹ്യമായ ഉപദ്രവം അവിടേയുമുണ്ട്. കുരങ്ങ് ശല്ല്യത്തില്‍ നിന്ന് രക്ഷനേടാന്‍ ഇരുമ്പ് വലകള്‍ കൊണ്ട് രക്ഷാ കവചം തീര്‍ത്തതാണ് ഇരുമ്പ് ഇടനാഴി. താത്കാലികമായി ടര്‍പ്പായ് ഉപയോഗിച്ച് ഉയര്‍ത്തിയ ക്ഷേത്രത്തില്‍ വിഗ്രഹമില്ല. ശ്രീരാമന്‍റെ ചിത്രം മാത്രമേ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ. ഒരു പൂജാരി ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നുണ്ട്.

1949ല്‍ ബാബറി മസ്ജീദിന്‍റെ ഉള്ളില്‍ സ്ഥാപിച്ച ശ്രീരാമന്‍റെ വിഗ്രഹം കര്‍സേവ നടന്ന ദിവസം അവിടെ നിന്ന് മാറ്റി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ഒരു പട്ടാള ക്യാമ്പില്‍ കയറി ഇറങ്ങിയ അനുഭവമാണ് പുറത്തിറങ്ങിയപ്പോള്‍ അനുഭവപ്പെട്ടത്. പുറത്തിറങ്ങി മൊബൈലില്‍ ഫോട്ടോ എടുക്കുവാന്‍ പോലും അനുമതി ലഭിച്ചില്ല. അയോധ്യയിലെ വിവാദ ഭൂമിയുടെ പരിസരത്തൊക്കെ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുകയാണ്. സരയൂ നദിയില്‍ നിന്ന് ഏറെ ദൂരമല്ലാത്ത ഇവിടെയാണ് സുപ്രീം കോടതി വിധി പ്രകാരം ക്ഷേത്രം ഉയരാന്‍ പോകുന്നത്.

രാമക്ഷേത്രം 2024ല്‍ മാത്രം
നിരവധി കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും കാരണമായ സ്ഥലമാണ് ബാബറി മസ്ജിദും അതിനു ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമിയും. ഈ 67 ഏക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാര്‍ 1991ല്‍ ഏറ്റെടുത്തിരുന്നു. 2010ലെ അലഹബാദ് ഹൈക്കോടതി വിധി, ഇതിലെ പ്രധാന തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ കേസിലെ കക്ഷികളായ നിര്‍മോഹി അഖാര, രാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് വീതം വയ്ക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. 2011ല്‍ സുപ്രീം കോടതി അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്തു.

2019ല്‍ നവംബര്‍ മാസം രാമക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി വിട്ടുനല്‍കുമെന്ന് സുപ്രീം കോടതി വിധിച്ചു. മൂന്നു മാസത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. ആറ് അംഗങ്ങളുള്ള ട്രസ്റ്റ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കണം. ട്രെസ്റ്റിന്‍റെ നേത്യത്ത്വത്തിലാകും രാമക്ഷേത്ര നിര്‍മ്മാണമെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നു. സുന്നി വഖഫ് ബോര്‍ഡിന് മസ്ജീദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി അനുവദിക്കാനും സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

