പാര്‍ലമെന്‍റ് സ്ട്രീറ്റ് / 2020 ജനുവരി 15

പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2020 ജനുവരി 15

രാജ്യത്താകെ തടങ്കല്‍ പാളയങ്ങള്‍ ഉയരുന്നു
രാജ്യത്ത് പുതിയ തടങ്കല്‍ പാളയങ്ങള്‍ ഉയരുന്ന കാഴ്ച്ച ജനങ്ങള്‍ക്ക് അസ്വാരസ്യമുണ്ടാക്കുന്നതാണ്. രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ പ്രസംഗിച്ചതിന് പിന്നാലെ പുതുതായി പണിയുന്ന തടങ്കല്‍ പാളയത്തിന്‍റേയും, താത്കാലിക തടങ്കല്‍ പാളയത്തിന്‍റേയും കണക്കുകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലടക്കം പരക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ മുസ്ലിം വിഭാഗം ഭയപ്പെടേണ്ടതില്ല. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഒരിക്കലും രാജ്യത്തെ മുസ്ലീം പൗരന്‍മാരെ ബാധിക്കില്ല. രാജ്യത്ത് മുസ്ലിങ്ങള്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങളില്ല എന്നൊക്കെയാണ് പ്രധാനമന്ത്രി രാജ്യത്തോട് വിളിച്ച് പറഞ്ഞത്. കോണ്‍ഗ്രസ്സ് നേതാക്കളും അര്‍ബന്‍ നക്സല്‍ നേതാക്കളും ജനങ്ങളോട് കള്ളം പറയുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി പച്ചക്കളം ജനങ്ങളോട് പറഞ്ഞതായി പിന്നീട് തെളിവുകള്‍ നിരത്തി പ്രതിപക്ഷ നിര എത്തി. തെളിവുകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിയര്‍ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ആസാമില്‍ ഇപ്പോള്‍ തന്നെ ആറ് തടങ്കല്‍ പാളയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പത്തെണ്ണം പുതുതായി പണിതുകൊണ്ടിരിക്കുകയാണ്. ഈ കണക്ക് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അഭ്യന്തിര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞതാണ്. കര്‍ണാടകയില്‍ 35 താത്കാലിക തടങ്കല്‍ പാളയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയില്‍ വെളിപ്പെടുത്തുകയുണ്ടായി. 2019 ജൂലൈയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ച ഒരു സര്‍ക്കുലറുണ്ട്. എല്ലാ സംസ്ഥാനങ്ങളും പത്തടി ഉയരമുള്ള ചുറ്റുമതിലോടു കൂടിയ ആധുനിക സൗകര്യങ്ങളോടുകൂടിയ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കണം എന്നതായിരുന്നു അത്. പക്ഷെ ഇന്ത്യന്‍ പ്രധാനമന്ത്രി അഃാന്നെും അറിഞ്ഞ മട്ട് കാണിക്കുന്നില്ല. എല്ലാകാലത്തും ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കില്ലല്ലോ...

ഗ്രാമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം
കേരളത്തിന്‍റെ ഗ്രാമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത് ഏറെ അഭിമാനമായി കാണേണ്ടതുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞ വാക്കുകളാണ് അതിന് കാരണം. ഇന്ത്യയുടെ ഹ്യദയം ഗ്രാമങ്ങളിലാണ് ഇരിക്കുന്നത് എന്നാണ് രാഷ്ട്രപിതാവ് പറഞ്ഞത്.  തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ മികവിന് നാല് ദേശീയ അവാര്‍ഡുകളും കുടുംബശ്രീ മിഷന് ദീന്‍ ദയാല്‍ കൗശല്യ യോജനക്ക് ഒരു അവാര്‍ഡും സംസ്ഥാന ഗ്രാമവികസന വകുപ്പിന് പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയുടെ നടത്തിപ്പിന് രണ്ട് ദേശീയ അവാര്‍ഡുകളും ദിശ മീറ്റിംഗിന്‍റെ മികച്ച നടത്തിപ്പിന് ഒരു അവാര്‍ഡും ലഭിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിന് സുരക്ഷിത സോഫ്റ്റ്വെയര്‍  നടപ്പാക്കിയതിന് സംസ്ഥാന തൊഴിലുറപ്പ് മിഷന് വേണ്ടി ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍. പത്മകുമാര്‍ ഐ എ എസ് അവാര്‍ഡ് ഏറ്റുവാങ്ങി. ദീന്‍ ദയാല്‍ കൗശല്യ യോജന ഫലപ്രദമായി നടപ്പാക്കിയതിന് കുടുംബശ്രീ മിഷനുവേണ്ടി എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ എ എസ് അവാര്‍ഡ് ഏറ്റുവാങ്ങി. തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ജില്ലയ്ക്കുള്ള ദേശീയ അവാര്‍ഡ് കോട്ടയം ജില്ലക്ക് വേണ്ടി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്‍റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പി. എസ്. ഷിനോ എന്നിവര്‍ ഏറ്റുവാങ്ങി. പി എം എ വൈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനുള്ള അവാര്‍ഡ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രുഗ്മിണി സുബ്രഹ്മണ്യനും മികച്ച വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്ക് വി ഇ ഒ എ. വി ദിവ്യക്കും ലഭിച്ചു. തൊഴിലുറപ്പു പദ്ധതിക്കു വേണ്ടി സുരക്ഷിത സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ച കേരള എന്‍ ഐ സിയും പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തും അവാര്‍ഡിന് അര്‍ഹമായി.