രസകരമായ മറ്റെരു നിരീക്ഷണം സുപ്രീം കോടതിയുടെ വിധിയിലുണ്ട്. പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന ഒരു നിര്‍മിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതതെന്നും കോടതി പുരാവസ്ഥു വകുപ്പിന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചു. രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ലെന്നും കോടതി പറഞ്ഞു. ക്ഷേത്രം തകര്‍ക്കപ്പെട്ടു എന്നതില്‍ വ്യക്തതയില്ല. തര്‍ക്ക സ്ഥലത്തിന്‍റെ അകത്തളത്തില്‍ മുസ്ലിംങ്ങള്‍ നമാസ് നടത്തിയതിന് തെളിവുണ്ട്. അലഹബാദ് കോടതി വിധി തെറ്റാണെന്ന് സുപ്രീം കോടതി വിധിയിലുണ്ട്. തര്‍ക്ക സ്ഥലം വിഭജിക്കേണ്ട ആവശ്യമില്ല. നിര്‍മോഹി അഘാഡയ്ക്ക് ആചാര അവകാശമില്ല. എന്നാല്‍ 1949ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവെച്ച സംഭവവും 1992ല്‍ പള്ളി തകര്‍ത്തത് അതിക്രമിച്ചു കയറിയാണെന്നതും നിയമവിരുദ്ധമായിരുന്നു എന്നും സുപ്രീം കോടതിയുടെ വിധിയിലുണ്ട്.

വിധി മാനിക്കുന്നു, പക്ഷെ നീതി നിഷേധിച്ചു

ശ്രീരാമജന്‍മ സ്ഥലം മസ്ജീദിന്‍റെ സ്ഥലത്താണെന്നന്ന് ആദ്യമായി വാദമുണ്ടാകുന്നത് 1989ല്‍ മാത്രമാണ്. 330 വര്‍ഷത്തോളം ഒരു തര്‍ക്കവും കൂടാതെ മുസ്ലീം സമുദായം ആരാധന നടത്തിയിരുന്നു മസ്ജീദിന് മേല്‍ അന്ന് മുതല്‍ അവകാശവാദം ഉയരുകയാണ്. സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നെങ്കിലും, മുസ്ലീം സമുദായത്തോട് അനീതിയാണ് കാട്ടിയതെന്ന് അവര്‍ പറയുന്നുണ്ട്. വര്‍ഷങ്ങളായി നമാസ് നടത്തിയിരുന്ന ബാബറി മസ്ജീദ് പള്ളി തകര്‍ത്തിടത്താണ് ഇപ്പോള്‍ രാമക്ഷേത്രത്തിന് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി മസ്ജീദ് നിര്‍മ്മിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത് അഞ്ച് ഏക്കര്‍ അയോധ്യയില്‍ കണ്ടെത്തി നല്‍കാനാണ്. മസ്ജീദ് നിര്‍മ്മിക്കുന്നതിനായി അഞ്ച് ഏക്കര്‍ തങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് ആള്‍ ഇന്ത്യ മുസ്ലീം പേര്‍സണല്‍ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. കാലങ്ങളായി പ്രാര്‍ത്ഥന നടന്നിരുന്ന മസ്ജീദാണ് തകര്‍ക്കപ്പെട്ടത്. അത് വീണ്ടെടുക്കുക എന്ന ന്യായമായ ആവശ്യത്തിനാണ് കോടതി കയറിയത്. സുപ്രീം കോടതി വിധിയില്‍ മുസ്ലീം സമുദായം ത്യപ്തരല്ല. പക്ഷെ സമാധാനം ഉണ്ടാകണം എന്ന ആഗ്രഹം കൊണ്ട് റിവ്യൂ പെറ്റീഷന്‍ കൊടുക്കുന്നില്ല എന്ന് ആള്‍ ഇന്ത്യ മുസ്ലീം പേര്‍സണല്‍ ബോര്‍ഡ് വ്യാക്തമാക്കി.

അയോധ്യയില്‍ ബാബറി മസ്ജീദ് പൊളിച്ചതിന് ശേഷം ഒരു വികസനവും നടന്നിട്ടില്ല. അവിടെ യുവജനങ്ങള്‍ പറയുന്നത് നല്ല വിദ്യാഭ്യാസ രംഗത്തിനും, ആരോഗ്യ രംഗത്തിനും മുന്‍ഗണന കൊടുത്തുള്ള വികസനമാണ് പ്രാഥമികമായി ആയോധ്യയില്‍ ആവശ്യം. അയോധ്യയില്‍ ഹിന്ദുക്കളും, മുസല്‍മാന്‍മാരും തമ്മില്‍ ഒരു പ്രശ്നവുമില്ല. ക്ഷേത്രത്തിന് ആവശ്യമായ പൂക്കള്‍ ക്യഷി ചെയ്യുന്നതും, സന്യാസിമാര്‍ ഉപയോഗിക്കുന്ന മെതിയടി (മരത്തിന്‍റെ ചെരുപ്പ്), ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്യുന്നതും മറ്റും മുസ്ലീങ്ങളാണ്. അയോധ്യയുടെ പുറത്ത് നിന്ന് വന്നവരാണ് ഇവിടെ പ്രശ്നങ്ങള്‍ സ്യഷ്ടിച്ചതെന്നാണ് അയോധ്യയില്‍ ജനിച്ചു വളര്‍ന്ന ഹിന്ദുക്കളും, മുസല്‍മാന്‍മാരും ഒരേ പോലെ പറയുന്നത്.

ആനന്ദ്ജി ശാസ്ത്രി അയോധ്യയിലെ ന്യത്ത്യ ഗോപാല്‍ദാസ് മഹാരാജിന്‍റെ ശിഷ്യരില്‍ ഒരാളാണ്. അദ്ദേഹം പറയുന്നത് സുപ്രീം കോടതിയുടെ അനുകൂല വിധി വന്നു. ഇനിയും ഒട്ടേറെ കടമ്പകള്‍ കടന്നാല്‍ മാത്രമേ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കൂ. അമിത്ത് ഷാ വിചാരിക്കും പോലല്ല അയോധ്യയിലെ യാഥാര്‍ത്ഥ്യം. ചുരുങ്ങിയത് രണ്ട് വര്‍ഷമെടുക്കും ക്ഷേത്രത്തിന്‍റെ അടിത്തറ ശരിയാകാന്‍. അയോധ്യയില്‍ തന്നെ സ്ഥിര താമസമാക്കിയ ത്രിലോക് കച്ചവടം നടത്തുകയാണ്. അമിത്ത് ഷാ വോട്ടിന് വേണ്ടി ജനങ്ങളോട് കള്ളം പറഞ്ഞതാണ്. അയോധ്യയില്‍ രാമക്ഷേത്രം വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷെ ക്ഷേത്ര നിര്‍മ്മാണം മാജിക്കല്ലല്ലോ...? തികഞ്ഞ ഹിന്ദു ഭക്തനായ, കാഴ്ച്ചയില്‍ തന്നെ അങ്ങിനെ തോന്നിക്കുന്ന ത്രിലോക് എന്ന സാധാരണക്കാരന്‍ അമിത്ത് ഷായെ പരിഹസിക്കുകയാണ്.