രാജ്യത്ത് വിലക്കയറ്റം
രാജ്യത്ത് വലിയ പ്രക്ഷോഭം നടക്കുകയാണ്. എല്ലാ ശ്രദ്ധയും അവിടെയാണ്. ജനങ്ങള്‍ കൂട്ടമായി സമരമുഖത്താണ്. അതേസമയം മറുഭാഗത്ത് വലിയ കച്ചവടം നടക്കുന്നു. വിലക്കയറ്റം സുഖമമായി നീങ്ങുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കൂട്ടുകയാണ്. ഒപ്പം അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നത് നേരിട്ട് ബാധിക്കുന്നത് സാധാരണ ജനത്തെയാണ്. ഉള്ളിയുടെ വില മാത്രമല്ല, പാലിന്‍റേയും, പച്ചക്കറികളുടെയും വില ഗണ്യമായി വര്‍ദ്ധിച്ചതില്‍ കര്‍ഷകര്‍ക്ക് ഒരു നേട്ടവും ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഡീസല്‍ വില ഉയര്‍ന്നത് യാത്രയേയും, ചരക്കു നീക്കത്തേയും നേരിട്ട് ബാധിക്കും. രാജ്യത്തെ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയതും അടുത്തിടെയാണ്. രൂക്ഷമായ തൊഴിലില്ലായ്മ രാജ്യത്തെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. എല്ലാം ചേര്‍ത്ത് വെയ്ക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല.

അയോദ്ധ്യയില്‍ ആകാശം മുട്ടുന്ന ക്ഷേത്രം
കര്‍സേവയിലൂടെ തകര്‍ക്കപ്പെട്ട ബാബഹറി മസ്ജീദ് ഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ ആവേശത്തിലാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. അവര്‍ക്ക് വീണ്ടും ആവേശം പകരുന്ന വാക്കുകളാണ് ജാര്‍ക്കണ്ഡ് നിയമസഭാ പ്രചരണ യോഗത്തില്‍ അമിത്ത് ഷാ പ്രഖ്യാപിച്ചത്. ആകാശം മുട്ടെയുള്ള രാമക്ഷേത്രം നാല് മാസത്തിനുള്ളില്‍ അയോദ്ധ്യയിലെ ഭൂമിയില്‍ ഉയരുമെന്നാണ് അമിത്ത് ഷായുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഭരിച്ചിരുന്ന ബിജെപി സര്‍ക്കാരിന് അവിടെ ഭരണം നഷ്ടപ്പെട്ടു. ഇതിനിടയില്‍ മറ്റൊരു സംഭവം ഉണ്ടായി. വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്തും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ അസഭ്യം പറഞ്ഞും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ദമ്മാമിലെ ഗള്‍ഫ് കാര്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കര്‍ണാടക കുന്താപുരം സ്വദേശി ഹരീഷ് ബാങ്കേര എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റിലായി. സാമൂഹികമാധ്യമങ്ങളില്‍ ഇത് ശ്രദ്ധയില്‍പെട്ട ഇയാളുടെ സുഹൃത്തുക്കള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞെങ്കിലും ഒഴിവാക്കിയിരുന്നില്ല. തുടര്‍ന്ന് ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം സൗദി ഇന്‍റലിജന്‍സില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് ഇയാളെ താമസസ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതനിന്ദ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ തൊഴില്‍കരാര്‍ റദ്ദാക്കി ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു.