അയോധ്യയിലെ തര്‍ക്കഭൂമി ഇപ്പോഴും പഴയപോലെ സുരക്ഷാ വലയത്തിലാണെന്ന് പറഞ്ഞുവല്ലോ. അവിടെ സുരക്ഷയ്ക്കായി നിര്‍മ്മിച്ച ഇരുമ്പ് വേലികള്‍ നീക്കം ചെയ്യാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടി വരും. അതിന്‍റെ തുടക്കം കുറിക്കുന്ന ഒരു നീക്കവും അവിടെ കണ്ടില്ല. കൂടെയുള്ള അനില്‍ ത്രിപാഠി പറഞ്ഞത് രണ്ട് വര്‍ഷം മുന്‍പ് വന്നപ്പോള്‍ ഉണ്ടായ അതേ അവസ്ഥ തന്നെയാണ് ഇപ്പോഴുമെന്നാണ്. അതായത് കഴിഞ്ഞകുറേ വര്‍ഷമായി അയോധ്യയില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ശ്രീരാമ ക്ഷേത്ര നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തിയ ചന്ദ്രകാന്ത് സോംപുര പറയുന്നത് ക്ഷേത്ര നിര്‍മ്മാണത്തിന്‍റെ അന്‍പത് ശതമാനത്തിലേറെ പണി പൂര്‍ത്തീകരിച്ചു എന്നാണ്. നാല് വര്‍ഷം എങ്ങിനേയും എടുക്കും ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നുണ്ട്. ചന്ദ്രകാന്ത് സോംപുരയുടെ മകന്‍ ആഷിഷ് സോംപുര പറയുന്നത് കാലം ഏറെ മാറിയിരിക്കുന്നു. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിരിക്കുന്നു. ക്ഷേത്രത്തിന്‍റെ ഡിസൈനിങ്ങില്‍ മാറ്റങ്ങള്‍ ചിലപ്പോള്‍ വരുത്തേണ്ടതായി വരും. ആംഫി തീയറ്ററും മറ്റും കൂട്ടി ചേര്‍ക്കാവുന്നതേ ഉള്ളൂ. 2020 ഏപ്രില്‍ മാസം രാം നവമി ദിവസമായിരിക്കും രാമക്ഷേത്രത്തിന്‍റെ പണി ആരംഭിക്കുക. 2024ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്രം ജനങ്ങള്‍ക്ക്  തുറന്ന് കൊടുക്കും എന്നും കണക്കാക്കുന്നു.

അമിത്ത് ഷാ വോട്ടിനായി കള്ളം പറഞ്ഞു.

2019 ഡിസംബര്‍ 16ന് ജാര്‍ക്കണ്ഡിലെ പക്കൂറിലെ അവസാന വട്ട ഇലക്ഷന്‍ പ്രചരണ റാലിയില്‍ അമീത്ത് ഷാ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി പറഞ്ഞത് ഇപ്പോള്‍ ജനങ്ങള്‍ പരിഹാസത്തോടെയാണ് കാണുന്നത്. ആകാശം മുട്ടെയുള്ള ശ്രീരാമക്ഷേത്രം നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ജാര്‍ക്കണ്ഡിലെ അവസാന ഇലക്ഷന്‍ പൊതുയോഗത്തില്‍ അമിത്ത് ഷാ തട്ടി വിട്ടത്. നാല് മാസം കൊണ്ട് ക്ഷേത്രം പണി ഒന്നുമാകില്ല എന്നിരിക്കെ അമിത്ത ഷാ ജനങ്ങളോട് പച്ചക്കളം വിളിച്ച് പറഞ്ഞിരിക്കുകയാണെന്നാണ് അയോധ്യയിലെ സന്യാസിമാരുടെ സംസാരം. വോട്ടിന് വേണ്ടി ശ്രീരാമനെ ഉപയോഗിക്കുകയാണ് ബിജെപി എന്ന ആക്ഷേപം അയോധ്യയില്‍ വ്യാപകമാണ്.

ചക്കിക്കൊത്ത ചങ്കരന്‍ എന്നാണ് ഇതേകുറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജനാര്‍ധനന്‍ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണം പിടിക്കാന്‍ നോട്ട് നിരോധിച്ചിട്ട് ഒന്നും കിട്ടിയില്ല. വിദേശ ബാങ്കുകളിലെ കള്ളപണം പിടിച്ച് 15 ലക്ഷം വീതും ഓരോ ഇന്ത്യക്കാരന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞത് മാത്രം മിച്ചം. ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക രാഷ്ട്രമാക്കുമെന്ന് പറഞ്ഞു, പക്ഷെ വന്‍ സാമ്പത്തിക തകര്‍ച്ചയിലാണ് രാജ്യം. താനാണ് ഗുജറാത്തില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രി, വാജ്പയ് ആണ് ഇന്ത്യയിലെ ആദ്യത്തെ മെട്രോ ഉത്ഘാടനം ചെയ്തത്, ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചിതാഭസ്മം, അങ്ങിനെ എത്ര എത്ര നുണകളാണ് മോദിയുടെ വകയായി ഉള്ളത്. ഒടുവില്‍ പൗരത്ത്വ ബില്ലുമായി ബന്ധപ്പെട്ട നുണകളില്‍ വരെ എത്തി നില്‍ക്കുന്നു. അതുകൊണ്ട് തന്നെ മോദിയുടെ കൂട്ടാളിയായ അമിത്ത് ഷാ നുണ പറയുന്നതില്‍ അത്ഭുതമില്ലെന്നാണ് ജനാര്‍ധനന്‍ പറയുന്നത്.

എക്കാലത്തും ബിജെപി രാഷ്ട്രീയ ആയുധമാക്കിയ പേരാണ് ബാബറി മസ്ജീദും, രാമക്ഷേത്രവും. ശ്രീരാമ വികാരം ജനങ്ങളില്‍ ആളി കത്തിക്കുന്നതിനായി എല്‍ കെ അഡ്വാനി 1990ല്‍ രഥയാത്ര നടത്തിയത് ബാബറി മസ്ജീദ് തകര്‍ക്കുവാന്‍ വേണ്ടിയായിരുന്നു. ബീഹാറില്‍ ലാലു പ്രസാദ് യാദവ് അഡ്വാനിയെ അറസ്റ്റ് ചെയ്തു. കേന്ദ്രത്തില്‍ കോണ്‍ഗ്രസും, ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ് യാദവുമായിരുന്നു അന്ന് ഭരണത്തില്‍. അതുകൊണ്ട് ബാബറി മസ്ജീദ് തകര്‍ക്കുവാന്‍ അന്ന് സാധിച്ചില്ല.

1992ല്‍ ഉത്തര്‍പ്രദേശില്‍ കല്ല്യാണ്‍ സിംഗിന്‍റെ ബിജെപി മന്ത്രസഭ അധികാരത്തില്‍ എത്തിയതോടെ വീണ്ടും ഒരു ശ്രമത്തിനായി അഡ്വാനിയും സംഘവും തയ്യാറെടുത്തു. ബാബറി മസ്ജീദ് തകര്‍ക്കുമെന്ന് പല വേദികളിലും നേതാക്കള്‍ പ്രഖ്യാപിക്കുകയും ഉണ്ടായി. അങ്ങിനെയാണ് 1992 ഡിസംബര്‍ 6ന് ബാബറി മസ്ജീദ് ആസൂത്രിതമായി പൊളിക്കുന്നത്. ലോകത്തിന് മുന്നില്‍ ഇന്ത്യ തലകുനിക്കേണ്ടി വന്ന ദിവസമായിരുന്നു അത്. അതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വര്‍ഗീയ കലാപങ്ങളുണ്ടായി. ബിജെപി നേതാവായിരുന്ന വാജ്പയ് പറഞ്ഞത് ബാബറി മസ്ജീദ് തകര്‍ത്തതില്‍ ദുഖമുണ്ടെന്നും അത് ഒരിക്കലും തകര്‍ക്കാന്‍ പാടില്ലായിരുന്നു എന്നാണ്. എല്‍ കെ അഡ്വാനി അടക്കം പല ഹിന്ദു നേതാക്കളും മസ്ജീദ് തകര്‍ത്തതില്‍ ശരികേടുണ്ടെന്ന് പില്‍ക്കാലത്ത് പരസ്യമായി സമ്മതിച്ചിട്ടുണ്ട്.

ഇപ്പോള്‍ കേന്ദ്രത്തില്‍ ബിജെപിയുടെ മോദി സര്‍ക്കാരും, ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ യോഗി സര്‍ക്കാരുമാണ്. അതുകൊണ്ട് തന്നെ 2024ല്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്രം ഭക്തര്‍ക്ക് സ്വന്തമാകും. ശ്രീരാമനെ മുന്നില്‍ നിര്‍ത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷിയാണ്.