വിദേശത്തിപ്പോള്‍ മാപ്പ് പറച്ചില്‍
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി എല്ലാ ജാതിയില്‍ പെട്ട ജനങ്ങളും സമരമുഖത്താണ്. ഇന്ത്യയില്‍ നിന്ന് മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി പ്രക്ഷോഭം ശക്തപ്പെട്ടപ്പോള്‍ പ്രതിരോധവുമായി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗപ്രവേശം ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവര്‍ത്തകര്‍ പ്രതിരോധത്തില്‍ പങ്കാളികളായി ഇന്ത്യയില്‍ നിന്ന് മുസ്ലീം മതത്തിലുള്ളവരെ പുറത്താക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രഖ്യാപിച്ചു. ഇങ്ങനെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണവുമായി എത്തിയ നൂറ് കണക്കിന് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെടുകയും, നാടുകടത്തപ്പെടുകയും ഉണ്ടായതായാണ് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ കേട്ടത്. മുസ്ലീം രാജ്യത്ത് ജോലി ചെയ്ത് പണം സമ്പാദിച്ചിരുന്നവര്‍ തൊഴില്‍ രഹിതരായി ഇന്ത്യയിലെത്തിയതോടെ രാജ്യത്തെ തെഴിലില്ലാത്തവരുടെ എണ്ണം കൂടുകയാണ്. ഇതേസമയം പോസ്റ്റുകള്‍ പിന്‍വലിച്ച് മാപ്പപേക്ഷയുമായി നൂറ് കണക്കിന് പേര്‍ പ്രത്യക്ഷപ്പെടുന്നു എന്നും സംസാരമുണ്ട്.

ദേശിയ പതാകയുടെ നല്ല കാലം
രാജ്യത്ത് ഏറ്റവും കൂടുതല്‍ ദേശിയ പതാക പാറി പറക്കുന്ന കാഴ്ച്ച ആനന്ദം നല്‍കുന്ന ഒന്നാണ്. ഡല്‍ഹിയിലെ തെരുവുകളിലും, ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിലും ദേശിയ പതാകയ്ക്ക് വലിയ പ്രാധാന്യം തന്നെ ലഭിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ ഒത്തെരുമയും, രാജ്യസ്നേഹവുമാണ് എല്ലായിടത്തും കാണുവാന്‍ സാധിക്കുന്നത്. മതവും, രാഷ്ട്രീയവും മാറ്റിവെച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ മുന്നില്‍ ഉയര്‍ത്തിപ്പിടാിക്കുവാന്‍ ദേശിയ പതാകയല്ലാതെ മറ്റേത് പതാകയാണുള്ളത് എന്നാണ് പ്രകടനത്തില്‍ പങ്കെടുത്ത ഡല്‍ഹി മലയാളി ജാനു വേലായുധന്‍റെ  ചോദ്യം. ദേശിയ പതാക അവരവരുടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമാക്കുന്ന ആയിരങ്ങളാണുള്ളതിപ്പോള്‍. ഇത് ശിക്ഷാര്‍ഹമാണെന്ന ഭീഷണിപ്പെടുത്തലുമായി എതിര്‍പക്ഷം വ്യാപക പ്രചരണവും നത്തെുന്നുണ്ട്. ദേശിയ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് കുറ്റകരമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദേശീയ പതാക എത്രനാള്‍ വേണമെങ്കിലും അവരുടെ പ്രൊഫൈല്‍ ചിത്രമാക്കാന്‍ സാധിക്കുമെന്ന് ഫാക്റ്റ് ചെക്കര്‍ വെബ്സൈറ്റ് ആയ ബൂം പറയുന്നു. എന്നാല്‍ ഇന്ത്യന്‍ പതാകയോടുള്ള ആദരവും, പവിത്രതയും നിലനിര്‍ത്തി മാത്രമേ അത് ചെയ്യാന്‍ പാടുള്ളൂ എന്ന് മാത്രം. ഇന്ത്യന്‍ പതാകയെ അപമാനിക്കും വിധമുള്ള പ്രദര്‍ശനങ്ങള്‍ നിയമം അനുവധിക്കുന്നില്ല.